ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 23
യേƒപ്യന്യദേവതാ ഭക്താ
യജന്തേശ്രദ്ധയാന്വിതാഃ
തേƒപി മാമേവ കൗന്തേയ!
യജന്ത്യവിധിപൂര്‍വ്വകം.
യജന്തേശ്രദ്ധയാന്വിതാഃ
തേƒപി മാമേവ കൗന്തേയ!
യജന്ത്യവിധിപൂര്‍വ്വകം.
അല്ലയോ അര്‍ജ്ജുന, ഏതേതു ഭക്തന്മാരാണോ ശ്രദ്ധയോടു കൂടിയവരായി ഇന്ദ്രാദിദേവന്മാരെ ആരാധിക്കുന്നത്, അവരും മോക്ഷത്തെ പ്രാപിക്കുന്നതായ വിധിപ്രകാരമല്ലാതെ, എന്നെത്തന്നെയാണ് ആരാധിക്കുന്നത്.
എന്‍റെ സര്‍വ്വഗമായ സ്വഭാവം മനസ്സിലാക്കാതെ അഗ്നി,ഇന്ദ്രന്‍, ചന്ദ്രന്‍, സൂര്യന്‍ തുടങ്ങിയ ദേവന്മാരെ തങ്ങളുടെ പാരമ്പര്യാചാരങ്ങള്‍ അനുസരിച്ച് യജിക്കുന്ന മറ്റു കൂട്ടരുണ്ട്. ഞാന്‍ മുഴുവന്‍ പ്രപഞ്ചവും ആയതുകൊണ്ട് അവരുടെ ഉപാസന എന്നില്‍തന്നെ വന്നുചേരുമെങ്കിലും അവരുടെ വഴി യോഗ്യമായിട്ടുളളതല്ല. അതു തെറ്റായ വഴിയാണ്. ഒരു വൃക്ഷത്തിന്‍റെ ശാഖകളും ഇലകളും ഒരേ ബീജത്തില്‍ നിന്നും ഉത്ഭവിച്ചതാണെങ്കിലും വൃക്ഷത്തിനാവശ്യമായ വെളളം വലിച്ചെടുക്കുന്നതു വേരുകളായതുകൊണ്ട് വേരുകളെയല്ലെ നനയ്ക്കേണ്ടത്? പത്ത് ഇന്ദ്രിയങ്ങളും ഒരേ ശരീരത്തിന്‍റെ വകയാണെങ്കിലും അതില്‍കൂടിയുളള അനുഭൂതി ആസ്വദിക്കുന്നത് ഒരാള്‍ മാത്രമാണ്. പാചകം ചെയ്ത ഭക്ഷണം ആരെങ്കിലും തന്‍റെ ശ്രവണപുടങ്ങളില്‍ തളളിക്കയറ്റുമോ? പരുമളം പരത്തുന്ന പുഷ്പങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ കെട്ടിത്തൂക്കുമോ? ഭക്ഷണം നാക്കുകൊണ്ട് രുചിച്ചറിയേണ്ടതു പോലെ, സുഗന്ധം നാസികകൊണ്ടു മണത്തറിയേണ്ടതു പോലെ, എന്നെ ഞാനായിത്തന്നെ എന്‍റെ യഥാര്‍ത്ഥ സ്വരൂപത്തിലാണ് ഉപാസിക്കേണ്ടത്. എന്നെ അറിയാതെ നടത്തുന്ന ആരാധന നിഷ്ഫലവും നിരര്‍ത്ഥകവുമാണ്. ആകയാല്‍ എല്ലാ കര്‍മ്മങ്ങളും വ്യക്തമായ ദര്‍ശനത്തോടുകൂടിയാണ് ചെയ്യേണ്ടത്. ഈ ദര്‍ശനം എല്ലായ്പോഴും നിര്‍മ്മലവും നിഷ്കളങ്കവും ആയിരിക്കണംതാനും.
'ഞാന്‍' എന്ന് കൃഷ്ണന്‍ പറയുന്നതിന്റെ ശരിയായ അര്‍ഥം കാലദേശാതീതമായ പ്രപഞ്ചജീവനെന്നാണ്. ആ ജീവന്റെ വകഭേദങ്ങളാണ് ഇന്ദ്രിയങ്ങള്‍ മുതല്‍ സൂര്യന്‍വരെ എല്ലാത്തിനെയും പ്രവര്‍ത്തിപ്പിക്കുന്ന വിവിധ ഊര്‍ജങ്ങള്‍ അഥവാ ദേവതകള്‍. ഇവയില്‍ ഏതിനെയും ശ്രദ്ധാപൂര്‍വം ആരാധിക്കുന്നവര്‍ ഭംഗ്യന്തരേണ പ്രപഞ്ചജീവന്‍ എന്ന അടിസ്ഥാനത്തെത്തന്നെയാണ് ആരാധിക്കുന്നത്. നേരിട്ടു ചെയ്യാവുന്നത് വളഞ്ഞ വഴിയെ ചെയ്യുന്നു. മൂക്കില്‍ പിടിക്കുന്നത് വളഞ്ഞുതിരിഞ്ഞായാലും പിടിക്കുന്നത് മൂക്കില്‍ത്തന്നെയാണല്ലോ.
അനേകം ആരാധനാക്രമങ്ങളും ഉപാസനാമൂര്‍ത്തികളും ഭാരതത്തില്‍ അക്കാലത്തേ ഉണ്ടായിരുന്നു എന്നു കരുതാം. ലോകത്തെങ്ങും ഇവിടെ വിശേഷിച്ചും അതിലേറെ ഇക്കാലത്തുമുണ്ടല്ലോ. ഈ ബഹുസ്വരതയിലെ ഏകത്വസൂത്രമാണ് ഈ ശ്ലോകത്തില്‍ പറയുന്നത്. സത്യം സഹിഷ്ണുതയിലേക്കു നയിക്കുന്നു. പരമമായ സത്യം കാലാതീതവും ഏകവുമാണെന്നു വരുമ്പോള്‍ എല്ലാ പ്രവാചകരും ഋഷിമാരും പറയുന്നത് ശുദ്ധബോധമെന്ന ആ ഒന്നിനെപ്പറ്റിത്തന്നെ എന്ന് സ്വയം സ്ഥാപിതമാവുന്നു.
ഗുരു നിത്യചൈതന്യയതി ഇത്രകൂടി എഴുതുന്നു: ''മതങ്ങളെ ഹെന്‍ട്രി ബര്‍ഗ്‌സണ്‍ അടഞ്ഞ മതങ്ങള്‍ എന്നും തുറന്ന മതങ്ങള്‍ എന്നും രണ്ടായി തിരിച്ചു പറയുന്നുണ്ട്. അതുപോലെത്തന്നെ സ്ഥൈതികമായ ധര്‍മബോധത്തോടുകൂടിയതെന്നും ഗതീയമായ ധര്‍മനിഷ്ഠയോടുകൂടിയതെന്നും രണ്ടായി എണ്ണുന്നു. ഭഗവദ്ഗീത തുറന്ന സ്വഭാവമുള്ളതും ഗതീയമായ ധര്‍മനിഷ്ഠയോടുകൂടിയതും ആയ ഗ്രന്ഥമാണെന്നുള്ളതിന് ഈ ശ്ലോകത്തെത്തന്നെ പ്രമാണമായി ഉദ്ധരിക്കാം. ഗീതയെ ഹിന്ദുക്കളുടേതു മാത്രമായ ഒരു മതഗ്രന്ഥമായി ആരെങ്കിലും ചിത്രീകരിക്കുന്നുവെങ്കില്‍ അത് അബദ്ധമാണ്. ലോകത്ത് എന്നും എവിടെയും ആര്‍ക്കും സ്വീകാര്യമായിരിക്കേണ്ടുന്ന തത്ത്വപ്രധാനമായ ഒരു ശാസ്ത്രഗ്രന്ഥമാണ് ഗീത.'
തുടരും..)
No comments:
Post a Comment