Friday, 22 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (28)

ഛാന്ദോഗ്യോപനിഷത്ത്‌ (28)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിയെട്ടാം ദിവസം
ലേബര്‍ റൂമിന്റെ മുമ്പില്‍ ഇങ്ങനെ കുറച്ച്‌ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഒരു നഴ്‌സ്‌ വന്ന്‌ പറഞ്ഞു. ``നിങ്ങളുടെ ഭാര്യ പ്രസവിച്ചു'' എന്ന്‌. ഉടനെ വേറൊരാള്‍ എഴുന്നേറ്റുനിന്ന്‌ പറഞ്ഞു. ``ഞാനാണിവിടെ ആദ്യം വന്നത്‌''.
ഏറ്റവും മുമ്പിലുണ്ടായിരുന്നതിനെ അറിഞ്ഞുകഴിഞ്ഞാല്‍ ഇടയ്‌ക്കിടയ്‌ക്ക്‌ ഞാനാണ്‌ മുമ്പില്‍, ഞാനാണ്‌ ആദ്യം വന്നത്‌ എന്നൊന്നും ആരും പറയില്ല. എല്ലാം ആവിര്‍ഭവിക്കുന്നതിന്‌ മുമ്പ്‌, നീ ഇതിന്റെ മുമ്പിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ അത്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ''ഏകം ഏവ അദ്വിത്വീയം'' ഉപനിഷത്തിലെ പ്രയോഗങ്ങളാണ്‌. ഇവരുടെ പഠിപ്പിക്കുന്ന രീതി, ഏകമാണത്‌ ''ഏവഃ ''അതുമാത്രം. ''അദ്വിതീയം'' രണ്ടില്ലാത്തത്‌. ഒരു ഭേദവും ഇല്ലാത്തത്‌. 
വേദാന്തത്തില്‍ മൂന്ന്‌ ഭേദങ്ങളാണ്‌. ഈ മൂന്ന്‌ ഭേദങ്ങളെയാണ്‌ ഇവിടെ ''ഏകം ഏവഃ അദ്വിതീയഃ'' എന്നു പറഞ്ഞുകൊണ്ട്‌ അവയെ നിഷേധിച്ചത്‌. ''സജാതീയഃ വിജാതീയഃ സ്വഗതഃ'' ഇവയാണ്‌ ഭേദങ്ങള്‍. ''ഏകം'' എന്നുള്ളതുകൊണ്ട്‌, സ്വഗതഭേദം ഇല്ലാത്തത്‌ എന്നാണിവിടെ പറയുന്നത്‌. സ്വഗതഭേദം എന്നു പറഞ്ഞാല്‍ ഒന്നില്‍തന്നെ ഉണ്ടാകുന്ന ഭേദങ്ങള്‍. ഒന്നായിരിക്കുന്നതില്‍ ഉള്ള ഭേദങ്ങള്‍. നമ്മുടെ ശരീരം ഒന്നാണ്‌. എന്നാല്‍ ഈ ശരീരത്തില്‍ തന്നെ ഭേദങ്ങളുണ്ട്‌. തലമുടി, മൂക്ക്‌, കണ്ണ്‌, കാത്‌, കൈ, കാല്‍. ഇതിനൊക്കെ ഭേദങ്ങളുണ്ട്‌. എന്നാല്‍ ഇങ്ങനെയുള്ള സ്വഗതഭേദങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ല. ''സജാതീയഃ'' ഒരേ ജാതിയില്‍ തന്നെയുള്ള ഭേദങ്ങള്‍. വൃക്ഷങ്ങള്‍ ഒരേജാതിയാണ്‌. ആ വൃക്ഷത്തില്‍തന്നെ ഭേദങ്ങളുണ്ട്‌. തെങ്ങ്‌ പോലെയല്ല കവുങ്ങ്‌, മാവ്‌, പുളി, അരയാല്‍, തേക്ക്‌, ഈട്ടി എന്നിവ. ഇവയ്‌ക്കുള്ള ഭേദമാണ്‌ സജാതീയ ഭേദം. ഇങ്ങനെയുള്ള ഭേദങ്ങളും ഇല്ലാത്തതാണ്‌. ''സജാതീയഭേദം'' ഇല്ലാത്തത്‌ എന്നുപറയാന്‍ ''ഏവം'' എന്നുപറഞ്ഞു. 
ഇവിടെ ഈ ഭേദങ്ങളുണ്ടായതോടുകൂടി അവിദ്യ ആവിര്‍ഭവിച്ചു. ഭാരതീയ പഠനം എങ്ങനെയാണെന്ന്‌ നോക്കൂ. അറിവില്‍നിന്ന്‌ തുടങ്ങുന്നു അറിവില്ലായ്‌മയിലേക്ക്‌. ഇനി ഇതില്‍നിന്നുവേണം തിരിച്ചുപോകാന്‍. ഇതിനെയാണ്‌ കേശാദിപാദമെന്നും പാദാദികേശമെന്നും പറഞ്ഞത്‌.
ഉദ്ദാലകന്‍ പറയുന്നു. മോനേ, ഇത്‌ ഒരു കൂട്ടരുടെ അഭിപ്രായമാണ്‌. ഇവിടെ പണ്ടുമുതല്‍ക്കുതന്നെ വിരുദ്ധാഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ജനങ്ങള്‍ പല അഭിപ്രായങ്ങളും ഉള്ളവരായിരുന്നു എന്ന്‌ നമുക്കിവിടെനിന്ന്‌ മനസ്സിലാക്കാം. ``ഏകേ ആഹുഃ`` ഒരു കൂട്ടരാണ്‌ ഇങ്ങനെ പറയുന്നത്‌. ഈ പ്രപഞ്ച സൃഷ്‌ടിക്കുമുമ്പ്‌ ആ അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന്‌ ഒരു കൂട്ടര്‍ പറയുന്നു. ഇത്‌ പഠിപ്പിക്കുന്നതിന്റെ ഒരു രീതിയാണ്‌. ശാസ്‌ത്രം പഠിപ്പിക്കുന്നത്‌ അല്ലെങ്കില്‍ മതം പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. തന്റെ മതത്തെക്കുറിച്ചുമാത്രമല്ല. ഇതാണ്‌ ശരി, ബാക്കിയുള്ളവര്‍ എന്തൊക്കെയോ വിവരക്കേട്‌ പറയുന്നുണ്ട്‌. അതുകൊണ്ടിതാ ഇത്‌ കേട്ടോളൂ എന്നല്ല. വേറെ അഭിപ്രായങ്ങള്‍ പറയുന്നു ``ഇദമഗ്രേ ആസീത്‌ ഏകം ഏവ`` ഇങ്ങനെ ഒരുകൂട്ടര്‍ പറയുന്നു. ഇതാണ്‌ ഉണ്ടായിരുന്നത്‌ എന്നു പറയുന്നു. ``ഇദം അഗ്രേ അസദേവ ആസീത്‌ ഏകം ഏവ അദ്വിതീയം`` ഈ സൃഷ്‌ടിക്കുമുമ്പ്‌ ഇല്ലായ്‌മയായിരുന്നു ഉണ്ടായിരുന്നത്‌ എന്ന്‌ ``ഏകേ ആഹുഃ`` ഒരു കൂട്ടര്‍ പറയുന്നു. അപ്പോള്‍ വേറൊരു കൂട്ടര്‍ പറയുന്നു. ഈ സൃഷ്‌ടിക്കു മുമ്പൊന്നും ഉണ്ടായിട്ടില്ല. ഇല്ലായ്‌മയില്‍ നിന്നാണ്‌ ഈ ഉണ്മ ഉണ്ടായത്‌ എന്ന്‌ ഒരു കൂട്ടര്‍ പറയുന്നു. ``തസ്‌മാത്‌ അസതഃ``അതില്‍നിന്ന്‌, ഇല്ലായ്‌മയില്‍ നിന്ന്‌ സജ്ജായത ഈ ജഗത്തുണ്ടായി. ഇല്ലായ്‌മയില്‍നിന്ന്‌ ഉണ്മ ഉണ്ടായി. 
അച്ഛന്‍ ചോദിക്കുന്നു മകനോട്‌. ``സൗമ്യ`` കുഞ്ഞേ ``കുതഃ തു ഖലു സ്യാത്‌ ഇതി`` എങ്ങിനെയാണ്‌ ഇത്‌ സംഭവിക്കുന്നത്‌? പഠിപ്പിക്കുന്നതിന്റെ കൂട്ടത്തില്‍ മനനം ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. ``ഇതാ ഇന്ന ആള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌. എഴുതിയെടുത്തോളു, പരീക്ഷക്ക്‌ വരും''. എഴുതിയെടുത്തു. ഇതെങ്ങിനെ സംഭവിക്കും? പറയൂ. നീയും കൂടെ ചിന്തിക്കൂ. ഇതെങ്ങനെ സംഭവിക്കും? ``കഥം അസദഃ സജ്ജായതാ ഇതി കഥം`` എങ്ങനെയാണ്‌ അസത്തില്‍നിന്ന്‌ ``സത്‌`` ഉണ്ടാകുന്നത്‌. അങ്ങനെ ഉണ്ടാവില്ല. പക്ഷേ ഒരു കൂട്ടര്‍ ഇങ്ങനെ പറയുന്നു. ഇല്ലായ്‌മയില്‍നിന്ന്‌ ഉണ്മ ഉണ്ടായി. അതെങ്ങിനെ ഉണ്ടാകും? ഇല്ലായ്‌മയില്‍നിന്ന്‌ ഉണ്മ ഉണ്ടായിയെന്നു പറയുന്നതുതന്നെ തെറ്റാണ്‌. അതുകൊണ്ട്‌ അത്‌ എങ്ങനെ സംഭവിക്കും? ഇത്‌ സംഭവിക്കില്ല. അതുകൊണ്ട്‌ ``ഇദം അഗ്രേ`` ഈ സൃഷ്‌ടിക്ക്‌, ജഗത്തിനുമുമ്പ്‌ ``സത്‌ ഏവ ആസീത`്‌ ``ആ സത്‌ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌ ``ഏകം ഏവഃ അദ്വിതീയം`` അത്‌ ഏകമാണ്‌. അത്‌ മാത്രമാണ്‌. അദ്വിതീയം. രണ്ട്‌ ഇല്ലാത്തതാണ്‌. ഇതാണ്‌ ഉദ്ദാലകന്‍ ആദ്യം തന്നെ ശ്വേതകേതുവിനോട്‌ പറയുന്നത്‌.

No comments:

Post a Comment