Monday, 29 December 2014

നാരദഭക്തിസൂത്രം Day 56 അമ്പത്തിആറാം ദിവസം

നാരദഭക്തിസൂത്രം Day 56  അമ്പത്തിആറാം ദിവസം
45." തരംഗായിതാ അപീമേ സംഗാത്‌ സമുദ്രായന്തേ"
ആദ്യ ദശയില്‍ കൊച്ചു തരംഗങ്ങളെപ്പോലെയാണ്‌ ഇവ. (കാമം, ലോഭം, മോഹം മുതലായവ) ദുസ്സംഗത്തില്‍ പ്രകടമാകുന്നത്‌ എങ്കിലും അവ ക്രമേണ ഒരു സമുദ്രതുല്യമായി തീരുവാന്‍ സാധ്യതയുണ്ട്‌. 
തരംഗായിതാ - തരംഗങ്ങള്‍ പോലെ, ഓളങ്ങള്‍ പോലെ വരും. 
ആദ്യം നമ്മെളാരാളെ കാണും. 
ഈ കാണുന്ന സമയത്ത്‌ നമ്മളെ അയാള്‍ പരിചയപ്പെടാന്‍ വരുന്ന സമയത്ത്‌ നമ്മള്‍ക്കറിയില്ല പക്ഷേ വരുന്ന ആള്‍ക്ക്‌ ഒരു ഉദ്ദേശമുണ്ടാവും. അയാള്‍ക്കറിയാം എങ്ങനെയാണ്‌ ഇന്‍ജക്‌റ്റ്‌ ചെയ്യേണ്ടത്‌ എവിടെയാണ്‌ ഇന്‍ജക്‌റ്റ്‌ ചെയ്യേണ്ടത്‌ എന്ന്‌. 
നിങ്ങള്‍ പോലും അറിയില്ല. 
തരംഗം പോലെ വന്നിട്ട്‌ നമ്മളെവിടെയോ പരിചയമുണ്ട്‌. സാറിനെ ഞാന്‍ കണ്ടിട്ടുണ്ട്‌. പിന്നെ ഫോണ്‍ നമ്പര്‍ കൈമാറും പിന്നെ ഈ ദുസ്സംഗമാണുണ്ടാവുക. ടെലിഫോണിലൂടെ, ഇന്ന്‌ ദുസ്സംഗം വരുന്ന വഴി പലതാണ്‌. ഇന്ന്‌ ശങ്കരാചാര്യനുണ്ടായിരുന്നെങ്കില്‍അതിന്റെ ശ്ലോകം രചിക്കുന്ന സമയത്ത്‌ ആചാര്യസ്വാമികള്‍ മാറി രചിക്കേണ്ടി വരും. ഇന്നിപ്പോള്‍ നമ്മള്‌ ദുസ്സംഗികളുടടുത്തേക്കു പോകണ്ട. അവര്‌ നമ്മളെ തേടിവരും. ഈമെയിലായിട്ട്‌ വരും. നമ്മളിവിടെ ഇരുന്നു കൊടുത്താല്‍ മതി. അതിന്‌ ഒരുപാട്‌ സാധ്യതകളാണ്‌. 
Fb ആയിട്ട്‌, ഫോണായിട്ട്‌, ഈമെയിലായിട്ട്‌ അതിങ്ങനെ തരംഗം പോലെ വന്നിട്ട്‌ സമുദ്രമായിട്ട്‌ മാറും എന്നിട്ട്‌ നമ്മളെ അങ്ങ്‌ മുക്കും. അതുകൊണ്ട്‌ അതിന്റെ ചെറിയ തരംഗത്തിനു പോലും നമ്മളിടംകൊടുക്കരുത്‌. 
നമ്മുടെ സ്വസ്‌തതയെ കളയാന്‍ നമ്മളനുവദിക്കരുത്‌. വല്ലവരുടേയും കാര്യം നിങ്ങള്‌ നിങ്ങളുടെ മനസ്സില്‍ കൊണ്ടുവന്ന്‌ എന്തിന്‌ നമ്മുടെ സ്വരൂപത്തെ ദുഷിപ്പിക്കണം. ആനന്ദമാണ്‌ നമ്മുടെ സ്വരൂപം എന്നുള്ളതുകൊണ്ടു തന്നെയാണ്‌, പക്ഷേ നമുക്കു ശാന്തി കിട്ടുമെന്ന്‌ വിചാരിച്ചിട്ടു പോകുന്നത്‌ ഇങ്ങനെയുള്ളതിലാണ്‌. അതുകൊണ്ട്‌ ഇങ്ങനെയുളളവരെ സംബന്ധിച്ച്‌ ഇത്‌ ചെയ്യുക എന്നുള്ളതാണ്‌ അവരുടെ ഏക ജോലി. അല്ലാതെ അവര്‍ക്ക്‌ നിലനില്‍ക്കാന്‍ പറ്റില്ല. ചിലപ്പോള്‍ അവര്‍ കത്തുകളയയ്‌ക്കും അതില്‍ അഡ്രസ്സൊന്നുമുണ്ടാവില്ല. അതിന്‌ നമ്മള്‍ ഊമക്കത്ത്‌ എന്നാണ്‌ പറയുക. അത്‌ ആരെക്കുറിച്ചോ ആവട്ടെ. അത്‌ നിങ്ങളെക്കുറിച്ചു തന്നെയായാലും നിങ്ങളതിനു അനുവദിക്കരുത്‌. അത്‌ അനുവദിച്ചാല്‍ സമുദ്രമായി മാറും. ഈ അലയൊന്നു പരീക്ഷിക്കാന്‍ വേണ്ടി എല്ലാവരിലും പരീക്ഷണം നടത്തും. ചെറിയ കുട്ടികളില്‍ പോലുമുണ്ട്‌. ധ്രുവനാകട്ടെ പ്രഹ്‌ളാദനാകട്ടെ അവരിലൊക്കെ നാരദന്‍ പരീക്ഷിച്ചിട്ടുണ്ട്‌. നാരദരുടെ പരീക്ഷ പാസ്സായവരൊക്കെ നേരിട്ട്‌ ഭഗവാന്റെ അടുത്താണ്‌. അതുകൊണ്ട്‌ നാരദനാണ്‌ നമ്മുടെ അടുത്തു വരുന്നതെന്നു ഓര്‍ത്ത്‌ നമ്മള്‌ മോചിതനാവണം. 
നിങ്ങളിതിനെ ഉപേക്ഷിച്ചു നോക്കൂ. പലപ്പോഴും പലരും പറയാറുള്ളത്‌. അതേ നമ്മളോട്‌ ചിലര്‌ വന്ന്‌ ചിലതു പറയുമ്പോള്‍ നമ്മള്‌ എങ്ങനെയാ ശ്രദ്ധിക്കാതിരിക്കുക. അവരെന്തു വിചാരിക്കും. അവരോടിനി ഇവിടെ വരണ്ട എന്നു പറയാന്‍ പറ്റുമോ. നിങ്ങളെന്താ ചെയ്യേണ്ടതെന്നറിയാമോ. നമ്മുടെ വീട്ടിലൊരാള്‍ വന്നാല്‍ വരൂ ഇരിക്കു എന്നു പറയണം. അപ്പോള്‍ അവരോ ഇരിക്കും. അതേ നിങ്ങളറിഞ്ഞോ അറിഞ്ഞു. ഞാന്‍ പറഞ്ഞു തരാം നാരദരെക്കുറിച്ച്‌ നിങ്ങള്‍ എന്താണ്‌ മനസ്സിലാക്കിയത്‌. 
ഏത്‌ നാരദന്‍ ?
ദേവര്‍ഷി നാരദന്‍. 
അതാരാണ്‌. ?
നമ്മുടെ കോളനിയില്‍തന്നെയുള്ളതാണോ,?
അവര്‍ക്കൊരു നാരദനുണ്ടാവും. നമുക്കൊരാളെ കിട്ടിയതല്ലേ. നാരദഭക്തിസൂത്രം പറഞ്ഞു കൊടുക്കണം. പിന്നെ അയാള്‌ നമ്മുടെ വീട്ടിലേക്കു വരില്ല. അല്ലെങ്കില്‍ ഭഗവദ്‌ഗീതയിലെ ഒരു ശ്ലോകത്തെക്കുറിച്ചു സംസാരിക്കു. പിന്നെ അവരെങ്ങും നിങ്ങളുടെ അടുത്ത്‌ വരില്ല. പിന്നെ അത്തരം ചര്‍ച്ചയ്‌ക്കു താല്‌പര്യമുള്ളവരേ വരികയുള്ളു. വീടുകളില്‍ കൂടി ഇത്തരം ഗ്രന്ഥങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നവരുണ്ട്‌. അവര്‍ കണ്ടു കഴിഞ്ഞാല്‍ സംസാരിക്കുന്നത്‌ സത്സംഗമായിരിക്കും.
ഇത്‌ നമ്മള്‍ തന്നെ വാതില്‍ തുറന്നിട്ടിട്ട്‌ വിളിക്കുകയാ വരൂ വരൂ......
ഇവിടെ റെഡി ഇവിടെ ഞാനൊരാള്‌ ഇരിക്കുന്നത്‌ കാണുന്നില്ലേ .....
നമ്മള്‌ അവരെ വിളിച്ചു കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണ്‌. അവര്‌ നമ്മുടെ അടുത്ത്‌ വരുന്നത്‌. പിന്നെ അവരെക്കുറിച്ച്‌ ഇവരെക്കുറിച്ച്‌ ഒക്കെ സംശയിക്കുന്ന വിധത്തിലുള്ള അന്വേഷണമുണ്ടല്ലോ. 
നമ്മുടെ സ്വന്തം കുട്ടികളെ നമുക്കു സംശയമാണ്‌. എന്ത്‌ പറഞ്ഞാലും വിശ്വാസമില്ല. അവരു പറയും നിന്റെ മോന്‍ എന്റെ കൂടി മോനല്ലേ കല്ല്യാണീ. നമ്മുടെ പിള്ളാര്‌ വഷളാവാന്‍ പാടില്ലല്ലോ. അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. നമുക്കു തനതായ വ്യക്തിത്വമുണ്ട്‌. നമ്മുടെ ശരിയായ വ്യക്തിത്വം ഇന്നതാണ്‌. സ്വരൂപത്തിലേക്ക്‌ മറ്റുളളതിനെയൊക്കെ കടത്തിയിട്ട്‌ അതിനെ മലീമസമാക്കരുതേ. ദുഷിപ്പിക്കരുതേ ഇതാണ്‌ ദേവര്‍ഷി നാരദന്‌ നമ്മളോട്‌ പറയാനുള്ളത്‌. അങ്ങനെയാണെങ്കിലോ സ്വസ്ഥം.
(തുടരും...)

No comments:

Post a Comment