Sunday, 21 December 2014

നാരദഭക്തിസൂത്രം Day 48 നാല്‍പ്പത്തിഎട്ടാം ദിവസം

നാരദഭക്തിസൂത്രം Day 48 നാല്‍പ്പത്തിഎട്ടാം ദിവസം
മഹാത്മാക്കളുമായുള്ള സത്സംഗം ദുര്‍ലഭമാണ് എന്തുകൊണ്ട്‌? 
നമുക്കിത്‌ ആവശ്യമുണ്ട്‌ എന്ന ചിന്ത വളരെ കുറവാണ്‌. 
"അഗമ്യഃ "- കിട്ടാന്‍ പ്രയാസമുളളതാണ്‌. 
"അമോഘഃ "- വ്യര്‍ത്ഥമല്ലാത്തതാകുന്നു. 
അത്‌ ഗുണപരമായിട്ടുള്ളതാണ്‌ 
രാമകൃഷ്‌ണദേവന്റെയടുത്ത്‌ ഒന്നുമറിയാത്ത ലാട്ടു വന്ന്‌ ഇരിക്കുമായിരുന്നു. 
ലാട്ടു ചെമ്മരിയാടിനെ മേയ്‌ക്കുന്നവനായിരുന്നു അവന്‌ ചെമ്മരിയാടിന്റെ കണക്കെടുക്കാന്‍ മാത്രമെ അറിയൂ....
ഒന്നിനും വേണ്ടിയല്ല ലാട്ടു രാമകൃഷ്‌ണദേവന്റെ സന്നിധിയിലിരിക്കുന്നത്‌. സത്‌സംഗത്തിനുവേണ്ടി. 
രാമകൃഷ്‌ണദേവന്റെ കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. രാമകൃഷ്‌ണദേവനെക്കുറിച്ചുള്ള ഒരു പുസ്‌തകത്തില്‍ വായിച്ചതാണ്‌. 
ഉച്ചയാവുമ്പോഴേ അദ്ദേഹത്തിന്‌ അടുക്കളയില്‍ എന്താ ഉണ്ടാക്കുന്നത്‌ എന്ന ചിന്ത വരുമത്രേ. ഭക്ഷണത്തില്‍ അതീവ ശ്രദ്ധ കാണിക്കുന്ന ഒരാളായിരുന്നു രാമകൃഷ്‌ണദേവന്‍. 
അടുക്കളയില്‍ പോയിട്ടു നോക്കും എന്താ ഇന്നത്തെ ഭക്ഷണം. 
ഒരു ദിവസം ശാരദാദേവി ചോദിച്ചുവത്രേ, ഭഗവന്‍ അവിടെ ബ്രഹ്മവിചാരം നടക്കുന്നു. 
അങ്ങ്‌ എന്താണ്‌ ഈ അടുക്കളയിലെ വിചാരവുമായി വന്നിരിക്കുന്നത്‌. 
ഇത്‌ മോശമല്ലേ.?
മറ്റു പലരും ശാരദാദേവിയോട്‌ പറഞ്ഞു തുടങ്ങി രാമകൃഷ്‌ണദേവന്‌ ഭക്ഷണത്തോട്‌ കൊതിയാണ്‌. 
ഇവിടെ ആശ്രമത്തിലെ വരവ്‌ കുറഞ്ഞുപോകുമോ എന്നാണ്‌ ആശ്രമത്തിലെ മറ്റുളളവരുടെ ചിന്ത. 
എല്ലാറ്റിലും ഒരു ഉപാജാപമുണ്ട്‌. 
രാമകൃഷ്‌ണദേവന്റെ കാര്യത്തിലും അതുണ്ടായിരുന്നു. 
അങ്ങ്‌ ഏതു നേരവും ഈ ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തയായാല്‍ ആളുകളെന്തു വിചാരിക്കും. അപ്പോള്‍ അദ്ദേഹം പറഞ്ഞു നീ ഒരു പൊട്ടിയാണ്‌. 
നിനക്കിതൊന്നും അറിയില്ല. 
എനിക്കു ഒറ്റ ആഗ്രഹമേയുള്ളൂ ഈ ശരീരം നിലനിര്‍ത്താന്‍ വേണ്ടിയിട്ട്‌ കുറച്ച്‌ ഭക്ഷണം. എപ്പോഴാണോ എനിക്ക്‌ ഭക്ഷണത്തില്‌ രുചിയില്ലായ്‌മ ഉണ്ടാവുന്നത്‌ അപ്പോള്‍ ഞാന്‍ ഈ ശരീരം വിട്ടുപോകാനുള്ള സമയമാണെന്ന്‌ നീ അറിയണം.
ഒരു ദിവസം ശാരദാദേവി വളരെ ഇഷ്‌ടപ്പെട്ട ഭക്ഷണം കൊണ്ടു കൊടുക്കുന്ന സമയത്ത്‌ അത്‌ കണ്ടിട്ട്‌ അദ്ദേഹം തിരിഞ്ഞിരുന്നു എന്നാണ്‌. 
അപ്പോള്‍ ശാരദാദേവിക്ക്‌ അദ്ദേഹം പറഞ്ഞത്‌ ഓര്‍മ്മവന്നു. 
അവരാകെ തളര്‍ന്നു പോയി. 
പിന്നെ മൂന്നു ദിവസമേ അദ്ദേഹം ജീവിച്ചിരുന്നുളളൂ.
പിന്നെയാണ്‌ പലര്‍ക്കും മനസ്സിലാവുന്നത്‌ രാമകൃഷ്‌ണദേവന്‍ ആരായിരുന്നു എന്ന്‌. രാമകൃഷ്‌ണദേവനെന്ന ആ മഹാനുഭാവന്റെ, പരമഹംസന്റെ കൂടെയിരിക്കെത്തന്നെ അദ്ദേഹത്തെ തിരിച്ചറിയാത്തഎത്രയോ പേര്‌ ജീവിച്ചിരുന്നു. 
ഇന്നദ്ദേഹം സ്ഥൂലശരീരത്തിലില്ലെങ്കിലും അദ്ദേഹത്തിന്റെ വചനാമൃതത്തിലൂടെ അദ്ദേഹവുമായി സമ്പര്‍ക്കം പ്രാപിക്കാന്‍ കഴിയും. 
അപ്പോള്‍ അത്‌ ഒരു മഹാത്മാവിന്റെ സംഗമാണ്‌. 
വീട്ടിലിരുന്ന്‌ വായിക്കുന്നുവെങ്കില്‍ വലിയ ഒരുകാര്യമാണ്‌.
(തുടരും...)

No comments:

Post a Comment