Saturday, 6 December 2014

നാരദഭക്തിസൂത്രം Day 34

നാരദഭക്തിസൂത്രം Day 34

20. "അസ്‌ത്യേവമേവം"-അങ്ങനെതന്നെ. 
മേല്‍ വിവരിച്ച പ്രകാരം ആയിക്കൊള്ളട്ടെ.
അസ്‌തി - ആവട്ടെ, ഏവം - അങ്ങനെതന്നെ. 
ഭക്തിയുടെ നിര്‍വചനം അങ്ങനെതന്നെയാവട്ടെ. 
നാരദരുടെ അഭിപ്രായം പറയുകയാണെങ്കില്‍ ഈ പറഞ്ഞിട്ടുള്ളതില്‍ നിന്നൊക്കെ വിരുദ്ധമായിട്ടുള്ളതാണോ എന്നു ചോദിച്ചാല്‍ അല്ല. 
കഥാശ്രവണം ഭക്തിയാണ്‌, പൂജ ഭക്തിയാണ്‌. 
ഇനി ഇതുപോലുള്ള ഭക്തന്മാരെക്കുറിച്ചു പറയുന്നു.
21. "യഥാ വ്രജഗോപികാനാം"
വൃന്ദാവനത്തിലെ ഗോപികകളുടെ പ്രേമഭക്തിപോലെ.
യഥാ - എപ്രകാരമാണോ, വ്രജഗോപികാനാം - വ്രജത്തിലെ ഗോപികമാര്‍. 
എന്തൊരു സുന്ദരമാണ്‌ അവര്‍ക്ക്‌ ഭഗവാനോടുള്ള പ്രേമം എന്നു പറയുകയാണ്‌. 
അല്‌പം പോലുമില്ലാതെ ഞങ്ങള്‍ ആരാണ്‌ എന്ന്‌ പൂര്‍ണ്ണമായ ഭക്തി. 
അതിന്‌ ഗോപികകളെപ്പോലെ ഉദാഹരിക്കാന്‍ വേറെയാരുമില്ല. 
ഇപ്പോള്‍ ഗര്‍ഗ്ഗനേയും ശാണ്‌ഡ്യല്യനെയും പാരാശര്യനെയും പറഞ്ഞ നാരദന്‍ ഇതാ പറയുന്നു "യഥാ വ്രജഗോപികാനാം." 
അവരും ഭഗവാനും തമ്മിലുള്ള ബന്ധം എന്തായിരിന്നു.
ദിവ്യമായ പ്രേമം,
പരമമായ പ്രേമം അവരുടെ ആനന്ദത്തിനായി സ്വയം ആവുകയാണ്‌. 
22. "തത്രാപി ന മഹാത്മ്യജ്ഞാനവിസ്‌മൃത്യപവാദഃ"
അവിടെ ആകട്ടെ, പരിപൂര്‍ണ്ണഭഗവത്‌ പ്രേമാവസ്ഥയില്‍,
ഭഗവത്‌മഹിമയെ വിസ്‌മരിക്കപ്പെടുക എന്ന ദോഷമേ ഇല്ല.
തത്ര അപി - അവിടെ ആകട്ടെ എന്നു പറയുമ്പോള്‍ ആ പരമമായ പ്രേമത്തില്‍ ഗോപികള്‍ക്ക്‌ എപ്രകാരത്തിലുള്ള പ്രേമമായിരുന്നുവോ ഭഗവാനോട്‌ അപ്രകാരത്തിലുള്ള പ്രേമം. പ്രേമത്തിന്‌ "മാഹാത്മ്യജ്ഞാന വിസ്‌മൃത്യപവാദഃ "അതില്‍, ദിവ്യമായ ഭഗവാന്റെ ആ ഭാവത്തെ, വിഭൂതിയെ, മഹത്വത്തെ വിസ്‌മരിക്കുക എന്ന ദോഷം ഇതില്‍ അശേഷം ഇല്ല. 
വളരെ ഹൃദയസ്‌പര്‍ശിയായിട്ടുള്ള ഒരു കഥ ഈ അടുത്ത കാലത്ത്‌ വായിക്കുകയുണ്ടായി.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിനുശേഷം ഇംഗ്ലണ്ടില്‍ ഒരു ഗ്രാമത്തില്‍ ഒരു വിഗ്രഹമുണ്ടായിരുന്നു. രണ്ടു കൈകളും ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്‌തുദേവന്റെ വിഗ്രഹം. യുദ്ധം നടന്ന സമയത്ത്‌ ആ വിഗ്രഹം നാമവശേഷമായി. 
പിന്നീട്‌ യുദ്ധമൊടുങ്ങിയതിനുശേഷം ശേഷിച്ച ആളുകള്‌ വന്ന്‌ നോക്കുമ്പോള്‍ എല്ലാം പൊളിഞ്ഞു കിടക്കുന്നുണ്ട്‌. അവര്‍ക്ക്‌ തോന്നി ഇത്‌ വീണ്ടും ശരിയാക്കി വയ്‌ക്കണമെന്ന്‌. അങ്ങനെ അവരതിനെ എടുത്ത്‌ ഒപ്പിച്ച്‌ വച്ചു. അപ്പോഴതിന്റെ രണ്ടു കൈകളും നഷ്‌ടപ്പെട്ടിരുന്നു. അതേ സമയത്ത്‌ ആവിഗ്രഹത്തിലൊരു ചങ്ങലയില്‌ ചെമ്പ്‌ തകിടില്‍ എന്നെ സമീപിക്കുവിന്‍ എന്ന്‌ എഴുതിയിരിക്കുന്നു. കൈയ്യ്‌ ഒരു തരത്തിലും യോജിപ്പിക്കാന്‍ കഴിയുന്നില്ല. അവര്‍ ഒരു ശില്‌പിയെ വരുത്തി. ആ ശില്‌പിയോട്‌ ഇതിന്‌ കൈകള്‍ നിര്‍മ്മിക്കാന്‍ പറഞ്ഞു. അവിടെയുള്ള വിശ്വാസികള്‍ ചേര്‍ന്നിട്ടാണ്‌ കൈകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്‌. ആ സമയത്ത്‌ അവിടെ ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു ഇതിന്‌ കൈകള്‍ വേണ്ട. കൈകളില്ലാതെ ക്രിസ്‌തു നില്‍ക്കട്ടെ.
അവരു ചോദിച്ചു അതെന്താ അങ്ങനെ.?
അദ്ദേഹം പറഞ്ഞു ആ ഫലകത്തില്‍ ഒന്നുകൂടെ എഴുതാനുണ്ട്‌. 
"നിങ്ങളുടെ കൈകളാണ്‌ എന്റെ കൈകള്‍ "
"എന്നെ സമീപിക്കുവിന്‍ നിങ്ങളുടെ കൈകളാണ്‌ എന്റെ കൈകള്‍ "
നിങ്ങളുടെ കൈകളിലൂടെ വേണം എനിക്കു പ്രവര്‍ത്തിക്കാന്‍. 
വളരെ ഹൃദയസ്‌പര്‍ശിയായ ഒരു കഥയാണിത്‌. 
കൈയ്യില്ലാത്ത കൃഷ്‌ണവിഗ്രഹം നമ്മുടെ വീട്ടിലുണ്ടെങ്കില്‍ എനിക്കു കൈയ്യുണ്ടല്ലോ ഭഗവാനെ, 
അങ്ങയുടെ കൈയ്യില്ലായ്‌മ ഞാന്‍ പരിഹരിക്കാം.
അങ്ങ്‌ മഹനീയമായ എന്തൊക്കെ കര്‍മ്മങ്ങള്‍ ലോകത്തില്‍ ചെയ്‌തിട്ടുണ്ടോ, 
കുറച്ചൊക്കെ ചെയ്യാന്‍ ഞാനും ശ്രമിക്കാം. 
ആ വൈകല്യത്തിലും കൈവല്യത്തെ ദര്‍ശിക്കുക........
(തുടരും...)

No comments:

Post a Comment