Friday, 29 August 2014

ഛാന്ദോഗ്യോപനിഷത്ത്‌(33)

ഛാന്ദോഗ്യോപനിഷത്ത്‌(33)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
മുപ്പത്തിഅഞ്ചാം ദിവസം
ഒന്ന്‌ പരിണമിച്ചു മറ്റൊന്നായി അത്‌ പരിണമിച്ചു വേറൊന്നായി. പിന്നെയും പരിണമിച്ചു. അങ്ങനെ വാലുപോയി മനുഷ്യനായി എന്നല്ല പറയുന്നത്‌. വാനരന്റെ വാലുപോയിട്ടല്ല നരനാവുന്നത്‌. ഇത്‌ വളരെ വ്യക്തമായി പറയുന്നു. ഇത്‌ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ നിരാകരിക്കുകയോ എന്തും ആവാം. പക്ഷേ ഈ പ്രകാരത്തില്‍ തന്നെയാണ്‌ സൃഷ്‌ടി നടന്നുകൊണ്ടിരിക്കുന്നത്‌. അല്ലെങ്കില്‍ മനുഷ്യന്‍ പുരോഗമിച്ചിട്ട്‌ വേറെ എന്തെങ്കിലും ആയി കാണേണ്ടേ? കുറെ കാലമായല്ലൊ ഇത്‌ തുടങ്ങിയിട്ട്‌. എന്താണ്‌ പുരോഗമിക്കാത്തത്‌? 
അനേന ജീവേന ആത്മനാ സ്വയം അനുപ്രവിശ്യ അത്‌ തന്നെ സ്വയം എല്ലാറ്റിലും പ്രവേശിച്ചു. നാമരൂപേ വ്യാകരവാണി ഇതി അന്ന്‌ അപ്പോള്‍ നാമരൂപങ്ങള്‍ പ്രകടമായി. ഓരോന്നിനും ഓരോ പേരുവന്നു. നാം സസ്യങ്ങളെന്നു പറഞ്ഞു. വെള്ളത്തിലെ ജീവജാലങ്ങള്‍ക്ക്‌ മത്സ്യങ്ങളെന്ന്‌ പറഞ്ഞു. കരയില്‍ വസിക്കുന്നതിനെ മൃഗങ്ങളെന്നു പറഞ്ഞു. ജന്തുക്കളെന്നു പറഞ്ഞു. നാമരൂപേ നാമം വന്നു. രൂപം വന്നു. 
ഇതൊക്കെ നാം ഭാവന ചെയ്യുന്നുണ്ടോ? ഓരോന്നിങ്ങനെ പ്രകടമാവുന്നു. കമ്പ്യൂട്ടറില്‍ ഇതൊക്കെ ഡിസൈന്‍ ചെയ്യാമായിരുന്നു. ഓരോന്നിങ്ങനെ പ്രകടമാവുകയാണ്‌. ഇതൊക്കെ ഇപ്പോള്‍ ആനിമേഷന്‍ കൊണ്ട്‌ സാധിക്കുന്നുണ്ട്‌. 
ഇങ്ങനെയാണ്‌ പലതും ഓരോന്ന്‌ ഓരോന്നിലേക്ക്‌ പ്രവേശിക്കുന്നതും ഇങ്ങനെ പലതായിട്ടുത്തീരുന്നതും. ഇനിയുള്ള പ്രയോഗങ്ങളൊക്കെ വളരെ ശ്രദ്ധിക്കണം. സാ ഇയം ദേവതാഃ എന്നാണ്‌. ആ എന്നു പറയുമ്പോള്‍ അഗ്രേ എന്നത്‌, ഈ എന്നു പറയുമ്പോള്‍ ആ നാമരൂപാദികളെ പ്രകടമാക്കിയതാണുദ്ദേശിക്കുന്നത്‌. ആ ഈ ദേവത ഏകൈകാം ത്രിവൃതം ത്രിവൃതം കരവാണി ഇതി അത്‌ ഓരോന്നിലും ഓരോന്നും മുമ്മൂന്നും കൂടിച്ചേര്‍ന്നു. തേജസ്സ്‌, ജലം, ഭൂമി ഇതാണ്‌ മൂന്നുദേവതമാര്‍. ഇതിനെ അഞ്ചായിട്ട്‌ പറയും. ഇവിടെ ഈ ഉപനിഷത്തില്‍ ത്രിവൃത്‌കരണം എന്നുപറയും. വേറൊരുപനിഷത്തില്‍ പഞ്ചീകരണമെന്നും പറയും. പഞ്ചീകരണമാണ്‌ പ്രസിദ്ധമായിട്ടുള്ളത്‌. പഞ്ചീകരണവും ത്രിവൃത്‌കരണവും തമ്മിലെന്താണ്‌ ഭേദം? ത്രിവൃത്‌കരണത്തില്‍ വായു, ആകാശം എന്നീ ഭൂതങ്ങളില്ല എന്നേയുള്ളൂ. എന്തുകൊണ്ട്‌ അതിനെ മാറ്റിനിര്‍ത്തി എന്നാണെങ്കില്‍ നഗ്നനേത്രങ്ങള്‍ക്ക്‌, ഇന്ദ്രിയങ്ങള്‍ക്ക്‌ അവ വിഷയീഭവിക്കാത്തതുകൊണ്ട്‌. അത്‌ ഇല്ല എന്നതുകൊണ്ടല്ല. അതുകൊണ്ട്‌ ശ്വേതകേതുവിനെ പഠിപ്പിക്കാന്‍ അച്ഛന്‍ വളരെ ലളിതമായിട്ട്‌ തുടങ്ങുകയാണ്‌. എല്ലാം കൂടി പറഞ്ഞ്‌ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്ന്‌ വിചാരിച്ചിട്ടുണ്ടാകും. നമുക്ക്‌ വേണമെങ്കില്‍ പഞ്ചീകരണത്തെയും സ്വീകരിക്കാം.
(തുടരും...)

No comments:

Post a Comment