Saturday, 27 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 28

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 28
ശുഭാശുഭഫലൈരേവം
മോക്ഷ്യസേ കര്‍മ്മബദ്ധനൈഃ
സംന്യാസയോഗയുക്താത്മാ
വിമുക്തോ മാമുപൈഷ്യസി.
ഇപ്രകാരം എല്ലാ കര്‍മ്മങ്ങളും ഈശ്വരാര്‍പ്പണമാക്കിത്തീര്‍ത്താല്‍ പുണ്യപാപഫലരൂപത്തിലുളള കര്‍മ്മവാസനാബന്ധങ്ങളില്‍ നിന്നും നീ മുക്തനാകും. അവയില്‍ നിന്നു മുക്തനായതിന്‍റെ ശേഷം സന്യാസയോഗം കൈവന്ന് നീ പരമാത്മാവായ എന്നെ പ്രാപിക്കും.
വറുത്ത വിത്ത് പൊട്ടിമുളയ്കുകയില്ല. അതുപോലെ എനിക്കു സമര്‍പ്പിക്കുന്ന ക്രിയകള്‍ സല്‍ക്രിയകളാലും ദുഷ്ക്രിയകളാലും അവയ്ക്ക് യാതൊരു കര്‍മ്മഫലവും ഉണ്ടാവുകയില്ല. അല്ലയോ പ്രിയങ്കരനായ സുഹൃത്തേ, എനിക്കു സമര്‍പ്പിക്കാത്ത കര്‍മ്മങ്ങള്‍ സുഖത്തിന്‍റേയോ ദുഃഖത്തിന്‍റേയോ ഫലദായകങ്ങളായിരിക്കും. അതിന്‍റെ പരിഹാരമായി ഒരുവന്‍ വീണ്ടും ജന്മമെടുത്ത് ഈ വക സുഖദുഃഖങ്ങളെ അനുഭവിക്കേണ്ടിവരും. എന്നാല്‍ എല്ലാ കര്‍മ്മങ്ങളും എനിക്കു സമര്‍പ്പിക്കപ്പെടുമ്പോള്‍ ജനനവും മരണവും നിവൃത്തമാകുന്നു. ജനനത്തില്‍ നിന്നുടലെടുക്കുന്ന എല്ലാ കഷ്ടപ്പാടുകളും അപ്രത്യക്ഷമാകുന്നു. അതുകൊണ്ട്, അല്ലയോ അര്‍ജ്ജുന, നീ ഇതേപ്പറ്റിയെല്ലാം ചിന്തിച്ച് സമയം കളയേണ്ട ആവശ്യമില്ല. ശരിയായും സരളമായുമുളള നിവൃത്തിമാര്‍ഗം ഞാന്‍ നിനക്കു വെളിവാക്കിത്തന്നു കഴിഞ്ഞു. ശരീരത്തിന്‍റെ ബന്ധനത്തിനു നീ വശഗനാകരുത്. സുഖദുഃഖങ്ങളുടെ സാഗരത്തില്‍ മുങ്ങാനിടയാകരുത്. ഞാന്‍ ഉപദേശിച്ചുതന്ന വഴില്‍കൂടി ആനന്ദകരവും ശാശ്വതവുമായ എന്‍റെ അസ്തിത്വത്തില്‍ ആമഗ്നനാവുക.
സന്ന്യാസം, യോഗം എന്ന രണ്ടു പദങ്ങളും ഗീത നേരത്തെ നിര്‍ദേശിച്ച അര്‍ഥത്തില്‍ത്തന്നെ വേണം മനസ്സിലാക്കാന്‍. അര്‍പ്പണത്തില്‍നിന്നു കിട്ടുന്ന സ്വാതന്ത്ര്യവും ശുദ്ധിയും ശക്തിയും ചിന്താസൗകുമാര്യവും നിത്യാനിത്യവിവേകം നേടാന്‍ വഴിയൊരുക്കുന്നു. ആ അറിവ് അര്‍പ്പണത്തിന് കൂടുതല്‍ ആഴമുണ്ടാക്കുന്നു. അറിവും പ്രവൃത്തിയും മനോഭാവവും തീര്‍ത്തും ശരിയാകുന്നതോടെ സ്വാതന്ത്ര്യവും ശക്തിയും ശുദ്ധിയും ശാന്തിയും തികയുന്ന അവസ്ഥയിലേക്ക് - പരമാത്മസായുജ്യത്തിലേക്ക് - പ്രവേശിക്കാം.
ബൗദ്ധസൂത്രങ്ങളിലും ബൈബിള്‍, ഖുര്‍ആന്‍ മുതലായ മതഗ്രന്ഥങ്ങളിലുമൊക്കെ 'കുശല'മായത് അഥവാ ശുഭമായത് പ്രവൃത്തിക്കാനാണ് നിര്‍ദേശം. ശുഭാശുഭങ്ങളില്‍ സന്തോഷിക്കയോ ദ്വേഷിക്കുകയോ ചെയ്യാതിരിക്കലാണ് ബുദ്ധി ഉറച്ചതിന്റെ ലക്ഷണമായി രണ്ടാമധ്യായത്തില്‍ പറയുന്നത്. 
സദാചാരനിരതനാവുക എന്നതിനപ്പുറത്ത് എല്ലാ ദ്വന്ദ്വ ങ്ങളെയും ഉല്ലംഘിക്കുന്ന പരമസ്വാതന്ത്ര്യമാണ് ഗീത വിഭാവനം ചെയ്യുന്നത്.
ശുഭാശുഭപരിത്യാഗിയാകാന്‍ പന്ത്രണ്ടാമധ്യായത്തില്‍ വീണ്ടും ഉപദേശിക്കുന്നുണ്ട്. അവസാനാധ്യായത്തിലെ 67-ാമത് ശ്ലോകത്തില്‍ ആവശ്യപ്പെടുന്നത് എല്ലാ ധര്‍മങ്ങളെയും പരിത്യജിച്ച് പരമാത്മസ്വരൂപത്തെ ശരണം പ്രാപിക്കാനാണ്. അതായത്, മനുഷ്യന് ഒരു ധര്‍മമേ ഉള്ളൂ: പരമാത്മസാരൂപ്യം
തുടരും..)

No comments:

Post a Comment