Sunday, 17 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (23)

ഛാന്ദോഗ്യോപനിഷത്ത്‌ (23)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിമൂന്നാം ദിവസം
ഇങ്ങനെയുള്ള പഠനത്തിന്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടാവില്ല. ലൈസന്‍സുണ്ട്‌, വണ്ടിയോടിക്കാന്‍ അറിയില്ല. ഇതാണിപ്പോഴത്തെ അവസ്ഥ. അങ്ങനെ ഒരുപാട്‌ പേരുണ്ട്‌. ഡ്രൈവിംഗ്‌ ലൈസന്‍സുണ്ട്‌. പക്ഷേ വണ്ടിക്ക്‌ ക്ലച്ചുണ്ടോ, ഗിയറുണ്ടോ എന്നൊന്നും ചോദിച്ചാല്‍ അറിയില്ല. ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റൊക്കെ ഭദ്രമായിട്ടുണ്ട്‌. പക്ഷേ, അറിവു അനുഗ്രഹിക്കുന്നില്ല. 
ഇവിടെ രണ്ടാം ഖണ്‌ഡത്തില്‍ അച്ഛനും മകനുമായുള്ള സംവാദത്തില്‍ അനന്തമായിട്ടുള്ള വാതായനങ്ങള്‍ തുറക്കുകയാണ്‌. അരുണന്റെ മകനായിട്ടുള്ള ആരുണി, ആരുണിയുടെ മകനായിട്ടുള്ള ആരുണേയന്‍, ആരുണേയന്റെ മകനായിട്ടുള്ള ശ്വേതകേതു. ആ ശ്വേതകേതുവിനോട്‌ പിതാവ്‌ പറഞ്ഞു. സ്‌കൂളില്‍ പോകണം. പഠിക്കണം. വിദ്യ അഭ്യസിക്കണം. പണ്ട്‌ കാലത്ത്‌ വിദ്യ അഭ്യസിക്കുന്നതിന്‌ പറഞ്ഞിരുന്ന പേര്‌ ബ്രഹ്മചര്യം എന്നാണ്‌. എന്തിനായിട്ടാണ്‌ ബ്രഹ്മചര്യത്തെ വസിക്കേണ്ടത്‌. നമ്മുടെ പൂര്‍വ്വികന്മാരൊക്കെ ബ്രഹ്മചര്യത്തിലൂടെ കടന്നുവന്നവരാണ്‌. അവരൊക്കെ വിദ്യ അഭ്യസിച്ചവരാണ്‌ എന്നുള്ളതുകൊണ്ട്‌ നീയും വിദ്യ അഭ്യസിക്കണം. അങ്ങനെ 12 വയസ്സായ കുട്ടിയോടാണ്‌ ഇത്‌ പറഞ്ഞത്‌. അവന്‍ പോയി. പന്ത്രണ്ടുവര്‍ഷം കൂടെ കഴിഞ്ഞ്‌ 24 വയസ്സായി. 12 വര്‍ഷം വേദാധ്യയനം ഒക്കെ ചെയ്‌ത്‌ തെല്ലൊരഹങ്കാരത്തോടുകൂടി വരുന്ന ശ്വേതകേതുവിനെ കണ്ടപ്പോള്‍ അച്ഛന്‌ തോന്നി ``എന്തുപറ്റി ഇവന്‌''. അവനോട്‌ ചോദിച്ചു. ``കുട്ടീ നീ അതിനെ അറിഞ്ഞില്ലേ?'' അപ്പോള്‍ അവന്‌ ``ഏതിനെ'' എന്നുമനസ്സിലായില്ല. ഏതൊന്ന്‌ കേട്ടാലാണോ മകനെ എല്ലാം കേട്ടതായി തീരുന്നത്‌, ഏതൊന്ന്‌ മനനം ചെയ്‌താലാണോ എല്ലാം മനനം ചെയ്യപ്പെട്ടതായി തീരുന്നത്‌ അതിനെ നീ കേട്ടില്ലേ? അതിനെ നീ അറിഞ്ഞില്ലേ? അപ്പോള്‍ അവന്‍ പറഞ്ഞു. ``അങ്ങനെ ഒരു സംഭവം ഉണ്ടോ അച്ഛാ?'' അതറിയില്ല. ഏതായാലും `ഭഗവന്‍' എന്ന്‌ മകന്‍ അച്ഛനെ വിളിക്കുന്നതാണ്‌. അച്ഛന്‍ വിളിക്കുന്നതോ `സൗമ്യ' എന്ന്‌. നല്ല പ്രയോഗമാണ്‌. 
ഒരിക്കല്‍ മുല്ലാ നസ്‌റുദ്ദീന്‍ വീട്ടിന്റെ ഉമ്മറത്തങ്ങിനെ ഇരിക്കുകയായിരുന്നു. വലിയ കൃഷിസ്ഥലമായിരുന്നു. അപ്പോള്‍ അവിടെ വേലി ചാടിയിട്ട്‌ ആരോ ഒരാള്‍ ഇങ്ങനെ നടന്നുവരുന്നത്‌ കണ്ടു. മുല്ല മുല്ലയുടെ ഭാഷയില്‍ ചോദിച്ചു. ``ഏത്‌ ഹറാംപിറന്നോനാണെടാ ഇങ്ങനെ വേലി ചാടി വരുന്നത''്‌. അടുത്തേക്ക്‌ വരുമ്പോള്‍ ``ഓ കൊച്ചാപ്പയായിരുന്നോ? ഞാന്‍ വിചാരിച്ചു വാപ്പയാണെന്ന്‌''. ഇതാണ്‌ പ്രയോഗം. 
അപ്പോള്‍ മകന്‍ അച്ഛനോട്‌ പറയുന്നു ``ഹേ ഭഗവന്‍, അങ്ങ്‌ തന്നെ എനിക്കത്‌ ഉപദേശിച്ചുതന്നാലും''. 'തഥാ സൗമ്യ' ``കുഞ്ഞേ 
അങ്ങനെയാകട്ടെ'' ഉദ്ദാലകന്‍ പറയുന്നു. എപ്രകാരമാണ്‌ കുട്ടി'' മൃത്‌പിണ്‌ഡേന സര്‍വ്വം മൃന്മയം വിജ്ഞാതം സ്യാത്‌' എങ്ങനെയാണ്‌ ഒരു മണ്‍കട്ടയെ അറിഞ്ഞാല്‍ എല്ലാം മണ്ണായിട്ടിരിക്കുന്നു എന്നറിയുന്നത്‌ അതുപോലെയാണിത്‌. ഏകവിജ്ഞാനം കൊണ്ടുള്ള സര്‍വ്വവിജ്ഞാനം, അതാണിത്‌.
(തുടരും....)

No comments:

Post a Comment