Friday, 5 December 2014

നാരദഭക്തി സൂത്രം 31 മുപ്പത്തിഒന്നാം ദിവസം

നാരദഭക്തി സൂത്രം 31 മുപ്പത്തിഒന്നാം ദിവസം
18. "അത്മരത്യവിരോധേനേതി ശാണ്‌ഡില്യഃ"
ഭഗവത്‌പ്രേമത്തോടുകൂടിയ,
ആത്മരത്യാനുഭവമാണ്‌ ഭക്തി എന്നാണ്‌ ശാണ്‌ഡില്യമഹര്‍ഷിയുടെ അഭിപ്രായം.
നാരദനെപ്പോലെ തന്നെ ഭക്തി ശാസ്‌ത്രത്തില്‍ അഗ്രഗണ്യനായിട്ടുള്ള ആളാണ്‌ ശാണ്‌ഡില്യന്‍. ആത്മരതി - താന്‍ തന്നില്‍ തന്നെ രമിക്കുക. 
അവിരോധേനേതി - യാതൊരു തടസ്സവും കൂടാതെ 
ബാഹ്യമായ ചുറ്റുപാടുകള്‍ എന്തൊക്കെത്തന്നെയായാലും,
നിമിഷംപ്രതി തന്നില്‍ ആനന്ദിച്ചുകൊണ്ടിരിക്കും.
ഒരു ഗുരു സമാധിയോടടുത്തു. 
ഗുരു ഇതാ സമാധിയാവാന്‍ പോകുന്നു എന്ന്‌ ശിഷ്യന്മാര്‍ക്കു മനസ്സിലായി. 
അദ്ദേഹവും പറഞ്ഞു ഞാന്‍ സമാധിയാവാന്‍ പോവുകയാണെന്ന്‌. 
അപ്പോള്‍ ശിഷ്യന്മാരെല്ലാം ചുറ്റും കൂടി ആലോചിച്ചു,
ഗുരു നമ്മളെ വിട്ടുപോവുകയാണല്ലോ,
ഇനി ഇപ്പോള്‍ എന്താ ചെയ്യുക.?
പലര്‍ക്കും സങ്കടം വന്നു,
ഒരു ശിഷ്യന്‍ ഓടി....
അവനോട്‌ ചോദിച്ചു. നീ എങ്ങോട്ടാ പോകുന്നത്‌ ?
അവന്‍ പറഞ്ഞു ഞാന്‍ മാര്‍ക്കറ്റിലേക്ക്‌ പോവുകയാണെന്ന്‌.
ഗുരു നിശ്ചലനായി കിടക്കുകയാണ്‌,
ഒന്നും പറയുന്നില്ല
ഈ മാര്‍ക്കറ്റിലേക്കു പോകുന്ന ആളിനോട്‌ മറ്റുള്ളവര്‍ ചോദിച്ചു.
നീ എന്തിനാ പോകുന്നത്‌?
ഗുരുവിന്‌ ഇഷ്‌ടപ്പെട്ട ഒരു കേക്കുണ്ട്‌ ആ കേക്ക്‌ മേടിക്കാന്‍ പോകുകയാണ്‌ ഞാന്‍. 
മാര്‍ക്കറ്റില്‍ പോയി നോക്കിയപ്പോള്‍ ആ കേക്ക്‌ കിട്ടാനില്ല. 
ഒന്നാമത്‌ അത്‌ ആരും കഴിക്കാറില്ല. 
ചിലപ്പോള്‍ അങ്ങനെയാണത്‌ !
ഈ ഗുരുവിനതിഷ്‌ടമാണ്‌. 
ആര്‍ക്കും വേണ്ടാത്ത സാധനമൊക്കെ ഗുരുക്കന്മാര്‍ക്ക്‌ വളരെ ഇഷ്‌ടമായിരിക്കും. 
എന്തെങ്കിലും ഇഷ്‌ടമാണെന്ന്‌ ഗുരു പറഞ്ഞാല്‍ പിന്നെ ഗുരുവിന്റെ കഷ്‌ടകാലമാണ്‌. എല്ലാവരും അത്‌ കൊണ്ടുകൊടുക്കും. 
എന്തായാലും ഈ ശിഷ്യന്‍ വളരെ പ്രയാസപ്പെട്ട്‌ തേടിപ്പിടിച്ച്‌ കണ്ടെത്തി കൊണ്ടു വന്നു. അപ്പോള്‍ ഗുരു അതിന്‌ കാത്തിരിക്കുകയാണ്‌!
ശിഷ്യന്‍ ടബ്ബ തുറന്നു. 
ഗുരുവിന്‌ സന്തോഷമായി!
കണ്ണുകളൊക്കെ വികസിച്ചു അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌
കേക്ക്‌ ഒരു കഷ്‌ണമെടുത്തു കഴിച്ചു. 
അപ്പോള്‍ മറ്റൊരു ശിഷ്യന്‍ ചോദിച്ചു,
ഗുരോ ഞങ്ങള്‍ക്കു തരാനുള്ള അവസാന ഉപദേശം എന്താണ്‌.?
അദ്ദേഹം അവരോട്‌ പറഞ്ഞു ഈ കേക്കിന്‌ എന്തൊരു സ്വാദാണ്‌ !
എന്നിട്ടദ്ദേഹം സമാധിയായി !
പറഞ്ഞു വരുന്നത്‌ ആ നിമിഷത്തിലും അയാള്‍ ജീവിക്കുകയായിരുന്നു. 
ആത്മരതി അവിരോധേനേതി. 
അവിടെ അദ്ദേഹത്തിന്റെ ഉപദേശം ഇതുതന്നെയാണ്‌. 
"മക്കളേ നിലകൊള്ളൂ വര്‍ത്തമാനത്തില്‍" 
നിങ്ങളോട്‌ എനിക്കു പറയാന്‍ യാതൊന്നുമില്ല 
ഇതു പറഞ്ഞ്‌ ഗുരു പോയി. 
ഇനി ഈ കഥയില്‍ നിന്ന്‌, സമാധിക്കു മുമ്പ്‌ കേക്കു കൊടുക്കണം എന്നൊന്നും നിങ്ങള്‍ തെറ്റിദ്ധരിക്കില്ല എന്നു വിചാരിക്കുന്നു. 
കഥ കഥയായിട്ടു സ്വീകരിക്കുക. 
കഥയില്‍ ചില കാര്യങ്ങളുമുണ്ട്‌. 
വലിയ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള രത്‌നങ്ങള്‍ രാത്രിയില്‍ നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ അമ്പതു പൈസയുടെ മെഴുകുതിരി ഉപകരിക്കുമല്ലോ. ഇതുപോലെ സഹായിച്ചേക്കാം പറ്റുമെങ്കില്‍ എടുത്തുവച്ചോളൂ. 
ആത്മരതി - തന്നില്‍ താന്‍ തന്നെ തൃപ്‌തനായിരിക്കുന്ന ഒരവസ്ഥ. 
അതില്‍ യാതൊരു പ്രകാരത്തിലുമുള്ള വ്യത്യാസവും ഇല്ലാത്ത അവസ്ഥയെ ശ്‌ണ്‌ഡില്യന്‍ ഭക്തി എന്നു പറയുന്നു
(തുടരും...)

No comments:

Post a Comment