Monday, 8 December 2014

നാരദഭക്തിസൂത്രം 36 മുപ്പത്തിആറാം ദിവസം

നാരദഭക്തിസൂത്രം 36 മുപ്പത്തിആറാം ദിവസം
28. "തസ്യാഃ ജ്ഞാനമേവ സാധനമിത്യേകേ"
ദിവ്യപ്രേമത്തിനു ജ്ഞാനം മാത്രമാണ്‌ ഏകമാര്‍ഗ്ഗം എന്ന്‌ ചില ആചാര്യന്മാര്‍ പറയുന്നു.
തസ്യാഃ -ആ പ്രേമത്തിന്‌ ജ്ഞാനമേവ -അറിവ്‌ തന്നെ 
"സാധനം ഇതി ഏകേ."
അറിയുക എന്നത്‌ മാത്രമാണ്‌ ഭക്തിയുടെ ഒരു മാര്‍ഗ്ഗം. 
ഒരു ഗുരു പറഞ്ഞു സ്വയം അറിയാന്‍. 
അപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്‌ ദേഷ്യം വന്നു.
ഗുരോ ഞാന്‍ സംസ്‌കൃതം ഒന്നും പഠിച്ചിട്ടില്ല. 
എനിക്ക്‌ നിങ്ങളുടെ ഈ സാങ്കേതിക ഭാഷ മനസ്സിലാവുന്നില്ല. 
ഞാന്‍ വിദ്യാഭ്യാസമൊന്നും ചെയ്‌തിട്ടില്ല. 
വലിയ സാധനാമുറകളൊന്നുമെനിക്കറിയില്ല. 
പക്ഷേ എന്നെ പഠിപ്പിക്കൂ സ്വയമറിയാന്‍. 
ഗുരുക്കന്മാര്‍ പലവിധത്തിലുണ്ട്‌.
അദ്ദേഹം അയാളെ ദേഷ്യത്തോടുകൂടിയിട്ട്‌ നോക്കി ആരടാ ഇവന്‍.
ഗുരു അവിടുന്ന്‌ ചാടി ഇങ്ങോട്ട്‌ ഇറങ്ങി. 
ആരാ ഇത്‌ ചോദിച്ചത്‌ എന്ന്‌ ചോദിച്ചു. 
അയാള്‍ പറഞ്ഞു ഞാനാണ്‌. 
കണ്ണുകള്‍ അടയ്‌ക്കാന്‍ പറഞ്ഞു . 
അയാള്‍ കണ്ണടച്ചു. ശ്വാസമെടുക്കാന്‍ പറഞ്ഞു. 
അവിടെ നിശബ്‌ദമായി. 
ഗുരു പറഞ്ഞു കണ്ണു തുറക്കൂ. 
അറിഞ്ഞോ എന്നു ചോദിച്ചു. 
അറിഞ്ഞു എന്നു പറഞ്ഞു. 
എന്തറിഞ്ഞു. എന്നെ ഞാനറിഞ്ഞു എന്നു പറഞ്ഞു. 
ഓരോ ഗുരുക്കന്മാരും ഓരോ രീതിയാണ്‌. ഇത്‌ ഒരു സെന്‍ഗുരുവാണ്‌. അവന്റെ സത്തയിലേക്ക്‌ അവനെ വലിച്ചെറിയുകയാണ്‌. 
"ജ്ഞാനമേവ സാധനമിതി ച ഏകേ"
29. "അന്യോന്യാശ്രയത്വമിത്യന്യേ"
അന്യോന്യം ആശ്രയിച്ചുകൊണ്ടാണ്‌ ഭക്തിയും ജ്ഞാനവും നിലനില്‍ക്കുന്നതെ ന്നാണ്‌ ചില ആചാര്യന്മാരുടെ അഭിപ്രായം.
പലതിന്റെയും കൂടിച്ചേരല്‍, പാരസ്‌പര്യമാണ്‌ ഭക്തി എന്ന്‌ ചിലര്‍ പറയുന്നു. 
30. "സ്വയം ഫലരൂപതേതി ബ്രഹ്മകുമാരഃ"
അതിന്റെ ഫലം അത്‌ തന്നെ (ഭക്തിയുടെ പരമസിദ്ധി ഭക്തിതന്നെ) എന്നാണ്‌ ബ്രഹ്മകുമാരന്മാരായ സനകാദികളുടെ അഭിപ്രായം. 
തന്റെ ഗുരുവിന്റെ അഭിപ്രായം നാരദര്‌ പറയുകയാണ്‌. നാരദരുടെ ഗുരു സനത്‌കുമാരന്മാരാണ്‌. ബ്രഹ്മാവിന്റെ പുത്രന്മാരാണ്‌ സനത്‌കുമാരന്മാര്‌. അവരുടെ കീഴിലാണ്‌ നാരദര്‌ ബ്രഹ്മവിദ്യ അഭ്യസിച്ചത്‌.
സനത്‌കുമാരന്മാര്‌ പഠിപ്പിച്ചത്‌ തന്നെയാണോ നാരദരുടെ അഭിപ്രായം 
അല്ല. ഒരു ഗുരുവിന്റെ കീഴില്‍ പഠിച്ച്‌ ആ ഗുരു എന്തൊക്കെയാണോ പറഞ്ഞു തന്നത്‌ അതുപോലെ പോയിട്ട്‌ നാട്ടുകാരോട്‌ പറയലല്ല,
അതുകൊണ്ടാണ്‌ ചിന്മയാനന്ദസ്വാമി പറഞ്ഞത്‌. 
എനിക്ക്‌ തത്തകളെ ആവശ്യമില്ല എന്ന്‌. 
തപോവന സ്വാമികളുടെ രീതിയല്ല ചിന്മയാനന്ദസ്വാമികളുടേത്‌. 
ശ്രീരാമകൃഷ്‌ണദേവന്റെ വഴിയല്ല വിവേകാനന്ദന്‍ തിരഞ്ഞെടുത്തത്‌. 
ഇവിടെ നാരദന്‍ തന്റെ ഗുരുവിന്റെ അഭിപ്രായമല്ല പ്രചരിപ്പിക്കുന്നത്‌. 
ഗുരുവിന്‌ ഗുരുവിന്റെ അഭിപ്രായം.
(തുടരും...)

No comments:

Post a Comment