Wednesday, 17 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 19

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 19
തപാമൃഹമഹം വര്‍ഷം
നിഗൃഹ്ണാമ്യുത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമര്‍ജ്ജ്ജുന.
ഹേ അര്‍ജ്ജുന! തേജോരൂപം കൈക്കൊണ്ട് ജഗത്തിനു ചൂടു നല്‍കുന്നതു ഞാന്‍ തന്നെ. മേഘമായി വര്‍ഷിക്കുന്നതും വര്‍ഷത്തെ നിരോധിക്കു ന്നതും ഞാന്‍ തന്നെ. അമൃതും മൃത്യുവും സത്തും അസത്തും ഞാന്‍ തന്നെയാകുന്നു.
ഞാന്‍ സൂര്യനായി കിരണങ്ങളെ പ്രസരിക്കുമ്പോള്‍ വിശ്വം വറ്റി വളരുന്നു. ഇന്ദ്രനായി മഴപ്പെയ്യിക്കുമ്പോള്‍ അതു കുളിര്‍ന്നു തളിര്‍ക്കുന്നു. അഗ്നി വിറകിനെ ആഹരിക്കുമ്പോള്‍ വിറക് അഗ്നിയായി തീരുന്നു. അങ്ങനെ മരിച്ച വിറകും കൊന്ന അഗ്നിയും സത്യത്തില്‍ എന്‍റെ സ്വുരൂപങ്ങള്‍ തന്നെയാണ്. ലോകത്തുളള മൃത്യുവശഗമായ തെല്ലാം എന്‍റെ രൂപങ്ങള്‍ തന്നെയാണ്. അമര്‍ത്ത്യമായതെല്ലാം എന്‍റെ പൊരുള്‍ മാത്രമാണ്. അതിവിസ്താരമല്ലാതെ ചുരുക്കിപ്പറഞ്ഞാല്‍ പ്രകടിതമായതും അപ്രകടിതമായതും ഞാന്‍ തന്നെയാണ്. ആകയാല്‍ അര്‍ജ്ജുന, എന്‍റെ സാന്നിദ്ധ്യം ഇല്ലാത്ത ഏതെങ്കിലും ഇടമുണ്ടോ? ജീവജാലങ്ങള്‍ ദൗര്‍ഭാഗ്യം കൊണ്ട് എന്നെ കാണാതിരിക്കുന്നത് അനുകമ്പാര്‍ഹമാണ്. ഞാന്‍ എല്ലാറ്റിന്‍റേയും അകത്തും പുറത്തും നിറഞ്ഞിരിക്കുന്നു. പ്രപഞ്ചം മുഴുവനും എന്‍റെ രൂപത്തില്‍ വാര്‍ത്തെടുത്തിരിക്കുന്നു. എന്നിട്ടും എന്നെ കാണാന്‍ കഴിയില്ലെന്നു പറയുന്ന ഇവരുടെ വിധിവിഹിതം, വെളളമില്ലാതെ തിരമാല വരണ്ടു പോകുന്നെന്നും വിളക്കില്ലാത്തതുകൊണ്ട് സൂര്യനെ കാണാന്‍ കഴിയില്ലെന്നും പറയുന്നതുപൊലെയാണ്. വിധി എത്രമാത്രം ക്രൂരമായിട്ടാണ് ഇവരോടു പെരുമാറുന്നത്. ഇതെത്ര വിചിത്രമായി രിക്കുന്നു. അമൃതിന്‍റെ കിണറ്റിലേക്കു വീണ ഒരുവന്‍ അതില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നത് അവന്‍റെ ദൗര്‍ഭാഗ്യം കൊണ്ടു മാത്രമാണ്. ആഹാരം തേടി നടക്കുന്ന ഒരന്ധന്‍ സ്പര്‍ശമണിയിന്മേല്‍ തട്ടിമറിഞ്ഞു വീഴുമ്പോള്‍ അവന്‍റെ അന്ധതകൊണ്ട് അതിനെ തൊഴിച്ചകറ്റുന്നു. യഥാര്‍ത്ഥ ജ്ഞാനം ഉപേക്ഷിക്കുന്നവരുടെ സ്ഥിതി ഇപ്രകാരമാണ്. വി‍ജ്ഞാനമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തികളും വ്യര്‍ത്ഥമാണ്. ഗരുഡന്‍റെ ചിറക് അന്ധനായ ഒരുവന് ലഭിച്ചിട്ട് എന്താണ് പ്രയോജനം? അതുപോലെ സല്‍പ്രവൃത്തികളാണെങ്കില്‍ പോലും അവ ഉള്‍ക്കാഴ്ചയും ജ്ഞാനവും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ ഇടയായാല്‍ നിരര്‍ത്ഥകമായ നഷ്ടപ്രയത്നങ്ങളായിത്തീരും.
ചരാചരങ്ങള്‍ക്ക് ഹിതമെന്നപോലെ അഹിതവും ലോകത്ത് സംഭവിക്കു ന്നല്ലോ. അതിന് ആത്യന്തികമായി ആരാണുത്തരവാദി എന്ന സംശയം വേണ്ട. പരമാത്മാവുതന്നെ. പരമാത്മാവില്‍നിന്ന് തുടങ്ങുന്ന ഊര്‍ജം പ്രകൃതിയിലൂടെ പ്രകടമാകുന്നത് ദ്വന്ദ്വാധിഷ്ഠിതമായ വൈരുധ്യങ്ങ ളായാണ്. പ്രകൃതിയുടെ സ്വഭാവമാണ് അതിന് ഹേതു. ചൂടും തണുപ്പും മഴയും വെയിലും നിലനില്പും മരണവും ഉണ്മയും ഇല്ലായ്മയും ഇങ്ങനെയാണ് സംഭവിക്കുന്നത്.
ഹീറ്ററില്‍ ചൂടും ബള്‍ബില്‍ വെളിച്ചവും ഫ്രിഡ്ജില്‍ തണുപ്പുമുണ്ടാകുന്നത് ഒരേ വൈദ്യുതിയില്‍നിന്നാണ്. അണുബോംബും വൈദ്യുതിയുമുണ്ടാക്കാന്‍ ഒരേ ആണവോര്‍ജത്തിനു കഴിയും. പക്ഷേ, കാന്തമുണ്ടെങ്കില്‍ ഇരുധ്രുവ ങ്ങളുമുണ്ടാകാതെ തരമില്ല. വൈരുധ്യങ്ങളായി പിരിയുമ്മു മ്പുള്ള ആ ഊര്‍ജത്തെയാണ് അറിയേണ്ടത്. ദ്വന്ദ്വങ്ങളുടെ അപ്പുറം കാണണം. ആ കാഴ്ച കിട്ടിയാല്‍ മാറ്റമെന്ന മരണത്തെയും മാറ്റമില്ലായ്മയെന്ന അമൃതത്വ ത്തെയും ശരിയായി മനസ്സിലാക്കാന്‍ കഴിയും. പ്രത്യക്ഷമായ ഉണ്മയുടെയും ഇല്ലായ്മയുടെയും പിന്നിലെ സത്യാവസ്ഥ തെളിയും. വേദാന്തം ഈ കാര്യം പറയുന്നത് വ്യക്തത്തെയും അവ്യക്തത്തെയും ഉപാധിയാക്കിയാണ്. 
സത്ത് കാരണത്തെയും (അവ്യക്തം) അസത്ത് കാര്യത്തെയും (വ്യക്തം) സൂചിപ്പിക്കുന്നു. സങ്കല്പങ്ങളെയും (അവ്യക്തം) വിഷയങ്ങളെയും (വ്യക്തം) പ്രകാശിപ്പിക്കുന്നത് ആത്മാവാകയാല്‍ രണ്ടിന്റെയും സത്ത ആത്മാവുതന്നെ എന്നു പറയാം.
വൈരുധ്യങ്ങളെ സമതുലനം ചെയ്തു നിര്‍ത്തിയും അതേസമയം, അവയെ ഉപയോഗിച്ചുമാണ് ശരീരം നിലനില്‍ക്കുന്നത്. ചൂടും തണുപ്പും ഉദാഹരണം. അവയെ വേണ്ട രീതിയില്‍ സമരസപ്പെടുത്തി നിര്‍ത്തുന്നു. ധന-ഋണ കാന്തധ്രുവങ്ങളെയും വൈദ്യുതികളെയും ഇതുപോലെ ആസ്പദിക്കുന്നു. വെള്ളത്തെ അടിസ്ഥാനസാമഗ്രിയായി ഉപയോഗിക്കുമ്പോഴും അതിന്റെ അളവ് സദാനേരവും ക്രമീകരിക്കുന്നു. അന്തരീക്ഷമര്‍ദവും ഗുരുത്വാ കര്‍ഷണവും മറ്റുമായി ഇതേപടിയുള്ള അനുഗ്രഹനിഗ്രഹ ബന്ധത്തിന് വിധേയമാണ് നമ്മുടെ ശരീരം. അണുജീവികള്‍ മുതല്‍ വന്യമൃഗങ്ങള്‍വരെ എല്ലാമായും മനുഷ്യന് ഇതേ അടിസ്ഥാനത്തിലുള്ള സ്‌നേഹ-വിദ്വേഷബന്ധം നിലനില്‍ക്കുന്നത് കാണാം. മനസ്സും ബുദ്ധിയുംതന്നെ വിരുദ്ധധ്രുവ ങ്ങളില്‍ ചാഞ്ചാടുന്നത് അനുഭവമാണല്ലോ. ഈ 'തിരമാലത്തിരക്കഥ'യ്ക്ക് അപ്പുറത്തേക്കു നോക്കിയാലേ യഥാര്‍ഥസത്ത എന്തെന്നറിയൂ. ഇതിനകത്തുതന്നെ നില്‍ക്കക്കള്ളി കാണാന്‍ ശ്രമിച്ചാല്‍ അല്ലറച്ചില്ലറ ഫലമുണ്ടായേക്കാം. പക്ഷേ, അത് 'താത്കാലിക'മേ ആവൂ.
(തുടരും..)

No comments:

Post a Comment