Monday, 18 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (24)

ഛാന്ദോഗ്യോപനിഷത്ത്‌ (24)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിനാലാം ദിവസം
വീണ്ടും പറയുന്നു 'ഏകേന ലോഹമണിനാ' ഒരു സ്വര്‍ണ്ണമണികൊണ്ട്‌ സ്വര്‍ണ്ണത്തെ അറിയുന്നതിലൂടെ എല്ലാ ആഭരണങ്ങളും സ്വര്‍ണ്ണമാണെന്ന്‌ എങ്ങനെ അറിയുന്നു. 'സര്‍വ്വം ലോഹമയം വിജ്ഞാതം സ്യാദ്‌' എങ്ങനെയാണോ ഒരു ലോഹമണിയെ സ്വര്‍ണ്ണത്തെ അറിഞ്ഞാല്‍ എല്ലാം സ്വര്‍ണ്ണമാണെന്ന്‌ അറിയുന്നത്‌, അതുപോലെ.
ചിലര്‍ക്ക്‌ ആഭരണത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളു ബുദ്ധി.അതുകൊണ്ട്‌ സ്വര്‍ണ്ണബുദ്ധി ഉണ്ടാവില്ല. ചിലര്‍ക്ക്‌ സ്വര്‍ണ്ണബുദ്ധി മാത്രമേ ഉണ്ടാവുള്ളൂ. ആഭരണബുദ്ധി ഉണ്ടാവില്ല. അത്‌ രണ്ടും വേണം. സ്വര്‍ണ്ണം ഇങ്ങനെ ഒരുപാട്‌ കെട്ടിത്തൂക്കി മറ്റുള്ളവരെ കാണിക്കാന്‍ ചിലര്‍ക്കിഷ്‌ടമാണ്‌. സ്വര്‍ണ്ണം ഒരുപാടുള്ളത്‌, ഉള്ളതൊക്കെയെടുത്തിട്ട്‌, ഇങ്ങനെ നടക്കും. ചില പുരുഷന്മാരുമുണ്ട്‌ അങ്ങനെ. സ്വര്‍ണ്ണമൊക്കെ ഇട്ടിട്ട്‌ ഷര്‍ട്ടിന്റെ ബട്ടനൊക്കെ 
അഴിച്ചിട്ട്‌ അങ്ങനെ നടക്കും. ഒരിക്കല്‍ ഒരാള്‍ തിരുമേനിയോട്‌ ചോദിച്ചുവെന്നാണ്‌ കഥ. ഈ പുരുഷന്മാര്‍ അങ്ങനെ സ്വര്‍ണ്ണമാലയിട്ട്‌ ബട്ടന്‍സൊക്കെ അഴിച്ചിട്ട്‌ നടക്കുന്നതിനെകുറിച്ച്‌ എന്താണ്‌ തിരുമേനിയുടെ അഭിപ്രായം എന്ന്‌. തിരുമേനി പറഞ്ഞു. ``സ്വര്‍ണ്ണത്തിന്റെ അരഞ്ഞാണമിടാനുള്ള ബുദ്ധി അവര്‍ക്ക്‌ ഉണ്ടാകാതിരിക്കട്ടെ. അല്ലാതിപ്പോള്‍ ഞാനെന്താണ്‌ പറയുക''. 
തുടര്‍ന്ന്‌ പറയുന്നു 'ഏകേന നഖനികൃന്തനേന' എങ്ങിനെയാണ്‌ ഒരു നെയില്‍കട്ടറിനെ അറിയുന്നതിലൂടെ 'സര്‍വ്വം കാര്‍ഷ്‌ണായസം ഇതി' എല്ലാം കാരിരുമ്പാണ്‌ എന്ന്‌ അറിയുന്നുവോ അതുപോലെയാണ്‌ കുട്ടീ ഇത്‌. 
അതിനവന്‍ പറഞ്ഞു 'നവൈനൂനം ഭഗവന്തഃ ഏതത്‌ അവേദിഷുഃ ഏതത്‌ അവേദിഷ്യന്‍ കഥം മേ ന അവക്ഷ്യന്നിതി ഭഗവാന്‍ തു ഏവ മേ തത്‌ ബ്രവീതു ഇതി തഥാ സൗമ്യാ ഇതി ഹോവാച' അച്ഛാ അവര്‍ക്ക്‌ 'ആതേ ഭഗവന്തഃ' അവര്‍ക്കിതിനെക്കുറിച്ച്‌ അറിയില്ലായിരുന്നു. അറിഞ്ഞിരുന്നുവെങ്കില്‍ ഞാനും ഇത്‌ അറിയുമായിരുന്നു. ഏതായാലും അങ്ങ്‌ തന്നെ ഇത്‌ പഠിപ്പിച്ചുതന്നാലും എന്ന്‌ പറഞ്ഞു. ഇനി ഇവിടുന്നങ്ങോട്ട്‌ ഉപനിഷത്ത്‌ ആരംഭിക്കുന്നു.
(തുടരും....)

No comments:

Post a Comment