Saturday, 30 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 2

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 2

യം സന്ന്യാസമിതി പ്രാഹുഃ...
യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസന്ന്യസ്ത സങ്കല്പഃ
യോഗീ ഭവതി കശ്ചന


ഹേ പാണ്ഡവ, യാതൊന്നിനെയാണോ സന്ന്യാസം എന്നു പറയുന്നത്, അതുതന്നെയാണ് യോഗവും എന്നറിയുക. എന്തുകൊണ്ടെന്നാല്‍ സങ്കല്പത്തെ ഉപേക്ഷിക്കാതെ (സന്ന്യാസമനോഭാവമില്ലാതെ) ഒരുവനും യോഗിയാവുക സാധ്യമല്ല.

സുഖദുഃഖങ്ങളുടെ മുന്നനുഭവങ്ങള്‍ വാസനകളായി മനസ്സില്‍ ശേഷിക്കുന്നു. അവയില്‍ നിന്ന് മുളയ്ക്കുന്ന ചിത്രങ്ങളാണ് സങ്കല്പങ്ങള്‍. സങ്കല്പങ്ങളില്‍ നിന്ന് ഇഷ്ടാനിഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളില്‍ നിന്ന് വികാരങ്ങളും വികാരങ്ങളില്‍ നിന്ന് ആഗ്രഹങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ ചിന്തകളായി രൂപാന്തരപ്പെടുന്നു. ചിന്തകളാണ് കര്‍മങ്ങളായിത്തീരുന്നത്. ഇത്തരം കര്‍മങ്ങളുടെ ഫലങ്ങളുമായി ബന്ധപ്പെട്ട് പുതിയ വാസനകളുടെ വിത്തുകളുണ്ടാകുന്നു. അചിരേണ, ആത്മബോധം എന്ന വിള, ഈ വിത്തുകള്‍ മുളച്ചുണ്ടാകുന്ന കളകള്‍ മൂടി മറയുന്നു.സങ്കല്പത്തെ സന്ന്യസിച്ച യോഗിയും യജ്ഞഭാവനയോടെ കര്‍മം ചെയ്യുന്ന സന്ന്യാസിയും തത്ത്വത്തില്‍ രണ്ടല്ല. അപ്പുറത്തുമിപ്പുറത്തും നിന്ന് നോക്കിയാല്‍ ഭിന്നവശങ്ങളാണ് കാണുക എങ്കിലും നാണയം ഒന്നുതന്നെയാണ്.

സന്ന്യാസവും യോഗവും തമ്മിലുള്ള ഏകത്വത്തിന്റെ പതാക ഈ ലോകത്തുള്ള മറ്റു പല ശാസ്ത്രങ്ങളും പാറിപ്പറത്തിയിട്ടുണ്ട്, മനസ്സിന്റെ സമനിലയാണു യോഗം. കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ സങ്കല്പങ്ങളെ, അതായതു മനോവ്യാപാരം, മനസ്സുകൊണ്ടുള്ള കര്‍മ്മം, ഇച്ഛ തുടങ്ങിയവയെ, ഉപേക്ഷിക്കാതെ ആര്‍ക്കും യോഗനില കൈവരിക്കാന്‍ സാദ്ധ്യമല്ല. ഇതു മഹായോഗികള്‍ അവരുടെ സ്വന്തം അനുഭവത്തില്‍കൂടി വ്യക്തമാക്കിയിട്ടുണ്ട്.
സച്ചിദാനന്ദാന്വേഷിക്ക് വഴിയിലും ലക്ഷ്യപ്രാപ്തിയിലും കര്‍മയോഗം എവ്വിധം പ്രയോജനപ്പെടുന്നു?

(തുടരും....)

No comments:

Post a Comment