Sunday, 7 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 7& 8

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 7& 8
സര്‍വ്വഭൂതാനി കൗന്തേയ
പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസൃജാമ്യഹം.
പ്രകൃതിം സ്വാമവഷ്ടഭ്യ
വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേര്‍വശാത്.
അല്ലയോ കൗന്തേയ പ്രളയകാലത്തില്‍ (ബ്രഹ്മാവിന്റെ പകല്‍ തീരുമ്പോള്‍) എല്ലാ പ്രപഞ്ചഘടകങ്ങളും അവ്യക്തരൂപിണിയായ എന്റെ പ്രകൃതിയില്‍ വന്നു ലയിക്കുന്നു. സൃഷ്ടികാലത്തില്‍ (പകല്‍ തുടങ്ങുമ്പോള്‍) അവയെ പിന്നേയും ഞാന്‍ വിശേഷമായി സൃഷ്ടിക്കുന്നു.
സ്വന്തം ശക്തിയായ പ്രകൃതിയെ സദാ തനിക്കധീനയായി നിര്‍ത്തിക്കൊണ്ട് പ്രകൃതിക്ക് അടിമപ്പെട്ട് ആവശ്യമായി ക്കഴിയുന്ന ഈ പ്രപഞ്ചഘടകങ്ങളെ ഞാന്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു.
ഇതു പ്രകൃതിയെന്ന് അറിയപ്പെടുന്നു. ഞാന്‍ മുമ്പു പറഞ്ഞതു പോലെ ഇതു രണ്ടു മടങ്ങായിട്ടാണ്. ഒന്ന് എട്ടു വ്യത്യസ്തരീതിയിലും മറ്റേതു ജീവഭൂതമായിട്ടും പ്രകടിതമാകുന്നു. അല്ലയോ അര്‍ജുനാ, പ്രകൃതിയെപ്പറ്റി നീ എന്നില്‍ നിന്നും നേരത്തെ തന്നെ എല്ലാം കേട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയും അതേപ്പറ്റി വീണ്ടും ഞാന്‍ പറയേണ്ട ആവശ്യമുണ്ടോ ? പ്രളയകാലത്ത് എല്ലാ ഭൂതങ്ങളും എന്റെ പ്രകൃതിയില്‍ ലയിച്ച് ഒന്നായിത്തീരുന്നു. വേനല്‍ക്കാലത്ത് ഉഗ്രമായ ചൂടില്‍ പുല്‍ക്കൊടിയും അതിന്റെ വിത്തും മണ്ണില്‍ മറയുന്നില്ലേ ? വര്‍ഷകാലത്ത് ആകാശം തിങ്ങിനില്‍ക്കുന്ന മേഘങ്ങള്‍ ശരല്‍ക്കാലത്ത് അപ്രത്യക്ഷമാകുന്നില്ലേ ? വായു വിഹായസ്സില്‍ മറയുന്നില്ലേ ? തിരമാലകള്‍ ജലത്തില്‍ ലയിച്ചുചെരുന്നില്ലേ ? ഉണരുമ്പോള്‍സ്വപ്നം മനസ്സില്‍ നിന്നു തിരോധാനം ചെയ്യുന്നില്ലേ ? അതുപോലെ എല്ലാഭൂതങ്ങളും പ്രളയകാലത്ത് പ്രകൃതിയില്‍ ലയിക്കുന്നു. എന്നാല്‍ ഒരു കല്പത്തിന്റെ ആരംഭത്തില്‍ ഞാന്‍ ഈ ലോകത്തെ സൃഷ്ടിക്കുന്നുവെന്ന് ആളുകള്‍ വിശ്വസിക്കുന്നു.
അല്ലയോ കിരീടി, എന്റെ സ്വന്തം ശക്തിയായ പ്രകൃതി എപ്പോഴും എനിക്കധീനയാണ്. നെയ്ത്തുകാരന്‍ ഊടുംപാവും നിര്‍മ്മിച്ച്‌ നൂല്കൊണ്ട് നെയ്യുന്ന വസ്ത്രങ്ങളിലെ സമചതുരാകൃതി പൂണ്ടു കാണുന്ന രന്ധ്രങ്ങളിലും വസ്ത്രം തന്നെ നിറഞ്ഞു നില്‍ക്കുന്നു. അതുപോലെ പ്രകൃതി നാമരൂപാദികളോട് കൂടിയ പഞ്ചമഹാഭൂത ങ്ങളായി, പ്രപഞ്ചമായി വെളിപ്പെടുന്നു. അല്പം തൈര് കലരുമ്പോള്‍ അതുമായി ചേര്‍ന്ന പാല് മുഴുവന്‍ തൈരായിത്തീരുന്നത് പോലെ, പ്രകൃതി സൃഷ്ടിയില്‍ പ്രവേശിക്കുമ്പോള്‍ പ്രപഞ്ച സൃഷ്ടി മുഴുവന്‍ പ്രകൃതിയുടെ രൂപം കൈക്കൊള്ളുന്നു. മണ്ണില്‍ കിടക്കുന്ന വിത്ത്‌ ജലസ്പര്‍ശമേറ്റു മുളച്ചു ശാഖോപശാഖകളുള്ള വൃക്ഷമായി തഴച്ചു വളരുന്നത്‌ പോലെ, പ്രകൃതി പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് എന്നോട് കടപ്പെട്ടിരിക്കുന്നു. ഒരു പട്ടണം രാജാവിനാല്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നത് ഒരു കണക്കിന് സത്യമാണെങ്കിലും യഥാര്‍ഥത്തില്‍ ആ പട്ടണത്തിന്‍റെ നിര്‍മ്മാണത്തിന് രാജാവ് എന്തെങ്കിലും പണിയെടുത്തിട്ടുണ്ടോ ? ഉറക്കത്തില്‍ സ്വപ്നം കാണുകയും അതില്‍നിന്നും ഉയിര്‍ത്തെഴുന്നേ ല്‍ക്കുകയും ചെയ്യുന്ന ഒരുവനെപ്പോലെയാണ് ഞാന്‍ പ്രകൃതിയെ അവലംബമാക്കി പ്രവര്‍ത്തിക്കുന്നത്. ഉറക്കത്തില്‍ നിന്ന് ഉന്നിദ്രാവസ്ഥയിലെത്തുന്നതിന് കാലുകള്‍ക്ക് വേദന ഉണ്ടാക്ക ത്തക്ക വണ്ണം അവനു നടക്കേണ്ടി വന്നുവോ ? സ്വപ്നത്തില്‍ നടത്തിയ ഏതെങ്കിലും യാത്ര അവനെ ക്ഷീണിതനാക്കുമോ ? ഞാന്‍ ഇതെല്ലാം പറയുന്നതിന്റെ ഉദ്ദേശം, ഈ പ്രപഞ്ചസൃഷ്ടിക്ക് വേണ്ടിയുള്ള യാതൊരു കര്‍മ്മങ്ങളുംഎന്നെ ലവലേശം സ്പര്‍ശി ക്കുന്നില്ല എന്ന് നിന്നെ അറിയിക്കാനാണ്. രാജാവ് പ്രജകളെ ഭരിക്കുമ്പോഴും അവര്‍ അവരുടെ വ്യാപാരങ്ങളില്‍ വ്യാപൃതരാ യിരിക്കുന്നത് പോലെയാണ് എനിക്ക് പ്രകൃതിയുമായുള്ള ബന്ധം. എല്ലാം പ്രവര്‍ത്തിക്കുന്നത് പ്രകൃതിയാണ്.
ബ്രഹ്മാണ്ഡം എന്ന മഹാസ്പന്ദത്തിന്റെ ചാക്രികമായ ആവര്‍ത്തനക്രിയയില്‍ സംഭവിക്കുന്ന കാര്യമാണ് ഈ പറയുന്നത്. ബ്രഹ്മാണ്ഡത്തിന്റെ വികാസദശയെ ബ്രഹ്മാവിന്റെ പകലെന്നും സങ്കോചദശയെ ബ്രഹ്മാവിന്റെ രാത്രിയെന്നും നേരത്തേ പറഞ്ഞു (സഹസ്രയുഗപര്യന്തം.... - 8 ,17.) വികാസദശയുടെ തുടക്കത്തില്‍, അക്ഷരമെന്ന വൈരുധ്യാത്മകമായ അവ്യക്തമാധ്യമത്തില്‍ സംഭവിക്കുന്ന ബീജസ്പന്ദത്തിന് അനുരണനങ്ങളായി ചെറുതും വലുതുമായ സ്പന്ദങ്ങള്‍ രൂപംകൊള്ളുന്നു. ഇവയുടെ പാരസ്പര്യത്തിലൂടെ ചരാചരങ്ങള്‍ ഉയിര്‍ക്കുന്നു. മഹാവികാസത്തിന്റെ മുന്നേറ്റത്തിനനുസരിച്ച് ഇവയ്ക്ക് രൂപാന്തരങ്ങളും ജനനമരണ ങ്ങളും സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. മഹാസ്പന്ദത്തിലെ സങ്കോചാവസ്ഥയില്‍ സ്‌ളേറ്റ് മായുന്നപോലെ എല്ലാ ചരാചര ങ്ങളും അക്ഷരമാധ്യമത്തില്‍ തിരികെ ലയിക്കുന്നു. അക്ഷരമാധ്യമത്തിന്റെ പരിണാമിയായ പ്രകൃതിക്ക് വശപ്പെട്ടിരി ക്കുന്നതിനാല്‍ ചരാചരങ്ങള്‍ക്ക് ഈ ചാക്രികതയില്‍നിന്ന് രക്ഷപ്പെടാനാവില്ല.
ഒരു ബ്രഹ്മാണ്ഡം മഹാപ്രപഞ്ചത്തിലെ ഒരു കണിക (പരമാത്മാവിന്റെ ഏകാംശം) മാത്രമാണ്. മഹാപ്രപഞ്ചത്തില്‍ എണ്ണിയാലൊടുങ്ങാത്തത്ര ബ്രഹ്മാണ്ഡങ്ങളുണ്ട്. ചെറുകണം മുതല്‍ മഹാപ്രപഞ്ചംവരെയുള്ള ഒരു സ്പന്ദത്തിന്റെയും രണ്ട് ആവര്‍ത്തികള്‍ നൂറുശതമാനം സദൃശങ്ങളല്ല. കാരണം, ഓരോ ബ്രഹ്മാണ്ഡവും ഓരോ ആവര്‍ത്തിതോറും പരിണമിക്കുന്നു. അതിനാല്‍ കല്പംതോറുമുള്ള ആവര്‍ത്തനത്തിന്റെ ഫലമായി ചരാചരങ്ങള്‍ കൃത്യമായും അവയുടെ പഴയ വടിവില്‍ത്തന്നെ വീണ്ടുമുണ്ടാകുമെന്നു പറയാനാവില്ല.
ആധുനിക പ്രപഞ്ചവിജ്ഞാനീയത്തില്‍ ബ്രഹ്മാണ്ഡത്തിന് മൂന്നു മാതൃകകള്‍ ഉണ്ട്. ഒന്ന് സ്ഥിരസ്ഥിതി യൂണിവേഴ്‌സ് . (ഇവിടെ യൂണിവേഴ്‌സ് എന്ന പദം അര്‍ഥമാക്കുന്നത് നമ്മുടെ ബ്രഹ്മാണ്ഡ ത്തെയാണ്, മുകളില്‍ പറഞ്ഞ മഹാപ്രപഞ്ച ത്തെയല്ല.) താരാകദംബങ്ങള്‍ സ്ഥിരമായി നശിക്കുകയും ജനിക്കുകയും ചെയ്യുന്നതിനാല്‍ യൂണിവേഴ്‌സ് എന്നും ഇക്കണ്ട മാതിരി ഇരിക്കുമെന്നാണ് ഈ മാതൃക പറയുന്നത്. രണ്ടാമത്തേത്, വികസ്വര യൂണിവേഴ്‌സ് . എല്ലാ താരാകദംബങ്ങളും ഒന്നില്‍നിന്നൊന്ന് അകലുന്നതായി തോന്നുന്നതിനാല്‍ യൂണിവേഴ്‌സ് വികസ്വരമാണ്. ഈ വികാസം എത്ര കാലമുണ്ടാകുമെന്നോ എവിടെ അവസാനിക്കു മെന്നോ പറയാന്‍ ഇപ്പോഴും നിര്‍വാഹമില്ല. മൂന്ന്, സ്പന്ദിക്കുന്ന യൂണിവേഴ്‌സ് . യൂണിവേഴ്‌സ് വീണ്ടും ചുരുങ്ങുമെന്നും പിന്നെയും വികസിക്കുമെന്നും ഈ മാതൃക പറയുന്നു.
ഇവയില്‍ ആദ്യത്തേത് ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞു. രണ്ടാമത്തേത് ഇപ്പോഴും വിശദാംശങ്ങളില്‍ വ്യക്തതയിലെത്തിയില്ല. മൂന്നാമത്തേത് അംഗീകാരത്തിനു കാത്ത് പുറത്ത് നില്‍ക്കുകയും ചെയ്യുന്നു. സര്‍വവ്യാപിയായ ഒരു അവ്യക്തമാധ്യമത്തിന്റെ അസ്തിത്വത്തെ വരവേല്‍ക്കാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാ കാനിടയില്ല. ചുരുക്കത്തില്‍, ബ്രഹ്മാണ്ഡത്തിന് ആദിമധ്യാന്ത പ്പൊരുത്തമുള്ള ഒരു മാതൃക സയന്‍സില്‍ ഇപ്പോഴും ഇല്ല. മഹാപ്രപഞ്ചമെന്ന സങ്കല്പംതന്നെ ഇല്ല.
(തുടരും..)

No comments:

Post a Comment