Saturday, 30 August 2014

ഛാന്ദോഗ്യോപനിഷത്ത്‌(35)

ഛാന്ദോഗ്യോപനിഷത്ത്‌(35)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
മുപ്പത്തിഏഴാം ദിവസം

ഒന്നാമത്തെ വൃത്തത്തിന്‌ ആകാശമെന്നും, രണ്ടാമത്തെ വൃത്തത്തിന്‌ വായുവെന്നും, മൂന്നാമത്തെ വൃത്തത്തിന്‌ അഗ്നിയെന്നും, നാലാമത്തേതിന്‌ ജലമെന്നും അഞ്ചാമത്തേതിന്‌ ഭൂമിയെന്നും. അടുത്തതായി വരയ്‌ക്കാനുള്ളത്‌ ഈ വൃത്തങ്ങളെയൊക്കെ പകുതി പകുതിയാക്കിയിട്ട്‌ അര്‍ദ്ധവൃത്തമായി ചേര്‍ത്തുവെച്ചാല്‍ ഒന്നാവും എന്ന പാകത്തിലതങ്ങനെ വരയ്‌ക്കാം. പിന്നെ ഈ താഴെയുള്ളത്‌ നാലായിട്ട്‌ തിരിക്കുന്നു. അത്‌ നാല്‌ കഷണങ്ങളാകുന്നു. അത്‌ പഞ്ചീകരണത്തിന്‌ തയ്യാറാവുകയാണ്‌. നാല്‌ കഷണങ്ങളായി. ഈ ആകാശത്തിലെ താഴത്തെ ഒരു കഷണം പോയി വായുവിന്റെ ഒരു കഷണത്തില്‍ നില്‍ക്കാനുള്ളൊരു ഇടം തരുമോ എന്ന്‌ ചോദിച്ചു. നീ എനിക്ക്‌ അവിടെ ഒരു ഇടം തരുമെങ്കില്‍ ഞാന്‍ ഇവിടെ തരാം. എന്നാല്‍ ശരി എന്നു പറഞ്ഞ്‌ അവന്‍ ഇങ്ങോട്ട്‌ പോന്നു. ഇവന്‍ അങ്ങോട്ടും പോയി. അപ്പോള്‍ ആകാശത്തിന്റെ അര്‍ദ്ധപാദത്തില്‍ താഴെ ഒരു കോണില്‍ വായുവിന്റെ ഒരു അംശം 1/8 എന്ന കണക്കിന്‌ അവിടെ ഇങ്ങനെ നില്‍ക്കുന്നുണ്ട്‌. അപ്പോള്‍ അടുത്തവന്‍ ചോദിച്ചു. നീ എവിടുന്നാണ്‌? ഞാനിങ്ങനെ ഇന്നിടത്തുനിന്നാണെന്ന്‌ പറഞ്ഞു. അപ്പോള്‍ അവന്‍ അപ്പുറത്തേക്ക്‌ പോയി. ആകാശമുണ്ട്‌. ഇവിടെ വായുവുണ്ട്‌. അഗ്നിയുണ്ട്‌. അപ്പോള്‍ ഇവന്‍ അഗ്നിയിലേക്ക്‌ പോയി. താഴെ നില്‍ക്കുന്ന അടുത്തുള്ളവന്‍. അപ്പോള്‍ അഗ്നിക്കാരന്‍ പറഞ്ഞു എനിക്കിടം വേണമെന്ന്‌. അപ്പോള്‍ അഗ്നിക്കാരന്‍ ഇങ്ങോട്ട്‌ വന്നു. അപ്പോള്‍ ആദ്യത്തെ ആകാശത്തില്‍ മുകള്‍ഭാഗത്ത്‌ അര്‍ദ്ധഭാഗം ആകാശം. അതിന്റെ തൊട്ടടുത്ത്‌ വായു. അതിന്റടുത്ത്‌ അഗ്നി. ഇനി രണ്ട്‌ ആകാശങ്ങള്‍ തന്നെയാണ്‌ ഇരിക്കുന്നത്‌. അതിലൊരുവന്‍ ജലത്തിന്റടുത്തേക്ക്‌ പോയി. ജലം ഇങ്ങോട്ടേക്ക്‌ വന്നു. ഇപ്പോള്‍ ഇവിടെ അര്‍ദ്ധഭാഗം ആകാശമുണ്ട്‌. ഒരുഭാഗം വായുവുണ്ട്‌. ഒരുഭാഗം അഗ്നിയുണ്ട്‌. ഒരു ഭാഗം ജലമുണ്ട്‌. ഇനി ആ ഭാഗം വേഗം പോയി ഭൂമിയുടെ അടുത്തേക്ക്‌. ഭൂമി ഇങ്ങോട്ടേക്ക്‌ വന്നു. ഇപ്പോള്‍ ആദ്യത്തെ തന്മാത്ര എന്നു പറയുന്നതിന്റെ പഞ്ചീകരണം സംഭവിച്ചു അവിടെ. അവിടെ പകുതിഭാഗത്ത്‌ ആകാശവും ബാക്കി വായു, അഗ്നി, ജലം, ഭൂമി. ഇത്‌ എല്ലാറ്റിലും സംഭവിച്ചു. അതായതത്‌ ഓരോന്നിലും അര്‍ദ്ധഭാഗം ആ തന്മാത്രയുടെ കൂടുതല്‍ ഭാഗവും ബാക്കിവരുന്ന നാലുഭാഗങ്ങളില്‍ മറ്റു തന്മാത്രകളും. ഇതാണ്‌ പഞ്ചീകരണം. ഇങ്ങനെയാണ്‌ ഈ പ്രപഞ്ചം ഉണ്ടായത്‌. പ്രകര്‍ഷേണ പഞ്ചീകൃതം ഇദം പ്രപഞ്ചം. 
ഇതിനെയിവിടെ ത്രിവൃത്‌കരണമെന്നും മറ്റിടത്ത്‌ പഞ്ചീകരണമെന്നും പറയുന്നു. ഇങ്ങനെ അനേന ഏക ജീവേന ഈ ജീവാത്മഭാവം കൈക്കൊണ്ടിട്ട്‌ അനുപ്രവിശ്യ പ്രവേശിച്ചിട്ട്‌ നാമരൂപേ വ്യാകരോത്‌ ഇവിടെയാണ്‌ നാമരൂപങ്ങള്‍ ആരംഭിക്കുന്നത്‌. അഗ്നിതന്നെ ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌്‌. താസാം ഏകൈകാം ആ ദേവതമാരില്‍നിന്ന്‌ ഓരോന്നിനെയും ത്രിവൃതം ത്രിവൃതം അകരോത്‌ മുമ്മൂന്നും കൂട്ടിച്ചേര്‍ത്തതാക്കി അല്ലെങ്കില്‍ അഞ്ചും അഞ്ചും കൂടിച്ചേര്‍ന്നതായി -പകുതി പിന്നെ നാലും ചേര്‍ത്തതായി- ഇവിടെ മൂന്നും ചേര്‍ത്തതായി. സൗമ്യാ കുഞ്ഞേ ഏതാം തിസ്രദേവതാഃ ഈ മൂന്ന്‌ ദേവതമാരും ഏകൈകാം ഓരോന്നും എങ്ങനെയാണ്‌ യഥാതുഖലു എപ്രകാരമാണ്‌ ത്രിവൃത്‌ ത്രിവൃത്‌ ഭവതി മൂന്നും മൂന്നും കൂടിച്ചേര്‍ന്നതായിട്ടുള്ളത്‌ എന്ന്‌ തത്‌ മേ വിജാനീഹി നീ എന്നില്‍നിന്ന്‌ അറിഞ്ഞാലും. ത്രിവൃത്‌കരണം നിനക്ക്‌ മനസ്സിലായില്ലെങ്കില്‍ നീയൊരു കാര്യം ചെയ്യൂ. എന്നില്‍നിന്ന്‌ മനസ്സിലാക്കിക്കൊള്ളൂ. ഈ വിശ്വത്തിലോരോന്നും എങ്ങനെ ത്രിവൃത്‌കരിക്കപ്പെട്ടിരിക്കുന്നു എന്ന്‌ ഉദ്ദാലകന്‍ വിശ്വത്തെ ചൂണ്ടിയിട്ട്‌ ശ്വേതകേതുവിന്‌ പഠിപ്പിച്ചുകൊടുക്കുകയാണ്‌. വളരെ ശ്രദ്ധയോടുകൂടി ഇരിക്കുകയായിരുന്നു ശ്വേതകേതു.

(തുടരും...)

No comments:

Post a Comment