Saturday, 13 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 13

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 13
മഹാത്മാനസ്തു മാം പാര്‍ത്ഥ
ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്തനന്യമനസോ
ജ്ഞാത്വാ ഭൂതാദിമവ്യയം.
അല്ലയോ അര്‍ജ്ജുന, മഹാത്മാക്കളായിട്ടുളളവര്‍ സാത്ത്വിക പ്രകൃതിയെ ആശ്രയിച്ച് അന്യവസ്തുക്കളില്‍ മനസ്സു വെയ്ക്കാത്തവരായി, എല്ലാറ്റിന്‍റെയും പ്രഭവസ്ഥാനമായും നാശമില്ലാത്തവനുമായുമിരിക്കുന്ന എന്നെത്തന്നെ ഭജിക്കുന്നു.
പരിശുദ്ധമായ ഹൃദയത്തോടുകൂടിയ എന്‍റെ ഭക്തന്മാരാണ് ഈ മഹാത്മാക്കള്‍. പവിത്രമായ അവരുടെ ഹൃദയത്തില്‍ സ്ഥിരമായി ഞാന്‍ വസിക്കുന്നു. ഉറക്കത്തില്‍പോലും നിസംഗത്വം അവരോടൊപ്പമുണ്ട്. ബ്രഹ്മപ്രാപ്തിക്കിവേണ്ടിയുളള അവരുടെ തീവ്രമായ ചിന്തകളിലും ആഗ്രഹങ്ങളിലും ഉടനീളം ആദ്ധ്യാത്മികത തലയുയര്‍ത്തി നില്‍ക്കുന്നു. അവരുടെ മനസ്സ് വിവേചനാപരമായ വിജ്ഞാനത്തെ സദാ പരിപോഷിപ്പിക്കുന്നു. വിജ്ഞാനഗംഗയില്‍ സ്നാനം ചെയ്തു പരിശുദ്ധിനേടിയ അവര്‍ പരിപൂര്‍ണ്ണതയാകുന്ന ആഹാരം കൊണ്ടു സംതൃപ്തരാണ്. അവരില്‍ കൂടി നിത്യ ശാന്തിയാകുന്ന വൃക്ഷത്തിന്‍റെ പച്ചിലത്തഴപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. പരം പൊരുളില്‍ നിന്നു പൊട്ടിവിരിഞ്ഞ പുഷ്പസഞ്ചയനം പോലെ അവര്‍ കാണപ്പെടുന്നു. അവര്‍ ധൈര്യമാകുന്ന നെടുമ്പുരയുടെ താങ്ങുകളാണ്. ആനന്ദസാഗരത്തില്‍ മുക്കിയെടുത്ത നിറഞ്ഞുതുളുമ്പുന്ന കുംഭങ്ങളാണ്. ഈശ്വരപ്രേമം കൊണ്ടുളള അവരുടെ ചിത്തഹര്‍ഷം മോചനത്തെപ്പോലും നിസ്സാരമെന്നു കരുതി അവര്‍ തിരസ്ക്കരി ക്കുന്നു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ധാര്‍മ്മികാദര്‍ശം പ്രത്യക്ഷമായി കാണാം. അവരുടെ ഇന്ദ്രിയങ്ങള്‍ സംയമനമാകുന്ന ആഭരണങ്ങള്‍കൊണ്ട് അലങ്കരിച്ചവയാണ്. അവരുടെ ചിത്തം സര്‍വവ്യാപിയായ എന്നെ പൊതിഞ്ഞിരിക്കുന്ന ഒരു പുറങ്കുപ്പായ മാണ്. ഇപ്രകാരം ദൈവികമായ വരപ്രസാദം സിദ്ധിച്ച് ഉന്നതാത്മാക്കളാ യവര്‍ എന്‍റെ ദിവ്യസ്വരൂപത്തെ പൂര്‍ണ്ണമായി മനസ്സിലാക്കി ദ്വന്ദ്വഭാവത്തിന്‍റെ സ്പര്‍ശം പോലും ഏല്ക്കാതെ സ്നേഹനിര്‍ഭരമായ ഭക്തിയോടെ എന്നെ ആരാധിക്കുന്നു. അങ്ങനെ ഞാനുമായി താദാത്മ്യം പ്രാപിച്ചവര്‍ എന്നെ സേവിക്കുന്നു.
മഹാത്മാവാകാന്‍ വളരെ എളുപ്പവുമാണ്. മൂന്ന് കാര്യങ്ങളേ വേണ്ടൂ. ഒന്ന്, ദേവപ്രകൃതിയെ ആശ്രയിക്കുക. മിതത്വം പാലിക്കുക. 
കാമക്രോധങ്ങളെ കീഴടക്കുക. രണ്ട്, ആത്മസ്വരൂപത്തെ എല്ലാ ചരാചരങ്ങളുടെയും നാശരഹിതമായ ഉറവിടമായി അറിയുക. മൂന്ന്, ആ സ്വരൂപത്തെ നിരുപാധികമായ ഭക്തിയോടെ ധ്യാനിക്കുക.അറിവാണ് താക്കോല്‍. അതുപയോഗിച്ച് സൃഷ്ടിരഹസ്യത്തിന്റെ കലവറ തുറക്കുക. എല്ലാ ചരാചരങ്ങളുടെയും ഉറവിടം കണ്ടെത്തുക. അതുതന്നെയാണ് പരമമായ സത്യം എന്ന് മനസ്സിലുറപ്പിക്കുകയും, എല്ലാ ചരാചരങ്ങളുടെയും ഹിതത്തിനായി ക്രിയാത്മകമായി ജീവിക്കുകയും ചെയ്യുക.മഹാത്മാക്കളെപ്പറ്റി 'ജ്ഞാനേശ്വരി'യില്‍ ഇങ്ങനെ പറയുന്നു- ''പരിശുദ്ധമാനസന്‍മാരായ മഹാത്മാക്കളുടെ ഹൃദയത്തിലാണ് ഞാന്‍ നിത്യമായി വസിക്കുന്നത് ..... ഈ പാവനാത്മാക്കളുടെ ഹൃദയത്തില്‍ ജ്ഞാനമധു നിറഞ്ഞുനില്‍ക്കുന്നു .... അവര്‍ ഒരു ശാന്തിവൃക്ഷംപോലെയാണ് ..... പൂര്‍ണിമയുടെ ദിവ്യസൂനങ്ങള്‍ ആ വൃക്ഷത്തില്‍ വിരിയുന്നു .... മോക്ഷംപോലും അവര്‍ക്ക് ഒരു മഹാകാര്യമല്ല ..... ഇവര്‍ ഈശ്വരന്‍മാരെപ്പോലെ ഈ ലോകത്തില്‍ വര്‍ത്തിക്കുന്നു ..... അവര്‍ ഞാന്‍തന്നെ ആയിട്ട് അവരുടെ കര്‍മസായുജ്യത്താല്‍ എന്റെ ഹിതത്തെ മാത്രം ചെയ്യുന്നു.''
ഇങ്ങനെ ആയിത്തീര്‍ന്ന ആര്‍ക്കും സമൂഹത്തിലെ മറ്റുള്ളവരെ തന്നെപ്പോലെ കരുതാതിരിക്കാന്‍ കഴിയില്ല. എല്ലാവരെയും സ്‌നേഹിക്കാതിരിക്കാനോ ആര്‍ക്കു വേണ്ടിയും ക്‌ളേശം സഹിക്കാന്‍ തയ്യാറാവാതിരിക്കാനോ ഒക്കില്ല. ഇതിലും വലിയ ഒരു സ്ഥിതിസമത്വം ലോകത്ത് ഒരിടത്തും ഉദ്‌ബോധനം ചെയ്യപ്പെട്ടിട്ടില്ല. ഇതിനെ 'ആത്മീയ സോഷ്യലിസം' എന്നാണ് ചിന്‍മയാനന്ദ സ്വാമികള്‍ വിളിക്കുന്നത്. സമൂഹത്തിലെ എല്ലാ അപചയങ്ങള്‍ക്കും ഇത് ശാശ്വതപരിഹാരമാണെന്നതില്‍ തര്‍ക്കത്തിനിടമില്ല.
അവരുടെ ഭക്തിവൈശിഷ്ട്യത്തെപ്പറ്റി ഞാന്‍ പറയാം കേള്‍ക്കുക.

No comments:

Post a Comment