Tuesday, 19 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 19

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 19

ഇഹൈവ തൈര്‍ജിതഃ സര്‍ഗോ...
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ


ഏവരുടെ മനസ്സ് (ഇപ്പറഞ്ഞ) സമത്വബോധത്തില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ ഈ ജീവിതത്തില്‍ത്തന്നെ പ്രാപഞ്ചികതയെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പരബ്രഹ്മം ദോഷരഹിതമായും (സകലത്തിലും) സമമായും ഇരിക്കുന്നു. അതിനാല്‍ ആ സമദര്‍ശികള്‍ ബ്രഹ്മത്തില്‍ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

അസമത്വ ദര്‍ശനത്തിലേക്കു നയിക്കുന്ന ഇഷ്ടാനിഷ്ടഭാവനയെ ജയിക്കുന്നതോടെ അഹംഭാവം പോയി ശുദ്ധബോധം തെളിയുന്നു. അപ്പോള്‍ ഈ ജീവിതത്തില്‍ത്തന്നെ പൂര്‍ണസ്വാതന്ത്ര്യമായി. (സ്വര്‍ഗം ഒരു മരണാനന്തരസമ്മാനമല്ലെന്ന് വീണ്ടും സൂചിപ്പിക്കുന്നു). ജീവചൈതന്യം യാതൊരു ദോഷവുമില്ലാത്തതാണ്. എല്ലാ ജീവികളിലും അതു സമമായി നിലകൊള്ളുന്നു. (ഈ സമത്വം അളവിലോ തൂക്കത്തിലോ അല്ല, തനിമയിലാണ്. എന്തിലിരിക്കുമ്പോഴും അതിന്റെ സ്വഭാവം സ്ഥിരമാണ്). എല്ലാം അതിലാണ് സംഭവിക്കുന്നത്. പക്ഷേ, അതിന് ഒന്നും സംഭവിക്കുന്നില്ല. അതിന്റെ സാന്നിധ്യം ദര്‍ശിക്കുന്നതോടെ അതുമായി താദാത്മ്യം കൈവരുന്നു.
അതുകൊണ്ട് എല്ലാ വസ്തുക്കളിലും സമത്വം ദര്‍ശിക്കുന്ന ഒരുവന്‍ ഏകമായ ബ്രഹ്മമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. സമചിത്തതയുടെ രഹസ്യം ഇതാണ്.

ഇന്ദ്രിയവിഷയങ്ങളെ ത്യജിക്കാതെയും ഇന്ദ്രിയങ്ങളെ പീഠിപ്പിക്കാതെയും അവന്‍ മോഹങ്ങളില്‍നിന്നു മുക്തിയും ഇന്ദ്രിയവിഷയങ്ങളില്‍ വിരക്തിയും കൈവരിച്ചിരിക്കുന്നു. അവന്‍ സാധാരണക്കാരനെപ്പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ലൗകിക രംഗത്ത് അജ്ഞതകൊണ്ടുണ്ടാക്കുന്ന പ്രമാദങ്ങളെ അവന്‍ അംഗീകരിക്കുന്നില്ല. അവന്‍ ശരീരത്തോടുകൂടി ജീവിക്കുകയാണെങ്കിലും ഭൂതവാസമുള്ളിടത്ത് ആരും ഭൂതത്തെ ദര്‍ശിക്കാത്തതുപോലെ, അവന്‍ ലോകത്തിന്റെ ദൃഷ്ടിയില്‍നിന്നു മറഞ്ഞിരിക്കുന്നു. അവന്റെ അന്തര്‍ദൃഷ്ടിയില്‍ ലോകവും അങ്ങനെതന്നെയാണ്. സമീരണന്റെ സമാശ്ലേഷം ഏല്കുമ്പോള്‍ സാഗരത്തിന്റെ മുകള്‍പ്പരപ്പിലുള്ള സലിലം പ്രത്യേകരൂപം പ്രാപിച്ച് നൃത്തം വയ്ക്കുന്നു. ആളുകള്‍ അതിനെ തിരമാലയെന്നുവിളിക്കുന്നു.

എന്നാല്‍ അത് സമുദ്രജലം മാത്രമാണ്. അതുപോലെ അതിനെ പ്രത്യേകമായ രൂപത്തിലും നാമത്തിലും അറിയപ്പെടുന്നുണ്ടെങ്കിലും എല്ലാറ്റിനും സമത്വം ദര്‍ശിക്കുന്ന അവന്‍ യഥാര്‍ത്ഥത്തില്‍ പരബ്രഹ്മം തന്നെയാണ്.

ഭഗവാന്‍ തുടര്‍ന്നു: അര്‍ജ്ജുനാ, സമഭാവമായ ചിത്തത്തോടുകൂടിയുള്ള ഒരു യോഗിയുടെ ലക്ഷണങ്ങള്‍ ഞാന്‍ ചുരുക്കത്തില്‍ നിന്നോടു പറയാം.

(തുടരും.....)

No comments:

Post a Comment