Friday, 1 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (16)

ഛാന്ദോഗ്യോപനിഷത്ത്‌ (16)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനാറാം ദിവസം
മന്ത്രം - നാല്‌
`യഥാ സൗമൈ്യകേന മൃത്‌പിണ്‌ഡേന സര്‍വം 
മൃന്മയം വിജ്ഞാതം സ്യാദ്‌
വാചാരംഭണം വികാരോനാമധേയം 
മൃത്തികേത്യേവസത്യം`
യഥാ സൗമ്യ=എപ്രകാരമാണോ കുഞ്ഞേ; ഏകേന മൃത്‌പിണ്‌ഡേന=ഒരു മണ്‍കട്ടയെ വേണ്ടപോലെ അറിഞ്ഞാല്‍; സര്‍വ്വം മൃന്മയം=എല്ലാ മണ്‍പാത്രങ്ങളും; വിജ്ഞാതം സ്യാത്‌= അറിഞ്ഞതായിത്തീരുന്നത്‌; വാചാരംഭണം=വാക്കില്‍ തുടങ്ങി, വികാരഃ നാമധേയം=ഒരു രൂപം ഒരു പേര്‌; മൃത്തികാ ഏവ സത്യം ഇതി=മണ്ണുമാത്രമാണു സത്യം എന്നിങ്ങനെ അപ്രകാരം.
`യഥാ സൗമ്യ` കുട്ടി എപ്രകാരമാണ്‌ `ഏകേന മൃത്‌പിണ്‌ഡേന` ഏകമായ, ഒന്നായ മണ്ണിന്റെ കട്ടകൊണ്ട്‌, കളിമണ്ണുകൊണ്ട്‌ `സര്‍വം മൃന്മയം വിജ്ഞാതം സ്യാദ്‌` എല്ലാം മൃന്മയമാണെന്ന്‌, കളിമണ്ണാണെന്ന്‌ അറിയുന്നത്‌. 
`ഏകേന മൃത്‌പിണ്‌ഡേന` അനേകം മണ്‍പാത്രങ്ങളില്‍ മണ്ണാണ്‌ ഏകമായിരിക്കുന്നതെന്ന്‌ അറിഞ്ഞുകഴിഞ്ഞാല്‍, ആ ഒന്നിനെ 
അറിഞ്ഞാല്‍ കുടം, കലം, സാമ്പാര്‍ചട്ടി അവിയല്‍ ചട്ടി, മണ്ണിന്റെ കൂജ, പല പാത്രങ്ങള്‍, അടപ്പുകള്‍ ഇങ്ങനെ പലതിനെയുമറിയാം. `സര്‍വം മൃന്മയം` മണ്‍കട്ടയെ വേണ്ടപോലെ അറിഞ്ഞുകഴിഞ്ഞാല്‍ എല്ലാ മണ്‍പാത്രങ്ങളും അതായിട്ട്‌ തീരുന്നത്‌ `വിജ്ഞാതം സ്യാത`്‌ അറിഞ്ഞതായിട്ട്‌ തീരുന്നത്‌. അതുപോലെ `വാചാരംഭണം വികാരഃ നാമധേയം മൃത്തികാ ഇതി ഏവ സത്യം` വാക്കില്‍ തുടങ്ങി രൂപവും നാമവും നല്‍കപ്പെട്ടാലും മണ്ണ്‌ മാത്രമാണ്‌ സത്യമെന്നറിയാം. ഏതുസൃഷ്‌ടിക്കും വാചാരംഭണവും വികാരവും ഉണ്ട്‌. പിന്നെ നാമധേയം. ഇതാണ്‌ ഉപനിഷത്തിന്റെ ഭാഷ.
(തുടരും....)

No comments:

Post a Comment