Saturday, 16 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 16

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 16

ജ്ഞാനേന തു തദജ്ഞാനം...
യോഷാം നാശിതമാത്മനഃ
തേഷാമാദിത്യവത് ജ്ഞാനം
പ്രകാശയതി തത്പരം


എന്നാല്‍ ആത്മജ്ഞാനംകൊണ്ട് ആരുടെ അജ്ഞാനം നശിപ്പിക്കുന്നുവോ, അവരിലെ ആ ജ്ഞാനം പരിപൂര്‍ണ്ണമായ പരമാത്മസ്വരൂപത്തെ, സൂര്യന്‍ വസ്തുക്കളെയെന്നപോലെ പ്രകാശിപ്പിക്കുന്നു.

അജ്ഞാനം പരിപൂര്‍ണ്ണമായി നശിക്കുമ്പോള്‍ മാത്രമേ മോഹങ്ങളും ദുര്‍വ്വാസനകളും ഇല്ലാതാവുകയുള്ളൂ. അപ്പോള്‍ ദൈവം ഒന്നിന്‍റേയും കര്‍ത്താവല്ലെന്നുള്ള യഥാര്‍ത്ഥ കാഴ്ചപ്പാട് ഉണ്ടാകുന്നു. അകര്‍ത്താവായ ഒരസ്ഥിത്വമാണ് ഈശ്വരന്‍ എന്ന സാക്ഷാല്‍ക്കാരം ആത്മാവിനു ഉണ്ടാകുമ്പോള്‍ ഞാന്‍ തന്നെയാകുന്നു ഈശ്വരന്‍ എന്നുള്ള അനശ്വരസത്യം അതിനെ പിന്തുടര്‍ന്ന് എത്തുന്നു. ഇപ്രകാരമുള്ള വിവേകം ചിത്തത്തില്‍ വിളങ്ങുമ്പോള്‍ ഈ ലോകത്തില്‍ ഇങ്ങനെയാണ് ഭേദചിന്ത പുലര്‍ത്താന്‍ കഴിയുക? ഇപ്രകാരമുള്ള അവസ്ഥയില്‍ സ്വന്തം അനുഭവങ്ങളുടെ അനുഭൂതിയില്‍ അമരുന്ന ദ്രഷ്ടാവ്, പ്രപഞ്ചം മുഴുവനും ആത്മഭാവത്തില്‍ അധിഷ്ഠിതമായിരിക്കുന്നതായി ദര്‍ശിക്കുന്നു. സൂര്യോദയത്തിനു മുന്‍പുള്ളതുപോലെ അന്ധകാരത്തില്‍ ആണ്ടു കിടക്കുകയും ചെയ്യുന്നതു സംഭവ്യമാണോ?

സൂര്യനെ മഴക്കാര്‍ മൂടി എന്നു പറയാറില്ലെ? ഇടയില്‍ തടസ്സമാവുക മാത്രമാണ് കാര്‍മേഘം ചെയ്യുന്നത്. അതുംവേണ്ട, കണ്ണിനു തൊട്ടുമുന്നില്‍ പിടിച്ച ഒരു ചെറിയ വസ്തുമതി സൂര്യനെ അപ്പാടെ മറയ്ക്കാന്‍. ഇവിടെ ഒരു വിശേഷമുള്ളത് ആ തടസ്സം എങ്ങനെ നീക്കണം എന്നറിയാനും ആ ജ്ഞാനംതന്നെ ഉപാധിയാകണം എന്നതാണ്. അറിവുതന്നെയാണ് പരമാത്മാവ് എന്നു പറയുന്നത് അതിനാലത്രേ. സൂര്യനെ കാണാന്‍ വേറെ വെളിച്ചം വേണ്ടല്ലോ.
'ഞാന്‍ അറിയുന്നു' എന്ന തോന്നല്‍പ്പോലും പരമമായ അറിവില്‍ ആസകലം വിലയിച്ച് ഇല്ലാതാകുന്നതാണ് അറിവിന്റെ പരിസമാപ്തി. ആ നിലയിലെ അനുഭവമാണ് സച്ചിദാനന്ദം. അതിനെ സായുജ്യം എന്നു പറയുന്നു.
ഈശ്വരന്‍തന്നെ ആയിത്തീരുന്ന അവസ്ഥയാണത്.

(തുടരും.....)

No comments:

Post a Comment