Sunday, 3 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (17)

ഛാന്ദോഗ്യോപനിഷത്ത്‌ (17)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനേഴാം ദിവസം

വാചാരംഭണം സൂക്ഷ്‌മഭാവത്തിലുള്ളതാണ്‌. ആരാണോ സൃഷ്‌ടി നടത്തുന്നത്‌ അവന്റെ അകത്താണ്‌ വാചാരംഭണം. വികാരം അതിന്റെ പരിണാമം. നാമം പേര്‌. ഒരു കുശവന്‍ കലം ഉണ്ടാക്കുന്ന സമയത്ത്‌ മണ്ണിന്റെ പരിണാമമാണ്‌ അത്‌ കലമായിട്ട്‌ വരുന്നത്‌. മണ്ണ്‌ ചക്രത്തിലിരുന്ന്‌ പരിണമിക്കുന്നു. അതാണ്‌ പരിണാമം. 
വികാരമാണത്‌. പിന്നെ അതിന്റെ നാമധേയമാണ്‌ കുടം എന്നത്‌. കുശവന്റെ മനസ്സിനകത്തൊരു കുടമുണ്ട്‌. ഇതാണ്‌ വാചാരംഭണം. കുശവന്റെ മനസ്സിനകത്തിരിക്കുന്നതിനെയാണ്‌ ചക്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. അപ്പോള്‍ സൃഷ്‌ടിയുടെ വാചാരംഭണത്തെക്കുറിച്ചാണ്‌ നമ്മുടെ ആ ഗുരുക്കന്മാര്‍, പൂര്‍വ്വികന്മാര്‍ പഠിപ്പിച്ചത്‌. 
വാചാരംഭണമൊക്കെ നമ്മുടെ ഇന്നത്തെ ഭൗതികശാസ്‌ത്രത്തില്‍ വിഷയമാണോ എന്നുള്ളതറിയില്ല. വാചാരംഭണത്തിലാണ്‌ പഠനം എന്നുമറിയില്ല. കുട്ടിയുടെ ഭാവന വളരുന്നതിങ്ങനെയാണ്‌. അവന്റെയുള്ളിലെ സര്‍ഗശേഷിയെ വളര്‍ത്തലാണ്‌. അപ്പോള്‍ 
എവിടെയെങ്കിലും, എന്തെങ്കിലും കണ്ടാല്‍ അതുപോലെ അതങ്ങോട്ട്‌ ചെയ്യലല്ല. കണ്ടുകഴിഞ്ഞാല്‍ അതില്‍ തന്റേതായിട്ടുള്ള എന്തെങ്കിലും കൂടെ സംഭാവന ചെയ്യണം. 
ഇപ്പോള്‍ എവിടെ നോക്കിയാലും ചട്ടിയുടെ മുകളില്‍ ഫോട്ടോയൊക്കെ ഒട്ടിക്കുന്ന പരിപാടി കാണാം. എല്ലായിടത്തും ഉണ്ട്‌. 
ആരെങ്കിലും ഒരാള്‍ തുടങ്ങിയാല്‍ അതെല്ലാവരും ചെയ്യും. ഒരാള്‍ പ്ലാസ്റ്റിക്‌ കൊണ്ട്‌ പൂവുണ്ടാക്കാന്‍ തുടങ്ങിയാല്‍ പിന്നെവിടെ പോയാലും പ്ലാസ്റ്റിക്കിന്റെ പൂവാണ്‌. ആരെങ്കിലും തുന്നുന്നത്‌ കണ്ടാല്‍ പിന്നെ അതുതന്നെ. പാഴ്‌ വസ്‌തുക്കളില്‍നിന്ന്‌ ഉണ്ടാക്കുന്നതെന്ന്‌ പറഞ്ഞിട്ട്‌ പിന്നെ ഇവര്‍ പാഴ്‌വസ്‌തുക്കള്‍ വിലകൊടുത്ത്‌ മേടിക്കുകയാണ്‌. എന്നിട്ട്‌ ഇതെല്ലാം പാഴ്‌വസ്‌തുക്കളില്‍നിന്നുണ്ടാക്കിയതാണ്‌ എന്നുപറയും. ഇത്രയും പാഴ്‌വസ്‌തുക്കള്‍ നിങ്ങള്‍ക്കെവിടുന്നാണ്‌ കിട്ടിയത്‌?. മാര്‍ക്കറ്റില്‍ നിന്നുകിട്ടും. അപ്പോള്‍ പിന്നെ പാഴ്‌വസ്‌തുക്കള്‍ എന്നു പറയാന്‍ പറ്റില്ല. 
കുശവന്റെ മനസ്സിനകത്തിരിക്കുന്ന കലവും ഇവിടെകാണുന്ന പേരും വികാരവും ഇല്ലാത്തതാണ്‌ കുട്ടി. എന്താണുള്ളത്‌? `മൃത്തികാ ഇതി ഏവ സത്യം` മണ്ണ്‌ മാത്രമാണ്‌ സത്യം. ഉള്ളത്‌ അന്വേഷിച്ചാല്‍ മറ്റേതൊക്കെ അയാഥാര്‍ഥ്യമാണ്‌. പഠനത്തിന്റെ ആദ്യ ഭാഗങ്ങളാണ്‌. ഇവിടെ നിന്നാണ്‌ തത്വമസിയിലേക്ക്‌ കൊണ്ടുപോകുന്നത്‌. ഒരു ആദേശത്തെക്കുറിച്ച്‌ മകന്‌ പറഞ്ഞുകൊടുക്കുകയാണ്‌. എന്താണ്‌ അച്ഛന്‍ പറഞ്ഞത്‌? മോനേ നീയതറിഞ്ഞില്ലേ? ഏതൊന്നറിഞ്ഞാലാണോ എല്ലാം, അറിയപ്പെട്ടതായിത്തീരുന്നത്‌, ഏതൊന്നറിഞ്ഞാല്‍ എല്ലാ മനനം ചെയ്യാത്തതും മനനം ചെയ്യപ്പെട്ടതായി ഭവിക്കുന്നത്‌ അത്‌ നീയറിഞ്ഞില്ലേ? ``എനിക്ക്‌ മനസ്സിലായില്ലല്ലോ അച്ഛാ''. അപ്പോഴാണിതു പറഞ്ഞത്‌. യഥാ സൗമ്യ ഏകേന മൃത്‌പിണ്‌ഡേന സര്‍വം മൃന്മയം വിജ്ഞാതം സ്യാദ്‌ വാചാരംഭണം 
വികാരോനാമധേയം മൃത്തികാ ഇതി ഏവ സത്യം എന്നവനോട്‌ പറഞ്ഞത്‌. അതിലെന്താണ്‌ സത്യമായിട്ടുള്ളത്‌ `മൃത്തികാ`. ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ നിനക്ക്‌ രണ്ടുദാഹരണം കൂടെ ഞാന്‍ 
പറഞ്ഞുതരാം.

(തുടരും....)

No comments:

Post a Comment