Wednesday, 31 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 33

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 33

കിം പുനര്‍ ബ്രാഹ്മണാഃ പുണ്യാ
ഭക്താ രാജര്‍ഷയസ്തഥാ
അനിത്യമസുഖം ലോകം
ഇമം പ്രാപ്യ ഭജസ്വ മാം.

അല്ലയോ അര്‍ജ്ജുന, പുണ്യമുളള ബ്രാഹ്മണരും അതുപോലെ ഭക്തരായ രാജര്‍ഷികളും പരമഗതി പ്രാപിക്കുമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. നശ്വരവും ദുഃഖകരവുമായ ഈ ലോകത്തില്‍ വന്നുകൂടിയ സ്ഥിതിക്ക് എന്നെ ഭജിച്ചുകൊളളുക.

ഈ നിലയ്ക്ക് ബ്രാഹ്മണര്‍ എന്‍റെ ശാശ്വതഗേഹത്തില്‍ എത്തിച്ചേരാന്‍ എല്ലാ നിലയിലും അര്‍ഹരാണ്. എല്ലാ വര്‍ണ്ണങ്ങളിലും വെച്ച് ഉന്നതന്മാരായിട്ടുളളവര്‍ അവരാണ്. അവര്‍ക്ക് സ്വര്‍ഗ്ഗം അവകാശപ്പെട്ടതാണ്. അവര്‍ മന്ത്രത്തിന്‍റെ വാഹകന്മാരാണ്. അവര്‍ ഭൂമിയിലെ ദേവന്മാരെപ്പോലെയാണ്. അവര്‍ തപശ്ചര്യയുടെ അവതാരമൂര്‍ത്തികളാണ്.

പുണ്യതീര്‍ത്ഥങ്ങള്‍ പൂജ്യങ്ങളാകുന്നത് അവരില്‍ക്കൂടിയാണ്. എല്ലാ യജ്ഞങ്ങളും എക്കാലത്തും അവരില്‍ അധിവസിക്കുന്നു. വേദങ്ങള്‍ അവരുടെ പടച്ചട്ടയാണ്. എല്ലാ സൗഭാഗ്യങ്ങളും അവരുടെ നോട്ടങ്ങളില്‍കൂടിയാണ് നേടുന്നത്. അവരുടെ വിശ്വാസത്തിന്‍റെ വികാരതീക്ഷണതയില്‍ക്കൂടിയാണ് പുണ്യകര്‍മ്മങ്ങള്‍ ഉടലെടുക്കുന്നത്. അവരുടെ ദൃഢനിശ്ചയത്തില്‍ സത്യം ജീവിക്കുന്നു. അവരുടെ വേദമന്ത്രങ്ങളില്‍ക്കൂടി അഗ്നി ദീര്‍ഘകാലം ജീവിക്കുന്നു. അവരുടെ പ്രീതിക്കുവേണ്ടി സാഗരം അഗ്നിക്ക് വിശ്രമസങ്കേതം നല്‍കുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ ഒരിക്കല്‍ ലക്ഷ്മീദേവിയെ എന്‍റെ വക്ഷസ്ഥലം അവരുടെ പാദധൂളികള്‍ സ്വീകരിക്കാന്‍ കാണിച്ചുകൊടുത്തു.

എന്‍റെമേല്‍ പതിഞ്ഞ ഭൃഗുവിന്‍റെ കാലടിപ്പാടുകള്‍, എന്‍റെ ദിവ്യമായ മാഹാത്മ്യം പ്രകടിപ്പിക്കാന്‍ ഞാന്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.
അല്ലയോ അര്‍ജ്ജുന, അവരുടെ രൗദ്രത സംഹാരത്തിന്‍റെ മൂര്‍ത്തിയായ രുദ്രന്‍റെ ആവാസസ്ഥാനമാണ്. അവരുടെ കൃപകൊണ്ട് ഒരുവന് അമാനുഷികമായ ശക്തി ലഭിക്കുന്നു. പുണ്യവാന്മാരായ ഈ ബ്രാഹ്മണര്‍ ആദരണീയരാണ്. എന്നോടുളള ഭക്തി അവരില്‍ നിറഞ്ഞു നില്‍ക്കുന്നു. അവര്‍ ഞാനുമായി ഐക്യം പ്രാപിക്കുമെന്നു പ്രത്യേകമായി തെളിയിക്കേണ്ടതുണ്ടോ?

ചന്ദനമരക്കാട്ടില്‍ നിന്നു വരുന്ന മന്ദസമീരണന്‍ വേപ്പുമരത്തില്‍ തട്ടി അതിന്‍റെ ഗന്ധം കൂടി ശേഖരിച്ച് ഒരു ദേവതയുടെ നെറ്റിയില്‍ തലോടുമ്പോള്‍ ചന്ദനമരത്തിനു മാത്രമായി ഈ സൗഭാഗ്യം ജനിക്കുന്നതില്‍ എന്തെങ്കിലും ആശ്ചര്യപ്പെടാനുണ്ടോ? തന്‍റെ ലലാടം തണുപ്പിക്കാമെന്നുളള പ്രതീക്ഷയോടെയല്ലെ ഹരന്‍ അമ്പിളിക്കലയെ തന്‍റെ ശിരസ്സില്‍ അണിഞ്ഞത്?

അപ്പോള്‍ പിന്നെ തണുപ്പിക്കാന്‍ കഴിവുളളതും അമ്പിളിയെക്കാള്‍ സൗരഭ്യമുളളതുമായ ചന്ദനം എന്തുകൊണ്ട് ശരീരത്തില്‍ പുരട്ടിക്കൂടാ? ഓടയിലെ മലിനജലം നദിയിലൊഴുകിയെത്തി അനായാസേന സമുദ്രത്തിലെത്തിച്ചേരുന്നു. എങ്കില്‍ നദിയിലെ ജലംതന്നെ സമുദ്രത്തിലെത്തുന്നതിലെന്താണത്ഭുതം?

അതുകൊണ്ട് ഒരു രാജര്‍ഷിയോ ഒരു ബ്രഹ്മര്‍ഷിയോ എന്നെ ശരണം പ്രാപിച്ചാല്‍ ഞാന്‍ അവര്‍ക്കു മോചനം നല്‍കുകയും അവര്‍ക്ക് ആലംബമായിത്തീരുകയും ചെയ്യുന്നു.

അനേകം സുഷിരങ്ങളുളള ഒരു തോണിയില്‍ കയറുന്നവന്‍ എങ്ങനെയാണ് ഉല്‍കണ്ഠ കൂടാതെ യാത്ര ചെയ്യുന്നത്? തനിക്ക് നേരെവരുന്ന കൊടുങ്കാറ്റുപോലെയുളള ബാണങ്ങളെ എങ്ങനെയാണ് ഒരുവന്‍ നഗ്നശരീരനായി നേരിടുന്നത്? ഒരുവന്‍റെ നേരെ കല്ലുകള്‍ എറിയുമ്പോള്‍ ഒരു പരിചകൊണ്ടാല്ലാതെ എങ്ങനെയാണ് അതിനെ തടുക്കുക? രോഗം ബാധിച്ച ഒരുവന്‍ ഔഷധം കഴിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാമോ? ചുറ്റിനും കാട്ടുതീ പടര്‍ന്നു പിടിക്കുമ്പോള്‍ അതില്‍ നിന്ന് ഓടി രക്ഷപ്പെടുകയല്ലെ വേണ്ടത്?

തുന്‍പം നിറഞ്ഞ ഈ മര്‍ത്ത്യലോകത്തില്‍ ജനിക്കുന്നവര്‍ എങ്ങനെയാണ് ആരാധിക്കാതിരിക്കുന്നത്? എന്നെ ആശ്രയിക്കാതെ എങ്ങനെയാണ് അവന് ജീവിക്കാന്‍ കഴിയുക? ഒരുവന്‍റെ ജ്ഞാനത്തെയോ യൗവ്വനത്തെയോ മാത്രം ആധാരമാക്കി എന്നെ ഭജിക്കാതിരിക്കാന്‍ കഴിയുമോ? അല്ലയോ അര്‍ജ്ജുന, ഈ പ്രപഞ്ചത്തിലുളള ഇന്ദ്രിയസുഖങ്ങളെല്ലാം, അവസാനം മരണവക്രത്തിലെത്തി ച്ചേരുന്ന ശരീരത്തെ തൃപ്തിപ്പെടുത്തുക മാത്രമാണു ചെയ്യുന്നത്. ദുഃഖവും കഷ്ടപ്പാടുമാകുന്ന കച്ചവടച്ചരക്കിന്‍റെ കെട്ടുകളുമായിട്ടാണ് ഒരുവന്‍ മര്‍ത്ത്യലോകമാകുന്ന അങ്ങാടിയിലേക്ക് വില്‍പനയ്ക്ക് വരുന്നത്. അവിടെ എല്ലാം അളന്നുകുറിക്കുന്നത് മൃത്യുവാണ്. അല്ലയോ അര്‍ജ്ജുന, സന്തോഷകരമായ ഒരു ജീവിതം അവിടേയ്ക്കു കൊണ്ടുവരാന്‍ സാധിക്കുമോ?

ഒരു കൈ ചാരം ഊതിയിട്ട് ഒരു വിളക്കു കത്തിക്കാമോ? വിഷധരമായ വൃക്ഷത്തിന്‍റെ വേരു പിഴിഞ്ഞെടുത്ത സത്തിനെ അമൃതെന്നു പേരുചൊല്ലി വിളിച്ചാലും അതു കുടിക്കുന്നവന്‍ അമരനാകുമോ?

ഇന്ദ്രിയസുഖങ്ങള്‍ ദുഃഖകരങ്ങള്‍ മാത്രമാണ്.
എന്നാല്‍ മനുഷ്യന്‍ വിഡ്ഢിയായതുകൊണ്ട് ഒരിക്കലും അതില്‍ മടുപ്പുതോന്നുന്നില്ല. മര്‍ത്ത്യലോകത്തിലെ സുഖങ്ങള്‍, തലവെട്ടിയെടുത്ത് കാലില്‍കെട്ടി കാലിലെ വ്രണം കരിക്കാമെന്നു പറയുന്നതുപോലെ, നിരര്‍ത്ഥകവും അപഹാസ്യവുമാണ്. യഥാര്‍ത്ഥത്തിലുളള ആനന്ദം ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ?

തീക്കനലിന്‍റെ തല്പത്തില്‍കിടന്ന് ആര്‍ക്കെങ്കിലും ഉറങ്ങാന്‍ കഴിയുമോ? ഈ ലോകത്ത് ശശാങ്കന്‍ ക്ഷയിക്കുന്നു. ആദിത്യന്‍ ഉദിക്കുന്നത് അസ്തമിക്കാനാണ്. ദുരിതവും കഷ്ടപ്പാടും സന്തോഷത്തിന്‍റെ കപടവേഷത്തില്‍ ഈ ലോകത്തെ ചിത്രവധം ചെയ്യുന്നു. നന്മയുടെ ഇളം നാമ്പുകളെ ഉടന്‍തന്നെ തിന്മ ഉണക്കിക്കളയുന്നു. മൃത്യു ഒച്ചയുണ്ടാക്കാതെ ഗര്‍ഭസ്ഥശിശുവിനെപ്പോലും പിടികൂടുന്നു. തങ്ങള്‍ക്ക് ഉണ്ടായിരിക്കാന്‍ പാടില്ലാത്തത് ഉണ്ടായിരിക്കണമെന്നുളള ഉല്‍ക്കണ്ഠയാണ് ആളുകള്‍ക്കുളളത്‍. അതു കയ്യില്‍കിട്ടിയാല്‍ അതിന്‍റെ പൊടിപോലും ശേഷിക്കാതെ ഉപദേവന്മാര്‍ തട്ടിക്കൊണ്ടു പൊയ്ക്കളയും.

അല്ലയോ അര്‍ജ്ജുന, ശ്രദ്ധിക്കുക. മനുഷ്യന്‍ നിസ്സാരകാര്യത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മൃത്യു പെട്ടെന്ന് അവനെ അപഹരിച്ചെടുത്ത് അജ്ഞേയമായ സ്ഥലത്തേക്കു കൊണ്ടു പോകുന്നു. അപ്രകാരം വിട്ടുപോയവര്‍ തിരിച്ചുവന്നതായുളള കാലടിപ്പാടുകള്‍ ആരും കണ്ടില്ല. പുരാണങ്ങള്‍ പരേതരുടെ കഥകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. അസ്ഥിരമായ ഈ ലോകത്തിന്‍റെ കഥകള്‍ ബ്രഹ്മാവിന്‍റെ ആയുഷ്ക്കാലം മുഴുവന്‍ വിചാരിച്ചാലും തീരുകയില്ല. ഇപ്രകാരമുളള ജീവിതം നിലനില്‍ക്കുന്ന ഒരു ലോകത്തില്‍ ജനിക്കുന്ന മനുഷ്യന്‍ യാതൊരാകുലതയും ഇല്ലാതെ ജീവിക്കുന്നതുകാണുമ്പോള്‍ കൗതുകം തോന്നുന്നു.

ഇഹത്തിലും പരത്തിലും എന്തെങ്കിലും പ്രയോജനമുണ്ടാകുന്ന ഒരു കാര്യത്തിനുവേണ്ടി ഒരു ചില്ലിക്കാശുപോലും ചിലവഴിച്ചില്ലെങ്കിലും സ്വയം നാശകരനായ കാര്യത്തിനുവേണ്ടി മുക്തഹസ്തം ചിലവു ചെയ്യുകയും ചെയ്യും.

ഭൗതികസുഖത്തില്‍ മുഴുകിയിരിക്കുന്നവനെ സന്തോഷവാനെന്നു പറയുന്നു. ദുരാഗ്രഹത്തിന്‍റെ ദുസ്സഹമായ ഭാരം താങ്ങുന്നവനെ സമര്‍ത്ഥനെന്നു പറയുന്നു. അല്പനാളുകളിലേക്കു മാത്രം ജീവിതശിഷ്ടമുളളവനും മനോബലവും ശരീരശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുന്ന വനുമായ ഒരുവനെ അഗ്രിമസ്ഥാനം നല്‍കി ബഹുമാനിക്കുന്നു.

ഒരു ശിശു വളര്‍ന്നുവരുമ്പോള്‍ മാതാപിതാക്കന്മാര്‍ ആഹ്ലാദംകൊണ്ടു നൃത്തം ചെയ്യുന്നു. എന്നാല്‍ അതിന്‍റെ ആയുസ്സ് കുറഞ്ഞുവരുകയാണെന്നുളള അത്തല്‍ അവര്‍ക്കില്ല. ജനിച്ചതു മുതല്‍ക്കുളള ഓരോ ദിവസവും അവന്‍ മരണത്തിന്‍റെ അരികത്തേക്ക് അടുക്കുകയാണെങ്കിലും അവന്‍റെ പിറന്നാളുകള്‍ അവര്‍ ആര്‍ഭാടമായി ആഘോഷിക്കുന്നു. പാര്‍ത്ഥാ, മര്‍ത്ത്യര്‍ക്ക് മൃത്യുവിന്‍റെ പേരുകേള്‍ക്കുന്നതുപോലും അസഹ്യമാണ്. ഒരു ബന്ധു മരിക്കുമ്പോള്‍ അവര്‍ വിലപിക്കുന്നു. എന്നാല്‍ അവരുടെ അജ്ഞത നിമിത്തം ജീവിതത്തിന്‍റെ മൂല്യം എന്താണെന്ന് അവര്‍ ചിന്തിക്കുന്നില്ല.

നോക്കുക. പാമ്പിന്‍റെ വായിലകപ്പെട്ട തവള നിമിഷങ്ങള്‍ ക്കുള്ളില്‍ വിഴുങ്ങപ്പെടുമെങ്കിലും അവിടെയിരുന്നുകൊണ്ട് ഈച്ചയെ പിടിക്കാന്‍ നാക്കു നീട്ടുന്നു. അതുപോലെ ജീവജാല ങ്ങള്‍ ദുരാഗ്രഹംകൊണ്ട് അവരുടെ ആഗ്രഹങ്ങള്‍ അസംഖ്യമാക്കുന്നു. അഹോ! കഷ്ടം. ഈ മര്‍ത്ത്യലോകത്തിലെ കാര്യങ്ങള്‍ എത്രത്തോളം വികൃതവും ദുര്‍ഗ്ഗന്ധപുരിതവുമാണ്. അര്‍ജ്ജുനാ, നീ ഈ ലോകത്തില്‍ വന്നു ജനിക്കാന്‍ ഇടയായിരിക്കുന്നു. ഇതു ത്യജിച്ചിട്ട് ഭക്തിയുടെ മാര്‍ഗ്ഗം സ്വീകരിച്ച് എന്‍റെ ആവാസസ്ഥാനത്തേക്ക് അണയുക.
(തുടരും..)

നാരദഭക്തിസൂത്രം Day. 59 അമ്പത്തിഒമ്പതാം ദിവസം

നാരദഭക്തിസൂത്രം Day. 59 അമ്പത്തിഒമ്പതാം ദിവസം
സുനാമിയില്‌ നിങ്ങളൊരു കഥ കേട്ടിട്ടില്ലേ. 
നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ കിടക്കുന്ന ആളാണ്‌. 
ഡോക്‌ടര്‍ പറഞ്ഞത്‌ 
ഇനി കുറച്ചു കാലത്തേക്ക്‌ എഴുന്നേറ്റ്‌ നടക്കുമോ എന്ന കാര്യം സംശയമാണ്‌.
പക്ഷേ സുനാമി വന്നപ്പോള്‍ ആള്‌ എഴുന്നേറ്റ്‌ ഓടി. 
തന്റെ പരിമിതികളെ പൂര്‍ണ്ണമായും മറന്നുകൊണ്ട്‌ ഏതോ ഒരു അനന്തമായ ശക്തിയെ താനാവാഹിക്കുകയാണ്‌. 
ആവാഹിക്കുക എന്നു പറഞ്ഞാല്‍, ഉള്ളിലുള്ളതാണ്‌. ഉള്ളിലുള്ളതിനെ ശരിക്കങ്ങോട്ട്‌ പ്രകടമാക്കുക. 
അപ്പോള്‍ മറ്റേതൊക്കെ കൊഴിഞ്ഞുപൊയ്‌ക്കൊള്ളും. 
ഇതുപോലെയുള്ള അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകാറുണ്ട്‌. 
ആരാണ്‌ മായയെ തരണം ചെയ്യുന്നത്‌. 
കസ്‌തരതി കസ്‌തരതി മായാം. 
അതങ്ങോട്ട്‌ വിട്ടു കഴിഞ്ഞാല്‍ പിന്നെ നമ്മളില്‍ പ്രകടമാകുന്നത്‌ ശരിയായ സ്വഭാവമാണ്‌. യാതൊന്നിനാല്‍ പ്രഭാവിതമായ, 
വിശ്വം മുഴുവനുള്ള ശക്തി തനിക്കു കിട്ടുമെന്ന്‌ പറയുകയാണ്‌. 
അപ്പോഴാണ്‌ ഞാന്‍ അതുമായിട്ട്‌ താതാത്മ്യം പ്രാപിക്കുന്നത്‌. 
"നിര്‍മമഃ"-മറ്റൊന്നുമായിട്ടും യാതൊരു മമത്വവും വേണ്ട. 
"മഹാനുഭാവം സേവതേ "- മഹാനുഭാവനെ സേവിക്കുക എന്നു പറഞ്ഞാല്‍ ഏതെങ്കിലുമൊരു സംന്യാസി ശ്രേഷ്‌ഠന്‌ ഊണു കൊടുക്കുക.
അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ പോയി കഴിയുക എന്നുള്ളതു മാത്രമല്ല. ഇത്തരത്തിലുള്ള ഉപനിഷത്‌ ആശയങ്ങളെ,
വിവേകാനന്ദസ്വാമികള്‍ പറഞ്ഞതുപോലെ ആരാണോ സേവിക്കുന്നത്‌ അവന്‍ തന്റെ സ്വരൂപത്തെയാണ്‌ സേവിക്കുന്നത്‌. 
ആ പരമമായ ആനന്ദത്തെ ഞാനെന്ന അറിവില്‌ ആരാണ്‌ ശ്രമം നടത്തുന്നത്‌. 
അവനാണ്‌ മായയെ തരണം ചെയ്യുന്നത്‌. 
വേദാന്തം ഉദ്‌ഘോഷിക്കുന്ന,പെരുമ്പറ കൊട്ടിഘോഷിക്കുന്ന സത്യത്തെ സേവിക്കലാണ്‌ മഹാനുഭാവസേവനം.
ഇതൊക്കെ പറയുമ്പോള്‍ ചിലരു പറയും അയ്യോ ഞങ്ങള്‍ക്കിതിന്‌ അവസരമില്ല,
ഇവിടെയുളളവരെ തന്നെ സേവിച്ചിട്ടു മതിയായിട്ടില്ല. 
മാത്രമല്ല മഹാനുഭാവനെ സേവിച്ചു കഴിഞ്ഞാല്‍ ആളുകളെന്തു വിചാരിക്കും. 
അതുകൊണ്ട്‌ ഞാന്‍ സേവിക്കാനൊന്നുമില്ല. ...........
(തുടരും...)

Tuesday, 30 December 2014

നാരദഭക്തിസൂത്രം Day 58 അമ്പത്തിഎട്ടാം ദിവസം

നാരദഭക്തിസൂത്രം Day 58 അമ്പത്തിഎട്ടാം ദിവസം
46. "കസ്‌തരതി കസ്‌തരതി മായാം?-ആരാണ്‌ മായയെ തരണം ചെയ്യുന്നത്‌? 
"യഃ സംഗം ത്യജ്യതി"-യാതൊരുവനാണോ സകല വിഷയാസക്തിയേയും പാടെ ത്യജിക്കുന്നത്‌
"യോ മഹാനുഭാവം സേവതേ"-യാതൊരുവനാണോ മഹാത്മാക്കളെ സേവിക്കുന്നത്‌ 
"നിര്‍മമോ ഭവതി"-സകല മമതാബന്ധങ്ങളില്‍ നിന്നും മുക്തനാകുന്നവന്‍ 
ആരാണ്‌ വാസ്‌തവത്തില്‍ മായയെ തരണം ചെയ്യുന്നത്‌? 
1) യാതൊരുവനാണോ സകല വിഷയാസക്തിയേയും പാടെ ത്യജിക്കുന്നത്‌ 
(2) യാതൊരുവനാണോ ഭക്തോത്തമന്മാരായ മഹാത്മാക്കളെ സേവിക്കുന്നത്‌ 
(3) തദ്വാരാ സകല മമതാബന്ധങ്ങളില്‍ നിന്നും മുക്തനാകുന്നവന്‍ - 
ഇവന്‍ തീര്‍ച്ചയായും മായയെ തരണം ചെയ്യുന്നു.
യാതൊന്നാണോ ഇല്ലാത്തത്‌ അതാണ്‌ മായ. 
ആര്‌ തരണം ചെയ്യുന്നു.?
യഃ -യാതൊരുവനാണോ. 
സംഗം ത്യജതി - ഈ അയഥാര്‍ത്ഥ്യവുമായുള്ള ബന്ധത്തെ വിച്ഛേദിക്കുന്നത്‌ 
ആരാണോ, ഈ അസ്ഥിരമായിട്ടുള്ള ഘടകങ്ങളില്‍ നിന്ന്‌ ആരാണോ വിട്ടു നില്‍ക്കുന്നത്‌. 
യഃ സംഗം ത്യജതി - ആളുകളെ കാണുമ്പോള്‍ ഓടണമെന്നൊന്നുമില്ല. 
പക്ഷേ നമ്മള്‌ സ്വിച്ച്‌ ഓഫ്‌ ചെയ്യുക. 
അല്ലെങ്കില്‍ സൈലന്‍സ്‌ മോഡിലിട്ടിരിക്കുക. 
നിങ്ങള്‍ സൈലന്‍സ്‌ മോഡിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവര്‌ നിര്‍ത്തും.
അവരിങ്ങനെ പറഞ്ഞു വരുമ്പോള്‍ ചൂടുകൊണ്ടു ശ്ശോ! 
എന്നൊക്കെ അഭിനയിച്ചാല്‍ മതി. 
അവര്‍ നിര്‍ത്തും അല്ലെങ്കില്‍ പെട്ടന്ന്‌ വേറെ വല്ലതും അങ്ങോട്ട്‌ പറയുക. 
ചിലര്‍ക്ക്‌ പെട്ടന്ന്‌ ഇറിറ്റേഷന്‍ വരുമ്പോള്‍ അപ്പോഴും ഉറച്ചു നില്‍ക്കണം. 
"യഃ സംഗംത്യജതി "- ആരാണോ ഈ സംഗത്തെ ത്യജിക്കുന്നത്‌ 
സംഗത്യാഗത്തിനുള്ള ഊര്‍ജ്ജം എനിക്കാരാ പ്രദാനം ചെയ്യുക.?
"യഃ മഹാനുഭാവം സേവതേ "- യാതൊരുവനാണ്‌ മഹാനുഭാവനെ സേവിക്കുന്നത്‌, 
"നിര്‍മ്മമഃ ഭവതി "- അവന്‍ നിര്‍മ്മമനായി തീരുന്നു. 
മമത്വം എന്നു പറഞ്ഞാല്‍ ഞാന്‍ എന്റേത്‌ ഇതിനെയാണ്‌ ഉപേക്ഷിക്കേണ്ടത്‌. 
അത്‌ ഒരു ഊര്‍ജ്ജമാണ്‌. 
ആത്മാവിനെ അറിയുന്ന ഒരു പ്രക്രിയ അതിലേക്ക്‌ വന്നു കഴിഞ്ഞാല്‍ 
ഏത്‌ കീറാമുട്ടിയായിട്ടുള്ള കാര്യങ്ങളും ഒഴിഞ്ഞുപോകും. 
ഒരിക്കലൊരു വീടിന്‌ തീ പിടിച്ച കഥ കേട്ടിട്ടുണ്ട്‌.
വീട്ടില്‍ തളര്‍വാദം പിടിച്ച ഒരാള്‌ കിടപ്പുണ്ടായിരുന്നു. 
മറ്റുള്ളവരൊക്കെ രാവിലെ ആയപ്പോള്‍ ജോലിക്ക്‌ പോയിട്ടുണ്ട്‌. 
ഇദ്ദേഹത്തിന്‌ ഉച്ചയ്‌ക്ക്‌ ഊണുകൊടുക്കാന്‍ സമയമാവുമ്പോള്‍ ഒരാള്‍ വന്ന്‌ ഊണൊക്കെ കൊടുത്ത്‌ മുഖമൊക്കെ തുടപ്പിച്ച്‌ പാത്രമൊക്കെ കഴുകി വച്ച്‌ വാതില്‌ ചാരി വച്ചിട്ട്‌ അവര്‌ പോകും,
പക്ഷേ വീടിന്‌ തീ പിടിക്കുന്ന സമയത്ത്‌ വീട്ടില്‍ ആളുകളുണ്ടായിരുന്നു.
തീ പിടിച്ചപ്പോള്‍ അവര്‍ ആദ്യം ഇറങ്ങി ഓടി. 
പിന്നെയാണവര്‍ക്കു തോന്നിയത്‌ വീട്ടില്‍ അച്ഛനുണ്ടല്ലോ. 
അച്ഛനെ രക്ഷിക്കാന്‍ വാവിട്ടു നിലവിളിച്ചു. 
അച്ഛനുണ്ട്‌ ഓടി പുറത്തേക്ക്‌ വരുന്നു. 
അയാളോട്‌ ചോദിച്ചു,
നിങ്ങളെങ്ങനെ ഓടി വന്നു.? 
ഉടനെ അയാള്‌ കുഴഞ്ഞു വീണു. 
നിങ്ങളെങ്ങനെ ഓടി വന്നു എന്നു ചോദിച്ച നിമിഷം അദ്ദേഹം ശരീരം സ്വീകരിച്ചു. 
വീടിന്‌ തീപിടിച്ചപ്പോള്‍ അദ്ദേഹം ഒരു വാതരോഗിയാണെന്ന കാര്യം മറന്ന്‌ എഴുന്നേറ്റ്‌ ഓടി.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 32

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 32
മാം ഹി പാര്‍ത്ഥ വ്യാപാശ്രിത്യ
യേƒപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശുദ്രാ-
സ്തോƒപി യാന്തി പരാം ഗതിം.
അല്ലയോ അര്‍ജ്ജുന, ആരൊക്കെയാണോ പാപികളുടെ സന്താനങ്ങളായ സ്ത്രീകളും വൈശ്യന്മാരും ശുദ്രന്മാരും ആയി ഭവിക്കുന്നത്, അവര്‍ പോലും പരമാത്മാവായ എന്നെ വഴിപോലെ സേവിച്ച് ഉത്തമമായ ഗതിയെ നിശ്ചയമായി പ്രാപിക്കുന്നു.
അല്ലയോ പാര്‍ത്ഥ, നികൃഷ്ടജാതിയിലും നീചയോനിയിലും ജനിച്ചതായി അനവധിയാളുകളുണ്ട്. അ‍ജ്ഞാനികളായ അവര്‍ പാറക്കല്ലുപോലെ ചെളിത്തലയന്മാരാണെങ്കിലും അവര്‍ക്ക് എന്നോട് അചഞ്ചലമായ ഭക്തിയുണ്ടായിരിക്കും. അവരുടെ വാക്കുകള്‍ എന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നു. അവരുടെ ചിത്തത്തില്‍ എന്നെപ്പറ്റിയുളള ചിന്തയല്ലാതെ മറ്റൊന്നുമില്ല. എന്‍റെ പ്രഖ്യാപിതമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയല്ലാതെ മറ്റൊന്നും അവരുടെ കാതുകള്‍ കേള്‍ക്കുകയില്ല. അവരുടെ അവയവങ്ങള്‍ എന്‍റെ സേവനത്തില്‍ മാത്രം നിരതമായിരിക്കുന്നു. എന്നെപ്പറ്റിയുളള ബോധമല്ലാതെ ഇന്ദ്രിയ വിഷയങ്ങളെപ്പറ്റി എന്തെങ്കിലും അറിയുന്നതില്‍ അവര്‍ അശേഷം തല്‍പ്പരരല്ല. ഇതുപോലെയുളള ജീവിതം സാദ്ധ്യമല്ലെങ്കില്‍ അവര്‍ മരണത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അല്ലയോ പാണ്ധുപുത്ര, ഇപ്രകാരം എന്നില്‍ അത്യന്തം ഭക്തിയോടുകൂടി ജീവിതം നയിക്കുന്നവര്‍ ഏറ്റവും നികൃഷ്ടജാതിയില്‍ ജനിച്ചാലും, വേദശാസ്ത്രങ്ങളില്‍ വേണ്ടത്ര അറിവ് നേടിയില്ലെങ്കിലും എന്നോടു തുലനം ചെയ്തു നോക്കുമ്പോള്‍ അല്‍പം പോലും അപകൃഷ്ടരല്ല.
ദൈത്യന്മാരുടെ കാര്യം തന്നെയെടുക്കുക. എന്നോടുളള ഭക്തിപ്രഭാവം കൊണ്ട് അവരുടെ എതിരാളികളായ ദേവന്മാരെ അവര്‍ അധഃപതനത്തി ലേക്ക് ആഴ്ത്തിയില്ലേ? ദൈത്യവംശത്തില്‍ ജനിച്ച എന്‍റെ ഭക്തനായ പ്രഹ്ലാദനുവേണ്ടി ഞാന്‍ നരസിംഹാവതാരം കൈക്കൊണ്ടില്ലേ? പ്രഹ്ലാദന്‍ എനിക്കുവേണ്ടി എന്‍റെ നാമത്തില്‍ എന്തെല്ലാം സഹിച്ചു? അവനു വേണ്ടതെല്ലാം ഞാന്‍ കൊടുത്തില്ലേ? ദൈത്യവംശ ത്തിലാണ് ജനിച്ചതെങ്കിലും പ്രഹ്ലാദന്‍ ദേവേന്ദ്രനെക്കാള്‍ സ്ഥാനവും മാഹാത്മ്യവും ഉളളവനായി ത്തീര്‍ന്നില്ലേ? കുലം അപ്രധാനമാണ്. ഭക്തിയാണ് അത്യന്താപേക്ഷിതമായിട്ടുളളത്.
രാജകീയമുദ്ര പതിച്ചിട്ടുളള ഒരു കഷണം തോലിന് വിനിമയമൂല്യമുണ്ട്. സ്വര്‍ണ്ണത്തിനും വെളളിക്കും ധനമെന്ന നിലയില്‍ സ്വയമേവ വിലയൊന്നുമില്ല. രാജകീയ ഉത്തരവാണ് അതിന‍് അതിന്‍റെ വില നല്‍കുന്നത്. അതുപോലെ ഒരുവന്‍റെ വലിപ്പവും ജ്ഞാനവും വിലമതിക്കത്തക്കതാവണമെങ്കില്‍ അവന്‍റെ മനസ്സും ബുദ്ധിയും എന്നോടുളള ഭക്തികൊണ്ടു പൂരിതമായിരിക്കണം. കുലവും ഗേത്രവും നിറവുമെല്ലാം അര്‍ത്ഥശൂന്യമാണ്. അര്‍ജ്ജുനാ, ഞാനുമായി ഐക്യം പ്രാപിച്ചെങ്കില്‍ മാത്രമേ ജീവിതലക്ഷ്യത്തില്‍ എത്തിച്ചേരുക യുളളു. ഏതുവിധത്തിലുളള ഭക്തിയായാലും ഹൃദയത്തില്‍ പ്രവേശിച്ച് ഹൃദയം സ്നേഹസാന്ദ്രമാകുമ്പോള്‍ അവന്‍റെ പൂര്‍വകാലജീവിതത്തിലെ പാപങ്ങളും അപൂര്‍ണ്ണതയും എല്ലാം മാഞ്ഞുപോകുന്നു. ചെറിയ അരുവികള്‍ ഗംഗയിലെത്തുന്നതുവരെ മാത്രമെ അരുവികളായി നില്‍ക്കുന്നുളളു. ഗംഗയില്‍ ചേര്‍ന്നു കഴിയുമ്പോല്‍ അവയെല്ലാം ഗംഗയായിത്തീരുന്നു. ചന്ദനമരവും ചാളമരവും തമ്മിലുളള വ്യത്യാസം അഗ്നിയില്‍ പതിക്കുന്നതുവരെ മാത്രമേയുളളു.
അഗ്നിയില്‍ വീണുകഴിയുമ്പോള്‍ രണ്ടും അഗ്നിയായിത്തീരുന്നു. ക്ഷത്രിയനും വൈശ്യനും ശുദ്രനും ചണ്ഡാലനും സ്ത്രീയും തമ്മിലുളള വ്യത്യാസം എന്നെ പ്രാപിക്കുന്നതുവരെ മാത്രമാണുളളത്. ഉപ്പ് വെളളത്തില്‍ അലിഞ്ഞ് ചേരുന്നതുപോലെ ഭക്തിയില്‍ കൂടി വിവിധ ജാതിയില്‍പ്പെട്ടവരും വ്യക്തികളും എന്നില്‍ അലിഞ്ഞ് ചേരുമ്പോള്‍ എല്ലാ വ്യത്യാസങ്ങളും ഇല്ലാതെയാകുന്നു. പല പേരില്‍ അറിയപ്പെടുന്ന നദികള്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകുന്നവയെന്നു തരംതിരിച്ചു പറയുന്നത് അവ സമുദ്രത്തില്‍ ചെന്നുചേര്‍ന്ന് ഒന്നാകുന്നതുവരെ മാത്രമാണ്.
ഏതുവഴില്‍കൂടി ആയാലും ഒരു ഭക്തന്‍റെ ചിത്തം എന്‍റെ ശാശ്വത സ്വരൂപത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതു സ്വയമേവ ഞാനുമായി ഏകത്വത്തില്‍ എത്തിച്ചേരുന്നു. ഉടയ്ക്കാന്‍ വേണ്ടിയാണെ ങ്കില്‍പോലും ഇരുമ്പ് സ്പര്‍ശമണിയെ സ്പര്‍ശിച്ചാല്‍ ഇരുമ്പ് സ്വര്‍ണ്ണമായി മാറുന്നു. സ്നേഹാധിക്യംമൂലം ഗോപസ്ത്രീകളുടെ ചിത്തം എന്നില്‍ ലയിക്കുകയും അവര്‍ ഞാനുമായി ഒന്നായിത്തീരുകയും ചെയ്തില്ലേ? ഭയത്തില്‍ കൂടിയല്ലെ കംസന്‍ എന്നെ പ്രാപിച്ചത്? ചേദിരാജാവായ ശിശുപാലന്‍ എന്നോടുളള തീരാപ്പകയില്‍ക്കൂടി എന്നെ കൈവരിച്ചില്ലെ? യാദവര്‍ രക്തബന്ധം കൊണ്ടും വസുദേവന്‍ പുത്രവാത്സല്യം കൊണ്ടും ഞാനുമായി ഐക്യം പ്രാപിച്ചു. നാരദനും ധ്രുവനും അക്രൂരനും ശുകനും സനത്കുമാരനുമെല്ലാം ഈശ്വരസേവ യില്‍കൂടി എന്നെ പ്രാപിച്ചു. ഗോപികമാര്‍ സ്നേഹം കൊണ്ടും കംസന്‍ ഭയം കൊണ്ടും ശിശുപാലന്‍ പക കൊണ്ടും എന്നെ പ്രാപിച്ചു. അപ്രകാരം ഭക്തിയെന്നോ പരിത്യാഗമെന്നോ ഇച്ഛയെന്നോ ശത്രുത്വമെന്നോ ഭയമെന്നോ ഉളള ഏതുവഴില്‍കൂടിയാണെങ്കിലും എന്നെ തേടുന്നവന്‍റെ അന്തിമലക്ഷ്യം എന്നെ പ്രാപിക്കുകയെന്നുളളതു മാത്രമാണ്.
അതുകൊണ്ട് അല്ലയോ പാര്‍ത്ഥ, നീ പ്രത്യേകമായി ഓര്‍മ്മയില്‍ വെയ്ക്കുക. എന്‍റെ ശാശ്വതസ്വരൂപത്തില്‍ ലയിച്ചുചേരുന്നതിനുളള വഴികള്‍ അനവധിയാണ് എന്ന്. ഒരുവന്‍ ഏതു കുലത്തില്‍ ജനിച്ചവനായാലും എന്നെ സ്നേഹിക്കുകയോ ദ്വേഷിക്കുകയോ ചെയ്യുന്നവനായാലും, ഭക്തനോ ശത്രുവോ ആയിരുന്നാലും അവന്‍റെ എല്ലാ ശ്രദ്ധയും പ്രവൃത്തിയും എന്നിലേക്കുതന്നെ തിരിച്ചുവിടണം. ഏതു വഴില്‍കൂടി നീ എന്നെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവോ, ആ വഴില്‍കൂടി കാലക്രമേണ നിനക്ക് എന്നെ പ്രാപിക്കാന്‍ കഴിയും. അതുകൊണ്ട് ജാതിഭ്രഷ്ടനോ, വൈശ്യനോ, ശുദ്രനോ, സ്ത്രീക്കോ, സ്നേഹത്തിലും ഉപാസനയിലും കൂടി എന്‍റെ ശാശ്വതഗേഹത്തില്‍ എത്തിച്ചേരാന്‍ കഴിയും.
തുടരും..)

Monday, 29 December 2014

നാരദഭക്തിസൂത്രം Day 57 അമ്പത്തിഏഴാം ദിവസം

നാരദഭക്തിസൂത്രം Day 57 അമ്പത്തിഏഴാം ദിവസം
സ്വാമി രാമ എന്തു പറയുമ്പോഴും അതായത്‌,
ഇന്നലെ രാമന്‌ തണുക്കുന്നുണ്ടായിരുന്നു...
രാമന്‌ നല്ല വിശപ്പുണ്ട്‌, 
ആളുകള്‌ വിചാരിക്കും ഇത്‌ ഏത്‌ രാമനെപ്പറ്റിയാണ്‌ പറയുന്നതെന്ന്‌.
ആ രാമന്‍ ഈ രാമന്‍ മൊത്തം രാമന്‍.
അദ്ദേഹത്തെ സംബന്ധിച്ച്‌ ഒരു രാമനെക്കുറിച്ച്‌ വേറൊരു രാമന്‍ എന്തോ പറഞ്ഞു. 
അതിനീ രാമന്‍ എന്ത്‌ ചെയ്യും.?
ഈ രാമന്‍ നിശബ്‌ദനായിരുന്നു. 
ആ രാമന്‌ ക്ഷേമത്തിനായിട്ട്‌ ഈ രാമന്‍ പ്രാര്‍ത്ഥിച്ചു......
എങ്ങനെയാണ്‌ തരംഗം സമുദ്രമാകുന്നത്‌.?
അതിന്‌ നമ്മളവസരം കൊടുക്കരുത്‌. അതിന്‌ നമ്മളാണ്‌ അവസരം കൊടുക്കുന്നത്‌.
നമ്മള്‌ ആകാശമാണെന്നറിയുക മേഘമല്ല 
അതുമായിട്ട്‌ ഞാന്‍ ഒരു പ്രകാരത്തിലും താതാത്മ്യം പ്രാപിക്കില്ല. 
ഒരാളുടെ കാര്യത്തിലും നമ്മളിടപെടരുത്‌.
കല്ല്യാണത്തിന്‌ ഒരു വസ്‌ത്രമെടുത്തു കഴിഞ്ഞാല്‍ ഒരു 25 രൂപയുടെ വ്യത്യാസം ഉണ്ടായാല്‍ നമ്മള്‌ പറയും അതെന്തുകൊണ്ടാണെന്നറിയാമോ?
----------------ഇന്നതുകൊണ്ടാണ്‌. 
അപ്പോള്‍ നമുക്ക്‌ അതുമതി .
അല്ലെങ്കില്‍ ആദ്യം വിളിച്ചില്ല,
ചായ കൊണ്ടുവന്ന സമയത്ത്‌ ആദ്യം തന്നില്ല,
എന്നോട്‌ ഇരിക്കാന്‍ പറഞ്ഞില്ല,
ബാക്കിയുള്ളവരോട്‌ ഇരിക്കാന്‍ പറഞ്ഞു,
ജീവിതത്തെ ചിട്ടപ്പെടുത്തുന്നത്‌ ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ നോക്കിക്കൊണ്ടാണ്‌. 
ഇന്ന്‌ വിവാഹബന്ധം വേര്‍പെടുത്തുക എന്നത്‌ വളരെ സര്‍വ്വസാധാരണമായിട്ടുള്ള ഒന്നായി തീര്‍ന്നരിക്കുന്നു.
കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ ചോദിക്കുന്നത്‌ എപ്പോഴാ മോചനം എന്നാണ്‌. 
ഈ ദുസ്സംഗമല്ലെ ഇതിന്റെയൊക്കെ വഴി. 
ദുസ്സംഗത്തില്‌ മനസ്സ്‌ വ്യാപരിച്ചതുകൊണ്ടല്ലേ ഇങ്ങനെ വരാന്‍ കാരണം. 
ഇനി ഇപ്പോള്‍ ആരുടെയെങ്കിലും ബന്ധങ്ങള്‍ അതിന്റെ പൂര്‍ണ്ണമായ അവസ്ഥയില്‍ പോകുന്നില്ല എങ്കില്‍ അതിന്റെ കാരണവും ഈ ദുസ്സംഗം തന്നെയാണ്‌. 
ദുസ്സംഗത്തില്‍ നിന്ന്‌ ജാതമായ എന്തൊക്കെയോ ചില തെറ്റിദ്ധാരണകളാണ്‌. 
ഇത്‌ ഒഴിവാക്കുന്നതോടുകൂടി നമുക്കൊരു ശാന്തിയുണ്ടാവും. 
അത്‌ പല വഴിയില്‌ നമ്മളെ കാത്തിരിക്കുന്നുണ്ട്‌. 
ഓര്‍ത്തുകൊള്ളുക.
നമുക്ക്‌ മാതൃകയായിട്ടുള്ളത്‌ ടി.വി. യിലെ സീരിയലുകളാണ്‌. 
നമ്മളിത്‌ കണ്ടിട്ടാണ്‌ ജീവിതത്തെ വിലയിരുത്തുന്നത്‌. 
അത്‌അതിലും വലിയ ദുസ്സംഗമാണ്‌. 
ആരാണ്‌ ഈ ദുസ്സംഗത്തെ ജയിക്കുന്നത്‌.?
ആരെങ്കിലും ഈ പരീക്ഷ പാസ്സാവുന്നുണ്ടോ.?
ഉണ്ടെങ്കില്‍ എങ്ങനെ പാസ്സാകാം?
ചോദ്യവും അതിനുള്ള ഉത്തരവും നാരദഭക്തിസൂത്രം പറയുന്നു..........
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 31

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 31
ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ
ശാശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി
ന മേ ഭക്തഃ പ്രണശ്യതി.
ദുരാചരനായാല്‍പോലും അവന്‍ വേഗത്തില്‍ ധര്‍മ്മചിത്തനായി ഭവിക്കുന്നു. പിന്നെ അവന്‍ ശാശ്വതമായ ബ്രഹ്മജ്ഞാനത്തെ പ്രാപിക്കുന്നു. അല്ലയോ കുന്തീപുത്ര, എന്‍റെ ഭക്തന്‍ ഒരിക്കലും നശിക്കുകയില്ലെന്ന് ഉറപ്പായി ധരിച്ചോളു.
അപ്രകാരമുളളവന്‍ കാലക്രമേണ ഞാനുമായി ഒന്നായിത്തീരുന്നു. അക്കാര്യത്തില്‍ നീ ഒട്ടും സംശയിക്കേണ്ട. അവന് മരണമില്ല. അമൃതില്‍ ആമജ്ജനം ചെയ്തിരിക്കുന്നവന്‍ എങ്ങനെയാണ് അന്തരിക്കുക. സൂര്യന്‍ ഉദിക്കാത്തിടത്തോളം സമയം രാത്രിയായിരിക്കും. അതുപോലെ എന്നോടുളള ഭക്തി കൂടാതെ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും മഹാപാതകങ്ങളായിരിക്കും.
അല്ലയോ അര്‍ജ്ജുന, ഒരുവന്‍റെ ചിത്തം എന്‍റെ സ്വരൂപസാന്നിദ്ധ്യ ത്തിലെത്തി ക്കഴിയുമ്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയായി ത്തീരുന്നു. ഒരു ദീപം മറ്റൊരു ദീപത്തില്‍ നിന്നു കത്തിക്കുമ്പോള്‍ രണ്ടു ദീപവും ഒരുപോലെ ഇരിക്കുകയില്ലേ. അപ്പോള്‍ ആദ്യം ഏതാണു കത്തിയിരുന്നതെന്നു പറയാന്‍ കഴിയുമോ? അതുപോലെ ഹൃദയംഗമമായി സര്‍വ്വഭാവനയോടുകൂടി എന്നെ ഉപാസിക്കുന്ന ഭജനകര്‍ത്താവ് എന്നില്‍ നിന്ന് അഭിന്നനായിത്തീരുന്നു. അവന്‍ എന്‍റെ ശാശ്വത സ്വരൂപത്തില്‍ മുഴുകുകയും അവന് തേജസ്സും നിത്യശാന്തിയും ലഭ്യമാവുകയും ചെയ്യുന്നു. അവന്‍ എന്നില്‍ അലിഞ്ഞുചേരുന്നു.
ഇതെല്ലാം എത്ര പ്രാവശ്യമാണ് നിന്നോടു ഞാന്‍ പറഞ്ഞത്?
അര്‍ജ്ജുനാ, എന്നെ പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ ഒരിക്കലും ദൈവാരാധനത്തില്‍ പരാങ്മുഖനാകരുത്. ഒരുവന്‍ പൂജ്യമായ കുടുംബത്തില്‍ പിറന്നെന്നോ, ഉന്നതകുലജാതനാണെന്നോ, വിദ്യാസമ്പന്നനാ ണെന്നോ വമ്പുപറഞ്ഞിട്ട് കാര്യമൊന്നുമില്ല. അവന്‍റെ യൗവ്വനമോ, ആകാരസുഷമയോ, ഭൗതികസമ്പത്തോ കൊട്ടിഘോഷിച്ചിട്ടെന്തു കാര്യം? ആസക്തിയേറിയ ഭക്തിയില്ലെങ്കില്‍ ഇതൊക്കെ വ്യര്‍ത്ഥമായ പൊളളത്തരങ്ങള്‍ മാത്രമാണ്.
ധാരാളമുണ്ടെങ്കിലും കതിരു മുഴുവന്‍ പതിരാണെങ്കില്‍ എന്താണു പ്രയോജനം? പരിത്യജിക്കപ്പെട്ട ഒരു പട്ടണം എത്രത്തോളം മനോഹരമാണെങ്കിലും ഉപയോഗമുണ്ടോ? തുല്യദുഃഖിതരായ രണ്ടുപേര്‍ ഒരു വനത്തില്‍ കണ്ടുമുട്ടിയാല്‍ എന്തുചെയ്യാന്‍ കഴിയും? ഫലം നല്‍കാതെ പുഷ്പിക്കുക മാത്രം ചെയ്യുന്ന വൃക്ഷങ്ങള്‍ നിഷ്ഫലങ്ങളല്ലേ? സമ്പത്തും കുലമഹിമയും ജാതിശ്രേഷ്ഠതയും മറ്റും ഉണ്ടെങ്കിലും, ആത്മാവില്‍ എന്നോടു ഭക്തിയില്ലെങ്കില്‍, മനോഹരമായ ഒരു ശരീരത്തില്‍ ജീവനില്ലാത്തതുപോലെ എല്ലാം വ്യര്‍ത്ഥവും അര്‍ത്ഥശൂന്യവുമാണ്. അപ്രകാരമുളള ഒരു ജീവിതം ശപിക്കപ്പെട്ടതാണ്.
അപായകരമായ ഒരു വൃക്ഷചുവട്ടില്‍ ബുദ്ധിമാന്മാര്‍ ഇരിക്കുന്ന തുപോലെ, എന്നെ ഉപാസിക്കാത്ത ഒരുവനെ പുണ്യം ഉപേക്ഷിക്കും. ഒരു വേപ്പുമരത്തില്‍ നിറയെ കായ്കള്‍ ഉണ്ടായെന്നു വരാം. എന്നാല്‍ കാക്കകള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അതുകൊണ്ടു പ്രയോജനമുളളത്? അഭക്തനായ ഒരുവന്‍റെ ജീവിതം അതുപോലെയാണ്. അവന്‍ പാപത്തിനുവേണ്ടി മാത്രം ജീവിക്കുന്നു.
മനോഹരമായി പാചകം ചെയ്ത മധുരപലഹാരങ്ങള്‍ ഒരു പാത്രത്തിലാക്കി രാത്രിയില്‍ നാല്ക്കവലയില്‍ വെച്ചാല്‍ അതു നായ്ക്കള്‍ക്കുമാത്രമേ ആഹാരമാവുകയുളളു.
ഈശ്വരാരാധന ഇല്ലാത്ത ഒരുവന്‍റെ ജീവിതം ഇതുപോലെയാണ്. അവന്‍റെ സ്വപ്നത്തില്‍പോലും സല്‍ക്കര്‍മ്മങ്ങള്‍ എന്താണെന്നറിയാന്‍ അവനു സാദ്ധ്യമല്ല. അവന്‍ എപ്പോഴും ആതങ്കത്തിന് ആതിഥ്യമരുളുന്നു. ഒരുവന്‍ കുലമഹിമയുളള ഒരു കുടുംബത്തില്‍ ജനിക്കേണ്ട ആവശ്യമില്ല. ഒരു ജാതിഭ്രഷ്ടനായി ജനിച്ചാലും കുഴപ്പമൊന്നുമില്ല. ഒരുവന്‍ മൃഗത്തിന്‍റെ ശരീരത്തില്‍ പിറന്നാലും അവന്‍ സ്വീകാര്യനാണ്. നോക്കുക മുതലയുടെ വായില്‍ അകപ്പെട്ട ഗജേന്ദ്രന്‍ ഹൃദയവേദനയോടെ അനുകമ്പാര്‍ഹമായി എന്നെ വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ അവനെ മുതലയില്‍ നിന്നു രക്ഷപ്പെടുത്തി, മൃഗശരീരത്തില്‍ നിന്നു മോചിപ്പിച്ച് എന്നില്‍ ലയിപ്പിച്ചില്ലെ?
തുടരും..)

നാരദഭക്തിസൂത്രം Day 56 അമ്പത്തിആറാം ദിവസം

നാരദഭക്തിസൂത്രം Day 56  അമ്പത്തിആറാം ദിവസം
45." തരംഗായിതാ അപീമേ സംഗാത്‌ സമുദ്രായന്തേ"
ആദ്യ ദശയില്‍ കൊച്ചു തരംഗങ്ങളെപ്പോലെയാണ്‌ ഇവ. (കാമം, ലോഭം, മോഹം മുതലായവ) ദുസ്സംഗത്തില്‍ പ്രകടമാകുന്നത്‌ എങ്കിലും അവ ക്രമേണ ഒരു സമുദ്രതുല്യമായി തീരുവാന്‍ സാധ്യതയുണ്ട്‌. 
തരംഗായിതാ - തരംഗങ്ങള്‍ പോലെ, ഓളങ്ങള്‍ പോലെ വരും. 
ആദ്യം നമ്മെളാരാളെ കാണും. 
ഈ കാണുന്ന സമയത്ത്‌ നമ്മളെ അയാള്‍ പരിചയപ്പെടാന്‍ വരുന്ന സമയത്ത്‌ നമ്മള്‍ക്കറിയില്ല പക്ഷേ വരുന്ന ആള്‍ക്ക്‌ ഒരു ഉദ്ദേശമുണ്ടാവും. അയാള്‍ക്കറിയാം എങ്ങനെയാണ്‌ ഇന്‍ജക്‌റ്റ്‌ ചെയ്യേണ്ടത്‌ എവിടെയാണ്‌ ഇന്‍ജക്‌റ്റ്‌ ചെയ്യേണ്ടത്‌ എന്ന്‌. 
നിങ്ങള്‍ പോലും അറിയില്ല. 
തരംഗം പോലെ വന്നിട്ട്‌ നമ്മളെവിടെയോ പരിചയമുണ്ട്‌. സാറിനെ ഞാന്‍ കണ്ടിട്ടുണ്ട്‌. പിന്നെ ഫോണ്‍ നമ്പര്‍ കൈമാറും പിന്നെ ഈ ദുസ്സംഗമാണുണ്ടാവുക. ടെലിഫോണിലൂടെ, ഇന്ന്‌ ദുസ്സംഗം വരുന്ന വഴി പലതാണ്‌. ഇന്ന്‌ ശങ്കരാചാര്യനുണ്ടായിരുന്നെങ്കില്‍അതിന്റെ ശ്ലോകം രചിക്കുന്ന സമയത്ത്‌ ആചാര്യസ്വാമികള്‍ മാറി രചിക്കേണ്ടി വരും. ഇന്നിപ്പോള്‍ നമ്മള്‌ ദുസ്സംഗികളുടടുത്തേക്കു പോകണ്ട. അവര്‌ നമ്മളെ തേടിവരും. ഈമെയിലായിട്ട്‌ വരും. നമ്മളിവിടെ ഇരുന്നു കൊടുത്താല്‍ മതി. അതിന്‌ ഒരുപാട്‌ സാധ്യതകളാണ്‌. 
Fb ആയിട്ട്‌, ഫോണായിട്ട്‌, ഈമെയിലായിട്ട്‌ അതിങ്ങനെ തരംഗം പോലെ വന്നിട്ട്‌ സമുദ്രമായിട്ട്‌ മാറും എന്നിട്ട്‌ നമ്മളെ അങ്ങ്‌ മുക്കും. അതുകൊണ്ട്‌ അതിന്റെ ചെറിയ തരംഗത്തിനു പോലും നമ്മളിടംകൊടുക്കരുത്‌. 
നമ്മുടെ സ്വസ്‌തതയെ കളയാന്‍ നമ്മളനുവദിക്കരുത്‌. വല്ലവരുടേയും കാര്യം നിങ്ങള്‌ നിങ്ങളുടെ മനസ്സില്‍ കൊണ്ടുവന്ന്‌ എന്തിന്‌ നമ്മുടെ സ്വരൂപത്തെ ദുഷിപ്പിക്കണം. ആനന്ദമാണ്‌ നമ്മുടെ സ്വരൂപം എന്നുള്ളതുകൊണ്ടു തന്നെയാണ്‌, പക്ഷേ നമുക്കു ശാന്തി കിട്ടുമെന്ന്‌ വിചാരിച്ചിട്ടു പോകുന്നത്‌ ഇങ്ങനെയുള്ളതിലാണ്‌. അതുകൊണ്ട്‌ ഇങ്ങനെയുളളവരെ സംബന്ധിച്ച്‌ ഇത്‌ ചെയ്യുക എന്നുള്ളതാണ്‌ അവരുടെ ഏക ജോലി. അല്ലാതെ അവര്‍ക്ക്‌ നിലനില്‍ക്കാന്‍ പറ്റില്ല. ചിലപ്പോള്‍ അവര്‍ കത്തുകളയയ്‌ക്കും അതില്‍ അഡ്രസ്സൊന്നുമുണ്ടാവില്ല. അതിന്‌ നമ്മള്‍ ഊമക്കത്ത്‌ എന്നാണ്‌ പറയുക. അത്‌ ആരെക്കുറിച്ചോ ആവട്ടെ. അത്‌ നിങ്ങളെക്കുറിച്ചു തന്നെയായാലും നിങ്ങളതിനു അനുവദിക്കരുത്‌. അത്‌ അനുവദിച്ചാല്‍ സമുദ്രമായി മാറും. ഈ അലയൊന്നു പരീക്ഷിക്കാന്‍ വേണ്ടി എല്ലാവരിലും പരീക്ഷണം നടത്തും. ചെറിയ കുട്ടികളില്‍ പോലുമുണ്ട്‌. ധ്രുവനാകട്ടെ പ്രഹ്‌ളാദനാകട്ടെ അവരിലൊക്കെ നാരദന്‍ പരീക്ഷിച്ചിട്ടുണ്ട്‌. നാരദരുടെ പരീക്ഷ പാസ്സായവരൊക്കെ നേരിട്ട്‌ ഭഗവാന്റെ അടുത്താണ്‌. അതുകൊണ്ട്‌ നാരദനാണ്‌ നമ്മുടെ അടുത്തു വരുന്നതെന്നു ഓര്‍ത്ത്‌ നമ്മള്‌ മോചിതനാവണം. 
നിങ്ങളിതിനെ ഉപേക്ഷിച്ചു നോക്കൂ. പലപ്പോഴും പലരും പറയാറുള്ളത്‌. അതേ നമ്മളോട്‌ ചിലര്‌ വന്ന്‌ ചിലതു പറയുമ്പോള്‍ നമ്മള്‌ എങ്ങനെയാ ശ്രദ്ധിക്കാതിരിക്കുക. അവരെന്തു വിചാരിക്കും. അവരോടിനി ഇവിടെ വരണ്ട എന്നു പറയാന്‍ പറ്റുമോ. നിങ്ങളെന്താ ചെയ്യേണ്ടതെന്നറിയാമോ. നമ്മുടെ വീട്ടിലൊരാള്‍ വന്നാല്‍ വരൂ ഇരിക്കു എന്നു പറയണം. അപ്പോള്‍ അവരോ ഇരിക്കും. അതേ നിങ്ങളറിഞ്ഞോ അറിഞ്ഞു. ഞാന്‍ പറഞ്ഞു തരാം നാരദരെക്കുറിച്ച്‌ നിങ്ങള്‍ എന്താണ്‌ മനസ്സിലാക്കിയത്‌. 
ഏത്‌ നാരദന്‍ ?
ദേവര്‍ഷി നാരദന്‍. 
അതാരാണ്‌. ?
നമ്മുടെ കോളനിയില്‍തന്നെയുള്ളതാണോ,?
അവര്‍ക്കൊരു നാരദനുണ്ടാവും. നമുക്കൊരാളെ കിട്ടിയതല്ലേ. നാരദഭക്തിസൂത്രം പറഞ്ഞു കൊടുക്കണം. പിന്നെ അയാള്‌ നമ്മുടെ വീട്ടിലേക്കു വരില്ല. അല്ലെങ്കില്‍ ഭഗവദ്‌ഗീതയിലെ ഒരു ശ്ലോകത്തെക്കുറിച്ചു സംസാരിക്കു. പിന്നെ അവരെങ്ങും നിങ്ങളുടെ അടുത്ത്‌ വരില്ല. പിന്നെ അത്തരം ചര്‍ച്ചയ്‌ക്കു താല്‌പര്യമുള്ളവരേ വരികയുള്ളു. വീടുകളില്‍ കൂടി ഇത്തരം ഗ്രന്ഥങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നവരുണ്ട്‌. അവര്‍ കണ്ടു കഴിഞ്ഞാല്‍ സംസാരിക്കുന്നത്‌ സത്സംഗമായിരിക്കും.
ഇത്‌ നമ്മള്‍ തന്നെ വാതില്‍ തുറന്നിട്ടിട്ട്‌ വിളിക്കുകയാ വരൂ വരൂ......
ഇവിടെ റെഡി ഇവിടെ ഞാനൊരാള്‌ ഇരിക്കുന്നത്‌ കാണുന്നില്ലേ .....
നമ്മള്‌ അവരെ വിളിച്ചു കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണ്‌. അവര്‌ നമ്മുടെ അടുത്ത്‌ വരുന്നത്‌. പിന്നെ അവരെക്കുറിച്ച്‌ ഇവരെക്കുറിച്ച്‌ ഒക്കെ സംശയിക്കുന്ന വിധത്തിലുള്ള അന്വേഷണമുണ്ടല്ലോ. 
നമ്മുടെ സ്വന്തം കുട്ടികളെ നമുക്കു സംശയമാണ്‌. എന്ത്‌ പറഞ്ഞാലും വിശ്വാസമില്ല. അവരു പറയും നിന്റെ മോന്‍ എന്റെ കൂടി മോനല്ലേ കല്ല്യാണീ. നമ്മുടെ പിള്ളാര്‌ വഷളാവാന്‍ പാടില്ലല്ലോ. അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. നമുക്കു തനതായ വ്യക്തിത്വമുണ്ട്‌. നമ്മുടെ ശരിയായ വ്യക്തിത്വം ഇന്നതാണ്‌. സ്വരൂപത്തിലേക്ക്‌ മറ്റുളളതിനെയൊക്കെ കടത്തിയിട്ട്‌ അതിനെ മലീമസമാക്കരുതേ. ദുഷിപ്പിക്കരുതേ ഇതാണ്‌ ദേവര്‍ഷി നാരദന്‌ നമ്മളോട്‌ പറയാനുള്ളത്‌. അങ്ങനെയാണെങ്കിലോ സ്വസ്ഥം.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 30

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 30
അപി ചേത് സുദുരാചാരോ
ഭജതേ മാമനന്യഭാക്
സാധുരേല സ മന്തവ്യഃ
സമ്യഗ് വ്യവസ്തോ ഹി സഃ
ഒരുവന്‍ ഏറ്റവും ദുരാചരനായിരുന്നാലും പരമാത്മാവായ എന്നെ അന്യചിന്ത കൂടാതെ ഭജിക്കുകയാണെങ്കില്‍ അവനെ ശ്രേഷ്ഠനായി ഗണിക്കപ്പെടേണ്ടതാകുന്നു. എന്തെന്നാല്‍ അവന്‍ ലക്ഷ്യനിശ്ചയത്തോടെ യത്നിക്കുന്നവന്‍ തന്നെയാണ്.
എന്നോട് അകമഴിഞ്ഞ് സ്നേഹമുളള ഒരുവന്‍, താണജാതിക്കാരനാണെ ങ്കില്‍ പോലും, വീണ്ടും ഒരു ശരീരത്തില്‍ ജനിക്കാന്‍ ഇടയാകുന്നില്ല. അവന്‍റെ പൂര്‍വനടപടികള്‍ ഒരു വലിയ പാപിയുടേതായിരുന്നാലും അവന്‍ ഇപ്പോള്‍ ഭക്തിയുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുന്നു. മരണസമയത്തുളള ഒരുവന്‍റെ ഉപലബ്ധി അവന്‍റെ അടുത്തജന്മത്തിലെ ജീവിത്തിന്‍റെ അടിത്തറ പാകുന്നു.
ദുര്‍മാര്‍ഗ്ഗിയായിരുന്ന ഒരുവന്‍ അവന്‍റെ ജീവിതസായാഹ്നത്തില്‍ ഇശ്വരസേവ ചെയ്ത് സന്മാര്‍ഗിയായി ജീവിക്കുകയാണെങ്കില്‍ അവന്‍ മറ്റുളളവരേക്കാള്‍ നല്ലവനാണെന്നു ഗണിക്കണം. ഒരു വലിയ ജലപ്രവാഹത്തില്‍പ്പെട്ടിട്ടും മുങ്ങി മരിക്കാതെ രക്ഷപ്പെട്ടവനെപ്പോലെ അവനെ കരുതേണ്ടതാണ്. അവന്‍ സുരക്ഷിതനായി മറുകര എത്തിച്ചേര്‍ന്നിരിക്കുന്നു. അതുപോലെ അവസാനത്തെ ഭക്തികൊണ്ട് അവന്‍ ഗതകാല പാതകങ്ങളെയെല്ലാം കഴുകിക്കളഞ്ഞിരിക്കുന്നു. അങ്ങനെ ദുര്‍വൃത്തനായ ഒരുവന്‍ പശ്ചാത്താപത്തിന്‍റെ പുണ്യജലത്തില്‍ സ്നാനം ചെയ്യുമ്പോള്‍ അവന്‍റെ ദുഷ്കൃതങ്ങള്‍ നശിച്ച് പരിശുദ്ധനായി അനന്യമായ ഭക്തികൊണ്ട് എന്‍റെ അസ്തിത്വവുമായി ഒന്നുചേരുന്നു.
അവന്‍റെ വംശം പരിശുദ്ധവും പാവനവും ഉന്നതവും ആയിത്തീരുന്നു. അങ്ങനെയുളള ഒരുവന്‍ നിശ്ചയമായും അവന്‍റെ ജീവിതലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അവന്‍ എനിക്ക് ഒരു ജ്ഞാനിയെ പ്പോലെയും തപോധനനെപ്പോലെയും അഷ്ടാംഗ യോഗങ്ങളില്‍ സുശിക്ഷിതത്വം നേടിയവനെപ്പോലെയുമാണ്. 
ചുരുക്കിപ്പറഞ്ഞാല്‍ , അല്ലയോ അര്‍ജ്ജുന, എന്നെ ഹൃദയംഗമമായി ഉപാസിക്കുന്ന ഒരുവന്‍ സംസാരസാഗരം തരണം ചെയ്യുകയും കര്‍മ്മഫലങ്ങളുടെ ബന്ധനത്തില്‍ നിന്നും മോചിതനാവുകയും ചെയ്യും. അവന്‍ അവന്‍റെ ഹൃദയത്തിന്‍റേയും എല്ലാവിധത്തിലുമുളള പ്രവര്‍ത്തനങ്ങളെ സഞ്ചയിച്ച് ഏകാഗ്രമാക്കി എന്‍റെ പാദങ്ങളില്‍ അര്‍പ്പിക്കുകയാണ്.
തെറ്റുകള്‍ ഒരിക്കലും മാപ്പില്ലാത്തവയാണെന്ന ധാരണ തിരുത്തി ദുരാചാരന്‍മാര്‍ക്കുപോലും ശുഭപ്രതീക്ഷയുടെയും മോചനത്തിന്റെയും വാതില്‍ തുറന്നിടുകയാണ് ഗീത. ഇത് വെറുംവാക്കല്ല. ഇതിന് ന്യായമുണ്ട്. യജ്ഞഭാവനയ്ക്ക് വിപരീതമായി ചെയ്യുന്നതാണല്ലോ പാപം. അത് ആസുരവാസനകള്‍ക്ക് ജന്‍മം നല്‍കുന്നു. ഈ പോക്ക് ഒരു ദൂഷിതവലയമാണ് എന്ന് തിരിച്ചറിഞ്ഞ് എപ്പോള്‍ എതിര്‍വഴിയില്‍ യാത്ര പുറപ്പെട്ട് ആത്മസ്വരൂപത്തെ ഏകാഗ്രമായി ഭജിക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ ആര്‍ക്കും രക്ഷയായി. പ്രപഞ്ചജീവന്‍ നിത്യവും നിരുപാധികവുമായ പരമസത്യമാണ്. അതിനെ അറിയുന്നതോടെ മോചനമായി. ആ അറിവ് എല്ലാ കര്‍മങ്ങളെയും (അവ ശേഷിപ്പിക്കുന്ന വാസനകള്‍ ഉള്‍പ്പെടെ), തീ വിറകിനെയെന്നപോലെ, ചാമ്പലാക്കും. ('യഥൈധാംസി....ഭസ്മസാത് കുരുതേ തഥാ' - 4, 37.)
ലോകജനതയ്ക്ക് മൊത്തമായി സ്വീകാര്യമായ തരത്തില്‍ സദാചാരത്തെയും ദുരാചാരത്തെയും അളന്നു തിട്ടപ്പെടുത്താനുള്ള മാര്‍ഗമൊന്നും ഇന്നോളം എങ്ങും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, ഗീതാപാഠം ഗ്രഹിച്ച ആരും ഇക്കാര്യത്തില്‍ സങ്കടപ്പെടേണ്ടതില്ല. യജ്ഞഭാവനയോടെയുള്ള കര്‍മമെല്ലാം സദാചാരം. അല്ലാത്തത് ദുരാചാരം. ദുരാചാരത്തില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും ചുവടു മാറാം. മോചനത്തിലേക്കുള്ള ചുവടുമാറ്റത്തിന് പ്രചോദനം പ്രപഞ്ചജീവന്‍തന്നെ. ആ ചോദന അറിയാതെയും, അറിഞ്ഞാലും അടിച്ചമര്‍ത്തപ്പെട്ടും പോകുന്നതാണ് ലോകത്തുള്ള അശാന്തിക്കും സംഘര്‍ഷത്തിനുമെല്ലാം കാരണം.
തുടരും..)

Sunday, 28 December 2014

നാരദഭക്തിസൂത്രം Day 55 അമ്പത്തിഅഞ്ചാം ദിവസം

നാരദഭക്തിസൂത്രം Day 55  അമ്പത്തിഅഞ്ചാം ദിവസം
ഏതോരു ഋഷിയാണോ ദുസ്സംഗത്തെ ത്യജിക്കാന്‍ പറയുന്നത്‌ 
അയാള്‌ കലഹപ്രിയനാണെന്നാണ്‌. 
ഈയടുത്തു വായിച്ച ഒരു പുസ്‌തകത്തിലും ഈ പ്രയോഗം കാണുകയുണ്ടായി. രസകരമായിട്ടുളളത്‌ നമ്മുടെ ഭാഷാ സഹായികളിലുമൊക്കെ നാരദന്‍ എന്നതിന്‌ കലഹപ്രിയന്‍ എന്നു കൊടുത്തിട്ടുണ്ട്‌. 
അവര്‍ക്ക്‌ എന്താണ്‌ ഇതിന്‌ പ്രമാണമായിട്ടുള്ളത്‌ എന്നു ചോദിച്ചാല്‍ കഥകളിലൊക്കെയുള്ള നാരദരുടെ പ്രവര്‍ത്തികളെക്കുറിച്ചൊക്കെയായിരിക്കും പറയാനുണ്ടാവുക.
ഓരോ സ്ഥലത്ത്‌ പോയിട്ടുള്ള കഥകള്‍. 
ഉദാഹരണത്തിന്‌ കംസന്റെ അടുത്ത്‌ ചെല്ലുകയാണൊരു ദിവസം. 
അപ്പോള്‍ കംസന്‍ ചോദിക്കുന്നു. 
എന്താ നാരദരെ ??. .....
നാരദര്‍ വളരെ ഗംഭീരമായിട്ടുള്ള ഒരു കഥാപാത്രമാണ്‌. 
അതായത്‌ രണ്ടു കാലത്തിലേക്കും യഥേഷ്‌ടം സഞ്ചരിക്കാന്‍ കഴിവുളളവനാണ്‌. 
ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും പാതാളത്തിലേയും ഒക്കെയുള്ള വര്‍ത്തമാനത്തെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കൊണ്ടുപോകാന്‍ കഴിവുള്ള ഒരാളാണ്‌. 
കംസന്‍ ചോദിക്കും. 
എന്തൊക്കെയാ വിശേഷം.?
എവിടുത്തെ വിശേഷവും നാരദര്‍ക്കറിയാം.
എന്നു പറഞ്ഞാല്‍ എല്ലാ അനുഭവമണ്‌ഡലങ്ങളിലൂടെയും കടന്നു പോയിട്ടുള്ളവനാണ്‌ നാരദന്‍. 
അതുകൊണ്ടാണദ്ദേഹം ചിരംജീവിയായിരിക്കുന്നത്‌. 
നാരദന്‍ കംസനോട്‌ പറയും. 
ഞാന്‍ നിന്നെ കാണാന്‍ വന്നതാണ്‌.
അല്ലാ നീയിവിടെ ആളുകളുടെ രജിസ്റ്ററൊക്കെ നോക്കാറുണ്ടോ.?
എത്ര പേരിവിടെയുണ്ട്‌,?
ജോലി ചെയ്യുന്നുണ്ടോ എന്നൊക്കെ അറിയുമോ. 
നീ പലരേയും പലയിടത്തേക്കും പറഞ്ഞയച്ചിട്ടുണ്ടല്ലോ. 
തൃണാവൃത്തനെ, ശകടാസുരനെ ഇങ്ങനെ പലരേയും പറഞ്ഞയച്ചിട്ടുണ്ടല്ലോ ഇപ്പോള്‍ അവര്‍ ശമ്പളം പറ്റുന്നുണ്ടോ, അവരെക്കുറിച്ച്‌ അന്വേഷിച്ചോ? 
അപ്പോഴാണന്വേഷിക്കുന്നത്‌. 
നോക്കുമ്പോള്‍ ഇവരെയൊന്നും കാണാനില്ല. 
കൃഷ്‌ണനെ വധിക്കാനായിട്ട്‌ പറഞ്ഞു വിട്ടതാ പക്ഷേ കൃഷ്‌ണന്‍ വധിക്കപ്പെട്ടിട്ടുമില്ല, ഇവരൊന്നും തിരിച്ചു വന്നിട്ടുമില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ കംസനെ എത്രയും പെട്ടന്ന്‌ അറിയിക്കുക എന്നുള്ളതാ നാരദന്‍ ചെയ്‌തത്‌. ശരിയായ അറിവിനുവേണ്ടിയിട്ടുള്ള ഉപായങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. 
ഘോരമായ തപസ്സു ചെയ്യുന്ന മുനിമാരുടെ അടുത്തു ചെല്ലുന്നു. 
മുനി ചോദിക്കുന്നു എവിടേക്കാ നാരദര്‌ പോകുന്നത്‌. 
ഞാന്‍ പരലോകത്തേയ്‌ക്കു പോവുകയാ എങ്കില്‍ എന്റെ കാര്യമൊന്ന്‌ അന്വേഷിക്കണം. 
ഞാന്‍ കഠിനമായ തപസ്സു ചെയ്‌തുകൊണ്ടിരിക്കുകയാ ഇനി എത്ര കാലമെനിക്കിങ്ങനെ ഇരിക്കണം എന്നന്വേഷിക്കു എന്നിട്ടെനിക്കു പറഞ്ഞു തരൂ. നാരദരു പറഞ്ഞു ശരി. നാരദര്‌ നടന്നു നീങ്ങുമ്പോള്‍ വീണ്ടും ഒരു താപസന്‍ വൃക്ഷച്ചുവട്ടില്‍ ആനന്ദത്തോടുകൂടിയിട്ട്‌ നൃത്തം വയ്‌ക്കുന്നു എന്നാണ്‌. അവനോട്‌ നാരദര്‌ അങ്ങോട്ട്‌ ചോദിക്കും ദേ ഞാന്‍ പരലോകത്തിലേക്കു പോവുകയാണ്‌. നിന്റെ കാര്യം അറിയണോ എന്ന്‌. അദ്ദേഹം പറഞ്ഞു അങ്ങയുടെ ഇഷ്‌ടം. ഏതായാലും നാരദരു പോയിട്ട്‌ തിരിച്ചു വരു...
കഠിനമായ തപസ്സു ചെയ്യുന്ന ആളിനോട്‌ പറയുന്നു മൂന്നു ജന്മം വേണ്ടി വരും എന്ന്‌. 
അപ്പോള്‍ അദ്ദേഹം ജപമാല ഊരി ഒറ്റ ഏറ്‌. 
ഇനി എന്തു ചെയ്യും.
മറ്റേയാളോട്‌ നാരദര്‌ പറയും ഈ വൃക്ഷത്തിലെത്ര ഇലകളുണ്ടോ അത്രയും ജന്മം ആവശ്യമായി വരും .
അപ്പോള്‍ അദ്ദേഹം പരമാനന്ദത്തില്‍ നൃത്തമാടി എന്നാണ്‌.
അപ്പോള്‍ ഇലകളൊക്കെ എനിക്കു എണ്ണിത്തീര്‍ക്കാമല്ലോ എന്നു വിചാരിച്ചു. 
ആ നിമിഷം അയാള്‍ക്ക്‌ മോചനം ലഭിച്ചു എന്നു പറയുകയാണ്‌.
ഇങ്ങനെ ആളുകളെ പരമമായ സത്യത്തിലേക്ക്‌അടുപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ നാരദന്‍. അതുകൊണ്ട്‌ നമ്മളൊട്‌ അങ്ങേയറ്റത്തെ സ്‌നേഹത്തോടുകൂടിയിട്ട്‌ പറയുന്നു ഇത്‌ സര്‍വ്വനാശത്തിന്‌ ഹേതുവാണ്‌. ഒരുപാട്‌ മനുഷ്യരുടെ ജീവിതത്തെ നേരിട്ടു കണ്ടിട്ടുള്ള ആളാണ്‌ നാരദര്‍. 
അതുകൊണ്ട്‌ എവിടെയാണോ ആ അഹംകാരം അതിനെ ഇല്ലാതാക്കുകയാണ്‌ നാരദര്‍. 
ഈ നാരദരുടെ ജോലി കേനോപനിഷത്തില്‌ ബ്രഹ്മം തന്നെ ചെയ്യുന്നുണ്ട്‌. ബ്രഹ്മം തന്നെ ദേവന്മാരുടെ അഹംകാരത്തെ ശമിപ്പിക്കുന്നതിനായിട്ട്‌ ഒരു രൂപം കൈകൊണ്ട്‌ ഓരോരുത്തരുടെ കഴിവുകളെക്കുറിച്ച്‌ ചോദിക്കുന്നുണ്ട്‌. ബ്രഹ്മം നമ്മുടെ അഹംകാരത്തെ ശമിപ്പിക്കുന്നതിനായിട്ട്‌ ഓരോരോ അനുഭവങ്ങളായിട്ട്‌ നമ്മുടെ മുമ്പില്‍ വരും. അതുകൊണ്ട്‌ ഏതൊരനുഭവങ്ങളെയും നമുക്കങ്ങനെ നോക്കിക്കാണാന്‍ സാധിക്കണം. അല്ല നമ്മളതിനോട്‌ എതിരിട്ടുകൊണ്ടിരിക്കകയാണെങ്കിലോ സര്‍വ്വനാശകാരണത്വാത്‌ - സര്‍വ്വനാശത്തിന്‌ കാരണമായിത്തീരും.
എപ്പോഴാണോ ദുഃസംഗം സംഭവിക്കുന്നത്‌ അതിലൊരു സംഗമുണ്ടാവുന്നത്‌ അത്‌ നമ്മുടെ നാശമാണ്‌. 
അതിന്‌ പല വഴികളുമുണ്ട്‌. 
നാരദര്‌ അതിനെക്കുറിച്ച്‌ പറയുകയാണ്‌........
(തുടരും...)

Saturday, 27 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 29

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 29
സമോƒഹം സര് വ്വഭൂതേഷു
ന മേ ദ്വേഷ്യോ ƒസ്തി മ പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ
മായി തേ തേഷു ചാപ്യഹം.
ഞാന്‍ എല്ലാ പ്രപഞ്ചഘടകങ്ങളിലും തുല്യനായി സ്ഥിതി ചെയ്യുന്നു. എനിക്കു ശത്രുവുമില്ല. മിത്രവുമില്ല. എന്നാല്‍ യാതൊരുവര്‍ എന്നെ ഭക്തിയോടുകൂടി പൂജിക്കുന്നുവോ, ഞാന്‍ അവരിലും അവര്‍ എന്നിലും ഇരിക്കുന്നു.
എന്‍റെ സ്വരൂപം എന്താണെന്നു ചോദിച്ചാല്‍, ഞാന്‍ എപ്പോഴും എല്ലാ ജീവജാലങ്ങളിലും ‘ഞാനെന്നോ നീയെന്നോ’ ഉളള വ്യത്യാസമില്ലാതെ സ്ഥിതിചെയ്യുന്നുവെന്ന് ഞാന്‍ പറയും. അഹന്തയുടെ ആസ്ഥാനം അശേഷം നശിപ്പിച്ച് ഈ അവസ്ഥയില്‍ എന്നെ ദര്‍ശിക്കുന്ന ദ്രഷ്ടാവ് മനസാ വാചാ കര്‍മ്മണാ എന്നെ ഉപാസിക്കുന്നു. പ്രത്യക്ഷത്തില്‍ അവര്‍ ശരീരരൂപികളായി പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ അവര്‍ എന്‍റെ സത്തയിലും ഞാന്‍ അവരുടെ അന്തരംഗത്തിലും വസിക്കുന്നു.
ഒരു വടവൃക്ഷത്തിന്‍റെ പൂര്‍ണ്ണമായ പ്രകാരം അതിന്‍റെ ഓരോ ബീജത്തിലും ഒളിഞ്ഞുകിടക്കുകയും ആ ബീജം വൃക്ഷത്തില്‍ത്തന്നെ സജീവമായി സ്ഥിതിചെയ്യുകയും ചെയ്യുന്നതുപോലെ, നാമം കൊണ്ട് ബാഹ്യമായി വ്യത്യാസം തോന്നുമെങ്കിലും ഞാനും അവരുമായി അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്‍റെ ആന്തരികമായ സത്യം ഞാനും അവരും ഒന്നാണെന്നുളളതാണ്.
അവരുടെ ശരീരത്തോട് അവര്‍ക്കുളള ഉദാസീനമനോഭാവം, കടം വാങ്ങിയ ആഭരണങ്ങള്‍ ധരിക്കുന്ന ഒരു സ്ത്രീക്ക് ആ ആഭരണങ്ങളോടുളള അനാസ്ഥ പോലെയാണ്. ഒരു പുഷ്പത്തിന്‍റെ സൗരഭ്യം സമീരണന്‍ അപഹരിച്ചു കൊണ്ടുപോയിക്കഴിഞ്ഞിട്ടും പുഷ്പം അതിന്‍റെ ഞെട്ടില്‍ തന്നെ നില്ക്കുന്നതുപോലെ, അപ്രകാരമുളളവരുടെ ശരീരം ഭൗതികജീവിതത്തിന്‍റെ ദൈര്‍ഘ്യത്തോളം നിലനില്‍ക്കുന്നു. അവരുടെ അഹംഭാവം നിശ്ശേഷം നശിക്കുകയും ആത്മചൈതന്യം എന്നില്‍ അലിഞ്ഞുചേരുകയും ചെയ്തിട്ടുളളതിനാല്‍ അവര്‍ എന്‍റെ ശാശ്വതരൂപത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്.
സൂര്യപ്രകാശം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നപോലെയും ഗുരുത്വാകര്‍ഷണനിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധക മായിരിക്കുന്ന പോലെയും, പ്രകൃതിനിയമങ്ങള്‍ മഹാത്മാവിലാ യാലും മഹാപാപിയിലായാലും ഒരുപോലെത്തന്നെ പ്രവര്‍ത്തിക്കും. നന്മതിന്മകളുടെ ഉറവിടവും പ്രകടനവും പ്രകൃതിയിലാണ്. പരമാത്മസ്വരൂപത്തിന് ഇഷ്ടാനിഷ്ടങ്ങളോ ഏതെങ്കിലും തരത്തിലുള്ള പക്ഷഭേദമോ ഇല്ല. സ്വന്തം ദൗര്‍ബല്യ ങ്ങളെയും പരിമിതികളെയും മറികടക്കാന്‍ മനുഷ്യനുള്ള അപാരമായ സ്വാതന്ത്ര്യത്തിന് ഈ കാഴ്ചപ്പാട് അടിവരയിടുന്നു. സെമിറ്റിക് മതങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു പരമാത്മസങ്കല്പമാണിതെന്നും മാനുഷീകരണംകൊണ്ട് മതത്തില്‍ വന്നു ചേരുന്ന ബാലിശത്വത്തെ തീരെ ഒഴിവാക്കി അത്യന്തം പ്രൗഢവും ഉദാത്തവുമായ ഈശ്വരവിവക്ഷയാണ് ഇങ്ങനെ അവതരിപ്പിക്ക പ്പെടുന്നതെന്നും ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാണിക്കുന്നു.
തുടരും..)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 28

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 28
ശുഭാശുഭഫലൈരേവം
മോക്ഷ്യസേ കര്‍മ്മബദ്ധനൈഃ
സംന്യാസയോഗയുക്താത്മാ
വിമുക്തോ മാമുപൈഷ്യസി.
ഇപ്രകാരം എല്ലാ കര്‍മ്മങ്ങളും ഈശ്വരാര്‍പ്പണമാക്കിത്തീര്‍ത്താല്‍ പുണ്യപാപഫലരൂപത്തിലുളള കര്‍മ്മവാസനാബന്ധങ്ങളില്‍ നിന്നും നീ മുക്തനാകും. അവയില്‍ നിന്നു മുക്തനായതിന്‍റെ ശേഷം സന്യാസയോഗം കൈവന്ന് നീ പരമാത്മാവായ എന്നെ പ്രാപിക്കും.
വറുത്ത വിത്ത് പൊട്ടിമുളയ്കുകയില്ല. അതുപോലെ എനിക്കു സമര്‍പ്പിക്കുന്ന ക്രിയകള്‍ സല്‍ക്രിയകളാലും ദുഷ്ക്രിയകളാലും അവയ്ക്ക് യാതൊരു കര്‍മ്മഫലവും ഉണ്ടാവുകയില്ല. അല്ലയോ പ്രിയങ്കരനായ സുഹൃത്തേ, എനിക്കു സമര്‍പ്പിക്കാത്ത കര്‍മ്മങ്ങള്‍ സുഖത്തിന്‍റേയോ ദുഃഖത്തിന്‍റേയോ ഫലദായകങ്ങളായിരിക്കും. അതിന്‍റെ പരിഹാരമായി ഒരുവന്‍ വീണ്ടും ജന്മമെടുത്ത് ഈ വക സുഖദുഃഖങ്ങളെ അനുഭവിക്കേണ്ടിവരും. എന്നാല്‍ എല്ലാ കര്‍മ്മങ്ങളും എനിക്കു സമര്‍പ്പിക്കപ്പെടുമ്പോള്‍ ജനനവും മരണവും നിവൃത്തമാകുന്നു. ജനനത്തില്‍ നിന്നുടലെടുക്കുന്ന എല്ലാ കഷ്ടപ്പാടുകളും അപ്രത്യക്ഷമാകുന്നു. അതുകൊണ്ട്, അല്ലയോ അര്‍ജ്ജുന, നീ ഇതേപ്പറ്റിയെല്ലാം ചിന്തിച്ച് സമയം കളയേണ്ട ആവശ്യമില്ല. ശരിയായും സരളമായുമുളള നിവൃത്തിമാര്‍ഗം ഞാന്‍ നിനക്കു വെളിവാക്കിത്തന്നു കഴിഞ്ഞു. ശരീരത്തിന്‍റെ ബന്ധനത്തിനു നീ വശഗനാകരുത്. സുഖദുഃഖങ്ങളുടെ സാഗരത്തില്‍ മുങ്ങാനിടയാകരുത്. ഞാന്‍ ഉപദേശിച്ചുതന്ന വഴില്‍കൂടി ആനന്ദകരവും ശാശ്വതവുമായ എന്‍റെ അസ്തിത്വത്തില്‍ ആമഗ്നനാവുക.
സന്ന്യാസം, യോഗം എന്ന രണ്ടു പദങ്ങളും ഗീത നേരത്തെ നിര്‍ദേശിച്ച അര്‍ഥത്തില്‍ത്തന്നെ വേണം മനസ്സിലാക്കാന്‍. അര്‍പ്പണത്തില്‍നിന്നു കിട്ടുന്ന സ്വാതന്ത്ര്യവും ശുദ്ധിയും ശക്തിയും ചിന്താസൗകുമാര്യവും നിത്യാനിത്യവിവേകം നേടാന്‍ വഴിയൊരുക്കുന്നു. ആ അറിവ് അര്‍പ്പണത്തിന് കൂടുതല്‍ ആഴമുണ്ടാക്കുന്നു. അറിവും പ്രവൃത്തിയും മനോഭാവവും തീര്‍ത്തും ശരിയാകുന്നതോടെ സ്വാതന്ത്ര്യവും ശക്തിയും ശുദ്ധിയും ശാന്തിയും തികയുന്ന അവസ്ഥയിലേക്ക് - പരമാത്മസായുജ്യത്തിലേക്ക് - പ്രവേശിക്കാം.
ബൗദ്ധസൂത്രങ്ങളിലും ബൈബിള്‍, ഖുര്‍ആന്‍ മുതലായ മതഗ്രന്ഥങ്ങളിലുമൊക്കെ 'കുശല'മായത് അഥവാ ശുഭമായത് പ്രവൃത്തിക്കാനാണ് നിര്‍ദേശം. ശുഭാശുഭങ്ങളില്‍ സന്തോഷിക്കയോ ദ്വേഷിക്കുകയോ ചെയ്യാതിരിക്കലാണ് ബുദ്ധി ഉറച്ചതിന്റെ ലക്ഷണമായി രണ്ടാമധ്യായത്തില്‍ പറയുന്നത്. 
സദാചാരനിരതനാവുക എന്നതിനപ്പുറത്ത് എല്ലാ ദ്വന്ദ്വ ങ്ങളെയും ഉല്ലംഘിക്കുന്ന പരമസ്വാതന്ത്ര്യമാണ് ഗീത വിഭാവനം ചെയ്യുന്നത്.
ശുഭാശുഭപരിത്യാഗിയാകാന്‍ പന്ത്രണ്ടാമധ്യായത്തില്‍ വീണ്ടും ഉപദേശിക്കുന്നുണ്ട്. അവസാനാധ്യായത്തിലെ 67-ാമത് ശ്ലോകത്തില്‍ ആവശ്യപ്പെടുന്നത് എല്ലാ ധര്‍മങ്ങളെയും പരിത്യജിച്ച് പരമാത്മസ്വരൂപത്തെ ശരണം പ്രാപിക്കാനാണ്. അതായത്, മനുഷ്യന് ഒരു ധര്‍മമേ ഉള്ളൂ: പരമാത്മസാരൂപ്യം
തുടരും..)

നാരദഭക്തിസൂത്രം Day 54 അമ്പത്തിനാലാം ദിവസം

നാരദഭക്തിസൂത്രം Day 54  അമ്പത്തിനാലാം ദിവസം
44. "കാമക്രോധമോഹസ്‌മൃതിഭ്രംശബുദ്ധിനാശസര്‍വ്വനാശകാരണത്വാത്‌."
എന്തുകൊണ്ടെന്നാല്‍ ദുഃസ്സംഗം കാമം, ക്രോധം, ഭ്രമം, സ്‌മരണ നഷ്‌ടപ്പെടുക, വിവേകനാശം, സര്‍വ്വനാശം ഇതിനെല്ലാം കാരണമായതിനാലാണ്‌.
ഒരുവന്‍ നശിക്കുന്നതിന്റെ വഴികള്‍ പറയുകയാണ്‌. 
ഭഗവദ്‌ഗീതയില്‍ പറയുന്നു. 
"ധ്യായതോവിഷയാന്‍ പുംസഃ സംഗസ്‌തേഷൂപജായതേ
സംഗാത്‌ സംജായതേ കാമഃ കാമാത്‌ ക്രോധോപിജായതേ
ക്രോധാദ്‌ഭവതി സമ്മോഹഃ സമ്മോഹാത്‌ സ്‌മൃതി വിഭ്രമഃ
സ്‌മൃതി ഭ്രംശാത്‌ ബുദ്ധിനാശഃ ബുദ്ധിനാശാത്‌ പ്രണശ്യതി"
മനുഷ്യന്‍ വിഷയങ്ങളെ ധ്യാനിക്കുന്നു. 
വിഷയങ്ങളെ ധ്യാനിക്കുന്ന അവന്‌ ആ വിഷയത്തില്‍ സംഗമുണ്ടാവുന്നു. 
പല പല കഥകള്‍ കേള്‍ക്കുന്ന സമയത്ത്‌ അങ്ങനെയുള്ള കഥകള്‍ക്കായിട്ട്‌ കാതോര്‍ത്തിരിക്കും. പിന്നെ അതുമായിട്ട്‌ നമ്മളങ്ങനെ പൊയ്‌ക്കോളും. 
പത്രം നിലനില്‍ക്കുന്നതതുകൊണ്ടല്ലേ. 
പത്രം സംഭവങ്ങളുടെ ഒരു തുടര്‍ച്ചയില്‍ നമ്മളെ കൊണ്ടുപോകും.
ഇവിടെ ധ്യാനിക്കാന്‍ രണ്ടു വിഷയങ്ങളെ ഉള്ളൂ .
ഒന്ന്‌ സ്വരൂപം മറ്റേത്‌ സ്വരൂപത്തില്‍ നിന്ന്‌ അന്യമായിട്ടുള്ളത്‌. 
വിഷയത്തെ ധ്യാനിക്കുന്നവന്‌ സംഗമുണ്ടാവുന്നു. 
സംഗത്തില്‍ നിന്ന്‌ കാമമുണ്ടാവുന്നു. 
കാമത്തില്‍ നിന്ന്‌ ക്രോധം. ക്രോധത്തില്‍ നിന്ന്‌ സമ്മോഹം. 
സമ്മോഹത്തില്‍ നിന്ന്‌ വിഭ്രമം. 
വിഭ്രമത്തില്‍ നിന്ന്‌ ബുദ്ധിനാശം. 
ബുദ്ധിനാശത്തില്‍ നിന്ന്‌ സര്‍വ്വനാശം.
ഇവിടെയും പറയുന്നത്‌ കാമക്രോധ മോഹ സ്‌മൃതി ഭ്രംശ ബുദ്ധിനാശ സര്‍വ്വനാശകാരണത്വാത്‌ - ഇത്‌ സര്‍വ്വ നാശത്തിനു കാരണമാണ്‌. 
ഈ സര്‍വ്വനാശം എന്നു പറയുന്നത്‌ നമ്മുടെ ധനം നഷ്‌ടപ്പെടുമെന്നോ, സൗന്ദര്യം നഷ്‌ടപ്പെടുമെന്നോ, കുട്ടികള്‍ക്കെന്തെങ്കിലും പറ്റുമോ വീട്‌ ജപ്‌തി ചെയ്യുമെന്നോ ഒന്നുമല്ല. ഇതൊക്കെ ചിലപ്പോള്‍ കൂടുതലുണ്ടായി എന്നു വരാം. സൗന്ദര്യത്തിന്‌ മാററു കൂടി എന്നു വരാം. പക്ഷേ സര്‍വ്വനാശം എന്നത്‌ അവനില്‌ ആ മുഷ്യത്വം. 
ഏതൊന്നാണോ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ എന്നു പറയുന്നത്‌, 
അവനെ അവനാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന, 
അല്ലെങ്കിലവന്റെയാ സ്വരൂപം അതില്‍നിന്ന്‌ അവനകലുന്നു . 
അത്‌ ഹേതുവായിട്ട്‌ തനിക്കുണ്ടാകുന്ന മാനസികമായ പ്രശ്‌നങ്ങള്‍,
ആ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമില്ലാതെ ഉറക്കമില്ലാതെ പിന്നെ അതിനുവേണ്ടി പെടാപ്പാട്‌.
പിന്നെ മറ്റുള്ളവരോട്‌ തോന്നുന്നത്‌. 
അവരുമായി അടിയായി വഴക്കായി. 
ഇതിനൊക്കെ കാരണമെന്താണ്‌?
ദുസ്സംഗഃ.
(തുടരും...)

Friday, 26 December 2014

നാരദഭക്തിസൂത്രം Day 53 അമ്പത്തിമൂന്നാം ദിവസം

നാരദഭക്തിസൂത്രം Day 53  അമ്പത്തിമൂന്നാം ദിവസം
43. "ദുസ്സംഗഃ സര്‍വ്വഥൈവ ത്യാജ്യഃ"
ദുര്‍ജ്ജനങ്ങളുമായുള്ള ചേര്‍ച്ച എല്ലാ വിധത്തിലും വര്‍ജ്ജിക്കേണ്ടതാണ്‌.
ദുസ്സംഗഃ - ദുഷ്‌ടരുമായിട്ടുള്ള സംഗം 
"സര്‍വ്വധാ ഏവ" - എല്ലാ പ്രകാരത്തിലും, 
ത്യാജ്യഃ - ഉപേക്ഷിക്കേണ്ടതാണ്‌. 
നമ്മുടെ സ്വരൂപത്തില്‍ നിന്ന്‌ നമ്മെ അകറ്റാന്‍ സഹായിക്കുന്നത്‌ ദുഃസംഗം. 
ഇവിടെ സത്സംഗമാണല്ലോ, 
അങ്ങനെയാണല്ലോ പേരു പറയുന്നത്‌. 
ആറു മുതല്‍ 7.30 വരെയാണ്‌ സത്സംഗം പക്ഷേ 5.30 ന്‌ എത്തും എന്നിട്ടൊരരമണിക്കൂറുകൊണ്ട്‌ എന്ത്‌ സത്സംഗമാണ്‌ നമുക്കുണ്ടാകുന്നത്‌.?
എല്ലാ വിധത്തിലും ദുസ്സംഗഃ ത്യാജ്യഃ ഉപേക്ഷിക്കേണ്ടതാണ്‌. 
സ്വരൂപത്തില്‍ നിന്ന്‌ നമ്മളെ അകറ്റുന്ന ഒരു കാര്യത്തിലും നമ്മള്‌ സമയം കളയരുത്‌. ലോകത്തില്‍ ജീവിക്കുമ്പോള്‍ നമുക്ക്‌ നമ്മളെക്കുറിച്ച്‌ അച്ഛനെക്കുറിച്ച്‌ അമ്മയെക്കുറിച്ച്‌ ഭര്‍ത്താവിനെക്കുറിച്ച്‌ ഭാര്യയെക്കുറിച്ച്‌ ഗുരുവിനെക്കുറിച്ച്‌ ഒക്കെ പലതും കേള്‍ക്കേണ്ടിവരും. ഇങ്ങനെ കേള്‍ക്കേണ്ടതിനോട്‌ നമ്മള്‌ പുലര്‍ത്തുന്ന സമീപനത്തെയാണ്‌ ദുസ്സംഗം എന്നു പറയുന്നത്‌. 
ദുസ്സംഗം ചെയ്യുന്നത്‌ മറ്റുള്ളവരല്ല. 
നമ്മള്‌ തന്നെയാണ്‌. 
നിങ്ങളനുവദിക്കാതെ ഒരാള്‍ക്കും നിങ്ങളുടെ ഉള്ളിലേക്കു കടന്നു വരാന്‍ സാധിക്കില്ല. അല്ലാന്നേ അയാള്‍ പറഞ്ഞു. 
അതെ പറയുന്നവന്‍ ആരെന്ന്‌ ഒരു വിഷയമേ അല്ല. 
കേള്‍ക്കുന്നതാരാണ്‌. ?
അതുകൊണ്ട്‌ സര്‍വ്വഥാ ഉപേക്ഷിക്കേണ്ടതാണ്‌. 
നമ്മുടെ അടുത്തവരെക്കുറിച്ച്‌ ആരെങ്കിലും എന്തെങ്കിലും പറയുക സ്വാഭാവികമാണ്‌. 
ശ്രീരാമന്‍ കാട്ടിലേക്കു പോകാനുള്ള സാഹചര്യം അറിയാമല്ലോ അത്‌ വലിയ ഒരു ദുസ്സംഗത്തിന്റെ ഫലമാണ്‌. 
പക്ഷേ ആ ദുസ്സംഗത്തിന്‌ പാത്രീഭൂതമാകുന്നവര്‌ ഒരിടത്ത്‌ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ അത്‌ ലോകാനുഗ്രഹമായിട്ടു മാറും. 
അവിടെയാണ്‌ നമ്മുടെയൊക്കെ വിജയം എന്നു പറയുന്നത്‌. 
നമ്മളൊരിക്കലും അവരുടെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ പോകാന്‍ പാടില്ല. 
നമുക്കൊരു ലക്ഷ്യം ഉണ്ടായിരിക്കണം. 
അങ്ങനെയാണെങ്കില്‍ ലോകം മുഴുവന്‍ നിനക്കെതിരാണെങ്കില്‍ ലോകം നിന്നെ തിരിച്ചറിയുമെന്നാണ്‌. 
ലോകം മുഴുവന്‍ എതിരായാലും നീ നിനക്ക്‌ എതിരാവാന്‍ പാടില്ല. 
നീ നിനക്കെതിരായിക്കഴിഞ്ഞാല്‍ പിന്നെ ലോകം മുഴുവന്‍ നിനക്കനുകൂലമായിക്കഴിഞ്ഞാലും നിനക്ക്‌ ഒന്നും ചെയ്യാന്‍ പറ്റില്ല. 
അതാണ്‌ ദുസ്സംഗത്തെക്കുറിച്ചുള്ള നമ്മുടെ പഠനം. 
"ദുസ്സംഗഃ സര്‍വ്വഥാ ഏവ ത്യാജ്യഃ" - 
വളരെ വിശേഷപ്പെട്ട ഒരു പ്രസ്‌താവന സ്‌മൃതിയില്‍ പറയുന്നുണ്ട്‌. 
കുതിരയില്‍ നിന്നാണെങ്കില്‍ ഇത്ര അടി വിട്ടു നടക്കണം.
ആനയില്‍ നിന്നാണെങ്കില്‍ കുറെക്കൂടി കൂടുതല്‍ അടി മാറി നടക്കണം. 
എന്നാല്‍ ഒരു ദുസ്സംഗനില്‍ നിന്നാണെങ്കില്‍ എത്രയോ അടി മാറി നടന്നോളാന്‍ പറയുന്നുണ്ട്‌. ഈ ദുസ്സംഗം ചെയ്യുന്ന അവരൊക്കെ ചാരുഹസ്സന്മാരായിരിക്കും എന്നാണ്‌. 
വളരെ സന്തോഷമായിട്ട്‌ ചിരിച്ചുകൊണ്ട്‌ ആ മര്‍മ്മത്തില്‍ പറയാനവര്‍ക്ക്‌ സാധിക്കും. ഇങ്ങനെയാണല്ലോ പലകുടുംബത്തില്‍ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഉണ്ടാകുന്നത്‌. ചിലര്‌ വീട്ടില്‍ വിരുന്നു വന്നു പോയിക്കഴിഞ്ഞാല്‍ പിന്നെ ഒരാഴ്‌ചയ്‌ക്കുളളില്‍ തുടങ്ങും.
ആ മരുന്നിട്ടിട്ടാണ്‌ പോവുക. 
അതുകൊണ്ട്‌ ചിലര്‍ വീട്ടില്‍ വരുന്നു എന്നു പറഞ്ഞാല്‍ പേടിയാണ്‌. 
അതുകൊണ്ട്‌" ദുസ്സംഗഃ സര്‍വ്വധാ ത്യാജ്യഃ "- ഈ ദുസ്സംഗത്തിന്‌ അവസരം കൊടുത്താല്‍ പിന്നെ എന്തൊക്കെ സംഭവിക്കും അത്‌ പറയുന്നു........
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 27

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 27
യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസിയത്
യത്തപസ്യസി കൗന്തേയ
തത് കുരുഷ്വ മദര്‍പ്പണം.
അല്ലയോ അര്‍ജ്ജുന, നീ എന്തുചെയ്താലും എന്തു ഭുജിച്ചാലും എന്തു ഹോമം ചെയ്താലും എന്തു ദാനം ചെയ്താലും എന്തു തപസ്സുചെയ്താലും അതൊക്കെ പരമാത്മാവായ എനിക്ക് സമര്‍പ്പണമായി ചെയ്യുക.
നീ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചാലും എന്തെല്ലാം സുഖങ്ങള്‍ അനുഭവിച്ചാലും ഏതെല്ലാം വിധത്തിലുളള യാഗങ്ങള്‍ നടത്തിയാലും അര്‍ഹതയുളളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് എന്തെല്ലാം പാരിതോഷികങ്ങള്‍ നല്‍കിയാലും നിന്‍റെ സേവകന്മാര്‍ക്ക് എന്തെല്ലാം പ്രതിഫലം കൊടുത്താലും ഏതെല്ലാം തരത്തിലുളള തപസ്സോ വ്രതങ്ങളോ അനുഷ്ഠിച്ചാലും അപ്രകാരമുളള കര്‍മ്മങ്ങള്‍ ഓരോന്നിന്‍റേയും സ്വഭാവമനുസരിച്ച് അങ്ങേയറ്റം ദൃഢമായ പ്രതിപത്തിയോടെ ചെയ്യുന്നതായാലും അതെല്ലാം എനിക്കായി സമര്‍പ്പിക്കുക. എന്നാല്‍ ഇപ്രകാരമൊക്കെ പ്രവര്‍ത്തിച്ചുവെന്ന സംഗതി ഒരിക്കലും നിന്‍റെ അഹംഭാവത്തിന് ഇടം നല്‍കരുത്. എങ്കില്‍ മാത്രമേ എനിക്ക് സമര്‍പ്പിക്കുന്ന കര്‍മ്മങ്ങള്‍ ഉദ്ദേശശുദ്ധിയുളളതും പവിത്രങ്ങളും ആയിരിക്കുകയുളളു.
ഉപാസനയ്ക്കായി സഹിക്കുന്ന ക്ലേശങ്ങളോ അതിന്റെ പേരിലുള്ള കാട്ടിക്കൂട്ടലുകളോ അല്ല ഉപാസനയുടെ പിന്നിലുള്ള മനോഭാവമാണ് നിര്‍ണായകം എന്ന് ഗീത പിന്നെയും പിന്നെയും പറയുന്നു. ജീവിതം മൊത്തമായി ഉപാസനയാക്കാന്‍ കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ ചേഷ്ടകളും പരമാത്മസ്വരൂപത്തില്‍ സമര്‍പ്പിച്ചാല്‍ മതി. കാടും മലയും കയറി ഗുഹയില്‍ ഒളിച്ചിരുന്നു വേണ്ട ഉപാസന. ലൗകികജീവിത ത്തിന്റെ ഒത്ത നടുവില്‍ നിന്നുതന്നെ അതാകാം. അര്‍പ്പണം തികയുന്ന മുറയ്ക്ക് നാല് മഹാത്ഭുതങ്ങള്‍ സംഭവിക്കും.
ഒന്ന് പരമമായ സ്വാതന്ത്ര്യം അനുഭവപ്പെടും. ഞാന്‍ എനിക്കായി ചെയ്യുന്നു എന്ന തോന്നല്‍ പോയിക്കിട്ടുന്നതോടെ ഫലത്തിലുള്ള ആശങ്കയും ഫലവുമായുള്ള വേഴ്ചയിലൂടെയുള്ള സംഗവും ഇല്ലാതാകയാലാണ് സ്വാതന്ത്ര്യം അനുഭവപ്പെടുന്നത്. രണ്ട്, മനസ്സിലും ചെയ്തികളിലും ശുദ്ധിയുണ്ടാവും. ഈശ്വരന് അര്‍പ്പിക്കുന്നതില്‍ അഴുക്കു പാടില്ലല്ലോ. മൂന്ന്, അതിരറ്റ ശക്തി കൈവരും. ഈശ്വരനായിട്ട് ചെയ്യുന്നതില്‍ ഈശ്വരന്റെ മുഴുവന്‍ ശക്തിയും വന്നു ചേരുന്നു. നാല്, ശാന്തസുന്ദരമായ ആനന്ദം എപ്പോഴും കൂടെയുണ്ടാവും. സങ്കടമെന്നത് അജ്ഞാതമാവും. വിദ്യകളുടെ രാജാവായ (യോഗ)വിദ്യയെപ്പറ്റി രഹസ്യങ്ങളുടെ രഹസ്യമായ അറിവാണിത്.
തുടരും..)

Wednesday, 24 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 26

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 26
പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃത -
മശ്നാമി പ്രയതാത്മന.
ആരാണോ ശുദ്ധചിത്തനായി നിഷ്കാമമായ ഭക്തിയോടെ എനിക്ക് ഇലയോ പൂവോ കായോ ജലമോ അര്‍പ്പിക്കുന്നത്, ആ പത്രപുഷ്പാദിയെ ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നു.
എന്‍റെ ഒരു ഭക്തന്‍ നിസ്സീമമായ ആനന്ദത്തോടും സ്നേഹത്തോടും കൂടി ഏതെങ്കിലും വൃക്ഷത്തിന്‍റെ ഫലം എനിക്ക് ഉപഹാരമായി നല്‍കുമ്പോള്‍ ഞാന്‍ അതു രണ്ടുകയ്യും നീട്ടി സ്വീകരിച്ച് അതിന്‍റെ ഞെട്ടുപോലും കളയാതെ ആദരവോടെ ആഹരിക്കുന്നു. പ്രേമത്തിന്‍റേയും ഭക്തിയുടേയും ചിഹ്നമായി ഒരു പുഷ്പമാണ് അവന്‍ തരുന്നതെങ്കില്‍ അതു വാസനിക്കാനുളളതാണെങ്കിലും ഞാന്‍ വായിലിട്ട് ആസ്വദി ക്കുന്നു. എന്തിനു പുഷ്പത്തിന്‍റെ കാര്യം പറയുന്നു. ഇലയായാല്‍ പോലും, അഗാധമായ പ്രേമവായ്പോടെ എനിക്കു നല്‍കിയാല്‍ അത് വിശക്കുന്ന ഒരുവന്‍ ആര്‍ത്തിയോടെ അകത്താക്കുന്ന അമൃതുപോലെ സന്തോഷത്തോടെ ഞാന്‍ കഴിക്കുന്നു. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഒരിലപോലും ലഭ്യമായില്ലെങ്കില്‍, അല്പം ജലം ലഭിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായിരിക്കുകയില്ലല്ലോ.
വില കൊടുക്കാതെയും വലുതായ തിരച്ചില്‍ നടത്താതെയും എവിടെയും സുലഭമായി ലഭിക്കുന്നതാണ് ജലം. പരിശുദ്ധമായ പ്രതിപത്തിയോടുകൂടി അവന്‍റെ സര്‍വസ്വമായി എനിക്കു നിവേദിക്കുന്ന ജലത്തെ, എനിക്കു വേണ്ടി വൈകുണ്ഠത്തേക്കാള്‍ വലുതും വിശിഷ്ടവുമായ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചുതന്നതുപോലെ ഞാന്‍ വിലമതിക്കുന്നു. അത് എന്‍റെ മാറില്‍ അണിയുന്ന കൗസ്തുഭത്തേക്കാള്‍ തിളക്കമേറിയ രത്നമായി ഞാന്‍ കരുതും. ആ നിവേദ്യം പാലാഴിയെപ്പോലെ മനം കവരുന്ന മനോഹരമായ ശയ്യാഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതായി ഞാന്‍ നിരൂപിക്കും. അതു മഹാമേരുപര്‍വതത്തെക്കാളും വലിപ്പത്തില്‍ കര്‍പ്പൂരചന്ദനാദി സുഗന്ധദ്രവ്യങ്ങള്‍ എന്‍റെ മുമ്പാകെ കത്തിച്ചതായിട്ട് ഞാന്‍ വിചാരിക്കും. അത് ആദിത്യന്‍റെ ആഭയുളള കൈത്തിരി വിളക്കുകളുടെ അണിയായി ഞാന്‍ കണക്കാക്കും. ആ നിവേദ്യത്തെ ഗരുഡനെപ്പോലെ യുളള വാഹനങ്ങളായിട്ടോ, കാമധേനുക്കളുടെ ആലയായിട്ടോ ഞാന്‍ ബഹുമാനിക്കും. അത് അമൃതിനെക്കാള്‍ ആസ്വാദ്യകരമായ മധുരപദാര്‍ഥ ങ്ങളായി ഞാന്‍ സ്വീകരിക്കും. എന്‍റെ ഭക്തന്മാര്‍ അര്‍പ്പിക്കുന്ന ഒരു തുളളി വെളളം പോലും എനിക്ക് അമിതമായ ആഹ്ലാദം നല്‍കുന്നതായി രിക്കും.
പ്രിയപ്പെട്ട അര്‍ജ്ജുന, ഞാന്‍ ഇതില്‍ കൂടുതല്‍ എന്താണു പറയേണ്ടത്? സുദാമാവിന്‍റെ കൈയിലുണ്ടായിരുന്ന അവില്‍പ്പൊതി എത്ര അക്ഷമയോടെയാണ് ഞാന്‍ എന്‍റെ കൈകൊണ്ടു തന്നെ അഴിച്ചതെന്ന് നീ കണ്ടതല്ലേ? ഞാന്‍ ഭക്തിയും സ്നേഹവും മാത്രമേ അംഗീകരിക്കുന്നു ളളു. ഉയര്‍ന്നതും താണതും തമ്മില്‍ എനിക്ക് യാതൊരു വിവേചനവുമില്ല. മറ്റെല്ലാറ്റിനേയുംകാള്‍ ഞാന്‍ എന്‍റെ ഭക്തന്മാരില്‍ വിലമതിക്കുന്നത് ഭക്തിയും ജീവകാരുണ്യവുമാണ്. വാസ്തവത്തില്‍ ഒരിലയും പൂവും പഴവും ദൈവാരാധനത്തില്‍ കേവലമായ ചിഹ്നം മാത്രമല്ലേ ആകുന്നുളളു?
അഗാധമായ പ്രേമത്തോടെയുളള പരിപൂര്‍ണ്ണ സമര്‍പ്പണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലയോ അര്‍ജ്ജുന, അതു സാധിതപ്രായമാക്കാന്‍ നിസ്സാരമായ ഒരു വഴിയുണ്ട്; എന്നെ സമ്പൂര്‍ണ്ണമായി വിശ്വസിക്കു കയും നിന്‍റെ ഹൃദയകോവിലില്‍ കുടിയിരുത്തുകയും ചെയ്യുക.
തുടരും..)

നാരദഭക്തിസൂത്രം Day 52 അമ്പത്തിരണ്ടാം ദിവസം

നാരദഭക്തിസൂത്രം Day 52 അമ്പത്തിരണ്ടാം ദിവസം
ഋഷി പറഞ്ഞതെന്താണ്‌?
" തത്വമസി ശ്വേതകേതോ"അത്‌ നീയാകുന്നു. 
ഭക്തി ശാസ്‌ത്രം ശ്രവിച്ച നിങ്ങളില്‍ അങ്ങനെയൊരു ഭേദചിന്ത ഉണ്ടാകരുത്‌. 
എന്തുകൊണ്ടാ ഞാനൊരു പാവം എന്നു പറയുന്നത്‌.?
പരിമിതമായതുമായി നമ്മളെ താതാത്മ്യപ്പെടുത്തുമ്പോഴാണത്‌ .
കൂപമണ്‌ഢൂകം - കിണറ്റിലെ തവള.
സമുദ്രത്തിന്റെ അടുത്ത്‌ നിന്നൊരു തവള വന്നു കിണറ്റില്‍ ചാടി. 
അപ്പോഴവിടെയുള്ളവന്‍ ചോദിച്ച്‌ നീ എവിടുന്നാണ്‌. ?
ഞാന്‍ സമുദ്രത്തിന്റെയടുത്തു നിന്ന്‌. 
അത്‌ എത്രയുണ്ടാവും ?
അവനൊരു ചാട്ടം ചാടിയിട്ട്‌ ചോദിച്ചു ഇത്രയും ഉണ്ടോ.?
ഇത്രയുമൊന്നുമല്ല. 
കുറച്ചുകൂടി ചാടി. എന്നിട്ട്‌ ചോദിച്ചു. ഇത്രയും വരുമോ.?
ഏയ്‌ ഇതൊന്നുമല്ല. 
എന്നാല്‍പ്പിന്നെ അങ്ങനെയൊരു സ്ഥലമില്ല എന്നു പറഞ്ഞു. 
പിന്നെ ജിജ്ഞാസുവായ തവള മെല്ലെ മെല്ലെ ചാടി ചാടി.........
സമുദ്രം കണ്ടപ്പോള്‍ അതിന്‌ മനസ്സിലായി ഹോ എന്തായിത്‌ ???????
ഇപ്പോള്‍ നമ്മള്‌ ഈ ചെറിയ ചാട്ടത്തിലൊക്കെയാണ്‌. 
ഞാന്‍ ഇന്ന ആളുടെ ഭാര്യ അല്ലെങ്കില്‍ ഇത്രവയസ്സായി. 
എനിക്ക്‌ ഇന്ന ഇന്ന അസുഖങ്ങളൊക്കെയുണ്ട്‌. 
ഇതൊക്കെ ചേര്‍ത്തിട്ടാണ്‌ നമ്മള്‌ നമ്മളെ വിലയിരുത്തുന്നത്‌. 
ഈശാവാസ്യോപനിഷത്തില്‌ ഉപനിഷത്‌ വിദ്യാര്‍ത്ഥി പറയുന്നുണ്ട്‌. 
"ഹിരണ്‍മയേന പാത്രേണ സത്യസ്യാഭിഹിതം മുഖം 
തത്വം പൂഷന്‍ അപാവൃണു സത്യധര്‍മ്മായ ദൃഷ്‌ടയേ
പൂഷന്നേകര്‍ഷേ യമസൂര്യ പ്രാജാപത്യ
വ്യൂഹ രസ്‌മീന്‍ സമൂഹ തേജഃ 
യത്തേ രൂപം കല്ല്യാണതമം തത്തേപശ്യാമി 
യോ� സാവസൗ പൂരുഷഃ സോ� ഹമസ്‌മി (ഈശാവാസ്യം 15 -- 16)
യഃ അസൗ പുരുഷഃ സഃ അഹമസ്‌മി - ഹേ സൂര്യഭഗവന്‍ ഏതൊരു ശക്തിയാണോ അങ്ങയില്‍ നിലകൊള്ളുന്നത്‌ അതിതാ ഞാനാണ്‌. സൂര്യന്റെ അസ്‌തിത്വവുമായിട്ട്‌ താതാത്മ്യപ്പെടുത്തുന്ന ഉപനിഷത്‌ നമ്മോട്‌ ഉദ്‌ഘോഷിക്കുന്നതെന്താണ്‌. 
അല്‌പജ്ഞനാണ്‌, അല്‌പശക്തിമാനാണ്‌. 
രോഗിയാണ്‌ എന്നൊക്കെ പറയാനാണോ?
ഉപനിഷത്‌ പ്രശംസ ഇതാണ്‌. 
"അങ്ങയെപ്പോലെ കത്തിജ്വലിക്കുന്ന മാര്‍ഗ്ഗത്തിലൂടെ എന്നെ നയിച്ചാലും"
എന്റെ ഭഗവനേ എന്റെ ഗതികണ്ടില്ലേ. .......എന്നെ രക്ഷിക്കണേ.......
ഇതൊക്കെ നിര്‍ത്തൂ. 
എവിടെയും പോയിട്ട്‌ ഒരു കരച്ചിലും വേണ്ട. 
അത്തരത്തിലൊരു ഭക്തിയെക്കുറിച്ചാണ്‌ നാരദര്‌ പറയുന്നത്‌.
" തദേവ സാധ്യതാം തദേവ സാധ്യതാം "- 
സാധിക്കേണ്ടതാണ്‌,സാധിക്കേണ്ടത്‌ അതുമാത്രം.
അതില്‍ കുറഞ്ഞ്‌ വേറെ ഒരേര്‍പാടും നാരദര്‍ക്ക്‌ പറയാനില്ല. 
ഇത്‌ പറഞ്ഞ ആളെ ഏഷണിക്കാരന്‍ എന്നല്ലേ നമ്മള്‌ പറഞ്ഞത്‌.
(തുടരും...)

Tuesday, 23 December 2014

നാരദഭക്തിസൂത്രം Day 51 അമ്പത്തൊന്നാം ദിവസം

നാരദഭക്തിസൂത്രം Day 51 അമ്പത്തൊന്നാം ദിവസം
41. "തസ്‌മിംസ്‌തജ്ജനേ ഭേദാഭാവാത്‌"
ഭഗവാനും ഭഗവദ്‌ഭക്തന്മാരുമായി യാതൊരു ഭേദഭാവവും ഇല്ലാത്തതിനാല്‍
തസ്‌മിന്‍ എന്നു പറഞ്ഞാല്‍ അതില്‍ 
തജ്ജനേ- തന്റെ ഭക്തന്മാരുമായിട്ട്‌ 
ഭേദാഭാവാത്‌ - ഭേദം ഇല്ലാത്തതുകൊണ്ട്‌. 
ഞാന്‍ വേറെ ഭഗവാന്‍ വേറെ എന്നില്ല.
ഭഗവാനേ ഉള്ളൂ ഇദം സര്‍വ്വം ഈശാവാസ്യം.
42. "തദേവസാധ്യതാം തദേവ സാധ്യതാം"
സാധിക്കേണ്ടത്‌, അതു മാത്രം - സാധിക്കേണ്ടത്‌ അതുമാത്രം.
തദ്‌ ഏവ - അത്‌ തന്നെ. 
സാധ്യതാം - സാധിക്കേണ്ടത്‌.
ഈ ഭേദഭാവം ഇല്ലാതാക്കലാണ്‌ സാധിേക്കണ്ടത്‌
ഭാരതീയ ദര്‍ശനങ്ങളെ ഇത്രയേറെ ആദരിക്കാന്‍ കാരണം ഈ ഭേദഭാവം ഇല്ലാത്തതുകൊണ്ടാണ്‌. 
ഭേദമില്ലാതാക്കലാണ്‌ മതത്തിന്റെ കാതലായ അംശം. 
എന്റേത്‌ എന്നത്‌ കൊഴിഞ്ഞ്‌ അത്‌ തന്നെ സാധിക്കണം. 
പരമമായ പ്രേമം തന്നെ സാധിക്കേണ്ടതാണ്‌. 
ഇരുട്ട്‌ ഭഗവാനോട്‌ പോയിട്ട്‌ പ്രാര്‍ത്ഥിക്കുന്നതാണ്‌. 
ഇരുട്ട്‌ തപസ്സു ചെയ്‌ത്‌ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി ഭഗവാന്‍ ചോദിച്ചുഎന്താ ഇരുട്ടേ? 
ഈ സൂര്യന്‍ കാരണം എനിക്ക്‌ വലിയ പ്രശ്‌നമാണ്‌. 
അവന്‍ സദാസമയം എന്റെ പുറകിലാണ്‌. 
അവനെക്കൊണ്ട്‌ ഒരു രക്ഷയുമില്ല.
അതുകൊണ്ട്‌ അവനെയൊന്നു മാറ്റിത്തരണം. 
ഭഗവാന്‍ പറഞ്ഞു ശരി സൂര്യനെ വിളിച്ചു.
സൂര്യാ ഇവിടെ വാ...
എന്താ ഭഗവാനെ ...
നീയെന്തിനാ ഈ ഇരുട്ടിനെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്‌.?
സൂര്യന്‍ ചോദിച്ചു 
ഏതിരുട്ട്‌ ഭഗവാനെ.? 
ഞാനങ്ങനെയൊരാളെ അറിയുക പോലുമില്ല.
ഭഗവാനെ അവനെ വിളിക്കൂ. 
ഞാന്‍ ചോദിക്കട്ടെ അവനെതിരായിട്ട്‌ എന്തെങ്കിലും ഞാന്‍ ചെയ്‌തിട്ടുണ്ടോ എന്ന്‌.
ഒരിക്കലും സൂര്യന്‌ ഇരുട്ടിനെ കാണാന്‍ സാധ്യമല്ല. 
ഇതുപോലെ നാം നമ്മുടെ ആ സ്വയം പ്രകാശിതമായ ഭാവത്തിലേക്ക്‌ വന്ന്‌ കഴിഞ്ഞാല്‍ അജ്ഞാനത്തിന്റെ ഒരു കണികപോലും ഉണ്ടാവില്ല. 
ഇപ്പോള്‍ നമ്മള്‌ ഇല്ലാത്തതിനെയാണിങ്ങനെ പറയുന്നത്‌. 
സൂര്യന്റെ മുമ്പില്‌ സൂര്യന്റെ അഭാവത്തെ കൊണ്ടുവരാന്‍ സാധ്യമാണോ.?
ഇതുപോലെ ആ ഭേദമില്ലായ്‌മയുണ്ടല്ലോ. 
"ഭിദ്യതേ ഹൃദയഗ്രന്ഥി ഛിദ്യന്തേ സര്‍വ്വസംശയാഃ "- എല്ലാ ഗ്രന്ഥികളും പൊട്ടിയിട്ട്‌ എല്ലാ സംശയങ്ങളും നീങ്ങിയിട്ട്‌ ആ ഏകത്വത്തില്‌ "ഏകത്വം അനുപശ്യതഃ "എന്നുപനിഷത്‌ പറയും. ഏകത്വത്തിന്റെ തുടര്‍ന്നു കാണലില്‍ ശോകമെവിടെ?മോഹമെവിടെ.?
അത്‌ തന്നെയാണ്‌ സാധിക്കേണ്ടത്‌. 
ഭക്തിയുടെ പാരമ്യം ഭക്തിയുടെ ലക്ഷ്യം ഇതാണ്‌. 
ഭക്തനൊരിക്കലും ഞാന്‍ വേറെ ഭഗവാന്‍ വേറെ എന്നു കാണുന്നില്ല. 
ഭഗവാനെ അങ്ങ്‌ ആരാണ്‌ ?ഏറ്റവും മുകളിലിരിക്കുന്ന ആള്‌, 
ഞാനോ ഞാന്‍ ഒരു കീടം.
അവിടുന്നാരാണ്‌.?
സര്‍വ്വശക്തന്‍. ഞാനോ ?അല്‌പശക്തന്‍. 
അവിടുന്നാരാണ്‌ സര്‍വ്വജ്ഞന്‍ ,
ഞാന്‍ അല്‌പജ്ഞന്‍.
അതുകൊണ്ട്‌ ഈ അറിവില്ലാത്തവനോട്‌ അങ്ങ്‌ പൊറുത്താലും.
ഇങ്ങനെയൊക്കെ പറയുന്നത്‌ ഭക്തിശാസ്‌ത്രത്തിന്‌ എതിരാണ്‌. 
ഉപനിഷത്തിനെതിരാണ്‌. 
ഇതിനെയാണ്‌ ഒളിച്ചോട്ടം എന്നു പറയുന്നത്‌.
(തുടരും...)

നാരദഭക്തിസൂത്രം Day 50 അമ്പതാം ദിവസം

നാരദഭക്തിസൂത്രം Day 50 അമ്പതാം ദിവസം
40. "ലഭ്യതേ�പി തത്‌കൃപയൈവ"
എന്നിരുന്നാലും ഭഗവത്‌കൃപകൊണ്ടു മാത്രമേ മഹാത്മാക്കളുടെ സത്സംഗം ലഭിക്കുകയുള്ളു.
ഈ മഹത്സംഗം ലഭിക്കുന്നത്‌ ഭഗവാന്റെ കൃപകൊണ്ടാണെന്ന്‌ പറയുന്നു. 
നാരദഭക്തിസൂത്രം പറയാനും കേള്‍ക്കാനും ഇടവന്നത്‌ ഭഗവാന്റെ അനുഗ്രഹമാണ്‌. 
ചിന്മയാനന്ദ സ്വാമിജി ജീവിച്ചിരുന്ന കാലഘട്ടം,
സംന്യാസത്തിനുമുമ്പ്‌ സ്വാമിജിയുടെ കാഴ്‌ചപ്പാട്‌ ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായിരുന്നു. 
അദ്ദേഹം ഋഷിമാരെ നോക്കിക്കണ്ടത്‌, 
അദ്ദേഹത്തിന്‌ ഇവരോടൊക്കെ ഒട്ടും മതിപ്പുണ്ടായിരുന്നില്ല. 
അങ്ങനെ തികഞ്ഞ ഒരു വിപ്ലവാത്മകമായിട്ടുള്ള യുക്തിഭദ്രമായിട്ടുള്ള ഒരു ചിന്തയായിരുന്നു ബാലകൃഷ്‌ണമേനോന്റേത്‌ (അതായിരിന്നു പൂര്‍വ്വാശ്രമത്‌#ിലെ പേര്‌). ഭാരതീയ ശാസ്‌ത്രങ്ങളെ ആഴത്തില്‍ പഠിച്ച സമയത്ത്‌, ഋഷികേശില്‍ പോയി ശിവാനന്ദസ്വാമികളുടെ അടുത്തു നിന്നു ശാസ്‌ത്രം പഠിക്കാനുള്ള ഒരു തുടക്കം കുറിക്കുമ്പോള്‍ അല്ലെങ്കില്‍ സംന്യാസത്തിനൊക്കെ ശേഷം. തപോവന സ്വാമികളില്‍ നിന്നൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു വന്നിട്ട്‌, ഇങ്ങനെ ഈ പഠിപ്പിക്കുന്ന പദ്ധതികളും കാര്യങ്ങളുമൊക്കെ ഇങ്ങനെ രൂപം കൊടുത്ത്‌ വരുമ്പോള്‍ നമുക്കുമില്ലേ ആ കര്‍മ്മത്തിന്റെ ഫലം. 
നിഷേധിക്കാന്‍ പറ്റുമോ നമുക്ക്‌.?
എങ്ങനെയാണ്‌ മഹാത്മാക്കളുടെ കര്‍മ്മത്തിന്റെ ഫലം നമ്മളനുഭവമാക്കുന്നത്‌ എന്നു പറയുകയാണ്‌. 
ശങ്കരാചാര്യ സ്വാമികള്‌ തത്വബോധത്തില്‌ അത്‌ പറയുന്നുണ്ട്‌. അവരെ ദ്വേഷിക്കുന്നവര്‍ക്ക്‌ അവരെ പൂജിക്കുന്നവര്‍ക്ക്‌ എങ്ങനെയാണ്‌ അവരുടെ കര്‍മ്മത്തിന്റെ ഫലം വരുന്നത്‌. ഇങ്ങനെ വേണം നമ്മള്‌ കര്‍മ്മഫലത്തെ എണ്ണാന്‍,
ഇവിടെ ഈ നാരദഭക്തി സൂത്രം നമ്മള്‌ വിചാരം ചെയ്യുന്ന സമയത്ത്‌, അതിന്റെ വക്താവും അതിന്റെ ശ്രോതാവും ഒരുപോലെ ഭഗവാന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ്‌ നമുക്ക്‌ പറയാനും നിങ്ങള്‍ക്കു കേള്‍ക്കാനും സാധിച്ചത്‌. 
ഈ പറയലും കേള്‍ക്കലും ഒരുമിച്ചുള്ള മനനമാണ്‌. 
നമ്മുടെ രീതിയില്‌ ഗുരുവും ശിഷ്യനും രണ്ടായിട്ടല്ല. 
"സഹനാവവതു സഹനൗ ഭുനക്തു "- ഒരുമിച്ച്‌ ഉള്‍ക്കൊള്ളുന്നു. നമ്മുടെയിടയില്‌ വിദ്വേഷങ്ങളില്ല. 
അത്‌ ഭഗവതനുഗ്രഹമാണ്‌. 
അതുകൊണ്ട്‌ 
"ലഭ്യതേ അപിതത്‌ കൃപയാ ഏവ."
ലഭിക്കുന്നത്‌ ഭഗവാന്റെ കൃപ...........
(തുടരും...)