Wednesday, 3 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 2

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 2
രാജവിദ്യാരാജഗുഹ്യം
പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധര്‍മ്മ്യം
സുസുഖം കര്‍ത്തുമവ്യയം
ഈ ജ്ഞാനം എല്ലാ വിദ്യകളിലും വെച്ച് ശ്രേഷ്ഠവും അത്യന്തരഹസ്യവും ഉത്തമവും നേരിട്ടനുഭവിക്കാവുന്നതും ശാസ്തത്രാനുസൃതവും പരിശീലിക്കാന്‍ എളുപ്പമുള്ളതും അന്യൂനവും ആകുന്നു.
ഈ ജ്ഞാനം - രാജവിദ്യ - എല്ലാ ജ്ഞാനങ്ങളുടേയും അഗ്രിമസ്ഥാനത്താണ്. ഇത് രഹസ്യങ്ങളില്‍ വെച്ച് രാജാവാകുന്നു. പവിത്രമായിട്ടുള്ളവയില്‍വെച്ച് ഏറ്റവും പവിത്രവുമാകുന്നു. ഇത് ധര്‍മ്മത്തില്‍ നിന്നിളകാതെ അടിയുറച്ച് നില്‍ക്കുന്നു. ഇത് ഉത്തമത്തില്‍വെച്ച് ഉത്തമമാണ്. ഇത് പുനര്‍ജ്ജന്മത്തിന് ഇട നല്‍കുന്നില്ല. ഇത് എല്ലാവരുടെയും ഹൃദയത്തില്‍ എപ്പോഴും സ്ഥിതി ചെയ്യുന്നതും ഗുരുമുഖത്തുനിന്നു കേള്‍ക്കുന്ന മാത്രയില്‍തന്നെ നൈസര്‍ഗികമായി അനുഭവപ്പെടുന്നതുമാകുന്നു. അനായാസമായ നടപടികളില്‍കൂടി ഇതിനെ പ്രാപിക്കാന്‍ കഴിയുന്നതാണ്. ഒരിക്കല്‍ കൈവരിച്ചാല്‍ പിന്നെ മറ്റനുഭവങ്ങളെല്ലാം അവസാനിക്കുന്നു. പ്രാപഞ്ചിക ജീവിതത്തിന്റെ ഈ തീരത്തുവെച്ചുപോലും നിഷ്പ്രയാസം സാക്ഷാത്കരിക്കാന്‍ കഴിയുന്നു. ഇത് ഹൃദയത്തില്‍ ആനന്ദം നിറക്കുന്നു. ഈ ജ്ഞാനത്തിന്റെ മറ്റാരു പ്രത്യേകസ്വഭാവം ഇത് പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും നഷ്ടപ്പെടുകയില്ലെന്നുള്ളതാണ്. ഒരുവന്‍ ഇത് അനുഭവിക്കുന്ന വേളയില്‍ അല്‍പമെങ്കിലും ഇതു കുറയുകയോ തളരുകയോ ചെയ്യുന്നില്ല.
അര്‍ജ്‍ജുനാ, നീ ഇതെപ്പറ്റി യുക്തി പൂര്‍വം ആലോചിക്കുക യാണെങ്കില്‍ നിനക്കൊരു സംശയം തോന്നാം. ‘ഇപ്രകാരമുള്ള ഒരു വസ്തു എന്തുകൊണ്ടാണ് മര്‍ത്ത്യന്‍ അവഗണിക്കുന്നത്? ധനസമ്പാദനത്തിനുവേണ്ടി ശ്രമിക്കുന്ന ലോഭികള്‍ ദുരാഗ്രഹം കൊണ്ടുവെള്ളത്തിലും തീയിലും ചാടാന്‍ സാഹസം കാണിക്കുമ്പോള്‍ എന്തുകൊണ്ടാണ് ആത്മജ്ഞാനത്തിന്റെ ആനന്ദം സംമ്പാദിക്കുന്ന തില്‍ ഉദാസീനത കാണിക്കുന്നത്? ആത്മജ്ഞാനത്തിന്റെ ആനന്ദം പരിശുദ്ധവും ഹര്‍ഷപ്രദവും അനായാസേന കൈവരിക്കാവുന്നതും കര്‍ത്തവ്യങ്ങള്‍ക്കു ചേര്‍ന്ന‍തും മോചനത്തിന് സഹായകര വുമാണത്രെ. ഇത്രത്തോളം ആനന്ദകരവും അഭികാമ്യവും അഭികാമ്യവും ആണെങ്കില്‍ എന്തുകൊണ്ടാണ് ഇത് ആളുകളുടെ ശ്രദ്ധയില്‍പെടാതെ വിട്ടുപോകുന്നത്?’ ഇപ്രകാരമുള്ള സംശയം നിന്റെ മനസ്സില്‍ തോന്നിയാല്‍ നീ ഒരിലും അതിനെ വെച്ചുപുലര്‍ത്തരുത്.
ഈ വിദ്യ മറ്റെല്ലാ വിദ്യകളെയും രഞ്ജിപ്പിക്കുന്നതിനാല്‍ ഇതിനെക്കാള്‍ വലിയ ഒരു വിദ്യയില്ല. എല്ലാറ്റിനും അടിയില്‍ കിടക്കുന്നതാകയാല്‍ ഇതിലേറെ നന്നായി ഒളിവിലിരിക്കുന്ന മറ്റൊന്നുമില്ല. ഇതുമായി ബന്ധപ്പെടുന്ന ആരുടെയും മാലിന്യ ങ്ങള്‍ ഇത് അകറ്റുന്നതാകയാല്‍ വിശുദ്ധം. ഇതിനെക്കാള്‍ അഭികാമ്യ മായി മറ്റൊന്നില്ലാത്തതിനാല്‍ ഉത്തമം. 'നേരിട്ട് അനുഭവിച്ച് അറിയാവുന്ന'തെന്നാല്‍ തികച്ചും ബോധ്യപ്പെട്ടു പഠിത്തം തുടരാന്‍ കഴിയുന്നത്. ഒരടി മുന്നോട്ടു വെച്ചാല്‍ അതിന്റെ ഗുണം നേരിട്ടനുഭവപ്പെടുന്ന വഴിയാണ്.
ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ ധര്‍മം. ഓരോ ഉരുവവും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയുടെ ഫലമായി ഓരോന്നിനും ഓരോ പ്രത്യേകധര്‍മമുണ്ട്. പക്ഷേ, ആ വ്യത്യസ്തതകള്‍ക്കടിയില്‍ ആത്യന്തികമായ ഒരു ധര്‍മംകൂടി ഉണ്ട്. ആ പരമമായ ധര്‍മം പരംപൊരുളില്‍ തിരികെ ലയത്തെ പ്രാപിക്കലാണ്. ഈ വിദ്യ അതിനുള്ളതാണ്. അതിനാലിത് പരമധാര്‍മികമാകുന്നു.
ഇത്ര വലിയ ഈ കാര്യം വശമാക്കല്‍ ക്ലേശകരമല്ലെന്നുകൂടി പറയുന്നു. ജീവന്റെ സ്വാഭാവികവൃത്തിയായിരിക്കെ ഈ വഴിയിലെ പുരോഗതി പോകെപ്പോകെ കൂടുതല്‍ ആനന്ദകരമായിത്തീരുന്നു. കഠിനമായ നിഷ്ഠയോ ജീവിതനിരാസമോ ഗുഹാവാസമോ കാഷായമോ പഞ്ചാഗ്‌നി മധ്യത്തില്‍ ഘോരമായ തപസ്സോ ഒന്നും ആവശ്യമില്ല.
ഇത് നാശരഹിതവുമാണ്. നീന്താനോ സൈക്കിള്‍ ചവിട്ടാനോ ഒരിക്കല്‍ പഠിച്ചാല്‍ പിന്നീടത് ജീവിതകാലം മുഴുക്കെ മറക്കാറില്ലെന്ന് നമുക്കറിയാം. ആ വിദ്യ ആജീവനാന്തമാണ്. പക്ഷേ, അപരാവിദ്യ യായതിനാല്‍ ജന്മാവസാനത്തോടെ അത് നഷ്ടമാകുന്നു. ഈ വിദ്യയാകട്ടെ, പരാവിദ്യയായതിനാല്‍ ഒരിക്കലും നാശമില്ലാത്ത തത്രെ. ഈ വിദ്യയുടെ അല്പപരിചയംപോലും വലിയ ഭയങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നതെങ്ങനെ എന്നു നേരത്തേ 
പറയുക യുണ്ടായി (നേഹാഭിക്രമനാശോസ്തി....ത്രായതേ മഹതോ ഭയാത് - 2, 40.).
ഈ കോഴ്‌സിന് ചേരാന്‍ ഒരു എന്‍ട്രന്‍സ് പരീക്ഷയും പാസ്സാകേണ്ടതില്ല. ശ്രദ്ധയുള്ള മനുഷ്യനായിരിക്കുക, അസൂയയില്ലാതിരിക്കുക - ഇത്ര മാത്രമാണ് മിനിമം ക്വാളിഫിക്കേഷന്‍. ഇത്രയൊക്കെ സൗകര്യവും സാധ്യതകളും ഉണ്ടായിട്ടും ഇതിലേ പോകാതിരുന്നാലോ?
(തുടരും..)

No comments:

Post a Comment