Saturday, 27 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 29

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 29
സമോƒഹം സര് വ്വഭൂതേഷു
ന മേ ദ്വേഷ്യോ ƒസ്തി മ പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ
മായി തേ തേഷു ചാപ്യഹം.
ഞാന്‍ എല്ലാ പ്രപഞ്ചഘടകങ്ങളിലും തുല്യനായി സ്ഥിതി ചെയ്യുന്നു. എനിക്കു ശത്രുവുമില്ല. മിത്രവുമില്ല. എന്നാല്‍ യാതൊരുവര്‍ എന്നെ ഭക്തിയോടുകൂടി പൂജിക്കുന്നുവോ, ഞാന്‍ അവരിലും അവര്‍ എന്നിലും ഇരിക്കുന്നു.
എന്‍റെ സ്വരൂപം എന്താണെന്നു ചോദിച്ചാല്‍, ഞാന്‍ എപ്പോഴും എല്ലാ ജീവജാലങ്ങളിലും ‘ഞാനെന്നോ നീയെന്നോ’ ഉളള വ്യത്യാസമില്ലാതെ സ്ഥിതിചെയ്യുന്നുവെന്ന് ഞാന്‍ പറയും. അഹന്തയുടെ ആസ്ഥാനം അശേഷം നശിപ്പിച്ച് ഈ അവസ്ഥയില്‍ എന്നെ ദര്‍ശിക്കുന്ന ദ്രഷ്ടാവ് മനസാ വാചാ കര്‍മ്മണാ എന്നെ ഉപാസിക്കുന്നു. പ്രത്യക്ഷത്തില്‍ അവര്‍ ശരീരരൂപികളായി പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ അവര്‍ എന്‍റെ സത്തയിലും ഞാന്‍ അവരുടെ അന്തരംഗത്തിലും വസിക്കുന്നു.
ഒരു വടവൃക്ഷത്തിന്‍റെ പൂര്‍ണ്ണമായ പ്രകാരം അതിന്‍റെ ഓരോ ബീജത്തിലും ഒളിഞ്ഞുകിടക്കുകയും ആ ബീജം വൃക്ഷത്തില്‍ത്തന്നെ സജീവമായി സ്ഥിതിചെയ്യുകയും ചെയ്യുന്നതുപോലെ, നാമം കൊണ്ട് ബാഹ്യമായി വ്യത്യാസം തോന്നുമെങ്കിലും ഞാനും അവരുമായി അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്‍റെ ആന്തരികമായ സത്യം ഞാനും അവരും ഒന്നാണെന്നുളളതാണ്.
അവരുടെ ശരീരത്തോട് അവര്‍ക്കുളള ഉദാസീനമനോഭാവം, കടം വാങ്ങിയ ആഭരണങ്ങള്‍ ധരിക്കുന്ന ഒരു സ്ത്രീക്ക് ആ ആഭരണങ്ങളോടുളള അനാസ്ഥ പോലെയാണ്. ഒരു പുഷ്പത്തിന്‍റെ സൗരഭ്യം സമീരണന്‍ അപഹരിച്ചു കൊണ്ടുപോയിക്കഴിഞ്ഞിട്ടും പുഷ്പം അതിന്‍റെ ഞെട്ടില്‍ തന്നെ നില്ക്കുന്നതുപോലെ, അപ്രകാരമുളളവരുടെ ശരീരം ഭൗതികജീവിതത്തിന്‍റെ ദൈര്‍ഘ്യത്തോളം നിലനില്‍ക്കുന്നു. അവരുടെ അഹംഭാവം നിശ്ശേഷം നശിക്കുകയും ആത്മചൈതന്യം എന്നില്‍ അലിഞ്ഞുചേരുകയും ചെയ്തിട്ടുളളതിനാല്‍ അവര്‍ എന്‍റെ ശാശ്വതരൂപത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്.
സൂര്യപ്രകാശം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നപോലെയും ഗുരുത്വാകര്‍ഷണനിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധക മായിരിക്കുന്ന പോലെയും, പ്രകൃതിനിയമങ്ങള്‍ മഹാത്മാവിലാ യാലും മഹാപാപിയിലായാലും ഒരുപോലെത്തന്നെ പ്രവര്‍ത്തിക്കും. നന്മതിന്മകളുടെ ഉറവിടവും പ്രകടനവും പ്രകൃതിയിലാണ്. പരമാത്മസ്വരൂപത്തിന് ഇഷ്ടാനിഷ്ടങ്ങളോ ഏതെങ്കിലും തരത്തിലുള്ള പക്ഷഭേദമോ ഇല്ല. സ്വന്തം ദൗര്‍ബല്യ ങ്ങളെയും പരിമിതികളെയും മറികടക്കാന്‍ മനുഷ്യനുള്ള അപാരമായ സ്വാതന്ത്ര്യത്തിന് ഈ കാഴ്ചപ്പാട് അടിവരയിടുന്നു. സെമിറ്റിക് മതങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു പരമാത്മസങ്കല്പമാണിതെന്നും മാനുഷീകരണംകൊണ്ട് മതത്തില്‍ വന്നു ചേരുന്ന ബാലിശത്വത്തെ തീരെ ഒഴിവാക്കി അത്യന്തം പ്രൗഢവും ഉദാത്തവുമായ ഈശ്വരവിവക്ഷയാണ് ഇങ്ങനെ അവതരിപ്പിക്ക പ്പെടുന്നതെന്നും ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാണിക്കുന്നു.
തുടരും..)

No comments:

Post a Comment