Friday, 12 December 2014

നാരദഭക്തിസൂത്രം Day 39 മുപ്പത്തിഒമ്പതാം ദിവസം

നാരദഭക്തിസൂത്രം Day 39 മുപ്പത്തിഒമ്പതാം ദിവസം
33. "തസ്‌മാത്‌ സൈവ ഗ്രാഹ്യാ മുമുക്ഷുഭിഃ"
അതുകൊണ്ട്‌ മുക്തിയെ പ്രാപിക്കണം എന്ന്‌ ആഗ്രഹിക്കുന്നവര്‍
ഭഗവാനോടുള്ള പരമപ്രേമഭക്തിയെത്തന്നെ അവരുടെ മാര്‍ഗ്ഗമായും ലക്ഷ്യമായും സ്വീകരിക്കണം.
"തസ്‌മാത്‌ സ ഏവ"- അതുകൊണ്ട്‌, 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതുകൊണ്ട്‌ 
"മുമുക്ഷുഭിഃ "- മോക്ഷം ആഗ്രഹിക്കുന്നവര്‍. 
ആ പരമമായ പ്രേമത്തെ, ഭക്തിയെ അതിനെമാത്രം 
"ഗ്രാഹ്യം" - ഗ്രഹിക്കേണ്ടതാണ്‌, 
അതിനെയാണ്‌ നാം സ്വീകരിക്കേണ്ടത്‌. 
അല്ലാതെ അയഥാര്‍ത്ഥ്യവുമായി താതാത്മ്യം പ്രാപിച്ചു കഴിഞ്ഞാല്‍ യാഥാര്‍ത്ഥ്യം നമുക്കു പിടികിട്ടില്ല. 
പിടിക്കേണ്ടത്‌ ഭക്തിയെ ആണ്‌. 
അല്ലെങ്കിലോ നമുക്കും മറ്റുള്ളവര്‍ക്കും നഷ്‌ടമാണ്‌. 
ഒരുത്തനെ പിടിച്ചാലും കരുത്തനെ പിടിക്കണം എന്നു പറയുകയാണ്‌. 
കരുത്തനാരാണ്‌.?
കരുത്ത്‌ ഈ ഭക്തിയാണ്‌.
ഒരിക്കല്‍ ഒരു രാജാവിനു ചിത്തഭ്രമം വന്നു. 
അദ്ദേഹത്തിന്റെ മാനസികനില തെറ്റി. 
ബുദ്ധികൂടിയിട്ടാണ്‌ ഇത്‌ സംഭവിച്ചത്‌. 
ചിലര്‍ക്കങ്ങനെയുണ്ടല്ലോ ബുദ്ധികൂടിക്കഴിഞ്ഞാലും ചിലത്‌ സംഭവിക്കും. 
അതിനെ തിരിച്ചു കൊണ്ടുവരണമെങ്കില്‍ മരുന്നൊന്നുമില്ല. 
ഈ ബുദ്ധിയെതന്നെ ഇങ്ങനെ പ്രവര്‍ത്തിപ്പിച്ച്‌ അതിനെ പഴയ വഴിയില്‍ കൊണ്ടുവരണം. അപ്പോള്‍ ഒരു വൈദ്യര്‌ കല്‌പിച്ചു. 
ചതുരംഗം കളി നല്ലതാണെന്ന്‌ 
ലോകപ്രശസ്‌തനായിട്ടുള്ള അഗ്രഗണ്യനായിട്ടുള്ള ഒരാളെ കൊണ്ടുവന്ന്‌ കളിപ്പിച്ചോളുക. 
മൂപ്പര്‌ ശരിയാക്കും രാജാവിനാണെങ്കില്‍ ഇതിഷ്‌ടവുമാണ്‌. 
കളി തുടങ്ങി കഥയില്‍ പറയുന്നത്‌ ഒരു വര്‍ഷം കളിച്ചു എന്നാണ്‌. 
രാജാവിന്‌ അസുഖം ഭേദമായി പക്ഷേ കളിച്ച ആള്‍ക്ക്‌ അസുഖം തുടങ്ങി.

അങ്ങനെ ആയിപ്പോകരുത്‌. 
അതുകൊണ്ട്‌ -"തസ്‌മാത്‌ ഏവ ഗ്രാഹ്യഃ മുമുക്ഷുഃ "
മോക്ഷം ആഗ്രഹിക്കുന്നവന്‍ പിടിക്കേണ്ടത്‌ ഈ ഭക്തിയെ ആണ്‌.
34. "തസ്യാഃ സാധനാനി ഗായന്ത്യാചാര്യാഃ"
ഹൃദയത്തില്‍ ഭഗവാനോടുള്ള ഭക്തി വര്‍ദ്ധിക്കുവാനുള്ള വിവിധ മാര്‍ഗ്ഗങ്ങളെപ്പറ്റി ആചാര്യന്മാര്‍ ഗാനം ചെയ്യുന്നു.
"തസ്യാഃ "- പരമമായ പ്രേമത്തിന്റെ, ഭക്തിയുടെ സാധനകളെക്കുറിച്ച്‌ 
"ഗായന്ത്യാചാര്യാഃ "- ആചാര്യന്മാരു പാടുന്നു. 
ഇത്രയും പറഞ്ഞതില്‍ നിന്നു നിങ്ങള്‍ക്കു മനസ്സിലായിക്കാണും. 
നമ്മളിതുവരെ നാം ഭക്തിയെക്കുറിച്ച്‌ വിചാരിക്കുന്നതല്ല ഭക്തി എന്ന്‌ ദേവര്‍ഷി നാരദന്‍ പറയുന്നു. 
ഭക്തിയിലേക്കു പ്രവേശിക്കേണ്ടതെങ്ങനെയാണെന്ന്‌ അതിനുള്ള സാധനാ മുറകളെക്കുറിച്ച്‌ പാടുന്നു പറയുന്നു. 
ഗായന്തി എന്നു പറയുമ്പോള്‍ അവര്‍ യാതൊരു മടിയും കൂടാതെ നമ്മുടെ മുമ്പില്‍ തുറന്നു വയ്‌ക്കാന്‍ തയ്യാറാകുന്നു. 
ഒരു ഫീസോ രജിസ്‌ട്രേഷനോ ഒന്നും ഇല്ലാതെ അത്‌ വെളിപ്പെടുത്തുന്നു.
(തുടരും...)

No comments:

Post a Comment