Sunday, 10 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 10

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 10

ബ്രഹ്മണ്യാധായ കര്‍മാണി...
സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന
പത്മപത്രമിവാംഭസാ.


യാതൊരുവന്‍ കര്‍മ്മങ്ങളെ ഈശ്വരങ്കല്‍ സമര്‍പ്പിച്ച്, തല്‍ഫലത്തിലുള്ള ഇച്ഛയെ ഉപേക്ഷിച്ചുചെയ്യുന്നുവോ, അങ്ങനെയുള്ള കര്‍മ്മയോഗി വെള്ളത്തില്‍കിടക്കുന്ന താമരയില വെള്ളംകൊണ്ടുനനയാതിരിക്കുന്ന തുപോലെ. പാപം കൊണ്ട് ഒരിക്കലും കളങ്കപ്പെടുകയില്ല.

ഇപ്രകാരമുള്ള ഒരു നിലയിലെത്തിക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഇന്ദ്രിയവാസനകള്‍, അവ ശരീരത്തില്‍ വേരൂന്നിനില്‍ക്കുന്നതുകൊണ്ട് തുടര്‍ന്നും ഉണര്‍ന്നിരിക്കുന്നു. ഒരു വീട്ടിലുള്ള വിളക്ക് അതിന്റെ വെളിച്ചംകൊണ്ട് വീട്ടിലെ നിത്യകാര്യങ്ങള്‍ നടത്തുന്നതിനു സഹായകമാകുന്നു. എന്നാല്‍ ഒരു വിധത്തിലും വിളക്കിനെ ഒന്നുംതന്നെ ബാധിക്കുന്നില്ല. അതുപോലെ ഒരു കര്‍മ്മയോഗിയുടെ ശരീരത്തില്‍നിന്ന് എല്ലാ പ്രവര്‍ത്തനങ്ങളും ഉടലെടുക്കുന്നു. അദ്ദേഹം എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. എങ്കിലും ഒന്നുമായും ഒട്ടിപ്പിടിക്കുന്നില്ല.

യാതൊന്നിനോടും സംഗമില്ലാതെ മനസ്സിനെ നിര്‍ത്താന്‍ വലിയ പരിശ്രമം ആവശ്യമായേക്കാം. അസത്തുമായുള്ള വേഴ്ചയില്‍നിന്നു മോചനം കിട്ടാന്‍ സത്തുമായി സംഗം സ്ഥാപിക്കുകയാണ് കൂടുതല്‍ എളുപ്പം.

മനസ്സിനെ പരമാത്മാവില്‍ സമര്‍പ്പിക്കുക. ഏതൊരാള്‍ക്കും പരിശീലിക്കാവുന്ന മുറയാണ് ഇത്. അര്‍പ്പിതമായ മനസ്സ് എന്ന കണ്ണാടിയില്‍നിന്ന് അഹംബുദ്ധിയുടെ അഴുക്കു താനേ നീങ്ങും. അപ്പോള്‍ സ്വത്വത്തിന്റെ തനിരൂപം കാണാം. പിന്നെ വെള്ളത്തില്‍ താമരയില 'നനയാതെ' നില്‍ക്കുന്നതുപോലെ ഈ ലോകത്തില്‍ പരമസുഖമായി കഴിയാം. വെള്ളത്തിലാണ് താമരയില വിടരുന്നത്, വെള്ളത്തിലാണ് കഴിയുന്നത്, വെള്ളത്തില്‍നിന്നാണ് പോഷകം നേടുന്നത്. വെള്ളത്തിലാണ് വിലയിക്കുന്നത്- പക്ഷേ, ജലനിരപ്പ് എത്ര ഉയര്‍ന്നാലും താണാലും മുകള്‍പ്പരപ്പില്‍ത്തന്നെ ഇരിക്കുമെന്നു മാത്രമല്ല, ഒരിക്കലും അത് വെള്ളത്താല്‍ നനയുന്നുമില്ല.

പാപം എന്നതിന്റെ വിശാലമായ അര്‍ഥംകൂടി ഈ പദ്യം നല്‍കുന്നുണ്ട്. ദ്വന്ദ്വബോധത്തോടെ ('ഞാന്‍', 'എനിക്ക്' എന്നിങ്ങനെയുള്ള ബുദ്ധിയോടെ) ചെയ്യുന്ന കര്‍മം പാപമാകുന്നു. എന്തുകൊണ്ടെന്നാല്‍ ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രത്തില്‍ അതിനു പൂവും തളിരും ശാഖകളും ഉണ്ടാകുന്നു. (വേരുകള്‍ പുറത്തേക്കും ശാഖകള്‍ ഉള്ളിലേക്കുമായി സ്ഥിതി ചെയ്യുന്ന സംസാരവൃക്ഷത്തെ പിന്നീട് ചര്‍ച്ചാവിഷയമാക്കുന്നുണ്ട്). ജീവന് അക്ഷരബ്രഹ്മമെന്ന മാധ്യമവുമായുള്ള കെട്ടുപാടിന് ഇത് ആക്കം കൂട്ടുന്നു.
പരമാത്മാവില്‍ ലയിക്കുന്നതിന് അത്രയും തടസ്സക്കൂടുതല്‍ ഉണ്ടാവുന്നു. അങ്ങനെ വരാനിടയാക്കുന്ന എന്തും ബ്രഹ്മവിദ്യയുടെ വെളിച്ചത്തില്‍ 'പാപ'മാണ്.

(തുടരും.......)

No comments:

Post a Comment