Saturday, 2 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 1

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 1

അര്‍ജ്ജുന ഉവാച:
സംന്യാസം കര്‍മ്മണാം കൃഷ്ണ!
പുനര്‍യോഗം ച ശംസസി
യച്ഛറേയ ഏതായോരേകം
തന്മേ ബ്രൂഹി സുനിശ്ചിതം.

അല്ലയോ കൃഷ്ണ! കര്‍മ്മങ്ങള്‍ പരിത്യജിക്കണമെന്നും അതോടൊപ്പം കര്‍മ്മയോഗം അനുഷ്ഠിക്കണമെന്നും അങ്ങു പറയുന്നു. ഇവ രണ്ടില്‍ ഏതാണ് അധികം ശ്രേയസ്കരമെന്നുവെച്ചാല്‍ അതു നിശ്ചയിച്ച് എനിക്ക് പറഞ്ഞുതന്നാലും.

അര്‍ജ്ജുനന്‍ കൃഷ്ണനോട് പറഞ്ഞു:
ഹേ കൃഷ്ണാ, അങ്ങയുടെ ഉപദേശങ്ങള്‍ എത്രത്തോളം ചിന്താക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. വ്യക്തമായ ഒരു പ്രവര്‍ത്തനരീതി മാത്രം പറഞ്ഞുതന്നിരുന്നുവെങ്കില്‍ അതു മനസ്സില്‍ തങ്ങിനില്‍ക്കുമായിരുന്നു. അതിനുപകരം എല്ലാ കര്‍മ്മങ്ങളും പരിത്യജിക്കണമെന്ന് വിശദമായി ആദ്യം ഉപദേശിച്ചു. അടുത്തനിമിഷത്തില്‍ കര്‍മ്മം ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി വാനോളം പുകഴ്ത്തുന്നു. യുദ്ധംചെയ്യുന്നതിന് എന്നോട് ഉപദേശിക്കുന്നു.

അങ്ങയുടെ വാക്കുകള്‍ ഗ്രഹിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അതു തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാകയാല്‍ അജ്ഞനായ എനിക്കു വേണ്ടതുപോലെ ഗ്രഹിക്കാന്‍ കഴിയുന്നില്ല. സത്തായ സത്യത്തെപ്പറ്റി ഉപദേശിക്കുകയാണ് അങ്ങയുടെ ഉദ്ദേശമെങ്കില്‍, അതു വ്യക്തവും സ്പഷ്ടവുമായിട്ടു വേണമെന്നു ഞാന്‍ പ്രത്യേകം പറയേണ്ടതുണ്ടോ? പരമമായ സത്യത്തെപ്പറ്റി ചുരുക്കത്തിലല്ലാതെ വിശദമായിത്തന്നെ പറയണമെന്നു ഞാന്‍ ആദ്യമേ അപേക്ഷിച്ചതല്ലേ? അതങ്ങനെയിരിക്കട്ടെ.

കര്‍മ്മത്തെ പരിത്യജിക്കുന്നതോ അതോ പരിണയിക്കുന്നതോ, ഏതാണ് അനശ്വരവും ശ്രേഷ്ഠവുമായ ഉണ്മയുടെ വെളിച്ചം പകരുന്നതിന് ഉതകുക? അതിലേതാണ് അനായേസേന ആചരിക്കാന്‍ പറ്റിയത്? ഇപ്പോഴെങ്കിലും അസന്ദിഗ്ദ്ധമായും അവിതര്‍ക്കിതമായും അതിനെക്കുറിച്ചെല്ലാം എന്നോട് പറഞ്ഞാലും. അത് ഉറക്കം കെടുത്താതെ ദീര്‍ഘദൂരം പോകുന്ന ഒരു പല്ലക്കുയാത്രപോലെ സുഖപ്രദവും ആനന്ദകരവും ആയിരിക്കണം.

പാര്‍ത്ഥന്റെ ഈ വിധത്തിലുള്ള സംസാരം പാര്‍ത്ഥസാരഥിക്ക് അത്യന്തം മനോരഞ്ജകമായി തോന്നി. അദ്ദേഹം ആമോദത്തോടെ പറഞ്ഞു:
ശരി, അങ്ങനെ തന്നെ. നീ പറയുന്നതുപോലെയായിരിക്കും.

ഉച്ചനീചത്വ കല്പനയോടുള്ള ജാതിയേര്‍പ്പാട് അന്നേ നിലനിന്നിരുന്നു. ജോലിയൊന്നും ചെയ്യാതിരിക്കലാണ് ആഢ്യത്വമെന്ന ധാരണ സമൂഹത്തില്‍ ഉണ്ടായിരുന്നു. അര്‍ഥം ഗ്രഹിക്കാതെ കാണാപ്പാഠം പഠിച്ച തന്ത്രമന്ത്രങ്ങളുടെ പേരില്‍ അറിവിന്റെ ഉടമസ്ഥരും സര്‍വസംഗപരിത്യാഗികളുമായി അറിയപ്പെട്ടവര്‍ (അവരെക്കൂടി തീറ്റിപ്പോറ്റാന്‍) വിയര്‍ത്തു പണിയുന്നവര്‍ക്ക് പതിത്വം കല്പിച്ചും തീണ്ടായ്മകള്‍ നടപ്പാക്കിയും അധീശന്മാരായി വാഴുകയായിരുന്നു. (ഭീഷ്മര്‍ ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരന് നല്കുന്ന 'ധര്‍മോപദേശ'ത്തില്‍ ജാതിഭേദങ്ങള്‍ നിലനിര്‍ത്തേണ്ടത് രാജാവിന്റെ ധര്‍മമായി പറയുന്നു. ഈ 'ധര്‍മ'ത്തെ പരിപാലിച്ചാണ് ഭീഷ്മപിതാമഹന് ശരശയ്യയില്‍ വീണു കിടക്കേണ്ടിവന്നത് എന്ന വ്യാസനര്‍മം തിരിച്ചറിയാതെ, ഭീഷ്മരുടെ ഈ വാക്കുകള്‍ ചിലര്‍ ഭാരതസന്ദേശമായി എടുത്തു. അതും പോരാഞ്ഞ് മറ്റു ചിലര്‍ ഇതിനെ വ്യാസരുടെതന്നെ അഭിപ്രായമെന്നുപോലും വിലയിരുത്തി!).

യജ്ഞം എന്ന ആശയത്തെ വികലമാക്കി ദുരുപയോഗം ചെയ്യുന്നവരില്‍നിന്ന് അതിനെ മോചിപ്പിച്ച്, സ്ഥാനമാനഭേദമൊന്നും കൂടാതെ എല്ലാവര്‍ക്കും ജീവിതത്തില്‍ പുലര്‍ത്താവുന്ന ഒരു മനോഭാവമെന്ന, സനാതനവും ശരിയുമായ, നിര്‍വചനത്തിലേക്ക് നയിക്കുന്നത് കഴിഞ്ഞ അധ്യായത്തില്‍ കണ്ടു. അതേ രീതിയില്‍ കര്‍മത്തിന്റെ മഹത്ത്വത്തെയും ശരിയായ അര്‍ഥത്തെയും ജനമനസ്സില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ഈ അധ്യായം.

അതോടൊപ്പം ആ കര്‍മത്തിലൂടെ എങ്ങനെ ആത്മസാക്ഷാത്കാരം സാധിക്കാമെന്ന് കാണിക്കുകയും ചെയ്യുന്നു.
സ്വത്വവികസനത്തിന് മൂന്നു പടികളാണ് കയറേണ്ടത്. ആദ്യം ജാഡ്യത്തില്‍നിന്ന് സക്രിയാവസ്ഥയിലേക്ക് വരണം. അതായത് ആലസ്യം കൈയൊഴിയണം. പിന്നെ, ക്രിയകളെ അടിമുടി യജ്ഞഭാവനയോടെയുള്ള നിഷ്‌കാമ കര്‍മങ്ങളാക്കണം. തുടര്‍ന്ന്, ഇങ്ങനെ ശുദ്ധമാക്കിയ മനോബുദ്ധികള്‍കൊണ്ട് പ്രയത്‌നനിച്ച്, തന്റെ ഉണ്മയെ കണ്ടെത്തണം

സന്ത് ജ്ഞാനേശ്വരന്‍ പറയുന്നു: ശ്രോതാക്കളേ, ശ്രദ്ധിക്കുക. കാമധേനുവിനെപ്പോലെ സര്‍വ്വകാമങ്ങളേയും സാധിച്ചുകൊടുക്കുന്ന ഒരമ്മയുടെ അനുഗ്രഹ ഭാഗ്യമുണ്ടെങ്കില്‍, അമ്പിളിയെപ്പോലും ഒരു ശിശുവിന് കളിപ്പാട്ടമായി ലഭിക്കുന്നതാണ്. പാല്‍ കുടിക്കണമെന്നുള്ള ഉപമന്യുവിന്റെ ആഗ്രഹപൂര്‍ത്തിക്കായി ഉമാമഹേശ്വരന്‍ പ്രസാദിച്ച് ഒരു പാല്‍ക്കടല്‍തന്നെ ഉണ്ടാക്കിക്കൊടുത്തില്ലേ? അതുപോലെ ഭഗവാന്റെ കാരുണ്യവും അനുകമ്പയും ആവോളമുള്ളപ്പോള്‍ ധനുര്‍ദ്ധരന് എങ്ങനെ സന്തോഷിക്കാതിരിക്കാന്‍ കഴിയും? ലക്ഷ്മീ കാന്തനായ ഭഗവാന്‍ തന്റെ ഉറ്റതോഴനും നാഥനുമായിരിക്കുമ്പോള്‍ അര്‍ജ്ജുനനന് അദ്ദേത്തോട് എന്താണ് ചോദിക്കാന്‍ പാടില്ലാത്തത്? അറിവ് നല്കാനാണ് അര്‍ജുനന്‍ അച്യുതനോട് അപേക്ഷിച്ചത്. അധികം സന്തോഷത്തോടെ അദ്ദേഹം അതുനല്കി. ഭഗവാന്‍ പറഞ്ഞതെന്താണെന്നു ഞാന്‍ പറയാം.

(തുടരും.......)

No comments:

Post a Comment