Sunday, 24 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (29)

ഛാന്ദോഗ്യോപനിഷത്ത്‌ (29)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പതാം ദിവസം
തുടര്‍ന്ന്‌ ``തത്‌ ഐക്ഷത`` അത്‌ സങ്കല്‍പ്പിച്ചു. ആ ``സത്‌`` - എന്താണോ സൃഷ്‌ടിക്ക്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌ അത്‌ - സങ്കല്‍പ്പിച്ചു. ആദ്യം സൃഷ്‌ടിയെക്കുറിച്ച്‌ പറയും. എന്നിട്ട്‌ ഇതൊന്നും സൃഷ്‌ടമായിട്ടില്ല എന്നും നമ്മെ ബോധിപ്പിക്കും. ഏതില്‍ നിന്നെങ്കിലും ഒന്ന്‌ തുടങ്ങണം. 
``തത്‌ ഐക്ഷത`` അത്‌ സങ്കല്‍പ്പിച്ചു. ആ ബോധം, ആ സത്യം സങ്കല്‍പ്പിച്ചു. ``ബഹുസ്യാം പ്രജായേയ ഇതി`` ഞാന്‍ പലതാകട്ടെ എന്ന്‌ സങ്കല്‍പ്പിച്ചു. അതിന്റെ സങ്കല്‍പ്പം, അതിന്റെ തപസ്സ്‌ അതിന്‌ പലതാവണം എന്ന്‌. ``തത്തേജ അസൃജതഃ`` അതില്‍നിന്ന്‌ തേജസ്സുണ്ടായി. തേജസ്സ്‌ എന്നാല്‍ അഗ്നിയുടെ ഒരംശം. അഗ്നീഭാവമല്ല. എല്ലാറ്റിനും കാരണമായിട്ടുള്ള സൃഷ്‌ടി എങ്ങനെയാണ്‌ എന്ന്‌ ഇതില്‍നിന്ന്‌ മനസ്സിലാക്കിക്കോളു. ആ ബോധസത്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ``സത്‌ ഏകം ഏവം അദ്വിതീയഃ`` അത്‌ സങ്കല്‍പ്പിച്ചു ഞാന്‍ പലതാകട്ടേയെന്ന്‌. അപ്പോള്‍ ആ സങ്കല്‍പ്പത്തില്‍ നിന്ന്‌ ആദ്യം തേജസ്സുണ്ടായി. ``തത്തേജഃ ഐക്ഷതഃ`` ആ തേജസ്സ്‌ സങ്കല്‍പ്പിച്ചു. ഇതുപോലെ തന്നെ ``ബഹുസ്യാം പ്രജായേയ ഇതി`` ഞാനും പലതായി തീരട്ടെ. പ്രജ എന്നാല്‍ എന്നില്‍നിന്നും ജനിക്കട്ടെ. ഞാനും പലതാകട്ടെ. ``തത്‌ ആപഃ അസൃജതഃ`` അതില്‍നിന്ന്‌ ജലം ഉണ്ടായി. ആ ജലവും സങ്കല്‍പ്പിച്ചു. ``തത്‌ ആപഃ ഐക്ഷതഃ`` ഞാന്‍ പലതാകട്ടെ എന്ന്‌. ``തസ്‌മാത്‌`` അതുകൊണ്ട്‌ ``യത്ര ക്വചശോചതി`` എവിടെയാണോ ദുഃഖം ഉണ്ടാവുന്നത്‌, ചൂടുണ്ടാകുന്നത്‌ അവിടെ ``പുരുഷതഃ സ്വേദതേ വാ`` പുരുഷന്‍ അവിടെ വിയര്‍ക്കുന്നു. ചൂട്‌ വരുമ്പോള്‍ അവിടെ വിയര്‍പ്പുണ്ടാകും. ചൂടുള്ളിടത്തൊക്കെ ജലത്തിന്റെ അംശമുണ്ടാകുന്നു. അതുകൊണ്ട്‌ നാം ചൂടാകുമ്പോള്‍ നമുക്ക്‌ വിയര്‍പ്പുണ്ടാവും. തുടര്‍ന്ന്‌ പറയുന്നു ``തത്‌ ``ആ ജലം ``ആപഃ ഐക്ഷന്തഃ`` ആ ജലം സങ്കല്‍പ്പിച്ചു. എന്താണ്‌ സങ്കല്‍പ്പിച്ചത്‌ ``ബഹുസ്യാം പ്രജായേമഹി ഇതി`` ഞാനും പലതായിത്തീരട്ടെ. ``താ അന്നം അസൃജന്തഃ`` അതില്‍നിന്ന്‌ അന്നം ഉണ്ടായി. ``തസ്‌മാത്‌ യത്ര ക്വചവര്‍ഷതി``അതുകൊണ്ടാണ്‌ എവിടെയാണോ മഴ പെയ്യുന്നത്‌ അവിടെ ``തദേവ ഭൂയിഷ്‌ഠമന്നം ഭവതി``. ധാരാളം അന്നമുണ്ടാകുന്നു. മഴപെയ്യുമ്പോഴാണ്‌ അന്നം ഉണ്ടാകുന്നത്‌. ``അന്നം ഭവതി. അഭ്യ ഏവ`` ഈ ജലത്തില്‍ നിന്നാണ്‌ ``തദധ്യാന്നാദ്യം ജായതേ`` തുടര്‍ന്ന്‌ അന്നം മുതലായിട്ടുള്ളതൊക്കെ ആവിര്‍ഭവിച്ചത്‌. സൃഷ്‌ടിയുടെ ക്രമം ഇങ്ങനെയാണ്‌.
കഠോപനിഷത്തില്‍, സത്യത്തെ അറിയുന്നവന്‍ ലോകങ്ങളില്‍ - പിതൃലോകത്തിലും ദേവലോകത്തിലും ഗന്ധര്‍വ്വലോകത്തിലും ബ്രഹ്മലോകത്തിലുമൊക്കെ - പൂജിതനായി ഭവിക്കുന്നു. ലോകം എന്ന്‌ പറഞ്ഞാല്‍ അനുഭവമണ്‌ഡലമാണ്‌. നാം ചില ലോകങ്ങളേ ഇല്ല എന്ന്‌ നിഷേധിക്കുകയാണെങ്കില്‍ അതും ശരിയാവില്ല. ഇനി ലോകങ്ങളെ കുറിച്ച്‌ പറയുന്നു.
(തുടരും....)

No comments:

Post a Comment