Thursday, 28 August 2014

ഛാന്ദോഗ്യോപനിഷത്ത്‌(32)

ഛാന്ദോഗ്യോപനിഷത്ത്‌(32)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പത്തിനാലാം ദിവസം

``തേഷാം ഏഷാം ഭൂതാനാം ഖലു ത്രീണി ബീജാനി ഏവ ഭവന്തി`` മൂന്ന്‌ തരത്തിലാണ്‌ ഈ പ്രപഞ്ചത്തിലേക്ക്‌ ഓരോ ജീവജാലങ്ങളും പ്രകടമാവുന്നത്‌. അതിന്റെ സാധ്യത ഈ മൂന്നുപ്രകാരത്തിലാണ്‌. ഇങ്ങനെയാണ്‌ ഓരോന്നും ആവിര്‍ഭവിക്കുന്നത്‌.`ആണ്‌ഡജം``ആണ്‌ഡജമെന്നും അണ്‌ഡജമെന്നും പറയും. മുട്ടപൊട്ടി ഉണ്ടാകുന്നത്‌. മുട്ടയെ ആണത്‌ ഉപാധിയായിട്ട്‌ സ്വീകരിക്കുന്നത്‌. എന്നിട്ടത്‌ പ്രകടമാവുന്നു. അങ്ങനെ മുട്ടപൊട്ടിയുണ്ടാകുന്ന ലക്ഷോപലക്ഷം ജീവജാലങ്ങള്‍ ഈ ഭൂമണ്‌ഡലത്തിലുണ്ട്‌. പിന്നെ ``ജീവജം``. ജീവജമെന്നും ജരായുജമെന്നും പറയും. പ്രസവിക്കുന്നത്‌. യോനിയിലൂടെ പ്രസവിക്കുന്നതിനെയാണ്‌ ഇവിടെ ജീവജമെന്നുപറയുന്നത്‌. മുട്ട പൊട്ടി ഉണ്ടാകുന്നു. പ്രസവിക്കുന്നു. പിന്നെ പറയുന്നു ``ഉദ്‌ഭിജ്ജം``. ഉദ്‌ഭിജ്ജമെന്നു പറഞ്ഞാല്‍ ഭൂമി പിളര്‍ന്ന്‌ ഉണ്ടാകുന്നത്‌. ഭൂമിയെ ഉപാധിയാക്കുന്നു. മുട്ട ഉപാധിയായതുപോലെ. യോനി ഉപാധിയായതുപോലെ. ഭൂമി ഉപാധിയായിത്തീരുന്നു. അങ്ങനെ ഭൂമി പിളര്‍ന്ന്‌ ഉണ്ടാകുന്നു. അങ്ങനെ മൂന്നുപ്രകാരമാണ്‌ ഇവിടെ ഉപനിഷത്തില്‍ പറഞ്ഞിട്ടുള്ളത്‌. വേറെ രണ്ടും കൂടി പറയാറുണ്ട്‌. സ്വേദജമെന്നും ഊഷ്‌മജമെന്നും. സ്വേദജമെന്നാല്‍ വിയര്‍പ്പില്‍നിന്നുണ്ടാകുന്നത്‌. ഫംഗസ്‌ പോലുള്ളവ മൂട്ട, കൊതുക്‌ ഇത്യാദികളൊക്കെ. അതിനെയൊക്കെ ഇവിടെ ജീവജത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. അത്‌ വേറൊരുപനിഷത്തില്‍ വേറൊരു സ്ഥലത്ത്‌ അഞ്ചാക്കി പറഞ്ഞിരിക്കുന്നു. സ്വേദജം എന്നാല്‍ വിയര്‍പ്പില്‍നിന്ന്‌. ഊഷ്‌മജമെന്നാല്‍ അന്തരീക്ഷത്തില്‍നിന്നുണ്ടാവുന്നത്‌, അന്തരീക്ഷത്തില്‍ സ്വയം പ്രകടമാവുന്നത്‌. 
കാലാവസ്ഥയുടെ വ്യതിയാനത്തില്‍ പെട്ടെന്ന്‌ രോഗങ്ങളൊക്കെ വരുന്നത്‌ കണ്ടിട്ടില്ലേ. ഓരോ കാലാവസ്ഥയുടേതാണ്‌. മഴ പോയി വേനല്‍ വരുമ്പോള്‍ അതിന്റെ ആ സന്ധിയില്‍ ഇടവേളകളില്‍ പലര്‍ക്കും പനിയും ജലദോഷവും അതുമിതുമൊക്കെ പിടിക്കും. ഊഷ്‌മജത്തില്‍നിന്ന്‌ ചിലതൊക്കെ ഉണ്ടാവും. അത്‌ ഇവന്റെ ഉള്ളില്‍ കയറിക്കൂടി സിസ്റ്റത്തെ താറുമാറാക്കും. ഊഷ്‌മജത്തില്‍നിന്ന്‌, അന്തരീക്ഷത്തില്‍ നിന്ന്‌, ഇങ്ങനെ അഞ്ചുപ്രകാരത്തില്‍ പറയാറുണ്ട്‌. ഇവിടെ മൂന്നുപ്രകാരത്തിലെന്ന്‌ പറയുന്നു.
``സാ ഇയം ദേവതാഃ ഐക്ഷത`` ആ ദേവത സങ്കല്‍പ്പിച്ചു. ``ഹന്ത`` ആവട്ടെ. ``അഹം ഇമാം തിസ്രദേവതാഃ തഥാഃ`` ഞാന്‍ ഈ മൂന്നു ഭാവത്തെ, ദേവതയെ, അണ്‌ഡജത്തെയും, ഉദ്‌ഭിജ്ജത്തെയും, ജീവജത്തെയും ഇവ മൂന്നിനെയും ``അനേന ജീവേന ആത്മനാ`` ജീവഭാവം കൈക്കൊണ്ടുകൊണ്ട്‌ ``സ്വയം അനുപ്രവിശ്യ`` സ്വയം പ്രവേശിച്ചു. അതിലേക്ക്‌ ഓരോന്നിലേക്കും പ്രവേശിച്ചു. അണ്‌ഡത്തിലേക്കും ബീജത്തിലേക്കും അത്‌ സ്വയം പ്രവേശിച്ചുവെന്നാണ്‌ പറയുന്നത്‌. അപ്പോള്‍ പരിണാമസിദ്ധാന്തത്തെ നമുക്ക്‌ അംഗീകരിക്കാന്‍ പറ്റില്ല. 

(തുടരും....)

No comments:

Post a Comment