Friday, 15 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (21)

ഛാന്ദോഗ്യോപനിഷത്ത്‌ (21)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തൊന്നാം ദിവസം
എന്താണ്‌ ശ്വേതകേതു പറയുന്നത്‌. `തേ ഭഗവന്തഃ` എന്റെ ആ ഗുരുക്കന്മാര്‍ക്ക്‌ `ഏതത്‌ ` അങ്ങ്‌ പറഞ്ഞിട്ടുള്ള ഈ സംഗതി `നൂനം വൈ അവേദിഷുഃ` നിശ്ചയമായും അറിയില്ലായിരുന്നു. `യദിഃ ഏതത്‌ അവേദിഷ്യന്‍ ` അവര്‍ക്കിത്‌ അറിയുമായിരുന്നുവെങ്കില്‍ `കഥം മേ നഃ അവക്ഷ്യന്നിതി` എനിക്കിത്‌ എന്തുകൊണ്ടാണ്‌ ഉപദേശിച്ചു തരാഞ്ഞത്‌, അല്ലെങ്കില്‍ ഞാനെന്തുകൊണ്ട്‌ ഇത്‌ പഠിച്ചില്ല എന്നാണെങ്കില്‍ അവര്‍ക്കിതറിയില്ല അച്ഛാ. അതുകൊണ്ടാണ്‌ ഞാനിത്‌ പഠിക്കാഞ്ഞത്‌. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്കെന്തറിയാമോ അതെല്ലാം എനിക്കറിയാം. അവരെന്തൊക്കെ എനിക്കു പറഞ്ഞുതന്നിട്ടുണ്ടോ അതൊക്കെ എനിക്കറിയാം. പക്ഷേ അവര്‍ പറഞ്ഞു
തരാത്തത്‌ ഞാനെങ്ങനെയാണ്‌ പറയുന്നത്‌? അതുകൊണ്ട്‌ 
`ഭഗവാന്‍ തു ഏവ` അങ്ങുതന്നെ ഇതിനെ, `തത്‌ ബ്രവീതു മേ തത്‌ ഇതി` അച്ഛാ എനിക്ക്‌ അങ്ങുതന്നെ ഇതിനെ പറഞ്ഞുതന്നാലും. അച്ഛനെന്തുപറഞ്ഞു? `തഥാ സൗമ്യ ഇതി ഉവാച `. ഞാന്‍ നിനക്ക്‌ പറഞ്ഞുതരാം. 
ഇവിടെ അച്ഛന്‍ മകനോട്‌ ``അല്ലെങ്കിലും എന്റെ കാശ്‌ വെറുതെയായി. ഞാന്‍ ഇത്രകാലം നിന്നെ തീറ്റി. ഞാനിങ്ങനെ അദ്ധ്വാനിച്ച്‌ കൊണ്ടുവന്ന്‌ ഈ ഫീസൊക്കെ കൊടുത്തത്‌ വെറുതെയായല്ലോ. നിന്റെ സ്‌കൂളിനെതിരെ ഒരു കേസ്‌ കൊടുക്കാം'' എന്നൊന്നും ഇവിടെ അച്ഛന്‍ പറഞ്ഞിട്ടില്ല. കുട്ടി ഏതായാലും അദ്ധ്യാപകന്മാരെ ഒന്നു താഴ്‌ത്തുന്നുണ്ട്‌ ചെറുതായിട്ട്‌. കാരണം അവര്‍ക്കിതറിയില്ലായെന്ന്‌ പറഞ്ഞു. ``അല്ലെങ്കിലും എനിക്ക്‌ പണ്ടേ അറിയാം. അവിടെ ചേര്‍ത്തിട്ട്‌ കാര്യമൊന്നുമില്ല. അവര്‍ക്ക്‌ വലിയ വിവരമൊന്നുമില്ല'' എന്ന്‌ ഉദ്ദാലകന്‍ പറഞ്ഞില്ല. ഇപ്പോഴത്തെ 
ഉദ്ദാലകന്മാര്‍ ഇതൊന്ന്‌ മനസ്സിലാക്കി വെക്കുന്നത്‌ നല്ലതാണ്‌. 
ഒരിക്കലും കുട്ടിയോട്‌ തന്നെ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ മോശക്കാരാണ്‌ എന്ന്‌ പറയാന്‍ പാടില്ല. അവര്‍ക്കെത്ര കുഴപ്പമുണ്ടെങ്കിലും അത്‌ പറയരുത്‌. അത്‌ അധ്യാപനത്തെ ബാധിക്കും. കുട്ടി സ്വീകരിക്കുന്നതിനെ ബാധിക്കും. മാതാപിതാക്കളും അദ്ധ്യാപകരും 
തമ്മിലുള്ള പ്രശ്‌നം കുട്ടികള്‍ക്ക്‌ എത്ര മാനസികമായിട്ടുള്ള സംഘര്‍ഷങ്ങളാണ്‌ ഉണ്ടാക്കുന്നത്‌! പരസ്‌പരം സംശയദൃഷ്‌ടിയോടെയാവും മാതാപിതാക്കളും അധ്യാപകരും കാണുന്നത്‌.
(തുടരും....)

No comments:

Post a Comment