Thursday, 28 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 29

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 29

ഭോക്താരം യജ്ഞതപസാം
സര്‍വ്വലോക മഹേശ്വരം
സുഹൃതം സര്‍വ്വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി.

യജ്ഞങ്ങളുടേയും തപസ്സുകളുടേയും ഫലങ്ങളെ നല്കുന്നവനായും സകലലോകങ്ങള്‍ക്കും മഹേശ്വരനായും സര്‍വ്വജീവികളിലും കാരുണ്യം ചൊരിയുന്ന സുഹൃത്തായും എന്നെ, യോഗനിഷ്ഠകൊണ്ടു കണ്ടറിയുന്ന യോഗിക്ക് ശാശ്വതമായ ശാന്തി ലഭിക്കുന്നു.

ഞാന്‍ മുമ്പു പറഞ്ഞതുപോലെ, ചിലര്‍ ശരീരത്തിലിരിക്കു മ്പോള്‍ത്തന്നെ ബ്രഹ്മത്വം പ്രാപിക്കുന്നു. അവര്‍ ഇതു കൈവരിക്കുന്നത് യോഗത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാണ്. മനോനിയന്ത്രണമാകുന്ന മലയുടെ കൊടിമുടി കയറിയും യോഗാനുഷ്ഠാനത്തിന്റെ പാരാവാരം നീന്തിയും പ്രപഞ്ചത്തിലെ അസ്തിത്വത്തിന്റെ അതിര്‍വരമ്പുകള്‍ അതിക്രമിച്ചു കടക്കുമ്പോഴും അവര്‍ക്ക് ബ്രഹ്മാനന്ദം അനുഭവപ്പെടുന്നു. എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും മോചിതരായ അവര്‍ ലൗകികജീവിതം നയിക്കുന്നുവെങ്കിലും ആത്മസാക്ഷാല്‍ക്കാരം ലഭിച്ചവരെന്ന നിലയില്‍ അവര്‍ക്ക് എപ്പോഴും ശാന്തി ലഭിക്കുന്നു.

യോഗാനുഷ്ഠാനത്തിന്റെ പൊരുള്‍ ഭഗവാന്‍ അര്‍ജ്ജുനനു വിശദീകരിച്ചുകൊടുത്തപ്പോള്‍, തീഷ്ണമനസ്കനായ അര്‍ജ്ജുനന്‍ പകച്ചു നിന്നുപോയി. അര്‍ജ്ജുനന്റെ മനസ്സിലുണ്ടായ വികാരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ കൃഷ്ണന്‍ പുഞ്ചിരിയോടെ ചോദിച്ചു:

പാര്‍ത്ഥാ, എന്റെ സംഭാഷണം നിന്നെ തൃപ്തിപ്പെടുത്തിയോ?

അര്‍ജ്ജുനന്‍ പ്രതിവചിച്ചു: ഭഗവന്‍, അന്യരുടെ മനോവ്യാപാരം മനസ്സിലാക്കുന്നതില്‍ പ്രവീണനായ അങ്ങ് എന്റെ ചിത്തവൃത്തി ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് അങ്ങ് നേരത്തേതന്നെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അങ്ങ് പറഞ്ഞകാര്യങ്ങളൊക്കെ ഒരിക്കല്‍ക്കൂടി ഋജുവായും ലളിതമായും എനിക്കു പറഞ്ഞുതന്നാലും. നീന്തിക്കടക്കേണ്ടുന്ന ഒരു നദിയേക്കാള്‍ നിഷ്പ്രയാസം കടക്കാന്‍ കഴിയുന്നത് ഇറങ്ങിക്കയറാവുന്ന ഒരു പുഴയാണ്. അതുപോലെ അങ്ങ് ഉപദേശിച്ചുതന്ന കര്‍മ്മയോഗം പ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെങ്കില്‍ത്തന്നെയും, എന്നെപ്പോലെയുള്ള ബലഹീനന്മാര്‍ക്കു സാംഖ്യയോഗത്തേക്കാള്‍ അനായാസമായും അപ്രമേയമായും സ്വീകരിക്കാവുന്നത് അതാണ്. ആകയാല്‍ എനിക്കു ശരിക്കും ഗ്രഹിക്കാനായി അത് ഒരിക്കല്‍ക്കൂടി എടുത്തുപറഞ്ഞാലും. അത് ആവര്‍ത്തനമാണെങ്കില്‍പോലും സമ്പൂര്‍ണ്ണമായി വിവരിക്കണമെന്ന് അപേക്ഷിക്കുന്നു.

ഭഗവാന്‍ പറഞ്ഞു: ആഹാ! അങ്ങനെയോ ഈ മാര്‍ഗ്ഗമാണു ഭേദമെന്നു നീ കരുതുന്നുവെങ്കില്‍ നിനക്കുവേണ്ടി അത് ആവര്‍ത്തിക്കുന്നതിന് എനിക്കു സന്തോഷമേയുള്ളൂ. നിനക്ക് ഔത്സുക്യമുള്ള സ്ഥിതിക്ക് അത് വീണ്ടും ഉപദേശിക്കുന്നതിന് ഞാന്‍ മടിക്കുന്നതെന്തിന്? നീ നല്ലപോലെ ശ്രദ്ധിച്ചു കേള്‍ക്കുകയും അതനുഷ്ഠിക്കുകയും ചെയ്യുക.

തന്റെ വാത്സല്യഭാജനമായ പുത്രനോട് സംസാരിക്കുന്ന ഒരമ്മയുടെ അന്‍പു നിറഞ്ഞ ഹൃദയമാണ് ഭഗവാനുണ്ടായിരുന്നത്. ഹൃഷികേശിന്റെ ഹൃത്തടത്തില്‍ അലയടിച്ചുയര്‍ന്ന പ്രേമസാഗരത്തിന്റെ ആഴം അളക്കാന്‍ ആര്‍ക്കാണു കഴിയുക? അദ്ദേഹത്തിന്റെ താലോലമായ കടാക്ഷം അനുഗൃഹീതവും കരുണാമയവും മൃദുലവുമായ ചേതോവികാരത്തിന്റെ അമൃതബിന്ദുക്കള്‍ പൊഴിക്കുന്നതുമായിരുന്നു. ഭഗവാന് അര്‍ജ്ജുനനോടുള്ള പ്രേമവായ്പ്പ് എത്രത്തോളം വിശദീകരിച്ചാലും വ്യക്തമാക്കാന്‍ കഴിയുന്നതല്ല. അത് അത്രത്തോളം അഗാധമായിരുന്നു. അര്‍ജ്ജുനനോടുള്ള അനുരാഗോവേശം കൊണ്ട് മതിമറന്ന ഭഗവാന്‍ പറഞ്ഞു:

ഭോക്താവ്, യജ്ഞം, തപസ്സ്, മഹേശ്വരപദവി, സര്‍വഭൂതസൗഹൃദം എന്നീ പദങ്ങളുടെ അര്‍ഥം ശരിയായി അറിയേണ്ടതുണ്ട്. ഭോക്താവ് എന്നതിന് രക്ഷകന്‍ എന്നുകൂടി താത്പര്യമുണ്ട്. പരമാത്മവുമായി സായുജ്യം സാധിക്കാന്‍ വേണ്ടി സമര്‍പ്പിതമായ കര്‍മമാണ് യജ്ഞം (യാഗാദികളല്ല.) തപസ്സ് എന്നാല്‍ ആത്മനിയന്ത്രണത്തിലൂടെ നിസ്സംഗത വളര്‍ത്തിയെടുക്കാനുള്ള ഏകാഗ്രനിഷ്ഠ എന്നാണ് സാരം. (മനസ്സ്, വാക്ക്, ശരീരം എന്നിവയാല്‍ എങ്ങനെയൊക്കെ തപസ്സ് ചെയ്യാമെന്ന് പിന്നീട് വിസ്തരിക്കുന്നുണ്ട്.) നമ്മുടെ എല്ലാവിധ അനുഭൂതികളുടെയും ആവിഷ്‌കാരങ്ങളുടെയും മൊത്തം നിയന്താവാണ് മഹേശ്വരന്‍. ഓരോ അനുഭൂതിക്കും അതിനെ പ്രകാശിപ്പിക്കുന്ന പ്രതിഭാസം എന്ന അര്‍ഥത്തില്‍ ഓരോ 'ദേവ'നെ സങ്കല്പിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, കാഴ്ചയുടെ ദേവത കണ്ണുകളുടെ ക്ഷേത്രത്തെ പ്രകാശിപ്പിച്ച് രൂപങ്ങളും വര്‍ണങ്ങളും ദൂരങ്ങളും അറിയാനിടയാക്കുന്നു. അന്തരാത്മാവ് ഇത്തരം എല്ലാ ദേവതകളുടെയും അധിപനാണ്, അതിനാല്‍ മഹേശ്വരന്‍.

സാധാരണജീവിതത്തില്‍ ഒരു മഹാചക്രവര്‍ത്തിയെ സമീപിക്കാനോ കാണാന്‍പോലുമോ വളരെ പ്രായസമാണെങ്കില്‍, ഈ മഹേശ്വരന്‍ എല്ലാ ചരാചരങ്ങളുടെയും സുഹൃത്താണ്, സുലഭനാണ്.

ചുരുക്കത്തില്‍, തപസ്സുകൊണ്ട് സത്ത്വശുദ്ധിയും യജ്ഞംകൊണ്ട് സ്വരൂപശുദ്ധിയും നേടാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ പ്രഭു എന്നും വിഭു എന്നും മഹേശ്വരനെന്നും ഒക്കെ പറയുന്നത് ഒരു അന്യദേവത അല്ല, സ്വാത്മാവിന്റെ തന്നെ നിര്‍മലമായ ഉണ്മയാണ്. അതായത്, തന്റെ യജ്ഞവും തപസ്സുമൊക്കെ തന്റെതന്നെ സത്‌സ്വരൂപത്തില്‍ വിലയംചെയ്യുന്നു. ഉലയില്‍ ഉരുകുന്തോറും ഉളവാകുന്ന മാറ്റ് സ്വര്‍ണം തന്നെ സ്വീകരിക്കുന്നു എന്നു പറയുമ്പോലെയേ ഉള്ളൂ ഇതും. നമ്മില്‍ത്തന്നെ കുടിയിരിക്കുന്ന പരമാത്മാവ്, നമ്മിലുള്ള ആത്മചൈതന്യത്തെ തന്നില്‍ ലയിപ്പിക്കാന്‍ സൗഹൃദപൂര്‍വംസദാ സന്നദ്ധമാണെന്ന് സാരം.അല്ലാതെ, ധാന്യാദികള്‍ തീയിലെരിയിക്കുന്നതാണ് യജ്ഞമെന്നും സീരിയലുകളിലും മറ്റും കൊമ്പുവെച്ച അസുരന്മാരുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഒറ്റക്കാലില്‍ നിന്നു ചെയ്യുന്ന പണിയാണ് തപസ്സെന്നുമൊക്കെ വിചാരിച്ചാല്‍ കുഴങ്ങിയതുതന്നെ!
കര്‍മങ്ങളെ ഉപേക്ഷിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ വഴി കര്‍മാനുഷ്ഠാനത്തിലൂടെയാണ് എന്ന് യുക്തിയുക്തം സ്ഥാപിച്ചു. കര്‍മാനുഷ്ഠാനത്തില്‍ ചിത്തവൃത്തികളുടെ നിയന്ത്രണം സാധിക്കാനുള്ള പരിശീലനത്തെപ്പറ്റിയാണ് ഇനി പറയുന്നത്.

വിവിധങ്ങളായ ദര്‍ശനങ്ങളുടെയും ആരാധനാ ക്രമങ്ങളുടെയും ഉപാസനാ സമ്പ്രദായങ്ങളുടെയും സമഞ്ജസമായ സമീകരണമാണ് ഗീത. മനുഷ്യപരിണാമത്തിന്റെ ആത്യന്തികലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിനു കടകവിരുദ്ധങ്ങളായ അനാചാരങ്ങളെ മാത്രമാണ് ഗീത തള്ളിപ്പറയുന്നത്.
ഓം തത് സത്

ഇതി ശ്രീമത് ഭഗവത്ഗീതാസു ഉപനിഷത്സുബ്രഹ്മവിദ്യായാം യോഗശാസ്ത്രേശ്രീകൃഷ്ണ അര്‍ജ്ജുനസംവാദേ
കര്‍മ്മസന്യാസയോഗോ നാമപഞ്ചമോഽദ്ധ്യായഃ
കര്‍മ്മസന്ന്യാസയോഗമെന്ന അഞ്ചാം അദ്ധ്യായം കഴിഞ്ഞു.

(മനസ്സുകൊണ്ട് ശരീരത്തെ എന്നപോലെ ശരീരംകൊണ്ട് മനസ്സിനെയും നിയന്ത്രിക്കാമെന്ന് ഋഷീശ്വരന്മാര്‍ പണ്ടേ അറിഞ്ഞു. ആ അറിവിനെ ആത്മസാക്ഷാത്കാരത്തിന് എങ്ങനെ സഹായകമാക്കാമെന്ന് അടുത്ത അധ്യായത്തില്‍ പറയുന്നു.)

(തുടരും......)

No comments:

Post a Comment