Tuesday, 26 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (30)

ഛാന്ദോഗ്യോപനിഷത്ത്‌ (30)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പത്തൊന്നാം ദിവസം
പിതൃലോകവും ദേവലോകവും ഗന്ധര്‍വ്വലോകവും ബ്രഹ്മലോകവുമൊക്കെ എന്താണ്‌? അവയെ നാം എങ്ങനെയാണ്‌ മനസ്സിലാക്കേണ്ടത്‌? പിതൃലോകം എന്നുപറഞ്ഞാല്‍ എന്താണ്‌? ലോകം എന്നുപറഞ്ഞാല്‍ അനുഭവമണ്‌ഡലമാണ്‌. പിതൃലോകമെന്നു പറഞ്ഞാല്‍ നമുക്ക്‌ ഒരു പിതൃലോകമുണ്ടായിരുന്നു. നാം പിതൃലോകത്തിലായിരുന്നു. പിതാവില്‍ കുടികൊണ്ട സമയത്ത്‌ ഞാന്‍, എന്റെ ആവിര്‍ഭാവത്തിനുമുമ്പ്‌, അമ്മയുടെ ഗര്‍ഭത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌, ഞാന്‍ അച്ഛനിലായിരുന്നു. അച്ഛന്റെ ശരീരത്തില്‍, അനുഭവമണ്‌ഡലങ്ങളിലായിരുന്നു ഞാന്‍. ഇതാണെന്റെ പിതൃലോകം, സൂക്ഷ്‌മമായിട്ടുള്ള തലത്തില്‍ ചിന്തിക്കുമ്പോള്‍. അതായത്‌ ഇവിടെ അറിവിന്റെ വികാസമാണ്‌ ലോകങ്ങളിലേക്ക്‌ നമ്മെ കൊണ്ടുപോകുന്നത്‌. 
ഒന്നാമത്തേത്‌ പിതൃലോകമെന്ന്‌ പറയുന്നു. പിന്നെ ദേവലോകവും ഗന്ധര്‍വ്വലോകവുമാണ്‌. ദേവലോകമെന്നുപറഞ്ഞാല്‍, ദേവന്‍ എന്നാല്‍ ഉപനിഷത്തിന്റെ ഭാഷയില്‍ ഇന്ദ്രിയങ്ങളാണ്‌. ദേവേന്ദ്രന്‍ മനസ്സാണ്‌. അപ്പോള്‍ ഇന്ദ്രിയങ്ങളുടെ ലോകം ആണ്‌ ദേവലോകം. എന്നുപറഞ്ഞാല്‍ ആ സൂക്ഷ്‌മഭാവത്തില്‍നിന്നും മാറി പക്വമായി, അമ്മ പ്രസവിച്ച്‌, പിന്നീടുള്ള ലോകത്തെ ഇന്ദ്രിയങ്ങളാണ്‌ നമുക്ക്‌ അനുഭവപ്പെടുത്തിത്തരുന്നത്‌. ഇതാണ്‌ ഗന്ധര്‍വ്വലോകവും ദേവലോകവും. അവിടെയാണ്‌ പാട്ടും കരച്ചിലുമൊക്കെ ഉള്ളത്‌. പിന്നെ ബ്രഹ്മലോകം. ഇതിന്‌ മുഴുവന്‍ നാഥനായിട്ടുള്ള, ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന കാരണത്തെ അന്വേഷിച്ച്‌, ആ കാരണത്തെ സാക്ഷാല്‍ക്കരിക്കുന്ന ``ബ്രഹ്മവിദ്‌ ബ്രഹ്മൈവ ഭവതി``എന്ന സാധനയിലൂടെ തന്റെ സൂക്ഷ്‌മതലങ്ങളിലേക്ക്‌, തന്റെ തന്നെ ഉണ്മയിലേക്ക്‌ ആഴ്‌ന്നിറങ്ങി സമാധിയെ പ്രാപിക്കുന്ന അവസ്ഥ. ആ അനുഭവമണ്‌ഡലത്തെ ബ്രഹ്മലോകമെന്നു മനസ്സിലാക്കാം. 
ഇവിടെ ഈ ബോധസത്ത സങ്കല്‍പ്പിച്ചു പലതാകട്ടെയെന്ന്‌. അതില്‍നിന്നാണ്‌ ഈ ആവിര്‍ഭാവങ്ങളൊക്കെ ഉണ്ടായിട്ടുള്ളത്‌. വേദത്തില്‍ വേറൊരു സ്ഥലത്ത്‌ സൃഷ്‌ടിക്രമത്തെ പറയുന്നത്‌ ഇങ്ങനെയാണ്‌. ``ഏതസ്‌മാദ്‌ ആത്മനഃ ആകാശ സംഭൂതഃ`` ആ ബോധസത്തയില്‍നിന്ന്‌ ആകാശം ഉണ്ടായി. ``ആകാശാദ്‌ വായുഃ``ആകാശത്തില്‍ നിന്ന്‌ വായു. ``വായോഃ അഗ്നിഃ`` വായുവില്‍നിന്ന്‌ അഗ്നി. ``അഗ്നേ ആപഃ`` അഗ്നിയില്‍നിന്ന്‌ ജലം. ``അപ്യ പൃഥ്വീ`` അപില്‍നിന്ന്‌ ഭൂമി ``പൃഥ്വിവ്യാം ഔഷധയഃ`` ഭൂമിയില്‍നിന്ന്‌ ഔഷധികള്‍. ``ഔഷധിഭ്യോഃ അന്നം`` ഔഷധികളില്‍നിന്ന്‌ അന്നം. ``അന്നാദ്‌ പുരുഷഃ`` അന്നത്തില്‍നിന്ന്‌ പുരുഷന്‍. ഇതാണതിന്റെ ക്രമം. ബോധസത്തയില്‍നിന്ന്‌ ആകാശം. ആകാശത്തില്‍നിന്ന്‌ വായു. ഇവിടെയൊക്കെ സങ്കല്‍പ്പങ്ങളുണ്ട്‌. ആ ബോധസത്ത സങ്കല്‍പ്പിച്ചു, പലതാകട്ടെ. അതില്‍നിന്ന്‌ ആകാശമുണ്ടായി. ആകാശം സങ്കല്‍പ്പിച്ചു, പലതാകട്ടെ. അതില്‍നിന്ന്‌ വായുവുണ്ടായി. വായു സങ്കല്‍പ്പിച്ചു, പലതാവട്ടെ. അതില്‍നിന്ന്‌ അഗ്നിയുണ്ടായി. അഗ്നി സങ്കല്‍പ്പിച്ചു, പലതാവട്ടെ. ജലമുണ്ടായി. ജലം സങ്കല്‍പ്പിച്ചു, ഭൂമിയുണ്ടായി. ഭൂമി സങ്കല്‍പ്പിച്ചു, ഔഷധികളുണ്ടായി. ഔഷധികള്‍ സങ്കല്‍പ്പിച്ചു, അന്നമുണ്ടായി. അന്നം സങ്കല്‍പ്പിച്ചു നമ്മളൊക്കെ ഉണ്ടായി. കഴിച്ച അന്നമാണ്‌ നമ്മളായിട്ടിരിക്കുന്നത്‌. ഒരു ശാസ്‌ത്രകാരനും നിഷേധിക്കാന്‍ പറ്റില്ല ഈ പറഞ്ഞതൊക്കെ. ഇതൊരു ക്രമമാണ്‌. 
ഇനി ഇവിടെ നമുക്ക്‌ ഇതില്‍ മനസ്സിലാവാനുള്ളത്‌ സങ്കല്‍പ്പിക്കലാണ്‌. ``ഞാന്‍ സങ്കല്‍പ്പിച്ചു ഗുരുവായൂര്‍ക്ക്‌ ഒരാള്‍രൂപം''. അതല്ല ഇവിടുത്തെ സങ്കല്‍പ്പം. ഇത്‌ ആദ്യം മനസ്സിലാക്കണം,ആ സങ്കല്‍പ്പവും ഈ സങ്കല്‍പ്പവും രണ്ടും രണ്ടാണ്‌. അതും സങ്കല്‍പ്പം തന്നെ.
(തുടരും....)

No comments:

Post a Comment