Saturday, 30 August 2014

ഛാന്ദോഗ്യോപനിഷത്ത്‌(34)

ഛാന്ദോഗ്യോപനിഷത്ത്‌(34)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പത്തിആറാം ദിവസം

``ഏകൈകാം`` ഓരോന്നും ഓരോന്നിലും ``ത്രിവൃതം ത്രിവൃതം കരവാണി ഇതി``. മൂന്നും മൂന്നും കൂടിച്ചേരാന്‍ നിശ്ചയിച്ചു. ``ഇമാഃ തിസ്രദേവതാഃ`` ഈ മൂന്നു ദേവതമാരിലും ``ആത്മനാ സ്വയം`` അനേന ഏവ ജീവേന ഈ ജീവാത്മ ഭാവത്തെ കൈക്കൊണ്ടു കൊണ്ട്‌ ``അനുപ്രവിശ്യാ`` അതിലേക്ക്‌ പ്രവേശിച്ചിട്ട്‌ ``നാമരൂപേവ്യാകരോത്‌`` നാമം, രൂപം ഇത്യാദികളെ വേര്‍തിരിച്ചു. ഇപ്പോള്‍ ഈ നാമരൂപം ഇങ്ങനെയിവിടെ വേര്‍തിരിക്കുമ്പോള്‍ ജലമെന്നും, അഗ്നിയെന്നും, വായുവെന്നുമുള്ള നാമരൂപങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. അങ്ങനെ ഓരോന്നിലും പോയി ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌ നാം കാണുന്നതെല്ലാം തന്നെ. 
ഇനി ഇത്‌ വിസ്‌തരിക്കാന്‍ പോവുകയാണ്‌. എന്താണ്‌ ത്രിവൃത്‌കരണം? ഈ ബോധസത്ത സങ്കല്‍പ്പിച്ചു. ആ സത്ത ഒന്നായിരുന്നു. അത്‌ പലതാവട്ടെ എന്ന്‌ ആഗ്രഹിച്ചു. ആ പലതില്‍ നിന്ന്‌ പ്രധാനപ്പെട്ട മൂന്നെണ്ണം ഉണ്ടായി. അഗ്നിയും, ജലവും, ഭൂമിയും. ഈ മൂന്നും ഉണ്ടായി എന്ന്‌ പറയുമ്പോള്‍ നമ്മുടെ മനസ്സിലുള്ള അഗ്നിയും, ജലവും, ഭൂമിയുമല്ല ഇതിന്റെ കാരണം. തന്മാത്ര. ``തത്‌ മാത്ര``. അത്‌ മാത്രം. ത്രിവൃത്‌കരിക്കപ്പെടാന്‍ പോവുകയാണ്‌. അതിന്റെ ആരംഭമാണ്‌. അതിനെക്കുറിച്ചാണിവിടെ പറയുന്നത്‌. അപ്പോള്‍ നാം ഭൂമി, ജലം, അഗ്നി എന്നിവയിലേക്ക്‌ വരികയാണ്‌. ആ ഒന്നായ അത്‌ മൂന്നായി. ഇനിയത്‌ പോയി ഓരോന്നും മാറുകയാണ്‌. ഓരോന്നിലേക്കും മാറാന്‍ പോവുകയാണ്‌. പഞ്ചീകരണം പോലെ തന്നെയാണ്‌ ത്രിവൃത്‌കരണവും. ഈ മൂന്നും രണ്ടായി തീരുകയാണ്‌.
പഞ്ചീകരണത്തെ കുറിച്ച്‌ പറയുന്നു. ആകാശം, വായു, അഗ്നി, ജലം, ഭൂമി. ഇവയുടെ തന്മാത്രകളെ സങ്കല്‍പ്പിക്കുക. തന്മാത്ര എന്നുപറഞ്ഞാല്‍ അതു മാത്രമായിട്ടിരിക്കുന്ന ഭാവം. അതിനെ ഓരോ വൃത്തമായിട്ടുതന്നെ കാണാം. വിവേകചൂഢാമണിയിലും ആത്മബോധത്തിലും തത്വബോധത്തിലും ഒക്കെ ഇത്‌ പറയുന്നുണ്ട്‌. മനസ്സില്‍ സങ്കല്‍പ്പിച്ചോളു. ഓരോ വൃത്തങ്ങളിങ്ങനെ വരയ്‌ക്കുക. ഓരോ വൃത്തത്തിനും പേരുകൊടുക്കാം. 

(തുടരും....)

No comments:

Post a Comment