Saturday, 9 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 7

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 7

യോഗയുക്തോ വിശുദ്ധാത്മാ...
വിജിതാത്മാ ജിതേന്ദ്രിയഃ
സര്‍വഭൂതാത്മഭൂതാത്മാ
കുര്‍വ്വന്നപി ന ലിപ്യതേ.


കര്‍മയോഗമനുഷ്ഠിച്ച് ശുദ്ധമാനസനും ദേഹത്തെയും ഇന്ദ്രിയങ്ങളെയും ജയിച്ചവനും സകല ചരാചരങ്ങളിലുമുള്ള ആത്മാവുതന്നെയാണ് തന്നിലുമെന്ന് അറിയുന്നവനുമായ ആള്‍ പ്രവൃത്തിനിരതനായാലും (ആ കര്‍മങ്ങളാല്‍) മലിനമാക്കപ്പെടുന്നില്ല.

ഒരുവന്‍ പ്രാപഞ്ചികമായ മായാമോഹങ്ങളില്‍ നിന്നു മനസ്സിനെ പിന്‍തിരിപ്പിച്ച് തന്റെ ഗുരുവിന്റെ ഉപദേശാനുസാരം അതിന്റെ മാലിന്യങ്ങളെയെല്ലാം കഴുകിക്കളഞ്ഞ് അതിനെ തന്റെ ആത്മസ്വരൂപത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. ഉപ്പ് കടലില്‍ പതിക്കുന്നതുവരെ ഒരു നിസാര വസ്തുവായ ഉപ്പായിട്ടുമാത്രം കാണപ്പെടുന്നു. എന്നാല്‍ ഒരിക്കല്‍ അതു കടല്‍വെള്ളത്തില്‍ വീണ് അലിഞ്ഞുചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അതുപാരാവാരത്തോടൊപ്പം പരന്നുകിടക്കുന്നു. അതുപോലെ എല്ലാ ആഗ്രഹവും അഭിലാഷവും ഉപേക്ഷിച്ച അവന്റെ മനസ്സ് ആത്മചൈതന്യത്തില്‍ വിലയം പ്രാപിക്കുമ്പോള്‍ അവന്‍ പ്രത്യക്ഷത്തില്‍ മനുഷ്യരൂപത്തിലാ ണെങ്കിലും അവന്റെ ചേതന അനന്തമായ ബ്രഹ്മത്തില്‍ ലയിച്ച് കാലദേശാവസ്ഥകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ച് മൂന്നുലോകങ്ങളിലേക്കും വ്യാപിക്കുന്നു. അപ്പോള്‍ ഞാനാണ് ഇതിന്റെ കര്‍ത്താവ്, എനിക്ക് ഈ ജോലി ചെയ്യേണ്ടതായിട്ടുണ്ട് എന്നും മറ്റുമുള്ള ചിന്തകള്‍ അവസാനിക്കുന്നു. അവന്‍ കര്‍മ്മനിരതനാണെങ്കിലും ഒന്നിന്‍റേയും കര്‍ത്താവല്ല. അവന്‍ കര്‍മ്മബന്ധത്തില്‍നിന്നും മുക്തനാണ്. സ്വന്തം നിലനില്‍പിനെ പറ്റിപോലും ബോധവാനല്ലാത്ത അവന്‍ എങ്ങനെയാണ് താനൊരു കര്‍ത്താവണെന്നു കരുതുന്നത്?

ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രത്തില്‍ ജന്മാന്തരവാസനകള്‍ ബീജരൂപത്തില്‍ കുടികൊള്ളുന്നു. അവ വികാരങ്ങളായും മനോഭാവങ്ങളായും കര്‍മചോദനകളായും സ്ഥൂലശരീരത്തിലേക്ക് പരാവര്‍ത്തനം (Transfer‍) ചെയ്യപ്പെടുന്നു. അതോടൊപ്പം പരമാത്മചൈതന്യവും ഈ ശരീരത്തില്‍ നിലനില്‍ക്കുന്നു. അറിവും വെളിച്ചവും ആധാരവുമായ അത് പക്ഷേ, പ്രാപഞ്ചികമായ ഇത്തരം അറവില്ലായ്മകളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ ചണ്ടിമൂടല്‍ നീക്കിയാല്‍ ആ സ്വത്വം വെളിപ്പെടും. അപ്പോള്‍ ജീവനെ അറിയാം, അതിന്റെ സ്ഥിതിയും ഗതിയും രൂപാന്തരപ്പെടുത്താന്‍പോലും സാധിക്കും. (എങ്ങനെ എന്നു വഴിയേ അറിയാം. ശരീരമെന്ന ക്ഷേത്രത്തിന്റെ ചേരുവകളും ഘടനയും പ്രവര്‍ത്തനവും പിന്നീട് വിശദമായി പ്രതിപാദിക്കപ്പെടുന്നുണ്ട്.)
അറിവില്ലായ്മയുടെ ചണ്ടിപണ്ടാരം നീങ്ങിയാലുള്ള കാഴ്ചപ്പാട് എങ്ങനെയിരിക്കും? എന്നിലെ സത്തതന്നെയാണ് എല്ലാ ചരാചരങ്ങളിലേതും എന്നറിയും. അതിന്റെ വകയാണ് എന്റെ ചെയ്തികള്‍ എന്നും തീര്‍ച്ചപ്പെടും.
എന്റെ ചെയ്തികളുടെ ഉത്തരവാദി ഞാനല്ലാതാകും. അതോടെ 'എന്റെ' എന്ന നിലയില്‍ ഒന്നും ചെയ്യാന്‍ ഇല്ലാതാവും, 'ഞാ'നേ ഇല്ലാതാകും.

(തുടരും.......)

No comments:

Post a Comment