Monday, 8 December 2014

നാരദഭക്തിസൂത്രം Day 35

നാരദഭക്തിസൂത്രം Day 35
23." തദ്വിഹീനം ജാരാണാമിവ"
ഭഗവത്‌ മഹിമയെപ്പറ്റി അിയാതെയുള്ള പ്രേമം ജാരസംയോഗത്തിലുള്ള കാമാസക്തി പോലെയാണ്‌. 
തദ്‌വിഹീനം ജാരാണാം ഇവ. തദ്‌ വിഹീനം - അതിനെ അറിയാത്ത. ഏറ്റവും ശക്തമായ ഭാഷയാണ്‌ ദേവര്‍ഷി നാരദന്‍ ഇവിടെ ഉപയോഗിക്കുന്നത്‌. നാരദര്‌ നമുക്ക്‌ കൃത്യമായി മനസ്സിലാവാന്‍ വേണ്ടിയാണ്‌ ഉപയോഗിക്കുന്നത്‌. ഭക്തിയെക്കുറിച്ച്‌ അത്‌ അറിയാത്ത അവസ്ഥ എന്നു പറയുന്നത്‌ ജാരനെപ്പോലെയുള്ളതാണ്‌. ജാരന്‍ എന്നു പറഞ്ഞാല്‍ ഒരു സ്‌ത്രീക്ക്‌ ഭര്‍ത്താവല്ലാതെ വേറൊരു പുരുഷനോട്‌ തോന്നുന്ന വികാരം. അതുപോലെയാണ്‌ ഈ ഭക്തി. ഭഗവദ്‌ മഹിമയെ അറിയാതെയുള്ള ഭക്തി.
24. "നാസ്‌ത്യേവ തസ്‌മിന്‍ തത്സുഖസുഖിത്വം"
ഈ അശുദ്ധകാമത്തില്‍ (ജാരനോടുള്ള ഈ അശുദ്ധപ്രേമബന്ധത്തില്‍) പരന്‌ സുഖാനുഭൂതി പ്രദാനം ചെയ്യുക എന്നത്‌ ഒരിക്കലും ഉണ്ടാകുകയില്ല - തീര്‍ച്ചതന്നെ
നാസ്‌തി ഏവ തസ്‌മിന്‍ തത്‌ സുഖിത്വം ജാരാണാം ഇവ ഈ കാമനയില്‍ മറ്റുള്ളവനുണ്ടാകുന്ന സുഖം ശാശ്വതമല്ല. ജാരബന്ധം ശാശ്വതമായി നിലനില്‍ക്കുന്നില്ല.
എപ്രകാരം അത്‌ ശാശ്വതമായി നിലകൊള്ളുന്നില്ലയോ അതുപോലെയാണ്‌ നമ്മുടെ ഭക്തി. നാരദര്‌ പറയുന്നു അത്‌ താത്‌കാലികമാവരുത്‌. 
പിന്നെയോ ശാശ്വതമായി നിലകൊള്ളേണ്ടതാണ്‌. 
25. "സാ തു കര്‍മ്മജ്ഞാനയോഗേഭോ�പ്യധികതരാ"
ഒരു സാധന എന്ന നിലയ്‌ക്ക്‌ ഭക്തിയോഗം തീര്‍ച്ചയായും ജ്ഞാനയോഗത്തെക്കാളും കര്‍മ്മയോഗത്തെക്കാളും യോഗമാര്‍ഗ്ഗത്തെക്കാളും എത്രയോ ശ്രേഷ്‌ഠവും മഹിമയേറിയതും ആണ്‌. 
സാതു - അതാകട്ടെ. ആ ഭക്തിയാകട്ടെ "കര്‍മ്മജ്ഞാനയോഗേഭ്യഃ അപി അധികതരാ"
ആ പരമമായ പ്രേമം തീര്‍ച്ചയായും കര്‍മ്മയോഗത്തെക്കാളും ജ്ഞാനയോഗത്തെക്കാളും ശ്രേഷ്‌ടമാണ്‌. 
അത്‌ ദിവ്യമാണ്‌. 
ഇത്തരത്തിലുള്ള ഭക്തി കര്‍മ്മത്തേക്കാളും ജ്ഞാനത്തേക്കാളും ഉയര്‍ന്നതാണ്‌ എന്നു പറഞ്ഞാല്‍ അറിവു തന്നെയാണ്‌ ഭക്തിയായിട്ട്‌ നിലനില്‍ക്കുന്നത്‌.
26. "ഫലരൂപത്വാത്‌"
എല്ലാ യോഗങ്ങളുടെയും പരമഫലപ്രാപ്‌തി ഭക്തിതന്നെ ആയതുകൊണ്ട്‌.
എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌. അതിന്‌ ഫലപ്രാപ്‌തിയുണ്ട്‌. ഈ ഫലത്തെക്കുറിച്ച്‌ നമുക്ക്‌ എങ്ങനെയാ പറഞ്ഞുതരുക. അദ്ദേഹത്തിനുള്ള ആവേശം കൊണ്ടു പറയുകയാണ്‌. അദ്ദേഹത്തിന്‌ എങ്ങനെയെങ്കിലും നമ്മളെ ഒരു ഭക്തനാക്കണം എന്നുണ്ട്‌. പണ്ട്‌ മാര്‍ക്‌സ്‌ പറഞ്ഞുവല്ലോ "സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടുവാനുള്ളത്‌ ചങ്ങലകള്‍ മാത്രം"
ഇവിടെ നാരദന്‍ പറയുന്നു "സര്‍വ്വലോകഭക്തന്മാരെ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടുവാനുള്ളത്‌ നിങ്ങളുടെ അജ്ഞാനം മാത്രം."
അതുകൊണ്ടതിന്‌ ഫലമുണ്ട്‌. അതുകൊണ്ട്‌ നമുക്ക്‌ സംഘടിക്കേണ്ടതുണ്ട്‌. 
എന്തിനായിട്ട്‌ ഈ ഫലത്തെ അനുഭവിക്കുന്നതിനായിട്ട്‌ "ആനന്ദം വൈ ബ്രഹ്മ."
27. "ഈശ്വരസ്യാപി അഭിമാനദ്വേഷിത്വാദ്‌ ദൈന്യപ്രിയത്വാദ്‌ ച"
അഹന്താജന്യമായ അഭിമാനത്തോടുള്ള ഭഗവാന്റെ വിദ്വേഷത്താലും വിനയത്തില്‍ ഭഗവാനുള്ള പ്രീതികൊണ്ടും ഭക്തിയോഗം മറ്റു യോഗങ്ങളെക്കാള്‍ ശ്രേഷ്‌ഠമാണ്‌. 
ഈശ്വരസ്യാപി - ഈശ്വരനുപോലും അഭിമാനദ്വേഷിത്വാദ്‌ - അഭിമാനം അഹങ്കാരം അത്‌ ഹേതുവായിട്ട്‌ ഉണ്ടാകുന്ന വെറുപ്പ്‌. ദൈന്യപ്രിയത്വാദ്‌ - ദൈന്യത്തോടുള്ള പ്രിയം. അത്‌ ഹേതുവായിട്ട്‌ മറ്റുള്ള മാര്‍ഗ്ഗങ്ങളേക്കാള്‍ ഭക്തി ശ്രേഷ്‌ഠമാണ്‌. 
അഹങ്കാരവും അഭിമാനവുമാണ്‌ നമ്മളെ ഈശ്വരനില്‍ നിന്നും അകറ്റുന്നത്‌. അത്‌ എപ്പോഴാണോ കൊഴിഞ്ഞു വീഴുന്നത്‌ അപ്പോള്‍ ഭക്തനാകും.
(തുടരും...)

No comments:

Post a Comment