Monday, 1 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 1

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 1
ശ്രീഭഗവാനുവാച:
ഇദം തു തേ ഗുഹ്യതമം
പ്രവക്ഷ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം
യജ്ഞാത്വാ മോക്ഷ്യസേഽ ശുഭാത്
ഏതൊന്നറിഞ്ഞാല്‍ നീ സംസാരബന്ധത്തില്‍നിന്നു നിശ്ശേഷം മോചിതനാകുമോ, അപ്രകാരമുള്ള അതിരഹസ്യവും അനുഭവ സ്വരൂപത്തോടൊപ്പമുള്ള ഈ ജ്ഞാനത്തെ, അസൂയാരഹിതനായ നിനക്ക് ഞാന്‍ ഉപദേശിക്കാം.
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
അല്ലയോ അര്‍ജ്ജുന, എന്റെ അന്തഃകരണത്തില്‍ അത്യന്തം രഹസ്യമായി ട്ടിരിക്കുന്ന വിജ്ഞാനസമന്വിതമായ ഈ ജ്ഞാനത്തെപ്പറ്റി നിന്നോടു പറയാം. ഞാന്‍ ഇത് നിന്നോടു വെളിവാക്കുന്നതെന്തിനാണെന്ന് നിനക്ക് അത്ഭുതം തോന്നാം. എങ്കില്‍ ശ്രദ്ധിക്കൂ. നീ പ്രാജ്ഞനാണ്. ജ്ഞാനപ്രാപ്തിക്ക് അദമ്യമായി ആഗ്രഹിക്കുന്നവനാണ്. ഞാന്‍ പറയുന്നത് നീ ഒരിക്കലും അവഗണിക്കുകയില്ല. ആകയാല്‍, പറയാന്‍ പാടില്ലാത്തതാ ണെങ്കിലും ഈ രഹസ്യം നിന്നോടു വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്.
എന്റെ ഹൃദയത്തിലുള്ളത് നിന്റെ മനസ്സിലേക്ക് നിവേശിക്കണമെന്ന് എനിക്കുതോന്നുന്നു. സ്തനത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്തന്യത്തിന്റെ സ്വാദ് സ്തനം അറിയുന്നില്ല. എന്നാല്‍ അതു കുടിക്കുന്ന കുഞ്ഞ് അതിന്റം മാധുര്യം ആസ്വദിക്കുകയും സംതൃപ്തിയടയുകയും ചെയ്യുന്നു. അതുകണ്ട് അമ്മ ആനന്ദനിര്‍വൃതി നേടുന്നു. കുടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിത്ത് ഉഴുതു തയ്യാറാക്കിയ ഭൂമിയില്‍ വിതയ്ക്കുമ്പോള്‍ അതുനഷ്ടപ്പെട്ടുവെന്ന് ആരെങ്കിലും കരുതാറുണ്ടോ ? അതുപോലെ, പ്രിയങ്കരമായിരിക്കുന്ന ഈ രഹസ്യം ശുദ്ധമനസ്കനും ഋജുബുദ്ധിയും അപവാദം നടത്താത്തവനും എന്നില്‍ നിഷ്കളങ്കഭക്തിയുള്ളവനുമായ ഒരാള്‍ക്ക് വെളിപ്പെടുത്തി കൊടുക്കെണ്ടതാണെന്നു ഞാന്‍ കരുതുന്നു. ഈ യോഗ്യതകളെല്ലാം ഒത്തുചേര്‍ന്ന് നിന്നെപ്പോലെ മറ്റൊരാളില്ല. അതുകൊണ്ട് ഈ രഹസ്യം നിനക്ക് നല്‍കാതെ തടഞ്ഞുവെയ്ക്കാന്‍ പാടില്ല എന്നാണ് എന്‍റെ വിശ്വാസം. രഹസ്യം രഹസ്യം എന്ന് നിരന്തരമായി ഉരുവിടുന്നത് കേട്ട് നിനക്ക് വിരസത ഉണ്ടായിക്കാണും. ഈ ജ്ഞാനം വിജ്ഞാനസമന്വിതം നിനക്ക് വെളിവാക്കി തരുന്നതാണ്. സത്യവും മിഥ്യയും തമ്മില്‍ കൂട്ടിക്കലര്‍ത്തിയാല്‍ ശരിയായ പരീക്ഷണങ്ങള്‍ കൊണ്ട് അതു തിരിച്ചറിയാന്‍ സാധിക്കും. രാജഹംസത്തിന് അതിന്‍റെ ചുണ്ട് കൊണ്ട് പാലിനെ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നത്‌പോലെ, ആത്മജ്ഞാനവും ലൗകികജ്ഞാനവും വേര്‍തിരിച്ചറിയുന്നതിനുള്ള ഉപദേശം ഞാന്‍ നിനക്ക് നല്‍കാം. നെല്ലില്‍ അടങ്ങിയിരിക്കുന്ന പതിര് കാറ്റത്ത്‌ ദൂരീകൃതമാകുമ്പോള്‍ നെന്മണികളുടെ മാത്രമായ കൂമ്പാരം നമുക്ക് ലഭിക്കുന്നു. അതുപോലെ ശരിയായ ജ്ഞാനം ലഭിക്കുന്ന ഒരുവന്‍ സംസാരജീവിതത്തിന്‍റെ കുരുക്ക് പൊട്ടിച്ച് മോചനത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതിന് ഇടയാകുന്നു.
അറിവു നേടാന്‍ പ്രാഥമികമായി വേണ്ടത് ഭേദബുദ്ധിയില്ലാത്ത മനസ്സാണ്. അറിവുള്ളവരോട് അസൂയയും അവജ്ഞയും ''ഇവനാരെടാ, എന്നെക്കാള്‍ വിവരമുള്ളൊരുവന്‍!'' എന്ന അഹന്തയും ഒട്ടും പാടില്ല. അത്തരം മാനസികാവസ്ഥയും ശിഷ്യത്വവും ഒരുമിച്ച് നടപ്പില്ല. (യോഗ്യരായ ശിഷ്യരെ ഉപനിഷത്തുകളില്‍ ഗുരുനാഥര്‍ സംബോധന ചെയ്യുന്നത് 'സൗമ്യ', 'വത്സ' എന്നൊക്കെയാണ്.) തന്റെ ഉള്ളില്‍നിന്നുതന്നെ വരുന്ന വിവേകത്തെ അവഗണിക്കുന്നത് ആത്മസംസ്ഥമായ ഗുരുത്വത്തോടുതന്നെയുള്ള അസൂയയുടെ ഗണത്തില്‍ പെടുന്നു എന്നുകൂടി ഈ പദ്യത്തിന് താത്ത്വികതലത്തില്‍ അര്‍ഥമുണ്ട്.
ജീവിതം അശുഭകരമാകുന്നത് ചുറ്റുമുള്ള ലോകത്തെയും തന്നെത്തന്നെയും ശരിയായി അറിയാന്‍ കഴിയാത്തതിനാലാണ്. ഓടിക്കുന്ന വണ്ടിയെ ക്കുറിച്ചും വഴിയെക്കുറിച്ചും വേണ്ടത്ര അറിവുണ്ടായാല്‍ ഏതു യാത്രയും സുഗമമാകുമല്ലോ. ഈ അറിവാകട്ടെ, തിയറി മാത്രമായാല്‍ പോരാ, പരിചയംകൂടി ഉള്‍പ്പെട്ടതാകണം. ജ്ഞാനവും വിജ്ഞാനവും അനിവാര്യം. (ഡോ. രാധാകൃഷ്ണന്‍ തന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്റെ കൈമുതലിനെ ജ്ഞാനമെന്നും ഋഷീശ്വരന്റെ അനുഭൂതിയെ വിജ്ഞാനമെന്നും തരംതിരിച്ചു വയ്ക്കുന്നു.)
ഈ അറിവ് പരമരഹസ്യമാകുന്നത് അത് പ്രത്യക്ഷമല്ലാത്തതു കൊണ്ടുതന്നെ. അത് പ്രാപഞ്ചികതയുടെ ഉള്ളില്‍, ഒരായിരം ആവരണങ്ങള്‍ ക്കകത്ത്, ഇരിക്കുന്നു. മൂടല്‍പ്പാടകള്‍ കീറിമാറ്റിയാലേ അതിനെ കാണൂ. കണ്ടുകിട്ടിയാലും ശരിയായ മനോഭാവമുണ്ടായാലേ വശമാകൂ.
'പ്രകാശപ്രചുരിമ തിരളുന്ന' ഈ ദിവ്യരത്‌നം 'പാരാവാരത്തിനുള്ളില്‍ പരമിരുള്‍നിറയും കന്ദര'ത്തിലാണ് കിടക്കുന്നത്. അത് മുങ്ങിയെടുക്കാന്‍ പ്രയത്‌നം കൂടാതെ കഴിയില്ല. പക്ഷേ, ആ രത്‌നത്തോടുള്ള ആഭിമുഖ്യം ജീവനില്‍ സ്വഭാവേന ഉണ്ട്. (ഈ അറിവ്, അതിനെ തിരിച്ചറിയാനുള്ള കഴിവിന്റെ വാതില്‍ക്കല്‍ എത്തിയിട്ടില്ലാത്തവരില്‍നിന്ന് രഹസ്യമായി സൂക്ഷിക്കുകയാണ് നല്ലതെന്ന ധ്വനികൂടി കാണാം.)
(തുടരും..)

No comments:

Post a Comment