Tuesday, 26 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 25

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 25

ലഭന്തേ ബ്രഹ്മനിര്‍വ്വാണം...
ഋഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ
സര്‍വ്വഭൂതഹിതേ രതാഃ


പാപം ക്ഷയിച്ചിരിക്കുന്നവരും സംശയം തീര്‍ന്നിരിക്കുന്നവരും ചിത്തത്തെ സ്വാധീനപ്പെടുത്തിയിട്ടുള്ളവരും സകല പ്രാണികള്‍ക്കും നന്മയെ ചെയ്വാന്‍ താല്പര്യമുള്ളവരു (കൃപാലുക്കള്‍) മായ ഋഷികള്‍ ബ്രഹ്മത്തില്‍ ലയത്തെ അല്ലെങ്കില്‍ മോക്ഷത്തെ പ്രാപിക്കുന്നു.

ശ്ലോകത്തിന്റെ അവസാനപാദം ശ്രദ്ധിക്കുക. ഈ ഋഷിമാര്‍ കര്‍മനിരതരാണ്. അവരുടെ കര്‍മം സകല ചരാചരങ്ങള്‍ക്കും ഹിതം വരുത്തലാണ്. എല്ലാതുമായുള്ള ആത്മൈക്യം അവരില്‍ സര്‍വാശ്ലേഷിയായ സ്നേഹമായി നൂറുമേനി വിളയുന്നു. അവശതയും ദൈന്യതയും എവിടെ ഉണ്ടോ അവിടെ അവരെ കാണാം. അല്ലാതെ, ഏതെങ്കിലും ഗുഹയിലല്ല അവരുടെ ഇരിപ്പ്. ജീവിതം അവര്‍ക്ക് സ്നേഹയജ്ഞമാണ്. ആ വഴിയില്‍ വരുന്ന എല്ലാ യാതനകളും താന്‍ ഒരു ത്യാഗം ചെയ്യുകയാണെന്ന ഭാവത്തിന്റെ ലേശംപോലും ഇല്ലാതെ, അവര്‍ സസന്തോഷം സ്വീകരിക്കുന്നു. അവരില്‍ കളങ്കമില്ല.

ലോകരില്‍, തങ്ങളെ തിരികെ സ്നേഹിക്കുന്നവരെന്നും സ്നേഹിക്കാത്തവരെന്നുമുള്ള തരംതിരിവ് അവര്‍ നടത്തുകയില്ല. രണ്ടെന്ന ബോധമേ അവരെ അലട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം 'താന്‍' ഇല്ലല്ലോ. അവര്‍ എല്ലാതും എല്ലാരുമാണ്. എല്ലാരും എല്ലാതും അവര്‍തന്നെയാണ്.
അല്ലയോ അര്‍ജ്ജുന, ശാശ്വതാനന്ദത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന സത്യാന്വേഷികള്‍ അവിടത്തന്നെ തങ്ങി അതുമായി സാത്മ്യം പ്രാപിക്കുന്നു. വ്യക്തമായ ജ്ഞാനപ്രകാശത്തില്‍ പ്രപഞ്ചം മുഴുവനും അവരുടെ ഉള്ളില്‍ത്തന്നെ അവര്‍ പരമാത്മാവുമായി ഏകത്വം പ്രാപിക്കുന്നു. ഈ ആനന്ദം ശാശ്വതവും ശ്രേഷ്ഠവും സീമാതീതവുമാണ്. മോഹത്തില്‍നിന്നു മോചിതരായവര്‍ക്കുമാത്രമേ ഇതു ലഭിക്കുന്നതിന് അര്‍ഹതയുള്ളൂ. ഈ ആനന്ദം മഹാമുനികള്‍ക്കുവേണ്ടി കരുതിവച്ചിരിക്കുന്നതാണ്.

വൈരാഗ്യകളായ മനുഷ്യര്‍ ഇതിന്റെ പങ്കുപറ്റുന്നു. ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി സംശയമില്ലാത്തവര്‍ക്കു മാത്രമേ ഇതു സഫലീകരിക്കാന്‍ സാധിക്കൂ.

(തുടരും....)

No comments:

Post a Comment