Saturday, 30 August 2014

ഛാന്ദോഗ്യോപനിഷത്ത്‌(35)

ഛാന്ദോഗ്യോപനിഷത്ത്‌(35)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
മുപ്പത്തിഏഴാം ദിവസം

ഒന്നാമത്തെ വൃത്തത്തിന്‌ ആകാശമെന്നും, രണ്ടാമത്തെ വൃത്തത്തിന്‌ വായുവെന്നും, മൂന്നാമത്തെ വൃത്തത്തിന്‌ അഗ്നിയെന്നും, നാലാമത്തേതിന്‌ ജലമെന്നും അഞ്ചാമത്തേതിന്‌ ഭൂമിയെന്നും. അടുത്തതായി വരയ്‌ക്കാനുള്ളത്‌ ഈ വൃത്തങ്ങളെയൊക്കെ പകുതി പകുതിയാക്കിയിട്ട്‌ അര്‍ദ്ധവൃത്തമായി ചേര്‍ത്തുവെച്ചാല്‍ ഒന്നാവും എന്ന പാകത്തിലതങ്ങനെ വരയ്‌ക്കാം. പിന്നെ ഈ താഴെയുള്ളത്‌ നാലായിട്ട്‌ തിരിക്കുന്നു. അത്‌ നാല്‌ കഷണങ്ങളാകുന്നു. അത്‌ പഞ്ചീകരണത്തിന്‌ തയ്യാറാവുകയാണ്‌. നാല്‌ കഷണങ്ങളായി. ഈ ആകാശത്തിലെ താഴത്തെ ഒരു കഷണം പോയി വായുവിന്റെ ഒരു കഷണത്തില്‍ നില്‍ക്കാനുള്ളൊരു ഇടം തരുമോ എന്ന്‌ ചോദിച്ചു. നീ എനിക്ക്‌ അവിടെ ഒരു ഇടം തരുമെങ്കില്‍ ഞാന്‍ ഇവിടെ തരാം. എന്നാല്‍ ശരി എന്നു പറഞ്ഞ്‌ അവന്‍ ഇങ്ങോട്ട്‌ പോന്നു. ഇവന്‍ അങ്ങോട്ടും പോയി. അപ്പോള്‍ ആകാശത്തിന്റെ അര്‍ദ്ധപാദത്തില്‍ താഴെ ഒരു കോണില്‍ വായുവിന്റെ ഒരു അംശം 1/8 എന്ന കണക്കിന്‌ അവിടെ ഇങ്ങനെ നില്‍ക്കുന്നുണ്ട്‌. അപ്പോള്‍ അടുത്തവന്‍ ചോദിച്ചു. നീ എവിടുന്നാണ്‌? ഞാനിങ്ങനെ ഇന്നിടത്തുനിന്നാണെന്ന്‌ പറഞ്ഞു. അപ്പോള്‍ അവന്‍ അപ്പുറത്തേക്ക്‌ പോയി. ആകാശമുണ്ട്‌. ഇവിടെ വായുവുണ്ട്‌. അഗ്നിയുണ്ട്‌. അപ്പോള്‍ ഇവന്‍ അഗ്നിയിലേക്ക്‌ പോയി. താഴെ നില്‍ക്കുന്ന അടുത്തുള്ളവന്‍. അപ്പോള്‍ അഗ്നിക്കാരന്‍ പറഞ്ഞു എനിക്കിടം വേണമെന്ന്‌. അപ്പോള്‍ അഗ്നിക്കാരന്‍ ഇങ്ങോട്ട്‌ വന്നു. അപ്പോള്‍ ആദ്യത്തെ ആകാശത്തില്‍ മുകള്‍ഭാഗത്ത്‌ അര്‍ദ്ധഭാഗം ആകാശം. അതിന്റെ തൊട്ടടുത്ത്‌ വായു. അതിന്റടുത്ത്‌ അഗ്നി. ഇനി രണ്ട്‌ ആകാശങ്ങള്‍ തന്നെയാണ്‌ ഇരിക്കുന്നത്‌. അതിലൊരുവന്‍ ജലത്തിന്റടുത്തേക്ക്‌ പോയി. ജലം ഇങ്ങോട്ടേക്ക്‌ വന്നു. ഇപ്പോള്‍ ഇവിടെ അര്‍ദ്ധഭാഗം ആകാശമുണ്ട്‌. ഒരുഭാഗം വായുവുണ്ട്‌. ഒരുഭാഗം അഗ്നിയുണ്ട്‌. ഒരു ഭാഗം ജലമുണ്ട്‌. ഇനി ആ ഭാഗം വേഗം പോയി ഭൂമിയുടെ അടുത്തേക്ക്‌. ഭൂമി ഇങ്ങോട്ടേക്ക്‌ വന്നു. ഇപ്പോള്‍ ആദ്യത്തെ തന്മാത്ര എന്നു പറയുന്നതിന്റെ പഞ്ചീകരണം സംഭവിച്ചു അവിടെ. അവിടെ പകുതിഭാഗത്ത്‌ ആകാശവും ബാക്കി വായു, അഗ്നി, ജലം, ഭൂമി. ഇത്‌ എല്ലാറ്റിലും സംഭവിച്ചു. അതായതത്‌ ഓരോന്നിലും അര്‍ദ്ധഭാഗം ആ തന്മാത്രയുടെ കൂടുതല്‍ ഭാഗവും ബാക്കിവരുന്ന നാലുഭാഗങ്ങളില്‍ മറ്റു തന്മാത്രകളും. ഇതാണ്‌ പഞ്ചീകരണം. ഇങ്ങനെയാണ്‌ ഈ പ്രപഞ്ചം ഉണ്ടായത്‌. പ്രകര്‍ഷേണ പഞ്ചീകൃതം ഇദം പ്രപഞ്ചം. 
ഇതിനെയിവിടെ ത്രിവൃത്‌കരണമെന്നും മറ്റിടത്ത്‌ പഞ്ചീകരണമെന്നും പറയുന്നു. ഇങ്ങനെ അനേന ഏക ജീവേന ഈ ജീവാത്മഭാവം കൈക്കൊണ്ടിട്ട്‌ അനുപ്രവിശ്യ പ്രവേശിച്ചിട്ട്‌ നാമരൂപേ വ്യാകരോത്‌ ഇവിടെയാണ്‌ നാമരൂപങ്ങള്‍ ആരംഭിക്കുന്നത്‌. അഗ്നിതന്നെ ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌്‌. താസാം ഏകൈകാം ആ ദേവതമാരില്‍നിന്ന്‌ ഓരോന്നിനെയും ത്രിവൃതം ത്രിവൃതം അകരോത്‌ മുമ്മൂന്നും കൂട്ടിച്ചേര്‍ത്തതാക്കി അല്ലെങ്കില്‍ അഞ്ചും അഞ്ചും കൂടിച്ചേര്‍ന്നതായി -പകുതി പിന്നെ നാലും ചേര്‍ത്തതായി- ഇവിടെ മൂന്നും ചേര്‍ത്തതായി. സൗമ്യാ കുഞ്ഞേ ഏതാം തിസ്രദേവതാഃ ഈ മൂന്ന്‌ ദേവതമാരും ഏകൈകാം ഓരോന്നും എങ്ങനെയാണ്‌ യഥാതുഖലു എപ്രകാരമാണ്‌ ത്രിവൃത്‌ ത്രിവൃത്‌ ഭവതി മൂന്നും മൂന്നും കൂടിച്ചേര്‍ന്നതായിട്ടുള്ളത്‌ എന്ന്‌ തത്‌ മേ വിജാനീഹി നീ എന്നില്‍നിന്ന്‌ അറിഞ്ഞാലും. ത്രിവൃത്‌കരണം നിനക്ക്‌ മനസ്സിലായില്ലെങ്കില്‍ നീയൊരു കാര്യം ചെയ്യൂ. എന്നില്‍നിന്ന്‌ മനസ്സിലാക്കിക്കൊള്ളൂ. ഈ വിശ്വത്തിലോരോന്നും എങ്ങനെ ത്രിവൃത്‌കരിക്കപ്പെട്ടിരിക്കുന്നു എന്ന്‌ ഉദ്ദാലകന്‍ വിശ്വത്തെ ചൂണ്ടിയിട്ട്‌ ശ്വേതകേതുവിന്‌ പഠിപ്പിച്ചുകൊടുക്കുകയാണ്‌. വളരെ ശ്രദ്ധയോടുകൂടി ഇരിക്കുകയായിരുന്നു ശ്വേതകേതു.

(തുടരും...)

ഛാന്ദോഗ്യോപനിഷത്ത്‌(34)

ഛാന്ദോഗ്യോപനിഷത്ത്‌(34)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പത്തിആറാം ദിവസം

``ഏകൈകാം`` ഓരോന്നും ഓരോന്നിലും ``ത്രിവൃതം ത്രിവൃതം കരവാണി ഇതി``. മൂന്നും മൂന്നും കൂടിച്ചേരാന്‍ നിശ്ചയിച്ചു. ``ഇമാഃ തിസ്രദേവതാഃ`` ഈ മൂന്നു ദേവതമാരിലും ``ആത്മനാ സ്വയം`` അനേന ഏവ ജീവേന ഈ ജീവാത്മ ഭാവത്തെ കൈക്കൊണ്ടു കൊണ്ട്‌ ``അനുപ്രവിശ്യാ`` അതിലേക്ക്‌ പ്രവേശിച്ചിട്ട്‌ ``നാമരൂപേവ്യാകരോത്‌`` നാമം, രൂപം ഇത്യാദികളെ വേര്‍തിരിച്ചു. ഇപ്പോള്‍ ഈ നാമരൂപം ഇങ്ങനെയിവിടെ വേര്‍തിരിക്കുമ്പോള്‍ ജലമെന്നും, അഗ്നിയെന്നും, വായുവെന്നുമുള്ള നാമരൂപങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. അങ്ങനെ ഓരോന്നിലും പോയി ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌ നാം കാണുന്നതെല്ലാം തന്നെ. 
ഇനി ഇത്‌ വിസ്‌തരിക്കാന്‍ പോവുകയാണ്‌. എന്താണ്‌ ത്രിവൃത്‌കരണം? ഈ ബോധസത്ത സങ്കല്‍പ്പിച്ചു. ആ സത്ത ഒന്നായിരുന്നു. അത്‌ പലതാവട്ടെ എന്ന്‌ ആഗ്രഹിച്ചു. ആ പലതില്‍ നിന്ന്‌ പ്രധാനപ്പെട്ട മൂന്നെണ്ണം ഉണ്ടായി. അഗ്നിയും, ജലവും, ഭൂമിയും. ഈ മൂന്നും ഉണ്ടായി എന്ന്‌ പറയുമ്പോള്‍ നമ്മുടെ മനസ്സിലുള്ള അഗ്നിയും, ജലവും, ഭൂമിയുമല്ല ഇതിന്റെ കാരണം. തന്മാത്ര. ``തത്‌ മാത്ര``. അത്‌ മാത്രം. ത്രിവൃത്‌കരിക്കപ്പെടാന്‍ പോവുകയാണ്‌. അതിന്റെ ആരംഭമാണ്‌. അതിനെക്കുറിച്ചാണിവിടെ പറയുന്നത്‌. അപ്പോള്‍ നാം ഭൂമി, ജലം, അഗ്നി എന്നിവയിലേക്ക്‌ വരികയാണ്‌. ആ ഒന്നായ അത്‌ മൂന്നായി. ഇനിയത്‌ പോയി ഓരോന്നും മാറുകയാണ്‌. ഓരോന്നിലേക്കും മാറാന്‍ പോവുകയാണ്‌. പഞ്ചീകരണം പോലെ തന്നെയാണ്‌ ത്രിവൃത്‌കരണവും. ഈ മൂന്നും രണ്ടായി തീരുകയാണ്‌.
പഞ്ചീകരണത്തെ കുറിച്ച്‌ പറയുന്നു. ആകാശം, വായു, അഗ്നി, ജലം, ഭൂമി. ഇവയുടെ തന്മാത്രകളെ സങ്കല്‍പ്പിക്കുക. തന്മാത്ര എന്നുപറഞ്ഞാല്‍ അതു മാത്രമായിട്ടിരിക്കുന്ന ഭാവം. അതിനെ ഓരോ വൃത്തമായിട്ടുതന്നെ കാണാം. വിവേകചൂഢാമണിയിലും ആത്മബോധത്തിലും തത്വബോധത്തിലും ഒക്കെ ഇത്‌ പറയുന്നുണ്ട്‌. മനസ്സില്‍ സങ്കല്‍പ്പിച്ചോളു. ഓരോ വൃത്തങ്ങളിങ്ങനെ വരയ്‌ക്കുക. ഓരോ വൃത്തത്തിനും പേരുകൊടുക്കാം. 

(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 2

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 2

യം സന്ന്യാസമിതി പ്രാഹുഃ...
യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസന്ന്യസ്ത സങ്കല്പഃ
യോഗീ ഭവതി കശ്ചന


ഹേ പാണ്ഡവ, യാതൊന്നിനെയാണോ സന്ന്യാസം എന്നു പറയുന്നത്, അതുതന്നെയാണ് യോഗവും എന്നറിയുക. എന്തുകൊണ്ടെന്നാല്‍ സങ്കല്പത്തെ ഉപേക്ഷിക്കാതെ (സന്ന്യാസമനോഭാവമില്ലാതെ) ഒരുവനും യോഗിയാവുക സാധ്യമല്ല.

സുഖദുഃഖങ്ങളുടെ മുന്നനുഭവങ്ങള്‍ വാസനകളായി മനസ്സില്‍ ശേഷിക്കുന്നു. അവയില്‍ നിന്ന് മുളയ്ക്കുന്ന ചിത്രങ്ങളാണ് സങ്കല്പങ്ങള്‍. സങ്കല്പങ്ങളില്‍ നിന്ന് ഇഷ്ടാനിഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളില്‍ നിന്ന് വികാരങ്ങളും വികാരങ്ങളില്‍ നിന്ന് ആഗ്രഹങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ ചിന്തകളായി രൂപാന്തരപ്പെടുന്നു. ചിന്തകളാണ് കര്‍മങ്ങളായിത്തീരുന്നത്. ഇത്തരം കര്‍മങ്ങളുടെ ഫലങ്ങളുമായി ബന്ധപ്പെട്ട് പുതിയ വാസനകളുടെ വിത്തുകളുണ്ടാകുന്നു. അചിരേണ, ആത്മബോധം എന്ന വിള, ഈ വിത്തുകള്‍ മുളച്ചുണ്ടാകുന്ന കളകള്‍ മൂടി മറയുന്നു.സങ്കല്പത്തെ സന്ന്യസിച്ച യോഗിയും യജ്ഞഭാവനയോടെ കര്‍മം ചെയ്യുന്ന സന്ന്യാസിയും തത്ത്വത്തില്‍ രണ്ടല്ല. അപ്പുറത്തുമിപ്പുറത്തും നിന്ന് നോക്കിയാല്‍ ഭിന്നവശങ്ങളാണ് കാണുക എങ്കിലും നാണയം ഒന്നുതന്നെയാണ്.

സന്ന്യാസവും യോഗവും തമ്മിലുള്ള ഏകത്വത്തിന്റെ പതാക ഈ ലോകത്തുള്ള മറ്റു പല ശാസ്ത്രങ്ങളും പാറിപ്പറത്തിയിട്ടുണ്ട്, മനസ്സിന്റെ സമനിലയാണു യോഗം. കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ സങ്കല്പങ്ങളെ, അതായതു മനോവ്യാപാരം, മനസ്സുകൊണ്ടുള്ള കര്‍മ്മം, ഇച്ഛ തുടങ്ങിയവയെ, ഉപേക്ഷിക്കാതെ ആര്‍ക്കും യോഗനില കൈവരിക്കാന്‍ സാദ്ധ്യമല്ല. ഇതു മഹായോഗികള്‍ അവരുടെ സ്വന്തം അനുഭവത്തില്‍കൂടി വ്യക്തമാക്കിയിട്ടുണ്ട്.
സച്ചിദാനന്ദാന്വേഷിക്ക് വഴിയിലും ലക്ഷ്യപ്രാപ്തിയിലും കര്‍മയോഗം എവ്വിധം പ്രയോജനപ്പെടുന്നു?

(തുടരും....)

Friday, 29 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 1

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 1

ശ്ലോകം തുടങ്ങുന്നതിനു മുന്പായി ഗീതയെക്കുറിച്ച് പറയട്ടെ!

ഗീതയിലെ പതിനെട്ട് അധ്യായങ്ങളെ ആറാറു വീതമുള്ള മൂന്നു ഭാഗങ്ങളായി കാണുന്ന പതിവുണ്ട്. ഈ മൂന്നില്‍ ഓരോ ഭാഗവും 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ ഓരോ പദത്തെ പ്രതിപാദിക്കുന്നു എന്നതാണ് ആ സങ്കല്പത്തിന്റെ കാതല്‍. ഉദാഹരണത്തിന് ആദ്യത്തെ ആറധ്യായങ്ങള്‍ ത്വം (നീ) എന്നതിനെ പരാമര്‍ശിക്കുന്നു. അതായത്, വിദ്യാര്‍ഥിയുടെ അറിവും മനോഭാവവും പാകപ്പെടുത്തുന്നു. തുടര്‍ന്നുള്ള ആറധ്യായങ്ങള്‍ തത് (അത്) എന്നതിനെയും (പരമാത്മസ്വരൂപത്തെ) ശേഷം ഭാഗം അസി (ആകുന്നു) എന്ന അനുഭവത്തെയും വിഷയമാക്കുന്നു.

സത്യാന്വേഷണത്തിലേക്ക് നയിക്കുന്ന വിഷാദത്തില്‍ ഒന്നാം ഭാഗം തുടങ്ങുന്നു. രണ്ടാമധ്യായം ഉപനിഷത്തുകളിലെ അറിവത്രയും ആറ്റിക്കുറുക്കി നല്‍കി അന്വേഷകന്റെ താത്പര്യത്തെ ഉണര്‍ത്തുന്നു. ജനനം മുതല്‍ മരണംവരെ ജീവിതം കര്‍മബദ്ധമാണെന്നിരിക്കെ, കര്‍മത്തോടുള്ള സമീപനം ശരിയാവാതെ ഗതി കിട്ടില്ലെന്നതിനാല്‍ കര്‍മയോഗം എന്ന മൂന്നാമധ്യായം യജ്ഞസങ്കല്പത്തെ അവതരിപ്പിക്കുന്നു. നാലാമധ്യായം ഈ സങ്കല്പത്തെ ആത്യന്തികമായ അറിവിന്റെ വെളിച്ചത്തില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ നമ്മുടെ മനസ്സിനെ ഉഴുതുമറിച്ച് കള പറിക്കാന്‍ ശീലിപ്പിച്ചതില്‍പ്പിന്നെ അഞ്ചാമധ്യായത്തില്‍, കര്‍ത്താവെന്ന ബോധത്തെയും ഫലാകാംക്ഷയെയും അതിജീവിച്ച് വാസനകളെ ജയിക്കാന്‍ പഠിപ്പിക്കുന്നു. എന്നിട്ട്, ആറാമധ്യായത്തില്‍, ധ്യാനത്തിലൂടെ ആത്മസ്വരൂപത്തെ അറിഞ്ഞ് അതുമായി താദാത്മ്യം പ്രാപിക്കാനുള്ള വഴി വിശദീകരിക്കുന്നു.

സമുദ്രംപോലെ വിസ്തൃതമായ പൗരസ്ത്യആത്മീയ സാഹിത്യത്തില്‍ മറ്റൊരേടത്തും ധ്യാനത്തെ ഇത്ര സരളമായും സമഗ്രമായും കൈകാര്യം ചെയ്തുകാണുന്നില്ല. ലക്ഷ്യമെങ്ങനെ, വഴി എങ്ങനെ, വഴി അഥവാ തടസ്സപ്പെട്ടാലൊ പിഴച്ചാലൊ എങ്ങനെ എന്നെല്ലാം സംശയരഹിതമായും യുക്തിയുക്തമായും പറയുന്നു. ഒരു ഭേദവും കൂടാതെ എല്ലാ മനുഷ്യര്‍ക്കും ഇവിടെയും എവിടെയും ഇപ്പോഴും എപ്പോഴും ജീവിതവിജയത്തിനായി ശീലിക്കാവുന്ന ഒന്നാണ് ധ്യാനമെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.

ഭൗതികജീവിതത്തെ അര്‍ഥവത്തും ഫലപ്രദവുമാക്കാനുള്ളതാണ്, ഉപേക്ഷിക്കാനുള്ളതല്ല, ഈ പദ്ധതിയെന്ന് വ്യക്തമാണ്. ഇത് ശീലിച്ചാല്‍ സ്വത്വത്തിന് സ്ഫുടശുദ്ധി കിട്ടും. ആര്‍ജവം കൈവരും. ശങ്കകള്‍ നീങ്ങും. ഓജസ്സും ഉന്മേഷവും വര്‍ധിക്കും. ചുരുക്കത്തില്‍ ഉള്‍പ്പൂവിന് മുഴുരൂപത്തില്‍ വിടര്‍ന്നു വിലസാനുള്ള അവസരം കൈവരും. ജീവിതസാഫല്യവുമുണ്ടാകും.
ചിത്തവൃത്തിയുടെ നിരോധം എന്നാണല്ലൊ പതഞ്ജലി 'യോഗ'ത്തിന് നല്‍കുന്ന നിര്‍വചനം (സാഖ്യം, യോഗം എന്നീ പദങ്ങള്‍ ഇവയുടെ പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തങ്ങള്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പേ നിലനിന്ന അര്‍ഥത്തിലാണ് ഗീതയില്‍ വരുന്നത്) പ്രാപഞ്ചികത എന്ന കുതിരയെ മെരുക്കി സുഖമായും സന്തോഷമായും സവാരി ചെയ്ത് ലക്ഷ്യത്തിലെത്താന്‍ യത്‌നനിക്കുന്നവര്‍ (യോഗാരൂഢന്മാര്‍) ക്കായാണ്, മോക്ഷം നേടിയവര്‍ക്കായല്ല, ഗീതോപദേശം.

ഗീതയുടെ ദൃഷ്ടിയില്‍ ഭൗതികമെന്നും ആധ്യാത്മികമെന്നും ലോകങ്ങള്‍ രണ്ടില്ല. ഒരു ലോകമേ ആകെയുള്ളൂ. അതിലെ യോഗക്ഷേമത്തിന്റെ താക്കോലാണ് ''ഞാന്‍ അതാകുന്നു'' എന്ന ഉറച്ച ധാരണ. അങ്ങെത്തിയവരെ ഇടയ്ക്കിടെ ചിത്രീകരിക്കുന്നത് വഴിയിലെ പരിശ്രമികളെയും കാഴ്ചക്കാരെയും ഉത്സാഹിപ്പിക്കാനാണ്. കഴിഞ്ഞ അധ്യായം അവസാനിക്കുന്നതും അത്തരമൊരു ചിത്രത്തിലാണല്ലോ.
*****************************************************************************************
സ്ഞ്ജയന്‍ ധൃതരാഷ്ട്ര മഹാരാജാവിനോടു പറഞ്ഞു:

മഹാരാജോവേ, യോഗത്തിന്റെ വഴികളെപ്പറ്റി ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു വെളിവാക്കിക്കൊടുത്ത സാരഗര്‍ഭമായ ആശയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നറിഞ്ഞാലും. ബ്രഹ്മജ്ഞാനത്തിന്റെ അമൃതബിന്ദുക്കളില്‍ വിളയിച്ചെടുത്ത വിഭവസമൃദ്ധമായ ഒരു വിരുന്നുസത്ക്കാരമായിരുന്നു അത്. എന്തൊരു മഹാഭാഗ്യം.

ക്ഷണിക്കപ്പെടാത്ത ഒരു വിരുന്നുകാരനായി എനിക്കും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ദാഹിക്കുന്ന ഒരുവന് കുടിക്കാന്‍ ലഭിച്ച ജലം കുടിച്ചപ്പോള്‍ അമൃതായിത്തീര്‍ന്നാലുണ്ടാകുന്ന ആനന്ദമാണ് അതു ശ്രവിച്ച ഞങ്ങള്‍ക്കെല്ലാം ഉണ്ടായത്.

അപ്പോള്‍ ദൃതരാഷ്ട്രര്‍ പറഞ്ഞു: ഇതൊന്നും പറയാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെട്ടില്ലല്ലോ.

ഇതുകേട്ടപ്പോള്‍ രാജാവ് അസ്വസ്ഥനാണെന്നും അദ്ദേഹത്തിന്റെ മനസ്സ് തന്റെ പുത്രന്മാരുടെ വിധിയോര്‍ത്ത് കലുഷമായിരിക്കയാണെന്നും സഞ്ജയന് മനസ്സിലായി. അദ്ദേഹം മന്ദസ്മിതത്തോടെ സ്വയം പറഞ്ഞു:

പാവം വൃദ്ധന്‍, പുത്രസ്നേഹത്താല്‍ വ്യാമോഹിതനായിരിക്കുന്നു. അല്ലെങ്കില്‍ ആനന്ദദായകമായ കൃഷ്ണാര്‍ജ്ജുന സംവാദത്തെ അഭിനന്ദിക്കാതിരിക്കുമോ? ജന്മനാ അന്ധനായ ഒരുവന്‍ എങ്ങനെയാണ് പുലരിയുടെ പ്രസന്നത ആസ്വദിക്കുന്നത്?

വസ്തുതകള്‍ വ്യക്തമായി പറഞ്ഞാല്‍ അതു മഹരാജാവിനെ കോപിഷ്ഠനാക്കിയേക്കുമെന്നു സഞ്ജയന്‍ ഭയപ്പെട്ടു. കൃഷ്ണാര്‍ജ്ജുന സംവാദം സഞ്ജയന്റെ ഹൃദയത്തെ ആനന്ദതുന്ദിലമാക്കിയിരുന്നു. അദ്ദേഹം ശാന്തനായി അത്യാദരവോടെ ഈ സംവാദം ദൃതരാഷ്ട്രനെ പറഞ്ഞുകേള്‍പ്പിച്ചു.
സ്വസ്വരൂപത്തെ കണ്ടെത്താനുള്ള ധ്യാനത്തിനുവേണ്ട യോഗ്യതയില്‍ നിന്ന് തുടങ്ങുന്നു-

ശ്ളോകം 1
ശ്രീ ഭഗവാനുവാച:

അനാശ്രിത കര്‍മ്മഫലം
കാര്യം കര്‍മ്മ കരോതിയഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിര്‍ന ചാക്രിയഃ

കര്‍മ്മഫലത്തെ ആശ്രയിക്കാതെ വിഹിതകര്‍മ്മത്തെ ആരു ചെയ്യുന്നുവോ അവന്‍ കര്‍മ്മം തൃജിച്ച സന്യാസിയും സത്യം കണ്ട യോഗിയുമാണ്. അഗ്നിയെ ഉപേക്ഷിച്ചു (അതായത് അഗ്നിഹോത്രാദികള്‍ അനുഷ്ഠിക്കാതിരുന്നു) എന്നുവെച്ച് ഒരാള്‍ സന്യാസിയാകയില്ല. കര്‍മ്മത്തെ ഉപേക്ഷിച്ചു എന്നുവെച്ച് യോഗിയുമാകയില്ല.

ശ്രീ ഭഗവാന്‍ പറഞ്ഞു:

ഒരു കര്‍മ്മയോഗിയും സന്ന്യാസിയും. പുറമേ രണ്ടായിതോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നാണ്. സന്ന്യാസവും യോഗവും വ്യത്യസ്തമല്ലെന്നറിയുക. അതിനെപ്പറ്റി വിചിന്തനം ചെയ്യുമ്പോള്‍ അത് ഏകവും തുല്യവും ആണന്നു നിനക്കു മനസ്സിലാകും. നാമത്തില്‍ കാണുന്ന വ്യത്യാസം അവഗണിച്ചാല്‍ കര്‍മ്മയോഗം സന്യാസമാണെന്നും ബ്രഹ്മജ്ഞാനത്തിന്റെ കാഴ്ചപ്പാടില്‍കൂടി നോക്കുമ്പോള്‍ രണ്ടും ഒന്നാണെന്നും കാണാന്‍ കഴിയും. ഒരേ ആളിനെ രണ്ടുപേരുകള്‍ ചൊല്ലി വിളിച്ചെന്നു വരാം. രണ്ടു വ്യത്യസ്ത വീഥികള്‍ വഴിയായി ഒരേ സ്ഥലത്തെത്താം. ഒരേ തരത്തിലുള്ള ജലംകൊണ്ടു പല പാനകള്‍ നിറയ്ക്കാം. അതുപോലെ യോഗവും സന്ന്യാസവും തമ്മിലുള്ള വ്യത്യാസം നാമത്തില്‍ മാത്രമാണ്; യഥാര്‍ത്ഥത്തിലുള്ളതല്ല. കര്‍മ്മ ഫലത്തെ ആശ്രയിക്കാതെ കര്‍മ്മങ്ങള്‍ ചെയ്യുന്നുവന്‍ മാത്രമാണ് യോഗിയെന്ന് എല്ലാവരും സമ്മതിക്കും.

ഭൂമി വൃക്ഷലതാദികളെ വളര്‍ത്തുന്നത് സ്വന്തമായി യാതൊരു താത്പര്യവും, ഫലത്തില്‍ എന്തെങ്കിലും ഇച്ഛയും ഇല്ലാതല്ലേ? അതുപോലെ, തന്റെ ജ്ഞാനബലംകൊണ്ടും വര്‍ണ്ണാശ്രമപ്രകാരവും അല്പംപോലും അഹന്തയില്ലാതെയും ഫലേച്ഛകൂടാതെയും, കര്‍ത്തവ്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരുവന്‍ സന്യാസിയാണ്. അതേ സമയം അദ്ദേഹം ഒരു മഹായോഗിയുമാണ്. കാലാകാലങ്ങളില്‍ ചെയ്യേണ്ടതായ സാധാരണവും യാദൃശ്ചികവുമായ കര്‍മ്മങ്ങള്‍ ബന്ധത്തിലേയ്ക്കു നയിക്കുമെന്നു കരുതി ഉപേക്ഷിച്ചിട്ട്, മറ്റു കര്‍മ്മങ്ങളില്‍ വ്യാപൃതനാകാമെന്നു വിചാരിക്കുന്നവന്‍, തന്റെ തന്റെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കുന്ന ചെളി ചെളികൊണ്ടുതന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്ന മര്‍ക്കടമുഷ്ടിക്കാരനാണ്, എല്ലാവരും പ്രാപഞ്ചികമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്തരാണ്. അതുവേണ്ടതുപോലെ നിര്‍വ്വഹിക്കാതെ പരിത്യാഗത്തിന്റെ പുതിയ ബാധ്യതകൂടി ഏറ്റെടുക്കുന്നത് എന്തിനാണ്? അതുകൊണ്ട് യജ്ഞകര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതെയും വിഹിതകര്‍മ്മങ്ങളെ മനഃപൂര്‍വ്വമായി ത്യജിക്കാതെയും സമചിത്തതയോടെ അനുഷ്ഠിക്കുന്ന കര്‍മ്മം ആനന്ദത്തിലേക്ക് വഴിതെളിക്കുന്നു.

സംന്യാസമെന്നാല്‍ പരിത്യാഗം. യോഗമെന്നാല്‍ ചിത്തസമാധാനം. ഫലേച്ഛയില്ലാതെ വിഹിതകര്‍മങ്ങള്‍ ചെയ്യുന്നവന് ഈ രണ്ട് ഗുണങ്ങളുമുണ്ടാകുന്നു. അല്ലാതെ ഒരു കര്‍മവും ചെയ്യാതിരിക്കുന്നതുകൊണ്ടുമാത്രം ആരും സംന്യാസിയോ യോഗിയോ ആകില്ല. സംസാരദുഃഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗംഗാനദിക്കരയില്‍ ചെന്ന് ഏകാകിയായി ഇരിക്കുന്ന 'അലസവ്രതന്‍' ഗംഗയില്‍ കിടക്കുന്ന കല്‍ത്തുണ്ടിനേക്കാള്‍ ഒട്ടും മേലെയല്ല എന്ന് ചിന്മയാനന്ദസ്വാമികള്‍ ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കുന്നു.കാര്യം നേരെയാവാന്‍ രണ്ട് നിബന്ധനകളാണ് ഉള്ളത്:
1. കര്‍ത്തവ്യകര്‍മങ്ങളെല്ലാം യഥാവിധി ചെയ്യുക
2. ഒരു കര്‍മത്തിന്റെയും ഫലത്തില്‍ ആസക്തി ഇല്ലാതിരിക്കുക.
ഒരാള്‍തന്നെ ഒരേസമയം സംന്യാസിയും (കര്‍മത്തെ ഉപേക്ഷിച്ചവന്‍) യോഗിയും (കര്‍മം അനുഷ്ഠിക്കുന്നവന്‍) ആയിരിക്കുന്നു എന്നു പറഞ്ഞതിലെ പ്രത്യക്ഷവൈരുദ്ധ്യത്തിന്റെ കുരുക്കഴിക്കുകയാണ് ഇനി.

(തുടരും.......)

ഛാന്ദോഗ്യോപനിഷത്ത്‌(33)

ഛാന്ദോഗ്യോപനിഷത്ത്‌(33)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
മുപ്പത്തിഅഞ്ചാം ദിവസം
ഒന്ന്‌ പരിണമിച്ചു മറ്റൊന്നായി അത്‌ പരിണമിച്ചു വേറൊന്നായി. പിന്നെയും പരിണമിച്ചു. അങ്ങനെ വാലുപോയി മനുഷ്യനായി എന്നല്ല പറയുന്നത്‌. വാനരന്റെ വാലുപോയിട്ടല്ല നരനാവുന്നത്‌. ഇത്‌ വളരെ വ്യക്തമായി പറയുന്നു. ഇത്‌ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ നിരാകരിക്കുകയോ എന്തും ആവാം. പക്ഷേ ഈ പ്രകാരത്തില്‍ തന്നെയാണ്‌ സൃഷ്‌ടി നടന്നുകൊണ്ടിരിക്കുന്നത്‌. അല്ലെങ്കില്‍ മനുഷ്യന്‍ പുരോഗമിച്ചിട്ട്‌ വേറെ എന്തെങ്കിലും ആയി കാണേണ്ടേ? കുറെ കാലമായല്ലൊ ഇത്‌ തുടങ്ങിയിട്ട്‌. എന്താണ്‌ പുരോഗമിക്കാത്തത്‌? 
അനേന ജീവേന ആത്മനാ സ്വയം അനുപ്രവിശ്യ അത്‌ തന്നെ സ്വയം എല്ലാറ്റിലും പ്രവേശിച്ചു. നാമരൂപേ വ്യാകരവാണി ഇതി അന്ന്‌ അപ്പോള്‍ നാമരൂപങ്ങള്‍ പ്രകടമായി. ഓരോന്നിനും ഓരോ പേരുവന്നു. നാം സസ്യങ്ങളെന്നു പറഞ്ഞു. വെള്ളത്തിലെ ജീവജാലങ്ങള്‍ക്ക്‌ മത്സ്യങ്ങളെന്ന്‌ പറഞ്ഞു. കരയില്‍ വസിക്കുന്നതിനെ മൃഗങ്ങളെന്നു പറഞ്ഞു. ജന്തുക്കളെന്നു പറഞ്ഞു. നാമരൂപേ നാമം വന്നു. രൂപം വന്നു. 
ഇതൊക്കെ നാം ഭാവന ചെയ്യുന്നുണ്ടോ? ഓരോന്നിങ്ങനെ പ്രകടമാവുന്നു. കമ്പ്യൂട്ടറില്‍ ഇതൊക്കെ ഡിസൈന്‍ ചെയ്യാമായിരുന്നു. ഓരോന്നിങ്ങനെ പ്രകടമാവുകയാണ്‌. ഇതൊക്കെ ഇപ്പോള്‍ ആനിമേഷന്‍ കൊണ്ട്‌ സാധിക്കുന്നുണ്ട്‌. 
ഇങ്ങനെയാണ്‌ പലതും ഓരോന്ന്‌ ഓരോന്നിലേക്ക്‌ പ്രവേശിക്കുന്നതും ഇങ്ങനെ പലതായിട്ടുത്തീരുന്നതും. ഇനിയുള്ള പ്രയോഗങ്ങളൊക്കെ വളരെ ശ്രദ്ധിക്കണം. സാ ഇയം ദേവതാഃ എന്നാണ്‌. ആ എന്നു പറയുമ്പോള്‍ അഗ്രേ എന്നത്‌, ഈ എന്നു പറയുമ്പോള്‍ ആ നാമരൂപാദികളെ പ്രകടമാക്കിയതാണുദ്ദേശിക്കുന്നത്‌. ആ ഈ ദേവത ഏകൈകാം ത്രിവൃതം ത്രിവൃതം കരവാണി ഇതി അത്‌ ഓരോന്നിലും ഓരോന്നും മുമ്മൂന്നും കൂടിച്ചേര്‍ന്നു. തേജസ്സ്‌, ജലം, ഭൂമി ഇതാണ്‌ മൂന്നുദേവതമാര്‍. ഇതിനെ അഞ്ചായിട്ട്‌ പറയും. ഇവിടെ ഈ ഉപനിഷത്തില്‍ ത്രിവൃത്‌കരണം എന്നുപറയും. വേറൊരുപനിഷത്തില്‍ പഞ്ചീകരണമെന്നും പറയും. പഞ്ചീകരണമാണ്‌ പ്രസിദ്ധമായിട്ടുള്ളത്‌. പഞ്ചീകരണവും ത്രിവൃത്‌കരണവും തമ്മിലെന്താണ്‌ ഭേദം? ത്രിവൃത്‌കരണത്തില്‍ വായു, ആകാശം എന്നീ ഭൂതങ്ങളില്ല എന്നേയുള്ളൂ. എന്തുകൊണ്ട്‌ അതിനെ മാറ്റിനിര്‍ത്തി എന്നാണെങ്കില്‍ നഗ്നനേത്രങ്ങള്‍ക്ക്‌, ഇന്ദ്രിയങ്ങള്‍ക്ക്‌ അവ വിഷയീഭവിക്കാത്തതുകൊണ്ട്‌. അത്‌ ഇല്ല എന്നതുകൊണ്ടല്ല. അതുകൊണ്ട്‌ ശ്വേതകേതുവിനെ പഠിപ്പിക്കാന്‍ അച്ഛന്‍ വളരെ ലളിതമായിട്ട്‌ തുടങ്ങുകയാണ്‌. എല്ലാം കൂടി പറഞ്ഞ്‌ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്ന്‌ വിചാരിച്ചിട്ടുണ്ടാകും. നമുക്ക്‌ വേണമെങ്കില്‍ പഞ്ചീകരണത്തെയും സ്വീകരിക്കാം.
(തുടരും...)

Thursday, 28 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 29

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 29

ഭോക്താരം യജ്ഞതപസാം
സര്‍വ്വലോക മഹേശ്വരം
സുഹൃതം സര്‍വ്വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി.

യജ്ഞങ്ങളുടേയും തപസ്സുകളുടേയും ഫലങ്ങളെ നല്കുന്നവനായും സകലലോകങ്ങള്‍ക്കും മഹേശ്വരനായും സര്‍വ്വജീവികളിലും കാരുണ്യം ചൊരിയുന്ന സുഹൃത്തായും എന്നെ, യോഗനിഷ്ഠകൊണ്ടു കണ്ടറിയുന്ന യോഗിക്ക് ശാശ്വതമായ ശാന്തി ലഭിക്കുന്നു.

ഞാന്‍ മുമ്പു പറഞ്ഞതുപോലെ, ചിലര്‍ ശരീരത്തിലിരിക്കു മ്പോള്‍ത്തന്നെ ബ്രഹ്മത്വം പ്രാപിക്കുന്നു. അവര്‍ ഇതു കൈവരിക്കുന്നത് യോഗത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാണ്. മനോനിയന്ത്രണമാകുന്ന മലയുടെ കൊടിമുടി കയറിയും യോഗാനുഷ്ഠാനത്തിന്റെ പാരാവാരം നീന്തിയും പ്രപഞ്ചത്തിലെ അസ്തിത്വത്തിന്റെ അതിര്‍വരമ്പുകള്‍ അതിക്രമിച്ചു കടക്കുമ്പോഴും അവര്‍ക്ക് ബ്രഹ്മാനന്ദം അനുഭവപ്പെടുന്നു. എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും മോചിതരായ അവര്‍ ലൗകികജീവിതം നയിക്കുന്നുവെങ്കിലും ആത്മസാക്ഷാല്‍ക്കാരം ലഭിച്ചവരെന്ന നിലയില്‍ അവര്‍ക്ക് എപ്പോഴും ശാന്തി ലഭിക്കുന്നു.

യോഗാനുഷ്ഠാനത്തിന്റെ പൊരുള്‍ ഭഗവാന്‍ അര്‍ജ്ജുനനു വിശദീകരിച്ചുകൊടുത്തപ്പോള്‍, തീഷ്ണമനസ്കനായ അര്‍ജ്ജുനന്‍ പകച്ചു നിന്നുപോയി. അര്‍ജ്ജുനന്റെ മനസ്സിലുണ്ടായ വികാരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ കൃഷ്ണന്‍ പുഞ്ചിരിയോടെ ചോദിച്ചു:

പാര്‍ത്ഥാ, എന്റെ സംഭാഷണം നിന്നെ തൃപ്തിപ്പെടുത്തിയോ?

അര്‍ജ്ജുനന്‍ പ്രതിവചിച്ചു: ഭഗവന്‍, അന്യരുടെ മനോവ്യാപാരം മനസ്സിലാക്കുന്നതില്‍ പ്രവീണനായ അങ്ങ് എന്റെ ചിത്തവൃത്തി ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് അങ്ങ് നേരത്തേതന്നെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അങ്ങ് പറഞ്ഞകാര്യങ്ങളൊക്കെ ഒരിക്കല്‍ക്കൂടി ഋജുവായും ലളിതമായും എനിക്കു പറഞ്ഞുതന്നാലും. നീന്തിക്കടക്കേണ്ടുന്ന ഒരു നദിയേക്കാള്‍ നിഷ്പ്രയാസം കടക്കാന്‍ കഴിയുന്നത് ഇറങ്ങിക്കയറാവുന്ന ഒരു പുഴയാണ്. അതുപോലെ അങ്ങ് ഉപദേശിച്ചുതന്ന കര്‍മ്മയോഗം പ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെങ്കില്‍ത്തന്നെയും, എന്നെപ്പോലെയുള്ള ബലഹീനന്മാര്‍ക്കു സാംഖ്യയോഗത്തേക്കാള്‍ അനായാസമായും അപ്രമേയമായും സ്വീകരിക്കാവുന്നത് അതാണ്. ആകയാല്‍ എനിക്കു ശരിക്കും ഗ്രഹിക്കാനായി അത് ഒരിക്കല്‍ക്കൂടി എടുത്തുപറഞ്ഞാലും. അത് ആവര്‍ത്തനമാണെങ്കില്‍പോലും സമ്പൂര്‍ണ്ണമായി വിവരിക്കണമെന്ന് അപേക്ഷിക്കുന്നു.

ഭഗവാന്‍ പറഞ്ഞു: ആഹാ! അങ്ങനെയോ ഈ മാര്‍ഗ്ഗമാണു ഭേദമെന്നു നീ കരുതുന്നുവെങ്കില്‍ നിനക്കുവേണ്ടി അത് ആവര്‍ത്തിക്കുന്നതിന് എനിക്കു സന്തോഷമേയുള്ളൂ. നിനക്ക് ഔത്സുക്യമുള്ള സ്ഥിതിക്ക് അത് വീണ്ടും ഉപദേശിക്കുന്നതിന് ഞാന്‍ മടിക്കുന്നതെന്തിന്? നീ നല്ലപോലെ ശ്രദ്ധിച്ചു കേള്‍ക്കുകയും അതനുഷ്ഠിക്കുകയും ചെയ്യുക.

തന്റെ വാത്സല്യഭാജനമായ പുത്രനോട് സംസാരിക്കുന്ന ഒരമ്മയുടെ അന്‍പു നിറഞ്ഞ ഹൃദയമാണ് ഭഗവാനുണ്ടായിരുന്നത്. ഹൃഷികേശിന്റെ ഹൃത്തടത്തില്‍ അലയടിച്ചുയര്‍ന്ന പ്രേമസാഗരത്തിന്റെ ആഴം അളക്കാന്‍ ആര്‍ക്കാണു കഴിയുക? അദ്ദേഹത്തിന്റെ താലോലമായ കടാക്ഷം അനുഗൃഹീതവും കരുണാമയവും മൃദുലവുമായ ചേതോവികാരത്തിന്റെ അമൃതബിന്ദുക്കള്‍ പൊഴിക്കുന്നതുമായിരുന്നു. ഭഗവാന് അര്‍ജ്ജുനനോടുള്ള പ്രേമവായ്പ്പ് എത്രത്തോളം വിശദീകരിച്ചാലും വ്യക്തമാക്കാന്‍ കഴിയുന്നതല്ല. അത് അത്രത്തോളം അഗാധമായിരുന്നു. അര്‍ജ്ജുനനോടുള്ള അനുരാഗോവേശം കൊണ്ട് മതിമറന്ന ഭഗവാന്‍ പറഞ്ഞു:

ഭോക്താവ്, യജ്ഞം, തപസ്സ്, മഹേശ്വരപദവി, സര്‍വഭൂതസൗഹൃദം എന്നീ പദങ്ങളുടെ അര്‍ഥം ശരിയായി അറിയേണ്ടതുണ്ട്. ഭോക്താവ് എന്നതിന് രക്ഷകന്‍ എന്നുകൂടി താത്പര്യമുണ്ട്. പരമാത്മവുമായി സായുജ്യം സാധിക്കാന്‍ വേണ്ടി സമര്‍പ്പിതമായ കര്‍മമാണ് യജ്ഞം (യാഗാദികളല്ല.) തപസ്സ് എന്നാല്‍ ആത്മനിയന്ത്രണത്തിലൂടെ നിസ്സംഗത വളര്‍ത്തിയെടുക്കാനുള്ള ഏകാഗ്രനിഷ്ഠ എന്നാണ് സാരം. (മനസ്സ്, വാക്ക്, ശരീരം എന്നിവയാല്‍ എങ്ങനെയൊക്കെ തപസ്സ് ചെയ്യാമെന്ന് പിന്നീട് വിസ്തരിക്കുന്നുണ്ട്.) നമ്മുടെ എല്ലാവിധ അനുഭൂതികളുടെയും ആവിഷ്‌കാരങ്ങളുടെയും മൊത്തം നിയന്താവാണ് മഹേശ്വരന്‍. ഓരോ അനുഭൂതിക്കും അതിനെ പ്രകാശിപ്പിക്കുന്ന പ്രതിഭാസം എന്ന അര്‍ഥത്തില്‍ ഓരോ 'ദേവ'നെ സങ്കല്പിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, കാഴ്ചയുടെ ദേവത കണ്ണുകളുടെ ക്ഷേത്രത്തെ പ്രകാശിപ്പിച്ച് രൂപങ്ങളും വര്‍ണങ്ങളും ദൂരങ്ങളും അറിയാനിടയാക്കുന്നു. അന്തരാത്മാവ് ഇത്തരം എല്ലാ ദേവതകളുടെയും അധിപനാണ്, അതിനാല്‍ മഹേശ്വരന്‍.

സാധാരണജീവിതത്തില്‍ ഒരു മഹാചക്രവര്‍ത്തിയെ സമീപിക്കാനോ കാണാന്‍പോലുമോ വളരെ പ്രായസമാണെങ്കില്‍, ഈ മഹേശ്വരന്‍ എല്ലാ ചരാചരങ്ങളുടെയും സുഹൃത്താണ്, സുലഭനാണ്.

ചുരുക്കത്തില്‍, തപസ്സുകൊണ്ട് സത്ത്വശുദ്ധിയും യജ്ഞംകൊണ്ട് സ്വരൂപശുദ്ധിയും നേടാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ പ്രഭു എന്നും വിഭു എന്നും മഹേശ്വരനെന്നും ഒക്കെ പറയുന്നത് ഒരു അന്യദേവത അല്ല, സ്വാത്മാവിന്റെ തന്നെ നിര്‍മലമായ ഉണ്മയാണ്. അതായത്, തന്റെ യജ്ഞവും തപസ്സുമൊക്കെ തന്റെതന്നെ സത്‌സ്വരൂപത്തില്‍ വിലയംചെയ്യുന്നു. ഉലയില്‍ ഉരുകുന്തോറും ഉളവാകുന്ന മാറ്റ് സ്വര്‍ണം തന്നെ സ്വീകരിക്കുന്നു എന്നു പറയുമ്പോലെയേ ഉള്ളൂ ഇതും. നമ്മില്‍ത്തന്നെ കുടിയിരിക്കുന്ന പരമാത്മാവ്, നമ്മിലുള്ള ആത്മചൈതന്യത്തെ തന്നില്‍ ലയിപ്പിക്കാന്‍ സൗഹൃദപൂര്‍വംസദാ സന്നദ്ധമാണെന്ന് സാരം.അല്ലാതെ, ധാന്യാദികള്‍ തീയിലെരിയിക്കുന്നതാണ് യജ്ഞമെന്നും സീരിയലുകളിലും മറ്റും കൊമ്പുവെച്ച അസുരന്മാരുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഒറ്റക്കാലില്‍ നിന്നു ചെയ്യുന്ന പണിയാണ് തപസ്സെന്നുമൊക്കെ വിചാരിച്ചാല്‍ കുഴങ്ങിയതുതന്നെ!
കര്‍മങ്ങളെ ഉപേക്ഷിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ വഴി കര്‍മാനുഷ്ഠാനത്തിലൂടെയാണ് എന്ന് യുക്തിയുക്തം സ്ഥാപിച്ചു. കര്‍മാനുഷ്ഠാനത്തില്‍ ചിത്തവൃത്തികളുടെ നിയന്ത്രണം സാധിക്കാനുള്ള പരിശീലനത്തെപ്പറ്റിയാണ് ഇനി പറയുന്നത്.

വിവിധങ്ങളായ ദര്‍ശനങ്ങളുടെയും ആരാധനാ ക്രമങ്ങളുടെയും ഉപാസനാ സമ്പ്രദായങ്ങളുടെയും സമഞ്ജസമായ സമീകരണമാണ് ഗീത. മനുഷ്യപരിണാമത്തിന്റെ ആത്യന്തികലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിനു കടകവിരുദ്ധങ്ങളായ അനാചാരങ്ങളെ മാത്രമാണ് ഗീത തള്ളിപ്പറയുന്നത്.
ഓം തത് സത്

ഇതി ശ്രീമത് ഭഗവത്ഗീതാസു ഉപനിഷത്സുബ്രഹ്മവിദ്യായാം യോഗശാസ്ത്രേശ്രീകൃഷ്ണ അര്‍ജ്ജുനസംവാദേ
കര്‍മ്മസന്യാസയോഗോ നാമപഞ്ചമോഽദ്ധ്യായഃ
കര്‍മ്മസന്ന്യാസയോഗമെന്ന അഞ്ചാം അദ്ധ്യായം കഴിഞ്ഞു.

(മനസ്സുകൊണ്ട് ശരീരത്തെ എന്നപോലെ ശരീരംകൊണ്ട് മനസ്സിനെയും നിയന്ത്രിക്കാമെന്ന് ഋഷീശ്വരന്മാര്‍ പണ്ടേ അറിഞ്ഞു. ആ അറിവിനെ ആത്മസാക്ഷാത്കാരത്തിന് എങ്ങനെ സഹായകമാക്കാമെന്ന് അടുത്ത അധ്യായത്തില്‍ പറയുന്നു.)

(തുടരും......)

ഛാന്ദോഗ്യോപനിഷത്ത്‌(32)

ഛാന്ദോഗ്യോപനിഷത്ത്‌(32)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പത്തിനാലാം ദിവസം

``തേഷാം ഏഷാം ഭൂതാനാം ഖലു ത്രീണി ബീജാനി ഏവ ഭവന്തി`` മൂന്ന്‌ തരത്തിലാണ്‌ ഈ പ്രപഞ്ചത്തിലേക്ക്‌ ഓരോ ജീവജാലങ്ങളും പ്രകടമാവുന്നത്‌. അതിന്റെ സാധ്യത ഈ മൂന്നുപ്രകാരത്തിലാണ്‌. ഇങ്ങനെയാണ്‌ ഓരോന്നും ആവിര്‍ഭവിക്കുന്നത്‌.`ആണ്‌ഡജം``ആണ്‌ഡജമെന്നും അണ്‌ഡജമെന്നും പറയും. മുട്ടപൊട്ടി ഉണ്ടാകുന്നത്‌. മുട്ടയെ ആണത്‌ ഉപാധിയായിട്ട്‌ സ്വീകരിക്കുന്നത്‌. എന്നിട്ടത്‌ പ്രകടമാവുന്നു. അങ്ങനെ മുട്ടപൊട്ടിയുണ്ടാകുന്ന ലക്ഷോപലക്ഷം ജീവജാലങ്ങള്‍ ഈ ഭൂമണ്‌ഡലത്തിലുണ്ട്‌. പിന്നെ ``ജീവജം``. ജീവജമെന്നും ജരായുജമെന്നും പറയും. പ്രസവിക്കുന്നത്‌. യോനിയിലൂടെ പ്രസവിക്കുന്നതിനെയാണ്‌ ഇവിടെ ജീവജമെന്നുപറയുന്നത്‌. മുട്ട പൊട്ടി ഉണ്ടാകുന്നു. പ്രസവിക്കുന്നു. പിന്നെ പറയുന്നു ``ഉദ്‌ഭിജ്ജം``. ഉദ്‌ഭിജ്ജമെന്നു പറഞ്ഞാല്‍ ഭൂമി പിളര്‍ന്ന്‌ ഉണ്ടാകുന്നത്‌. ഭൂമിയെ ഉപാധിയാക്കുന്നു. മുട്ട ഉപാധിയായതുപോലെ. യോനി ഉപാധിയായതുപോലെ. ഭൂമി ഉപാധിയായിത്തീരുന്നു. അങ്ങനെ ഭൂമി പിളര്‍ന്ന്‌ ഉണ്ടാകുന്നു. അങ്ങനെ മൂന്നുപ്രകാരമാണ്‌ ഇവിടെ ഉപനിഷത്തില്‍ പറഞ്ഞിട്ടുള്ളത്‌. വേറെ രണ്ടും കൂടി പറയാറുണ്ട്‌. സ്വേദജമെന്നും ഊഷ്‌മജമെന്നും. സ്വേദജമെന്നാല്‍ വിയര്‍പ്പില്‍നിന്നുണ്ടാകുന്നത്‌. ഫംഗസ്‌ പോലുള്ളവ മൂട്ട, കൊതുക്‌ ഇത്യാദികളൊക്കെ. അതിനെയൊക്കെ ഇവിടെ ജീവജത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. അത്‌ വേറൊരുപനിഷത്തില്‍ വേറൊരു സ്ഥലത്ത്‌ അഞ്ചാക്കി പറഞ്ഞിരിക്കുന്നു. സ്വേദജം എന്നാല്‍ വിയര്‍പ്പില്‍നിന്ന്‌. ഊഷ്‌മജമെന്നാല്‍ അന്തരീക്ഷത്തില്‍നിന്നുണ്ടാവുന്നത്‌, അന്തരീക്ഷത്തില്‍ സ്വയം പ്രകടമാവുന്നത്‌. 
കാലാവസ്ഥയുടെ വ്യതിയാനത്തില്‍ പെട്ടെന്ന്‌ രോഗങ്ങളൊക്കെ വരുന്നത്‌ കണ്ടിട്ടില്ലേ. ഓരോ കാലാവസ്ഥയുടേതാണ്‌. മഴ പോയി വേനല്‍ വരുമ്പോള്‍ അതിന്റെ ആ സന്ധിയില്‍ ഇടവേളകളില്‍ പലര്‍ക്കും പനിയും ജലദോഷവും അതുമിതുമൊക്കെ പിടിക്കും. ഊഷ്‌മജത്തില്‍നിന്ന്‌ ചിലതൊക്കെ ഉണ്ടാവും. അത്‌ ഇവന്റെ ഉള്ളില്‍ കയറിക്കൂടി സിസ്റ്റത്തെ താറുമാറാക്കും. ഊഷ്‌മജത്തില്‍നിന്ന്‌, അന്തരീക്ഷത്തില്‍ നിന്ന്‌, ഇങ്ങനെ അഞ്ചുപ്രകാരത്തില്‍ പറയാറുണ്ട്‌. ഇവിടെ മൂന്നുപ്രകാരത്തിലെന്ന്‌ പറയുന്നു.
``സാ ഇയം ദേവതാഃ ഐക്ഷത`` ആ ദേവത സങ്കല്‍പ്പിച്ചു. ``ഹന്ത`` ആവട്ടെ. ``അഹം ഇമാം തിസ്രദേവതാഃ തഥാഃ`` ഞാന്‍ ഈ മൂന്നു ഭാവത്തെ, ദേവതയെ, അണ്‌ഡജത്തെയും, ഉദ്‌ഭിജ്ജത്തെയും, ജീവജത്തെയും ഇവ മൂന്നിനെയും ``അനേന ജീവേന ആത്മനാ`` ജീവഭാവം കൈക്കൊണ്ടുകൊണ്ട്‌ ``സ്വയം അനുപ്രവിശ്യ`` സ്വയം പ്രവേശിച്ചു. അതിലേക്ക്‌ ഓരോന്നിലേക്കും പ്രവേശിച്ചു. അണ്‌ഡത്തിലേക്കും ബീജത്തിലേക്കും അത്‌ സ്വയം പ്രവേശിച്ചുവെന്നാണ്‌ പറയുന്നത്‌. അപ്പോള്‍ പരിണാമസിദ്ധാന്തത്തെ നമുക്ക്‌ അംഗീകരിക്കാന്‍ പറ്റില്ല. 

(തുടരും....)

ഛാന്ദോഗ്യോപനിഷത്ത്‌(31)

ഛാന്ദോഗ്യോപനിഷത്ത്‌(31)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പത്തിമൂന്നാം ദിവസം

മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌
``തേഷാം ഖല്വേഷാം ഭൂതാനാം ത്രീണ്യേവബീജാനി 
ഭവന്ത്യാണ്‌ഡജം ജീവജമുദ്‌ഭിജ്ജമിതി.
സേയം ദേവതൈക്ഷത ഹന്താഹമിമാസ്‌തിസ്രോദേവതാ
അനേനജീവേനാത്മനാനുപ്രവിശ്യ നാമരൂപേ
വ്യാകരവാണീതി.
താസാം ത്രിവൃതം ത്രിവൃതമേകൈകാം 
കരവാണീതിസേയം ദേവതേമാസ്‌തിസ്രോദേവതാ
അനേൈനവജീവേനാത്മനാനുപ്രവിശ്യ നാമരൂപേ
വ്യാകരോത്‌.
താസാം ത്രിവൃതം
ത്രിവൃതമേകൈകാമകരോദ്യഥാതുഖലു 
സോമ്യേ താസ്‌തിസ്രോദേവതാസ്‌ത്രിവൃത്‌
ത്രിവൃദേകൈകാഭവതി തന്മേവിജാനീഹീതി``.
തേഷാം ഏഷാം ഭൂതാനാം ഖലു=ആ ജീവജാലങ്ങള്‍ക്ക്‌; ത്രീണി ബീജാനി ഏവ ഭവന്തി=മൂന്നു ബീജങ്ങളാണുള്ളത്‌; ആണ്‌ഡജം ജീവജം ഉദ്‌ഭിജ്ജം ഇതി=ആണ്‌ഡജം, ജീവജം, ഉദ്‌ഭിജ്ജം എന്നിങ്ങനെ.
സാ ഇയം ദേവതാ=ആ ഈ ബോധസത്താരൂപമായ ദേവത; ഐക്ഷത=വീണ്ടും സങ്കല്‍പ്പിച്ചു; ഹന്ത=ആകട്ടെ; അഹം ഇമാഃ തിസ്രഃ ദേവതാഃ=ഞാന്‍ ഈ തേജോബന്ന രൂപികളായ മൂന്നുദേവതമാരിലും; അനേനജീവേന ആത്മനാ=ഈ ജീവാത്മ രൂപം കൈക്കൊണ്ട്‌ സ്വയം; അനുപ്രവിശ്യ=കടന്നുപ്രവേശിച്ച്‌; നാമരൂപേ വ്യാകരവാണി ഇതി=നാമരൂപങ്ങളെ വ്യക്തമായി വേര്‍തിരിക്കുന്നുണ്ട്‌ എന്ന്‌.
സാ ഇയം ദേവതാ=ആ ഈ ബോധസത്താരൂപിണിയായ ദേവത; ഏകൈകാം=തേജോബന്നങ്ങളില്‍ ഓരോന്നിനെയും; ത്രിവൃതം ത്രിവൃതം കരവാണി ഇതി=മൂന്നും മൂന്നും കൂടിച്ചേര്‍ന്നവയാക്കി ചെയ്യുന്നുണ്ട്‌ എന്ന്‌ നിശ്ചയിച്ച്‌; ഇമാഃ തിസ്രഃ ദേവതാഃ=ഈ മൂന്നുദേവതമാരിലും; ആത്മനാ=സ്വയം; അനേന ഏവ ജീവേന=ഈ ജീവാത്മരൂപം കൈക്കൊണ്ട്‌; അനുപ്രവിശ്യ=കടന്നു നിന്നിട്ട്‌; നാമരൂപേ വ്യാകരോത്‌= തേജസ്സ്‌, ജലം, അന്നം എന്നിങ്ങനെ നാമരൂപങ്ങളെ വേര്‍തിരിച്ചു.
താസാം ഏകൈകാം=ആ ദേവതമാരില്‍ ഓരോന്നിനെയും; ത്രിവൃതം ത്രിവൃതം അകരോത്‌=മൂന്നില്‍ മൂന്നും കൂടിച്ചേര്‍ന്നവയാക്കിത്തീര്‍ത്ത്‌; സോമ്യ=കുഞ്ഞേ; ഏതാഃ തിസ്രഃ ദേവതാഃ=ഈ മൂന്നുദേവതമാരും; ഏകൈകാ=ഓരോന്നും; യഥാ തു ഖലു=എപ്രകാരമാണ്‌; ത്രിവൃത്‌ ത്രിവൃത്‌ ഭവതി=മൂന്നും കൂടിച്ചേര്‍ന്നതായി ഭവിക്കുന്നത്‌; തത്‌ മേ വിജാനീഹി=അക്കാര്യം എന്നില്‍ നിന്നു വിശദമായി കേട്ടോളു.
``തേഷാം ഖലു ഏതേഷാം ഭൂതാനാം ത്രീണി ഏവ ബീജാനി ഭവന്തി ആണ്‌ഡജം ജീവജം ഉദ്‌ഭിജ്ജം ഇതി തേഷാം ഏഷാം ഭൂതാനാം ഖലു`` ഇങ്ങനെ ഓരോന്നുമായി ആവര്‍ഭവിച്ച ആ ജീവജാലങ്ങള്‍ക്ക്‌ ``ത്രീണി ബീജാനി ഏവ ഭവന്തി`` അതിന്‌ പ്രകടമാവാന്‍, ``ബീജം`` എന്ന പ്രകടമാവാന്‍ ഉള്ള ആ സാധ്യത, അതുണ്ടായി ആദ്യം. നല്ല രസമായിട്ടാണ്‌ ഉപനിഷത്ത്‌ ഇതിനെ അവതരിപ്പിക്കുന്നത്‌. വെറുതെ ഓരോന്നും ഓരോദിവസം അങ്ങോട്ട്‌ ഉണ്ടായി എന്നല്ല. ഒരു ദിവസം അങ്ങോട്ട്‌ അവധിയെടുത്തിരുന്നു എന്നൊക്കെ പറയാറുണ്ടല്ലൊ. അതുപോലെയല്ല. ഇതിനൊരു ക്രമമുണ്ട്‌. 

(തുടരും....)

Wednesday, 27 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 27 & 28

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 27 & 28

സ്പര്‍ശാല്‍ കൃത്വാ ബഹിര്‍ബാഹ്യാന്‍
ചക്ഷുശ്ചൈവാന്ദരേ ബ്രുവോഃ
പ്രാണാപാനൗ സമൗ കൃത്വാ
നാസാഭ്യന്തരചാരിണൗ

യതേന്ദ്രിയ മനോബുദ്ധിഃ
മുനിര്‍മോഷ പരായണഃ
വിഗതേച്ഛാഭയക്രോധോ
യഃ സദാഃ മുക്ത ഏവ സഃ

ബാഹ്യമായ വിഷയങ്ങളെ പുറമേ തന്നെ ഒതുക്കിയിട്ട്, ദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തില്‍ത്തന്നെ നിര്‍ത്തി, ശ്വാസോച്ഛ്വാസത്തെ മൂക്കിനകത്ത് അടങ്ങുന്ന തരത്തില്‍ സമമാക്കി, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവയെ അടക്കി, ആര്‍ത്തി, ഭയം, ക്രോധം എന്നിവയെ ഉപേക്ഷിച്ച്, മോക്ഷത്തെ പരമലക്ഷ്യമായി വിചാരിച്ച് ഇരിക്കുന്ന മുനി (മനനശീലന്‍) ആരോ അയാള്‍ ഇപ്പോഴും എപ്പോഴും മുക്തന്‍തന്നെ.

ധ്യാനത്തിന്റെ ഏകദേശരൂപം വിവരിക്കുന്നു.
ആദ്യം ചെയ്യേണ്ടത് പുറത്തുനിന്നുള്ള ചോദനകളെ പുറത്തുതന്നെ നിര്‍ത്തി മനസ്സിന് സ്വച്ഛത കൈവരുത്തുകയാണ്. മൂക്കിലും വായിലും ചെവിയിലുമൊക്കെ പഞ്ഞി തിരുകിയും മറ്റുമല്ല, ചിന്താപരമായാണ് ഈ 'പുറത്താക്കല്‍' സാധിക്കേണ്ടത്. നോട്ടം പുരികമധ്യത്തിലേക്കുയര്‍ത്തേണ്ടത് ബലപ്രയോഗത്തിലൂടെ അല്ല, ആയാസരഹിതമായാണ്. ദൃഷ്ടി അവിടേക്കു പൊങ്ങുമ്പോള്‍ അത്, ഭൂനിരപ്പില്‍നിന്ന് ഏതാണ്ട് നാല്പത്തിയഞ്ച് ഡിഗ്രിയോളം ഉയര്‍ന്നാണിരിക്കുക. ദൃഷ്ടിയുടെ ആ മേല്‍ഗതിയും ഒരു ബിന്ദുവിലേക്കുള്ള കേന്ദ്രീകരണവും മനോവിതാനം ഉയരാനും ശ്രദ്ധ ഉറയ്ക്കാനും ഉതകുന്നു.

ശ്വാസതാളവും മനോനിലയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നത് ശാസ്ത്രസമ്മതമാണ്. (വികാരവിക്ഷോഭം സംഭവിക്കുമ്പോള്‍ ശ്വാസഗതി എങ്ങനെ ഇരിക്കുമെന്ന് അനുഭവിച്ചറിയാത്തവര്‍ ആരുമുണ്ടാവില്ലല്ലോ.) ശ്വാസത്തെ ചെറിയ അളവിലേക്കും നിയന്ത്രിതമായ താളത്തിലേക്കും ഒതുക്കിയാല്‍ മനസ്സ് അത്രയ്ക്കത്രയ്ക്ക് ശാന്തമാവും.

ഇന്ദ്രിയമനോബുദ്ധികളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. ആര്‍ത്തി, പേടി, ദേഷ്യം എന്നിവയെ മനസ്സില്‍നിന്ന് വേര്‍പെടുത്തണം. (തമ്മില്‍ കെട്ടുപിണഞ്ഞുകിടക്കുന്നവയാണ് ഈ വികാരങ്ങളെന്ന് മനഃശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് നന്നായറിയാം. വ്യക്തിത്വവികസനത്തിലെ കാതലായ വെല്ലുവിളി ഇവയില്‍നിന്ന് സ്വത്വത്തെ രക്ഷപ്പെടുത്തുക എന്നതാണല്ലോ.) മോക്ഷത്തില്‍ മാത്രമായിരിക്കണം ശ്രദ്ധ. ഈ വിധമുള്ള പരിശ്രമം തുടങ്ങുന്ന ആള്‍ നിത്യമോചനത്തിന്റെ പാതയിലാണ്.

ധ്യാനവിഷയം എന്തായിരിക്കണം എന്നുകൂടി പറയുന്നു:
ശാരീരികമായ എല്ലാ സുഖാനുഭവങ്ങളോടും അങ്ങേയറ്റം വിരക്തി കൈവന്ന അവര്‍ എല്ലാ ഇന്ദ്രിയ വിഷയങ്ങളേയും അകറ്റിയിട്ട് മനസ്സിനെ അന്തര്‍മുഖവും ഏകാഗ്രഹവുമാക്കുന്നു. ഈ അവസ്ഥയില്‍ അവര്‍ അവരുടെദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തിലുള്ള ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ബന്ധിക്കുന്ന ആജ്ഞാ ചക്രത്തിലേക്കു തിരിച്ച് ഉറപ്പിക്കുന്നു. അതിനുശേഷം പ്രാണവായുക്കളായ പ്രാണനേയും അപാനനേയും നാസാരന്ദ്രത്തില്‍ സമമായി അടക്കിക്കൊണ്ട്, അവയെ മനസ്സോടുചേര്‍ത്ത് ബ്രഹ്മരന്ദ്രത്തിലേക്ക് ഉയര്‍ത്തുന്നു. വിവിധ തലങ്ങളില്‍നിന്ന് ജലവും ശേഖരിച്ചുകൊണ്ട് സമുദ്രത്തിലേക്കൊഴുകുന്ന ഗംഗ സമുദ്രത്തോടുചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അതിലെ ജലം വകതിരിക്കാന്‍ കഴിയാത്തതുപോലെ ഇവയെല്ലാം ഒന്നുചേര്‍ന്നാല്‍ പിന്നെ അവയെ വകതിരിക്കാന്‍ സാധ്യമല്ല. അതോടെ കാമത്തില്‍നിന്നുടലെടുക്കുന്ന താല്‍പ്പര്യങ്ങളും ഇതര വിചാരങ്ങളുമെല്ലാം സ്വാഭാവികമായി അപ്രത്യക്ഷമാകുന്നു. പ്രാപഞ്ചിക ജീവിതം പ്രതിഫലിപ്പിച്ചുകാണിക്കുന്ന മനസ്സാകുന്ന തിരശ്ശീല ഛിന്നഭിന്നമായി ചീന്തിയെറിയപ്പെടുന്നു. ജലാശയത്തില്‍ ജലമില്ലെങ്കില്‍ പ്രതിച്ഛായ ദര്‍ശിക്കാന്‍ കഴിയാത്തതുപോലെ, നിര്‍വ്വികല്പമായ മനസ്സില്‍ അഹന്തയ്ക്കോ തനതായ അസ്തിത്വത്തിനോ എവിടെയാണു സ്ഥാനം? ഇപ്രകാരം അവന്‍ ബ്രഹ്മത്വം അനുഭവിക്കുമ്പോള്‍, അതുമായി ഐക്യം പ്രാപിച്ച്, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സച്ചിദാനന്ദബ്രഹ്മമായിത്തീരുന്നു.

(തുടരും......)

Tuesday, 26 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 26

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 26

കാമക്രോധവിയുക്താനാം...
യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിര്‍വ്വാണം
വര്‍ത്തതേ വിദിതാത്മനാം


കാമക്രോധങ്ങളോട് വേര്‍പെട്ടവരും (അവയില്‍നിന്ന് മോചനം നേടിയവരും) ചിത്തത്തെ അടക്കിയവരും ആത്മതത്ത്വത്തെ അറിഞ്ഞവരുമായ ബ്രഹ്മനിഷ്ഠര്‍ക്ക് മോക്ഷം രണ്ടവസ്ഥയിലും (ഇഹത്തിലും പരത്തിലും) നിറഞ്ഞു നില്ക്കുന്നു.

ഇന്ദ്രിയവിഷയങ്ങളില്‍നിന്നും മനസ്സിനെ പൂര്‍ണ്ണമായി പിന്തിരിപ്പിച്ച് അന്തര്‍മുഖമാക്കി ഏകാഗ്രപ്പെടുത്തിയവര്‍ എല്ലായ്പ്പോഴും ആനന്ദത്തിന്റെ മടിത്തട്ടില്‍ നിദ്രകൊള്ളുന്നു. അവര്‍ ആ അവസ്ഥയില്‍നിന്ന് ഒരിക്കലും ഉണര്‍ന്നെഴുന്നേല്‍ക്കുകയില്ല. ആത്മസാക്ഷാത്ക്കാരം എന്ന ലക്ഷ്യത്തോടുകൂടിയ അവര്‍ പരബ്രഹ്മമായിത്തീര്‍ന്നുവെന്നറിയുക. അവര്‍ ശരീരത്തിലിരിക്കുമ്പോള്‍ത്തന്നെ എങ്ങനെയാണ് പരബ്രഹ്മാവസ്ഥയിലെത്തിച്ചേര്‍ന്നതെന്നു ചോദിച്ചാല്‍ ചുരുക്കമായി ഞാന്‍ പറയാം.

ഉള്ളില്‍ പരമമായ അറിവിന്റെ നിലനില്പിന് രണ്ടു ഭീഷണികളാണുള്ളതെന്ന് നേരത്തേ സൂചിപ്പിച്ചു. രൂപനിര്‍മാണക്ഷേത്രമായ ജീവനില്‍ ജന്മാന്തരങ്ങളായി ഊറിക്കൂടിയ വാസനകള്‍ സ്ഥൂലശരീരത്തില്‍ അരങ്ങേറ്റുന്ന വൈകാരികങ്ങളായ ഉരുള്‍പൊട്ടലുകള്‍ ഒരുവക. ബാഹ്യലോകത്തുനിന്ന് വരുന്ന പ്രലോഭനങ്ങള്‍ ഉളവാക്കുന്ന വൈകാരികപ്രതികരണങ്ങള്‍ വേറൊരുവക. രണ്ടിനെയും ജയിച്ചാല്‍ എന്നേക്കുമായി മോചനമായി.

ജീവിതാന്ത്യംവരെയും അതിനപ്പുറവും പിന്നെ ബന്ധനമില്ല. ഉത്തമപുരുഷനായ പരമാത്മാവുമായി സാരൂപ്യം സിദ്ധിച്ചതിനാല്‍ ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രം, ശരീരം വീഴുന്നതോടെ, പരമാത്മാവില്‍ വിലയിക്കുന്നു.

(തുടരും......)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 25

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 25

ലഭന്തേ ബ്രഹ്മനിര്‍വ്വാണം...
ഋഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ
സര്‍വ്വഭൂതഹിതേ രതാഃ


പാപം ക്ഷയിച്ചിരിക്കുന്നവരും സംശയം തീര്‍ന്നിരിക്കുന്നവരും ചിത്തത്തെ സ്വാധീനപ്പെടുത്തിയിട്ടുള്ളവരും സകല പ്രാണികള്‍ക്കും നന്മയെ ചെയ്വാന്‍ താല്പര്യമുള്ളവരു (കൃപാലുക്കള്‍) മായ ഋഷികള്‍ ബ്രഹ്മത്തില്‍ ലയത്തെ അല്ലെങ്കില്‍ മോക്ഷത്തെ പ്രാപിക്കുന്നു.

ശ്ലോകത്തിന്റെ അവസാനപാദം ശ്രദ്ധിക്കുക. ഈ ഋഷിമാര്‍ കര്‍മനിരതരാണ്. അവരുടെ കര്‍മം സകല ചരാചരങ്ങള്‍ക്കും ഹിതം വരുത്തലാണ്. എല്ലാതുമായുള്ള ആത്മൈക്യം അവരില്‍ സര്‍വാശ്ലേഷിയായ സ്നേഹമായി നൂറുമേനി വിളയുന്നു. അവശതയും ദൈന്യതയും എവിടെ ഉണ്ടോ അവിടെ അവരെ കാണാം. അല്ലാതെ, ഏതെങ്കിലും ഗുഹയിലല്ല അവരുടെ ഇരിപ്പ്. ജീവിതം അവര്‍ക്ക് സ്നേഹയജ്ഞമാണ്. ആ വഴിയില്‍ വരുന്ന എല്ലാ യാതനകളും താന്‍ ഒരു ത്യാഗം ചെയ്യുകയാണെന്ന ഭാവത്തിന്റെ ലേശംപോലും ഇല്ലാതെ, അവര്‍ സസന്തോഷം സ്വീകരിക്കുന്നു. അവരില്‍ കളങ്കമില്ല.

ലോകരില്‍, തങ്ങളെ തിരികെ സ്നേഹിക്കുന്നവരെന്നും സ്നേഹിക്കാത്തവരെന്നുമുള്ള തരംതിരിവ് അവര്‍ നടത്തുകയില്ല. രണ്ടെന്ന ബോധമേ അവരെ അലട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം 'താന്‍' ഇല്ലല്ലോ. അവര്‍ എല്ലാതും എല്ലാരുമാണ്. എല്ലാരും എല്ലാതും അവര്‍തന്നെയാണ്.
അല്ലയോ അര്‍ജ്ജുന, ശാശ്വതാനന്ദത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന സത്യാന്വേഷികള്‍ അവിടത്തന്നെ തങ്ങി അതുമായി സാത്മ്യം പ്രാപിക്കുന്നു. വ്യക്തമായ ജ്ഞാനപ്രകാശത്തില്‍ പ്രപഞ്ചം മുഴുവനും അവരുടെ ഉള്ളില്‍ത്തന്നെ അവര്‍ പരമാത്മാവുമായി ഏകത്വം പ്രാപിക്കുന്നു. ഈ ആനന്ദം ശാശ്വതവും ശ്രേഷ്ഠവും സീമാതീതവുമാണ്. മോഹത്തില്‍നിന്നു മോചിതരായവര്‍ക്കുമാത്രമേ ഇതു ലഭിക്കുന്നതിന് അര്‍ഹതയുള്ളൂ. ഈ ആനന്ദം മഹാമുനികള്‍ക്കുവേണ്ടി കരുതിവച്ചിരിക്കുന്നതാണ്.

വൈരാഗ്യകളായ മനുഷ്യര്‍ ഇതിന്റെ പങ്കുപറ്റുന്നു. ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി സംശയമില്ലാത്തവര്‍ക്കു മാത്രമേ ഇതു സഫലീകരിക്കാന്‍ സാധിക്കൂ.

(തുടരും....)

ഛാന്ദോഗ്യോപനിഷത്ത്‌ (30)

ഛാന്ദോഗ്യോപനിഷത്ത്‌ (30)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പത്തൊന്നാം ദിവസം
പിതൃലോകവും ദേവലോകവും ഗന്ധര്‍വ്വലോകവും ബ്രഹ്മലോകവുമൊക്കെ എന്താണ്‌? അവയെ നാം എങ്ങനെയാണ്‌ മനസ്സിലാക്കേണ്ടത്‌? പിതൃലോകം എന്നുപറഞ്ഞാല്‍ എന്താണ്‌? ലോകം എന്നുപറഞ്ഞാല്‍ അനുഭവമണ്‌ഡലമാണ്‌. പിതൃലോകമെന്നു പറഞ്ഞാല്‍ നമുക്ക്‌ ഒരു പിതൃലോകമുണ്ടായിരുന്നു. നാം പിതൃലോകത്തിലായിരുന്നു. പിതാവില്‍ കുടികൊണ്ട സമയത്ത്‌ ഞാന്‍, എന്റെ ആവിര്‍ഭാവത്തിനുമുമ്പ്‌, അമ്മയുടെ ഗര്‍ഭത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌, ഞാന്‍ അച്ഛനിലായിരുന്നു. അച്ഛന്റെ ശരീരത്തില്‍, അനുഭവമണ്‌ഡലങ്ങളിലായിരുന്നു ഞാന്‍. ഇതാണെന്റെ പിതൃലോകം, സൂക്ഷ്‌മമായിട്ടുള്ള തലത്തില്‍ ചിന്തിക്കുമ്പോള്‍. അതായത്‌ ഇവിടെ അറിവിന്റെ വികാസമാണ്‌ ലോകങ്ങളിലേക്ക്‌ നമ്മെ കൊണ്ടുപോകുന്നത്‌. 
ഒന്നാമത്തേത്‌ പിതൃലോകമെന്ന്‌ പറയുന്നു. പിന്നെ ദേവലോകവും ഗന്ധര്‍വ്വലോകവുമാണ്‌. ദേവലോകമെന്നുപറഞ്ഞാല്‍, ദേവന്‍ എന്നാല്‍ ഉപനിഷത്തിന്റെ ഭാഷയില്‍ ഇന്ദ്രിയങ്ങളാണ്‌. ദേവേന്ദ്രന്‍ മനസ്സാണ്‌. അപ്പോള്‍ ഇന്ദ്രിയങ്ങളുടെ ലോകം ആണ്‌ ദേവലോകം. എന്നുപറഞ്ഞാല്‍ ആ സൂക്ഷ്‌മഭാവത്തില്‍നിന്നും മാറി പക്വമായി, അമ്മ പ്രസവിച്ച്‌, പിന്നീടുള്ള ലോകത്തെ ഇന്ദ്രിയങ്ങളാണ്‌ നമുക്ക്‌ അനുഭവപ്പെടുത്തിത്തരുന്നത്‌. ഇതാണ്‌ ഗന്ധര്‍വ്വലോകവും ദേവലോകവും. അവിടെയാണ്‌ പാട്ടും കരച്ചിലുമൊക്കെ ഉള്ളത്‌. പിന്നെ ബ്രഹ്മലോകം. ഇതിന്‌ മുഴുവന്‍ നാഥനായിട്ടുള്ള, ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന കാരണത്തെ അന്വേഷിച്ച്‌, ആ കാരണത്തെ സാക്ഷാല്‍ക്കരിക്കുന്ന ``ബ്രഹ്മവിദ്‌ ബ്രഹ്മൈവ ഭവതി``എന്ന സാധനയിലൂടെ തന്റെ സൂക്ഷ്‌മതലങ്ങളിലേക്ക്‌, തന്റെ തന്നെ ഉണ്മയിലേക്ക്‌ ആഴ്‌ന്നിറങ്ങി സമാധിയെ പ്രാപിക്കുന്ന അവസ്ഥ. ആ അനുഭവമണ്‌ഡലത്തെ ബ്രഹ്മലോകമെന്നു മനസ്സിലാക്കാം. 
ഇവിടെ ഈ ബോധസത്ത സങ്കല്‍പ്പിച്ചു പലതാകട്ടെയെന്ന്‌. അതില്‍നിന്നാണ്‌ ഈ ആവിര്‍ഭാവങ്ങളൊക്കെ ഉണ്ടായിട്ടുള്ളത്‌. വേദത്തില്‍ വേറൊരു സ്ഥലത്ത്‌ സൃഷ്‌ടിക്രമത്തെ പറയുന്നത്‌ ഇങ്ങനെയാണ്‌. ``ഏതസ്‌മാദ്‌ ആത്മനഃ ആകാശ സംഭൂതഃ`` ആ ബോധസത്തയില്‍നിന്ന്‌ ആകാശം ഉണ്ടായി. ``ആകാശാദ്‌ വായുഃ``ആകാശത്തില്‍ നിന്ന്‌ വായു. ``വായോഃ അഗ്നിഃ`` വായുവില്‍നിന്ന്‌ അഗ്നി. ``അഗ്നേ ആപഃ`` അഗ്നിയില്‍നിന്ന്‌ ജലം. ``അപ്യ പൃഥ്വീ`` അപില്‍നിന്ന്‌ ഭൂമി ``പൃഥ്വിവ്യാം ഔഷധയഃ`` ഭൂമിയില്‍നിന്ന്‌ ഔഷധികള്‍. ``ഔഷധിഭ്യോഃ അന്നം`` ഔഷധികളില്‍നിന്ന്‌ അന്നം. ``അന്നാദ്‌ പുരുഷഃ`` അന്നത്തില്‍നിന്ന്‌ പുരുഷന്‍. ഇതാണതിന്റെ ക്രമം. ബോധസത്തയില്‍നിന്ന്‌ ആകാശം. ആകാശത്തില്‍നിന്ന്‌ വായു. ഇവിടെയൊക്കെ സങ്കല്‍പ്പങ്ങളുണ്ട്‌. ആ ബോധസത്ത സങ്കല്‍പ്പിച്ചു, പലതാകട്ടെ. അതില്‍നിന്ന്‌ ആകാശമുണ്ടായി. ആകാശം സങ്കല്‍പ്പിച്ചു, പലതാകട്ടെ. അതില്‍നിന്ന്‌ വായുവുണ്ടായി. വായു സങ്കല്‍പ്പിച്ചു, പലതാവട്ടെ. അതില്‍നിന്ന്‌ അഗ്നിയുണ്ടായി. അഗ്നി സങ്കല്‍പ്പിച്ചു, പലതാവട്ടെ. ജലമുണ്ടായി. ജലം സങ്കല്‍പ്പിച്ചു, ഭൂമിയുണ്ടായി. ഭൂമി സങ്കല്‍പ്പിച്ചു, ഔഷധികളുണ്ടായി. ഔഷധികള്‍ സങ്കല്‍പ്പിച്ചു, അന്നമുണ്ടായി. അന്നം സങ്കല്‍പ്പിച്ചു നമ്മളൊക്കെ ഉണ്ടായി. കഴിച്ച അന്നമാണ്‌ നമ്മളായിട്ടിരിക്കുന്നത്‌. ഒരു ശാസ്‌ത്രകാരനും നിഷേധിക്കാന്‍ പറ്റില്ല ഈ പറഞ്ഞതൊക്കെ. ഇതൊരു ക്രമമാണ്‌. 
ഇനി ഇവിടെ നമുക്ക്‌ ഇതില്‍ മനസ്സിലാവാനുള്ളത്‌ സങ്കല്‍പ്പിക്കലാണ്‌. ``ഞാന്‍ സങ്കല്‍പ്പിച്ചു ഗുരുവായൂര്‍ക്ക്‌ ഒരാള്‍രൂപം''. അതല്ല ഇവിടുത്തെ സങ്കല്‍പ്പം. ഇത്‌ ആദ്യം മനസ്സിലാക്കണം,ആ സങ്കല്‍പ്പവും ഈ സങ്കല്‍പ്പവും രണ്ടും രണ്ടാണ്‌. അതും സങ്കല്‍പ്പം തന്നെ.
(തുടരും....)

Sunday, 24 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 24

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 24

യോഽന്തഃ സുഖോഽന്തരാരാമഃ...
തഥാന്തര്‍ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിര്‍വ്വാണം
ബ്രഹ്മഭൂതോഽധിഗച്ഛതി


തന്റെ ആത്മാവില്‍ത്തന്നെ സുഖത്തെ കണ്ടെത്തിയവനും തന്മൂലം സദാ അന്തര്‍മുഖനായി ആനന്ദിച്ചുകൊണ്ടിരിക്കുന്നവനും, ഉള്ളില്‍ നിറഞ്ഞ ആത്മപ്രകാശത്തോടെ വര്‍ത്തിക്കുന്നവനുമായ യോഗി ക്രമേണ ബ്രഹ്മം തന്നെയായി ഭവിച്ചിട്ട് ബ്രഹ്മസ്വരൂപനായി ബ്രഹ്മത്തില്‍ മോക്ഷത്തെ പ്രാപിക്കുന്നു.

(ഉള്ളിന്റെ ഉള്ളിലുള്ള) സ്വാത്മാവില്‍ത്തന്നെ സുഖം കാണുന്നവനും ആ ആത്മാവില്‍ത്തന്നെ രമിക്കുന്നവനും ആരോ, അപ്രകാരംതന്നെ ആരുടെ ഹൃദയത്തില്‍ ആത്മജ്ഞാനം പ്രകാശിക്കുന്നുവോ ആ യോഗി ബ്രഹ്മസ്വരൂപനായി ബ്രഹ്മാനന്ദത്തെ പൂര്‍ണമായി പ്രാപിക്കുന്നു.
(ജ്യോതിശ്ശബ്ദത്തിന് മനസ്സ് എന്നുകൂടി അര്‍ഥമുണ്ട്. 'ആരുടെ മനസ്സ് ആത്മാവില്‍ത്തന്നെ ഉറച്ചു നില്ക്കുന്നുവോ' എന്നും ആവാം.)

വെളിയിലുള്ള എന്തിനെയെങ്കിലും ആശ്രയിച്ചാണല്ലോ ലോകര്‍ക്ക് പൊതുവെ സുഖം. എന്നാല്‍ 'അന്തഃസുഖി' തനിക്കകത്തുള്ളതില്‍ത്തന്നെ അഭിരമിക്കുന്നു. അഹംബുദ്ധികൊണ്ടല്ല, അതിനും അപ്പുറത്തുള്ള അവബോധത്തില്‍ ലയിച്ചിട്ട്. സച്ചിദാനന്ദമാണ് തന്റെ സ്വരാജ്യം എന്നറിഞ്ഞ് അതില്‍ യഥേഷ്ടം വ്യവഹരിക്കുന്നവന്‍ അന്തരാരാമന്‍. എല്ലാറ്റിനെയും ആത്മജ്ഞാനത്തിന്റെ പ്രകാശത്തില്‍ ശരിയായി കാണുന്നവന്‍ അന്തര്‍ജ്യോതി. നിര്‍വാണം എന്നാല്‍ ഒരുമ, യോജിപ്പ്, (അഗ്‌നനിയുടെ) കെട്ടടങ്ങല്‍ എന്നെല്ലാമാണ് അര്‍ഥം. ജീവന്‍, അതിലെ വാസനകളാകുന്ന അഗ്‌നനികളെല്ലാം ശാന്തമായതില്‍പ്പിന്നെ മായയുടെ പിടിയില്‍നിന്ന് വേര്‍പെട്ട് പരമാത്മാവുമായി ഒരുമയും യോജിപ്പും കൈവരിച്ചാല്‍ നിര്‍വാണമായി. പിന്നെ ജന്മമില്ല.

ഈ വൈശിഷ്ട്യമെന്ന കൈമുതലോടെ ജന്മമെടുക്കുന്ന വരുണ്ടാകാം. അവരാണ് അവതാരങ്ങളും പ്രവാചകരും പരിവ്രാജകരും അവധൂതരും സൂഫികളും ഋഷിമാരും. മറ്റു ചിലര്‍ക്ക് ഒരു ജന്മത്തിലെ സാധനകൊണ്ടേ ഈ സ്ഥിതിയിലെത്താന്‍ കഴിയൂവെന്നും വരാം. പക്ഷേ, ജന്മജന്മാന്തരങ്ങളിലൂടെ നീളുന്ന പരിശ്രമംകൊണ്ട് ഈ നിലയിലെത്താന്‍ ഏവര്‍ക്കും സാധിക്കും. (അതെങ്ങനെ എന്ന് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിശദമാക്കുന്നുണ്ട്.)ആകട്ടെ, അങ്ങെത്തിയവരുടെ വാഴ്‌വ് എവ്വിധമാണ്? വെറുമൊരു ഉണക്കക്കമ്പിന്‍േറതുപോലെ അലസവും വിരസവും ആണോ?

(തുടരും.....)

ഛാന്ദോഗ്യോപനിഷത്ത്‌ (29)

ഛാന്ദോഗ്യോപനിഷത്ത്‌ (29)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മുപ്പതാം ദിവസം
തുടര്‍ന്ന്‌ ``തത്‌ ഐക്ഷത`` അത്‌ സങ്കല്‍പ്പിച്ചു. ആ ``സത്‌`` - എന്താണോ സൃഷ്‌ടിക്ക്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌ അത്‌ - സങ്കല്‍പ്പിച്ചു. ആദ്യം സൃഷ്‌ടിയെക്കുറിച്ച്‌ പറയും. എന്നിട്ട്‌ ഇതൊന്നും സൃഷ്‌ടമായിട്ടില്ല എന്നും നമ്മെ ബോധിപ്പിക്കും. ഏതില്‍ നിന്നെങ്കിലും ഒന്ന്‌ തുടങ്ങണം. 
``തത്‌ ഐക്ഷത`` അത്‌ സങ്കല്‍പ്പിച്ചു. ആ ബോധം, ആ സത്യം സങ്കല്‍പ്പിച്ചു. ``ബഹുസ്യാം പ്രജായേയ ഇതി`` ഞാന്‍ പലതാകട്ടെ എന്ന്‌ സങ്കല്‍പ്പിച്ചു. അതിന്റെ സങ്കല്‍പ്പം, അതിന്റെ തപസ്സ്‌ അതിന്‌ പലതാവണം എന്ന്‌. ``തത്തേജ അസൃജതഃ`` അതില്‍നിന്ന്‌ തേജസ്സുണ്ടായി. തേജസ്സ്‌ എന്നാല്‍ അഗ്നിയുടെ ഒരംശം. അഗ്നീഭാവമല്ല. എല്ലാറ്റിനും കാരണമായിട്ടുള്ള സൃഷ്‌ടി എങ്ങനെയാണ്‌ എന്ന്‌ ഇതില്‍നിന്ന്‌ മനസ്സിലാക്കിക്കോളു. ആ ബോധസത്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ``സത്‌ ഏകം ഏവം അദ്വിതീയഃ`` അത്‌ സങ്കല്‍പ്പിച്ചു ഞാന്‍ പലതാകട്ടേയെന്ന്‌. അപ്പോള്‍ ആ സങ്കല്‍പ്പത്തില്‍ നിന്ന്‌ ആദ്യം തേജസ്സുണ്ടായി. ``തത്തേജഃ ഐക്ഷതഃ`` ആ തേജസ്സ്‌ സങ്കല്‍പ്പിച്ചു. ഇതുപോലെ തന്നെ ``ബഹുസ്യാം പ്രജായേയ ഇതി`` ഞാനും പലതായി തീരട്ടെ. പ്രജ എന്നാല്‍ എന്നില്‍നിന്നും ജനിക്കട്ടെ. ഞാനും പലതാകട്ടെ. ``തത്‌ ആപഃ അസൃജതഃ`` അതില്‍നിന്ന്‌ ജലം ഉണ്ടായി. ആ ജലവും സങ്കല്‍പ്പിച്ചു. ``തത്‌ ആപഃ ഐക്ഷതഃ`` ഞാന്‍ പലതാകട്ടെ എന്ന്‌. ``തസ്‌മാത്‌`` അതുകൊണ്ട്‌ ``യത്ര ക്വചശോചതി`` എവിടെയാണോ ദുഃഖം ഉണ്ടാവുന്നത്‌, ചൂടുണ്ടാകുന്നത്‌ അവിടെ ``പുരുഷതഃ സ്വേദതേ വാ`` പുരുഷന്‍ അവിടെ വിയര്‍ക്കുന്നു. ചൂട്‌ വരുമ്പോള്‍ അവിടെ വിയര്‍പ്പുണ്ടാകും. ചൂടുള്ളിടത്തൊക്കെ ജലത്തിന്റെ അംശമുണ്ടാകുന്നു. അതുകൊണ്ട്‌ നാം ചൂടാകുമ്പോള്‍ നമുക്ക്‌ വിയര്‍പ്പുണ്ടാവും. തുടര്‍ന്ന്‌ പറയുന്നു ``തത്‌ ``ആ ജലം ``ആപഃ ഐക്ഷന്തഃ`` ആ ജലം സങ്കല്‍പ്പിച്ചു. എന്താണ്‌ സങ്കല്‍പ്പിച്ചത്‌ ``ബഹുസ്യാം പ്രജായേമഹി ഇതി`` ഞാനും പലതായിത്തീരട്ടെ. ``താ അന്നം അസൃജന്തഃ`` അതില്‍നിന്ന്‌ അന്നം ഉണ്ടായി. ``തസ്‌മാത്‌ യത്ര ക്വചവര്‍ഷതി``അതുകൊണ്ടാണ്‌ എവിടെയാണോ മഴ പെയ്യുന്നത്‌ അവിടെ ``തദേവ ഭൂയിഷ്‌ഠമന്നം ഭവതി``. ധാരാളം അന്നമുണ്ടാകുന്നു. മഴപെയ്യുമ്പോഴാണ്‌ അന്നം ഉണ്ടാകുന്നത്‌. ``അന്നം ഭവതി. അഭ്യ ഏവ`` ഈ ജലത്തില്‍ നിന്നാണ്‌ ``തദധ്യാന്നാദ്യം ജായതേ`` തുടര്‍ന്ന്‌ അന്നം മുതലായിട്ടുള്ളതൊക്കെ ആവിര്‍ഭവിച്ചത്‌. സൃഷ്‌ടിയുടെ ക്രമം ഇങ്ങനെയാണ്‌.
കഠോപനിഷത്തില്‍, സത്യത്തെ അറിയുന്നവന്‍ ലോകങ്ങളില്‍ - പിതൃലോകത്തിലും ദേവലോകത്തിലും ഗന്ധര്‍വ്വലോകത്തിലും ബ്രഹ്മലോകത്തിലുമൊക്കെ - പൂജിതനായി ഭവിക്കുന്നു. ലോകം എന്ന്‌ പറഞ്ഞാല്‍ അനുഭവമണ്‌ഡലമാണ്‌. നാം ചില ലോകങ്ങളേ ഇല്ല എന്ന്‌ നിഷേധിക്കുകയാണെങ്കില്‍ അതും ശരിയാവില്ല. ഇനി ലോകങ്ങളെ കുറിച്ച്‌ പറയുന്നു.
(തുടരും....)

Saturday, 23 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 23

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 23

ശക്‌നോതീഹൈവ യഃ സോഢും...
പ്രാക്ശരീരവിമോക്ഷണാത്
കാമക്രോധോദ്ഭവം വേഗം
സ യുക്തഃ സ സുഖീ നരഃ


മനസ്സില്‍ ആര്‍ത്തി, ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന ക്ഷോഭത്തെ ദേഹം ഉപേക്ഷിക്കുന്നതിനുമുമ്പ് അപ്പപ്പോള്‍ (കാമക്രോധങ്ങളുടെ ഉത്ഭവസമയത്തുതന്നെ) സഹിക്കാന്‍ (പ്രതിരോധിക്കാന്‍) മനുഷ്യരില്‍ ആര്‍ ശക്തനാകുന്നോ അവനാണ് യോഗയുക്തന്‍ (സമാഹിതന്‍). അവനാണ് സുഖി.
എന്തിനായി ഈ ശരീരം ഉണ്ടായി? ജീവനു ബ്രഹ്മസാരൂപ്യം ലഭിക്കാനുള്ള ഉപാധികളാണ് ശരീരമനോബുദ്ധികള്‍. അതിനാല്‍, ഇവയ്ക്ക് നാശം വരും മുമ്പേ ആ കാര്യം സാധിക്കണം. ഇതിനു തടസ്സങ്ങളാകുന്നത് ആര്‍ത്തി, വിദ്വേഷം എന്നിവയാണ്. ഇവയെ അറിവിന്റെ വാളുകൊണ്ട് വെട്ടിവീഴ്ത്തണം. അതു ചെയ്യാന്‍ കഴിയുന്ന ആളാണ് ജന്മസാക്ഷാത്കാരം നേടിയ സുഖി.ഈ ലൗകിക ജീവിതത്തില്‍, ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് ആ പരമാനന്ദം സാധിക്കുമെന്ന ഉറപ്പാണ് ഈ ശ്ലോകത്തില്‍നിന്ന് കിട്ടുന്നത്.

(ഫ്രൂയിറ്റിന്റെയും മറ്റും സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍, ഇത് അധികപ്രതീക്ഷയായേ തോന്നൂ. പക്ഷേ, യുങ്ങിന്റെ സമാഹിതാവബോധം എന്ന നിദര്‍ശനം ഏതാണ്ട് ഇതേ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്).ആത്മാവിനെ സംശുദ്ധമാക്കുന്നതിനും അതിലെ അനര്‍ഘമൂല്യങ്ങള്‍ ഫലിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് മനുഷ്യജീവിതമെന്ന് ജര്‍മന്‍ ദാര്‍ശനികനായ കാന്‍റ് സിദ്ധാന്തിക്കുന്നു.
ശരീരത്തിന്റെ എല്ലാ ദോഷങ്ങളേയും നിയന്ത്രിച്ച് ദേഹബുദ്ധി ഇല്ലാതായിത്തീര്‍ന്ന ജ്ഞാനികള്‍ക്ക് ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുളവാകുന്ന ക്ലേശങ്ങളെപ്പറ്റി യാതൊരുധാരണയുമില്ല. അവര്‍ ഇന്ദ്രിയവിഷയങ്ങളെപ്പറ്റി സംസാരിക്കുകപോലും ചെയ്യുകയില്ല. ആന്തരികമായി അനശ്വരമായ ആത്മാനന്ദം അനുഭവിക്കുന്നവരായതു കൊണ്ട് ബാഹ്യമായ വിഷയങ്ങളെപ്പറ്റി അവര്‍ അബോധവാന്മാരാണ്. അവര്‍ ആനന്ദം അനുഭവിക്കുന്നത് ഒരു പക്ഷി പഴം കൊത്തിത്തിന്നു മ്പോള്‍ പക്ഷി, പഴം, അതു തിന്നുന്നതിലുള്ള സംതൃപ്തി എന്നീ മൂന്നു വ്യത്യസ്ത ഘടകങ്ങളുള്ളതായി കാണാം. എന്നാല്‍ ഒരു യോഗി ആത്മാനന്ദം ആസ്വദിക്കുമ്പോള്‍ താന്‍ ആസ്വാദകനാണെന്നുള്ള കാര്യംപോലും വിസ്മരിക്കുന്നു. യോഗിയുടെ അപ്പോഴത്തെ ചിത്തനില അഹംഭാവത്തിന്റെ ആവരണത്തെ ചീന്തിക്കളയുകയും അദ്ദേഹം ആനന്ദത്തെ കൈകളിലൊതുക്കി ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഒരു നീരൊഴുക്കു മറ്റൊരു നീര്‍ച്ചാലിനോടു യോജിച്ച് ഒന്നാകുന്നതുപോലെ, യോഗിയുടെ ആത്മാവ് നൈസര്‍ഗ്ഗികമായി പരമാത്മാവിനോടു യോജിച്ച് ഏകമാകുന്നു.

ആകാശത്തുനിന്ന് വായു അപ്രത്യക്ഷമാകുമ്പോള്‍ ആകശത്തിന്‍റേയും വായുവിന്‍റേയും വ്യത്യസ്തമായ നിലപാട് അവസാനിക്കുന്നു. അതുപോലെ യോഗിയുടെ ആത്മാവ് പരമാത്മാവിനോട് യോജിച്ച് ഐക്യം പ്രാപിക്കുമ്പോള്‍ ആനന്ദം മാത്രം അവശേഷിക്കുന്നു. എല്ലാ ദ്വന്ദ്വഭാവങ്ങളും ഇല്ലാതാകുന്നു. ഏകത്വം മാത്രം നിലനില്‍ക്കുമ്പോള്‍ അതിനെ വീക്ഷിക്കാന്‍ ഒരു സാക്ഷിപോലുമില്ല.

(തുടരും........)

Friday, 22 August 2014

Guruvachanam

ഛാന്ദോഗ്യോപനിഷത്ത്‌ (28)

ഛാന്ദോഗ്യോപനിഷത്ത്‌ (28)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിയെട്ടാം ദിവസം
ലേബര്‍ റൂമിന്റെ മുമ്പില്‍ ഇങ്ങനെ കുറച്ച്‌ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഒരു നഴ്‌സ്‌ വന്ന്‌ പറഞ്ഞു. ``നിങ്ങളുടെ ഭാര്യ പ്രസവിച്ചു'' എന്ന്‌. ഉടനെ വേറൊരാള്‍ എഴുന്നേറ്റുനിന്ന്‌ പറഞ്ഞു. ``ഞാനാണിവിടെ ആദ്യം വന്നത്‌''.
ഏറ്റവും മുമ്പിലുണ്ടായിരുന്നതിനെ അറിഞ്ഞുകഴിഞ്ഞാല്‍ ഇടയ്‌ക്കിടയ്‌ക്ക്‌ ഞാനാണ്‌ മുമ്പില്‍, ഞാനാണ്‌ ആദ്യം വന്നത്‌ എന്നൊന്നും ആരും പറയില്ല. എല്ലാം ആവിര്‍ഭവിക്കുന്നതിന്‌ മുമ്പ്‌, നീ ഇതിന്റെ മുമ്പിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ അത്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ''ഏകം ഏവ അദ്വിത്വീയം'' ഉപനിഷത്തിലെ പ്രയോഗങ്ങളാണ്‌. ഇവരുടെ പഠിപ്പിക്കുന്ന രീതി, ഏകമാണത്‌ ''ഏവഃ ''അതുമാത്രം. ''അദ്വിതീയം'' രണ്ടില്ലാത്തത്‌. ഒരു ഭേദവും ഇല്ലാത്തത്‌. 
വേദാന്തത്തില്‍ മൂന്ന്‌ ഭേദങ്ങളാണ്‌. ഈ മൂന്ന്‌ ഭേദങ്ങളെയാണ്‌ ഇവിടെ ''ഏകം ഏവഃ അദ്വിതീയഃ'' എന്നു പറഞ്ഞുകൊണ്ട്‌ അവയെ നിഷേധിച്ചത്‌. ''സജാതീയഃ വിജാതീയഃ സ്വഗതഃ'' ഇവയാണ്‌ ഭേദങ്ങള്‍. ''ഏകം'' എന്നുള്ളതുകൊണ്ട്‌, സ്വഗതഭേദം ഇല്ലാത്തത്‌ എന്നാണിവിടെ പറയുന്നത്‌. സ്വഗതഭേദം എന്നു പറഞ്ഞാല്‍ ഒന്നില്‍തന്നെ ഉണ്ടാകുന്ന ഭേദങ്ങള്‍. ഒന്നായിരിക്കുന്നതില്‍ ഉള്ള ഭേദങ്ങള്‍. നമ്മുടെ ശരീരം ഒന്നാണ്‌. എന്നാല്‍ ഈ ശരീരത്തില്‍ തന്നെ ഭേദങ്ങളുണ്ട്‌. തലമുടി, മൂക്ക്‌, കണ്ണ്‌, കാത്‌, കൈ, കാല്‍. ഇതിനൊക്കെ ഭേദങ്ങളുണ്ട്‌. എന്നാല്‍ ഇങ്ങനെയുള്ള സ്വഗതഭേദങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ല. ''സജാതീയഃ'' ഒരേ ജാതിയില്‍ തന്നെയുള്ള ഭേദങ്ങള്‍. വൃക്ഷങ്ങള്‍ ഒരേജാതിയാണ്‌. ആ വൃക്ഷത്തില്‍തന്നെ ഭേദങ്ങളുണ്ട്‌. തെങ്ങ്‌ പോലെയല്ല കവുങ്ങ്‌, മാവ്‌, പുളി, അരയാല്‍, തേക്ക്‌, ഈട്ടി എന്നിവ. ഇവയ്‌ക്കുള്ള ഭേദമാണ്‌ സജാതീയ ഭേദം. ഇങ്ങനെയുള്ള ഭേദങ്ങളും ഇല്ലാത്തതാണ്‌. ''സജാതീയഭേദം'' ഇല്ലാത്തത്‌ എന്നുപറയാന്‍ ''ഏവം'' എന്നുപറഞ്ഞു. 
ഇവിടെ ഈ ഭേദങ്ങളുണ്ടായതോടുകൂടി അവിദ്യ ആവിര്‍ഭവിച്ചു. ഭാരതീയ പഠനം എങ്ങനെയാണെന്ന്‌ നോക്കൂ. അറിവില്‍നിന്ന്‌ തുടങ്ങുന്നു അറിവില്ലായ്‌മയിലേക്ക്‌. ഇനി ഇതില്‍നിന്നുവേണം തിരിച്ചുപോകാന്‍. ഇതിനെയാണ്‌ കേശാദിപാദമെന്നും പാദാദികേശമെന്നും പറഞ്ഞത്‌.
ഉദ്ദാലകന്‍ പറയുന്നു. മോനേ, ഇത്‌ ഒരു കൂട്ടരുടെ അഭിപ്രായമാണ്‌. ഇവിടെ പണ്ടുമുതല്‍ക്കുതന്നെ വിരുദ്ധാഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ജനങ്ങള്‍ പല അഭിപ്രായങ്ങളും ഉള്ളവരായിരുന്നു എന്ന്‌ നമുക്കിവിടെനിന്ന്‌ മനസ്സിലാക്കാം. ``ഏകേ ആഹുഃ`` ഒരു കൂട്ടരാണ്‌ ഇങ്ങനെ പറയുന്നത്‌. ഈ പ്രപഞ്ച സൃഷ്‌ടിക്കുമുമ്പ്‌ ആ അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന്‌ ഒരു കൂട്ടര്‍ പറയുന്നു. ഇത്‌ പഠിപ്പിക്കുന്നതിന്റെ ഒരു രീതിയാണ്‌. ശാസ്‌ത്രം പഠിപ്പിക്കുന്നത്‌ അല്ലെങ്കില്‍ മതം പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. തന്റെ മതത്തെക്കുറിച്ചുമാത്രമല്ല. ഇതാണ്‌ ശരി, ബാക്കിയുള്ളവര്‍ എന്തൊക്കെയോ വിവരക്കേട്‌ പറയുന്നുണ്ട്‌. അതുകൊണ്ടിതാ ഇത്‌ കേട്ടോളൂ എന്നല്ല. വേറെ അഭിപ്രായങ്ങള്‍ പറയുന്നു ``ഇദമഗ്രേ ആസീത്‌ ഏകം ഏവ`` ഇങ്ങനെ ഒരുകൂട്ടര്‍ പറയുന്നു. ഇതാണ്‌ ഉണ്ടായിരുന്നത്‌ എന്നു പറയുന്നു. ``ഇദം അഗ്രേ അസദേവ ആസീത്‌ ഏകം ഏവ അദ്വിതീയം`` ഈ സൃഷ്‌ടിക്കുമുമ്പ്‌ ഇല്ലായ്‌മയായിരുന്നു ഉണ്ടായിരുന്നത്‌ എന്ന്‌ ``ഏകേ ആഹുഃ`` ഒരു കൂട്ടര്‍ പറയുന്നു. അപ്പോള്‍ വേറൊരു കൂട്ടര്‍ പറയുന്നു. ഈ സൃഷ്‌ടിക്കു മുമ്പൊന്നും ഉണ്ടായിട്ടില്ല. ഇല്ലായ്‌മയില്‍ നിന്നാണ്‌ ഈ ഉണ്മ ഉണ്ടായത്‌ എന്ന്‌ ഒരു കൂട്ടര്‍ പറയുന്നു. ``തസ്‌മാത്‌ അസതഃ``അതില്‍നിന്ന്‌, ഇല്ലായ്‌മയില്‍ നിന്ന്‌ സജ്ജായത ഈ ജഗത്തുണ്ടായി. ഇല്ലായ്‌മയില്‍നിന്ന്‌ ഉണ്മ ഉണ്ടായി. 
അച്ഛന്‍ ചോദിക്കുന്നു മകനോട്‌. ``സൗമ്യ`` കുഞ്ഞേ ``കുതഃ തു ഖലു സ്യാത്‌ ഇതി`` എങ്ങിനെയാണ്‌ ഇത്‌ സംഭവിക്കുന്നത്‌? പഠിപ്പിക്കുന്നതിന്റെ കൂട്ടത്തില്‍ മനനം ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. ``ഇതാ ഇന്ന ആള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌. എഴുതിയെടുത്തോളു, പരീക്ഷക്ക്‌ വരും''. എഴുതിയെടുത്തു. ഇതെങ്ങിനെ സംഭവിക്കും? പറയൂ. നീയും കൂടെ ചിന്തിക്കൂ. ഇതെങ്ങനെ സംഭവിക്കും? ``കഥം അസദഃ സജ്ജായതാ ഇതി കഥം`` എങ്ങനെയാണ്‌ അസത്തില്‍നിന്ന്‌ ``സത്‌`` ഉണ്ടാകുന്നത്‌. അങ്ങനെ ഉണ്ടാവില്ല. പക്ഷേ ഒരു കൂട്ടര്‍ ഇങ്ങനെ പറയുന്നു. ഇല്ലായ്‌മയില്‍നിന്ന്‌ ഉണ്മ ഉണ്ടായി. അതെങ്ങിനെ ഉണ്ടാകും? ഇല്ലായ്‌മയില്‍നിന്ന്‌ ഉണ്മ ഉണ്ടായിയെന്നു പറയുന്നതുതന്നെ തെറ്റാണ്‌. അതുകൊണ്ട്‌ അത്‌ എങ്ങനെ സംഭവിക്കും? ഇത്‌ സംഭവിക്കില്ല. അതുകൊണ്ട്‌ ``ഇദം അഗ്രേ`` ഈ സൃഷ്‌ടിക്ക്‌, ജഗത്തിനുമുമ്പ്‌ ``സത്‌ ഏവ ആസീത`്‌ ``ആ സത്‌ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌ ``ഏകം ഏവഃ അദ്വിതീയം`` അത്‌ ഏകമാണ്‌. അത്‌ മാത്രമാണ്‌. അദ്വിതീയം. രണ്ട്‌ ഇല്ലാത്തതാണ്‌. ഇതാണ്‌ ഉദ്ദാലകന്‍ ആദ്യം തന്നെ ശ്വേതകേതുവിനോട്‌ പറയുന്നത്‌.

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 22

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 22

യേ ഹി സംസ്പര്‍ശജാ ഭോഗാഃ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
ന തേഷു രമതേ ബുധഃ

അല്ലയോ കുന്തീപുത്ര, ഇന്ദ്രിയവിഷയബന്ധംകൊണ്ടുണ്ടാകുന്ന സുഖാനുഭവങ്ങളെല്ലാം ദുഃഖത്തിനു കാരണമായിത്തീരുന്നു. എന്തെന്നാല്‍ അവ ആരംഭവും അവസാനവും ഉള്ളവയാണ്. ആത്മാനന്ദം കണ്ടെത്തിയ വിവേകികള്‍ അവയില്‍ സുഖമുണ്ടെന്നു കാണുകയില്ല.
ഇന്ദ്രിയവിഷയങ്ങളുടെ വ്യാജമായ സുഖത്തിന് ഇരയാകുന്നവരെ പ്പറ്റി ആലോചിച്ചു നോക്കൂ. ശാശ്വതസ്വരൂപത്തിന്റെ ഉണ്മ എന്തെന്നറിഞ്ഞവരാണ് ഇന്ദ്രിയസുഖങ്ങളില്‍ വ്യാമോഹിക്കു
ന്നത്. വിശക്കുന്ന ഒരുവന്‍ ഉമിഭക്ഷിക്കുന്നതുപോലെയോ, കലമാന്‍ ശുദ്ധജലമെന്നുകരുതി കാനല്‍ജലത്തിന്റെ പിന്നാലെ കുതിക്കുന്നതു
പോലെയോ ആണ് ആത്മാനന്ദത്തിന്റെ മാധുര്യം അറിയാത്തവര്‍ ഇന്ദ്രിയവിഷയങ്ങള്‍ സുഖാവഹങ്ങളെന്നു കരുതി അതിന്റെ പിന്നാലെ പായുന്നത്.

യഥാര്‍ത്ഥ ആത്മസുഖം സാക്ഷാത്ക്കരിക്കാത്ത ഒരുവന്‍ ഇന്ദ്രിയസുഖങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. സുഖങ്ങളെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നതുതന്നെ തികഞ്ഞ അബദ്ധമാണ്. എന്നിട്ടും ഇന്ദ്രിയവിഷയങ്ങളുടെ അനുഭവം സുഖദായകമാണെന്നുള്ള അഭിപ്രായം ആരെങ്കിലും വച്ചു
പുലര്‍ത്തുന്നുണ്ടെങ്കില്‍, ഒരു കൊള്ളിമീന്‍ ലോകത്തിന്റെ പ്രകാശാവശ്യം നിറവേറ്റാന്‍ പോരുമോ എന്നുഞാന്‍ അവരോടു ചോദിക്കും. ആകാശത്തിലുള്ള ഒരു ചെറിയ കാര്‍മേഘം കാറ്റിനും മഴയ്ക്കും ചൂടിനും എതിരായുള്ള സംരക്ഷണത്തിനു പോരുമെങ്കില്‍ പിന്നെ എന്തിനാണു മനുഷ്യന്‍ ബഹുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്?

ഇന്ദ്രിയവിഷയങ്ങള്‍ക്ക് സുഖം നല്‍കാന്‍ കഴിയുമെന്നുള്ളത് വൃഥാ ജല്പനമാണ്. അത് വിഷമുള്ള ഒരു കിഴങ്ങിനെ മധുരക്കിഴങ്ങ് എന്നുവിളിക്കുന്നതുപോലെയോ അശുഭകാരിയായ ചൊവ്വാഗ്രഹത്തെ മംഗള എന്നു പറയുന്നതുപോലെയോ, ജലമില്ലാത്ത കാനല്‍ ജലത്തെ വിഭ്രാന്തികൊണ്ടു ജലമെന്നു പറയുന്നതുപോലെയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു സര്‍പ്പഫണത്തിന്റെ നിഴല്‍ എന്തു ശീതളസുഖമാണ് ഒരു മൂഷികനുനല്‍കുന്നതെന്നു പറയൂ. ചൂണ്ടയില്‍ കോര്‍ത്തിട്ടിരിക്കുന്ന മാംസളമായ ഇര വെട്ടിവിഴുങ്ങുന്നതുവരെ മാത്രമേ അതു മത്സ്യത്തിന് ആകര്‍ഷകമായിരിക്കുകയുള്ളൂ. അതുപോലെയാണ് ഇന്ദ്രിയവിഷയങ്ങളുമായുള്ള സംയോഗം കൊണ്ടുണ്ടാകുന്ന അവസ്ഥ. ഇതു സംശയാതീതമായ സത്യമാണെന്നറിഞ്ഞാലും.

വിവേകികളുടെ ദൃഷ്ടിയില്‍, പിത്തപാണ്ഡു പിടിച്ചുവീങ്ങി പാണ്ഡുരമായ സ്ഥൂലശരീരം പോലെയാണ് ഇന്ദ്രിയവിഷയങ്ങള്‍ കാണപ്പെടുന്നത്. ജഡികമായ ഭോഗസുഖങ്ങള്‍ ആരംഭംമുതല്‍ അവസാനംവരെ കേവലം ദുഃഖകരണങ്ങളാണെന്നറിയുക. എന്നാല്‍ അജ്ഞാനികള്‍ ഇതിന്റെ ആന്തരികമായ രഹസ്യം മനസ്സിലാക്കാത്ത തുകൊണ്ട് അത്യധികം ഉത്സാഹത്തോടെ ഇന്ദ്രിയസുഖങ്ങളില്‍ മുഴുകുന്നു. ചെളിയിലും ചലത്തിലും കിടക്കുന്ന കൃമികീടങ്ങള്‍ക്ക് അതില്‍ അസഹ്യത തോന്നാറുണ്ടോ? അവറ്റകള്‍ അതില്‍ ആനന്ദിക്കുകയാണ്. അതുപോലെ അവിവേകികളായ ആളുകള്‍ ഇന്ദ്രിയസുഖങ്ങള്‍ക്കുവേണ്ടി ആധി പിടിക്കുന്നു. അപ്രകാര മുള്ളവര്‍ ഇന്ദ്രിയവിഷയങ്ങളാകുന്ന ചെളിക്കുണ്ടില്‍ ജീവിക്കുന്ന തവളകളാണ്. ഇന്ദ്രിയ ഭോഗങ്ങളാകുന്ന മലിനജലത്തില്‍ നിന്നും കരകയറാന്‍ പറ്റും.

ഈ ഇന്ദ്രിയവിഷയങ്ങള്‍ ദുഃഖം തഴച്ചുവളരുന്ന വിളനിലങ്ങളാണ്. എന്നാല്‍ ഏല്ലാ ജീവജാലങ്ങളും ഇന്ദ്രിയവിഷയങ്ങളെ നിസംഗതയോടോ വെറുപ്പോടോ ആണു വീഷിക്കുന്നതെങ്കില്‍ ദുഃഖസമ്പൂര്‍ണ്ണമായ ജനനം യാതൊരുദ്ദേശവും ഇല്ലാതായി ത്തീരുകയില്ലേ? അപ്പോള്‍പ്പിന്നെ ആരാണു ഗര്‍ഭപാത്രത്തില്‍ സ്ഥിതിചെയ്യുന്ന കഷ്ടാവസ്ഥയിലേക്കോ, ജനനത്തിന്റെ ഈറ്റുനോവിലേക്കോ, മരണത്തിന്റെ ആധിയിലേക്കോ തെളിക്കുന്ന പന്ഥാവില്‍ക്കൂടി വിശ്രമരഹിതമായി ചരിക്കുന്നത്?

ഇന്ദ്രിയവിഷയങ്ങളുമായി ആത്മബന്ധം പുലര്‍ത്തയിരുന്ന വരെല്ലാം അത് ഉപേക്ഷിച്ചാല്‍പിന്നെ പാപകരങ്ങളായ ദൂക്ഷണങ്ങള്‍ക്ക് വസിക്കാനുള്ള ആസ്ഥാനം എവിടെയാണ്? അതോ‌ടെ സംസാരജീവിതം എന്ന സംങ്കേതം തന്നെ അര്‍ദ്ധശൂന്യമായി ഇല്ലാതാവുകയില്ലേ? ഇപ്രകാരമുള്ള കാരണങ്ങളാല്‍ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോ മഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോമഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങള്‍ തികച്ചും തിന്മ നിറഞ്ഞതാണെന്നു മനസ്സിലാക്കി അതിന്റെ പിന്നാലെ പായാതിരിക്കുക. വിവേകികള്‍ വിഷമെന്നപോലെ ഇന്ദ്രിയവിഷയങ്ങളെ വര്‍ജ്ജിക്കുന്നു. അകാമികളായ അവര്‍ വിഷയസുഖങ്ങളുടെ രൂപത്തില്‍ ദുഃഖത്തെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ലൗകികസുഖങ്ങള്‍ക്ക് പരിമിതികളുണ്ട്. കിട്ടാഞ്ഞാല്‍ ദുഃഖം, ഇനിയും കിട്ടിയില്ലെങ്കിലോ എന്ന ആശങ്ക, കിട്ടിയത് നഷ്ടപ്പെടുമോ എന്ന പേടി, കിട്ടിയതു തീരുമ്പോള്‍ ദുഃഖം, ദുര്‍ലഭമായാല്‍ ദാരിദ്ര്യദുഃഖം, കിട്ടുന്തോറും പെരുകുന്ന ആസക്തി, അന്യനു കിട്ടുമ്പോള്‍ ദുഃഖം. സ്വന്തം സുഖത്തിന്റെ ലഭ്യതയ്ക്ക് തടസ്സം വരുമ്പോള്‍ ദേഷ്യം. അതിന്റെ ഭവിഷ്യത്തുകള്‍! വിവേകികള്‍ ഈ കെണിയില്‍ വീഴില്ല. കഴുതയ്ക്കു മുന്നില്‍ നീട്ടിത്തൂക്കിയ കാരറ്റിന്റെ കഥതന്നെ. നുണയാന്‍ കിട്ടിയ സുഖത്തിന്റെ രുചി സങ്കല്പത്തില്‍ ഉളവാക്കിയ മോഹത്തിനു പിറകെ തിരിക്കുന്ന യാത്ര മരീചികയിലേക്കുള്ള കുതിപ്പേ ആകുന്നുള്ളൂ. അഥവാ സുഖം വല്ലതും തരപ്പെട്ടാലോ, കുറഞ്ഞുവരുന്ന പ്രയോജനത്തിന്റെ നിയമം (law of diminishing utility) ഉടനെ പ്രാബല്ല്യത്തില്‍ വരും. (വിശക്കുന്നവന് കിട്ടുന്ന ആദ്യലഡുവിന്റെ രുചിയും അതേ ഇരിപ്പില്‍ അവനു കിട്ടുന്ന അഞ്ചാമത്തെ ലഡുവിന്റെ രുചിയും തമ്മിലുള്ള അന്തരം ഉദാഹരണം.) ജീവിതവിജയം ഇങ്ങനെയല്ല എന്ന് വിവേകികള്‍ തീര്‍ച്ചയായും തിരിച്ചറിയുന്നു.

ജീവിതസൗകര്യങ്ങളെയെല്ലാം ഉപേക്ഷിക്കണമെന്ന് ഇതിന്നര്‍ഥമില്ല. ഇന്ദ്രിയാനുഭൂതികളല്ല അവയോടുള്ള സമീപനത്തിന്റെ കാര്യമാണ് പ്രസക്തമെന്ന് വീണ്ടും എടുത്തുപറയുന്നു. മുന്‍പേ ആര്‍ജിച്ച വാസനകളില്‍നിന്ന് ആഗ്രഹങ്ങള്‍ മുളപൊട്ടിക്കൊണ്ടേയിരിക്കും. ആശാഭംഗം വരുമ്പോള്‍ കോപവും ജനിക്കും. തനിക്കും ലോകത്തിനും അഹിതകരങ്ങളായ വാസനകളുടെ മുളകളെല്ലാം അവ ഉണ്ടാകുന്ന മുറയ്ക്കു നുള്ളിക്കളയണം. അങ്ങനെ ഉടല്‍ വീഴും മുന്‍പ് വാസനകള്‍ അവസാനിക്കണം.

(തുടരും....)

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 21

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 21

ബാഹ്യസ്പര്‍ശേഷ്വസക്താത്മാ...
വിന്ദത്യാത്മനി യത് സുഖം
സ ബ്രഹ്മയോഗ യുക്താത്മാ
സുഖമക്ഷയമ്ശ്നുതേ.


ബാഹ്യവിഷയങ്ങളില്‍ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവന്‍, അവനവന്റെ ഉള്ളില്‍ ഏതൊരു സാത്വികസുഖമാണോ ഉള്ളത് ആ സുഖത്തെ കണ്ടെത്തുന്നു. ആത്മസുഖം കണ്ടെത്തിയ അയാള്‍ തുടര്‍ന്ന് ബ്രഹ്മധ്യാനത്തില്‍ മനസ്സോടുകൂടിയവനായി ഒരിക്കലും ഒടുങ്ങാത്ത അനന്തസുഖം അനുഭവിക്കാന്‍ ഇടവരുന്നു.

യോഗി യഥാര്‍ഥവും നിത്യവുമായ സുഖത്തെ അറിഞ്ഞതിനാല്‍ ചെറുകിട- തരികിട സുഖങ്ങളില്‍ തത്പരനല്ല. പരമാനന്ദ പ്രാപ്തിയാണ് ബ്രഹ്മവിദ്യയുടെ ലക്ഷ്യം. അത് തുടക്കത്തിലേ കുറേശ്ശെ കിട്ടിത്തുടങ്ങും. പിന്നെപ്പിന്നെ അതിന്റെ അളവും നേരവും കൂടും. അവസാനം ആ പ്രളയത്തില്‍ ആണ്ടുപോകും. അപ്പോള്‍ ലഭിക്കുന്ന ആത്മീയസുഖം (ഉപരതി) ഇടമുറിയാത്തതും നാശമില്ലാത്തതുമാണ്.

ആദ്യപടി കയറിയ ആള്‍ക്ക് അല്പമായി ലഭിക്കുന്ന സുഖമാണ് അങ്ങെത്തിയ ആള്‍ക്ക് നിതാന്തമായി കിട്ടുന്നത്. സമാധി ശീലിക്കുന്ന തുടക്കക്കാരന് സമാധികാലത്തുമാത്രമേ ആനന്ദാനുഭവമുണ്ടാകൂ. എന്നാല്‍ ബ്രഹ്മസാരൂപ്യം സിദ്ധിച്ചവന് എപ്പോഴും എവിടെയും ആനന്ദമാണ് അനുഭവം.
എല്ലായ്പ്പോഴും ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുന്ന അവന്‍ ഇന്ദ്രിയങ്ങള്‍ക്ക് അടിമപ്പെടാത്തതിലും ഇന്ദ്രിയവിഷയങ്ങളില്‍ ആനന്ദം കണ്ടെത്താത്തതിലും എന്തെങ്കിലും അത്ഭുതമുണ്ടോ? അവന്‍ ആത്മാവിന്റെ സഹജവും നിസ്സീമവുമായ ആനന്ദം ആന്തരികമായി അനുഭവിച്ചറിയുന്നതുകൊണ്ട് അവന്റെ മനസ്സ് ബാഹ്യമായ ഇന്ദ്രിയവിഷയങ്ങളില്‍ ഒരിക്കലും ആസക്തമാകുന്നില്ല. താമരദളങ്ങളാകുന്ന തങ്കതട്ടില്‍നിന്നും താരാനാഥന്റെ കിരണങ്ങള്‍ ഒരിക്കലല്ലെങ്കിലും ആസ്വദിച്ചിട്ടുള്ള ചകോരം, മരുഭൂമിയുടെ മണല്‍ത്തിട്ടയില്‍നിന്നു മണല്‍ത്തരി കൊത്തിതിന്നുമോ? അതേവിധത്തില്‍ ആത്മാനന്ദം സ്വായത്തമാക്കുകയും ആത്മാവിന്റെ സത്തയില്‍ വിലയം പ്രാപിക്കുകയും ചെയ്ത ഒരാള്‍ ഇന്ദ്രിയവിഷയങ്ങളെ ഉപേക്ഷിക്കുന്നതിനെപ്പറ്റി എന്താണു പ്രത്യേകമായി പറയാനുള്ളത്.

(തുടരും....)

ഛാന്ദോഗ്യോപനിഷത്ത്‌ (27)

ഛാന്ദോഗ്യോപനിഷത്ത്‌ (27)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിയേഴാം ദിവസം
ഉപനിഷത്തിലൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഓരോ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍, അയ്യായിരത്തിചില്വാനം വര്‍ഷങ്ങള്‍ക്കപ്പുറത്താണത്രെ ഔപനിഷദ്‌ കാലഘട്ടം. ആ സമയത്ത്‌ പദാര്‍ത്ഥങ്ങളെ സൃഷ്‌ടിക്കാനുള്ള നമ്മുടെ കഴിവ്‌ ഇവിടെ ഈ നഖനികൃതന്തനേന എന്നുള്ള ഉദാഹരണത്തില്‍ നിന്നൊക്കെ മനസ്സിലാക്കാം. ഗവേഷണം നടത്തണമെന്നൊന്നുമില്ല. ഭൗതികപദാര്‍ത്ഥങ്ങളെ, ഈ സാമഗ്രികളെ അവര്‍ ഉപയോഗിച്ചിരുന്നുവെന്നും അതിന്റെ അനന്തമായ സാധ്യതകളെയൊക്കെ ആവിഷ്‌കരിക്കുന്നതില്‍ മിടുക്കന്മാരായിരുന്നു അവര്‍ എന്നും അറിയാന്‍ കഴിയും. ``ഓ നെയില്‍കട്ടര്‍ അന്നേ ഉണ്ടല്ലേ. ഞാന്‍ വിചാരിച്ചു ചൈനേന്നാണിതിങ്ങനെ വന്നുകൊണ്ടിരിക്കുന്നത്‌'' എന്നാണ്‌ നാം പറയുക. ആരംഭം നമ്മുടെ ഈ കുട്ടിയെ പഠിപ്പിച്ചുകൊടുക്കുകയാണ്‌. എവിടെ നിന്നാണ്‌ 
തുടങ്ങുന്നതെന്നു നോക്കൂ. ആദ്യം ഉണ്ടായിരുന്നത്‌ അതാണ്‌. 
നമുക്കെല്ലായിടത്തും ആദ്യം ഞാനാണ്‌ വന്നത്‌ എന്നുപറയാനാണ്‌ ഉത്സാഹം. എവിടെയെങ്കിലും ക്യൂ നില്‌ക്കുന്ന സമയത്ത്‌, റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റിന്‌ ക്യൂ നില്‌ക്കുമ്പോള്‍, ആ സമയത്ത്‌ നമ്മുടെ മുമ്പില്‍ ഒരാള്‍ കയറിനിന്ന്‌ കഴിഞ്ഞാല്‍ നാം പറയില്ലേ ``ഏയ്‌ മിസ്റ്റര്‍ ഞാനാണ്‌ ഇവിടെ ആദ്യം വന്നത്‌. പിറകില്‍ നില്‍ക്ക്‌'' എന്ന്‌. സിനിമാശാലയിലൊക്കെ പോലീസ്‌ നില്‌ക്കുന്നത്‌ വരി ശരിയാക്കാനാണ്‌. 
ലിക്വര്‍ ഷോപ്പില്‍ ക്യൂ ഉണ്ട്‌. ഓരോ മാസത്തിലെ ഒന്നാം തീയ്യതിയും ഷോപ്പ്‌ തുറക്കാന്‍ പാടില്ല. അപ്പോള്‍ ഒക്‌ടോബര്‍ ഒന്നാം തീയ്യതി ഉണ്ടാവില്ല. ഒക്‌ടോബര്‍ രണ്ടാം തീയ്യതിയും ഉണ്ടാവില്ല. അത്‌ വല്ലാത്തൊരു പ്രശ്‌നമാണ്‌. അപ്പോള്‍ അതിന്റെ തലേന്നുള്ള ക്യൂ വളരെ വലുതാണ്‌. നിങ്ങള്‍ വേണമെങ്കില്‍ നോക്കിക്കോളൂ. രാവിലെ തുടങ്ങും അത്‌. ഒരിക്കല്‍ ആ ക്യൂവില്‍നിന്ന്‌ ഒരാള്‍ മുന്നിലേക്ക്‌ പോകുമ്പോള്‍ അയാളെ എല്ലാവരും കൂടെ ശരിയാക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു. ``ഇതാണ്‌ ഭാവം എങ്കില്‍ ഞാനിന്ന്‌ കടതുറക്കുന്നില്ല'' എന്ന്‌. കട തുറക്കാന്‍ വന്ന ആളായിരുന്നു. അയാളെയാണിങ്ങനെ ലെവലാക്കിയത്‌. ഒരാളേയും അവര്‍ മുന്നിലേക്ക്‌ കടത്തിവിട്ടില്ല.
(തുടരും....)

Thursday, 21 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (26)

ഛാന്ദോഗ്യോപനിഷത്ത്‌ (26)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിയാറാം ദിവസം

അച്ഛാ എന്നെ ഉപദേശിച്ചാലും എന്ന്‌ പറഞ്ഞപ്പോള്‍ ഉപദേശം തുടങ്ങുന്നു. ''സദേവ സൗമ്യ ഇദം അഗ്രേ ആസീത്‌'' കുഞ്ഞേ, മകനെ, എന്തൊക്കെ ഇന്ന്‌ നാമരൂപാദികളായി കാണപ്പെടുന്നുണ്ടോ, ഈ നാമരൂപാദികള്‍ ആവിര്‍ഭവിക്കുന്നതിന്‌ മുമ്പ്‌, ഈ ജഗത്തിന്‌ മുമ്പ്‌ ബോധം, അതൊന്നുമാത്രം ഉണ്ടായിരുന്നു. 
ഈ സൃഷ്‌ടിക്ക്‌ - എന്തൊക്കെ ഇവിടെ നാമരൂപാദികളായിട്ട്‌ കാണപ്പെടുന്നുണ്ടോ ഈ നാമരൂപാദികള്‍ ആവിര്‍ഭവിക്കുന്നതിന്‌ - മുമ്പ്‌ ആ ഒന്ന്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്‌ പറയുന്നു. ഇവിടെയാണ്‌ നാം നമ്മുടെ ഭാരതീയ പഠനം എവിെട നിന്ന്‌ എങ്ങോട്ടുപോകുന്നു എന്നുള്ളത്‌ ഒന്ന്‌ ആലോചിക്കേണ്ടത്‌. നാമിതുവരെ പഠിച്ചിട്ടുള്ളത്‌ അറിവില്ലായ്‌മയില്‍നിന്ന്‌ അറിവിലേക്ക്‌ നാം വളരുന്ന വളര്‍ച്ചയെക്കുറിച്ചാണ്‌. ശിലായുഗത്തിലെ മനുഷ്യന്‍. മനുഷ്യന്റെ ആരംഭം, ഗറില്ല. ആ ഗറില്ലയ്‌ക്ക്‌ വാലൊക്കെ പോയി. എന്നിട്ട്‌ കുറച്ചുകൂടെ പരിഷ്‌കാരം വന്ന, സംസ്‌കാരം വന്ന, നിവര്‍ന്നുനില്‌ക്കുന്ന മനുഷ്യന്‍. ആ മനുഷ്യന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, ശില കൂര്‍പ്പിച്ച്‌ ഭക്ഷണം ശേഖരിക്കാനും, ഇരയെ പിടിക്കാനും അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാനും തുടങ്ങി. മഴയൊക്കെ പെയ്‌തപ്പോള്‍ അതില്‍നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി അവന്‍ ഗുഹയില്‍ താമസം തുടങ്ങി. അവന്‍ അവന്റെ ഇണയെ തിരഞ്ഞെടുത്തു. അങ്ങനെ അവന്‍ സ്വാര്‍ത്ഥനായി. പിന്നെ അങ്ങനെ അവന്‍ വികാസം പ്രാപിച്ച്‌ ചക്രം കണ്ടുപിടിച്ചു. പിന്നങ്ങനെ അവന്‍ പലതും കണ്ടുപിടിച്ചു. അവനങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണ്‌. ബുദ്ധിയാണിവിടെ വികസിക്കുന്നത്‌. അങ്ങനെ അറിവില്ലായ്‌മയില്‍നിന്ന്‌ അറിവിലേക്ക്‌ വളരുന്ന ഒരു വളര്‍ച്ചയെക്കുറിച്ചാണ്‌ നാം സ്‌കൂളുകളിലും കോളേജിലുമൊക്കെ പഠിച്ചിട്ടുള്ളത്‌. 
ഉപനിഷത്തിലേക്കു വരുമ്പോള്‍ നേരെ തിരിച്ചാണ്‌. ''സദേവ സൗമ്യ ഇദമഗ്രേ ആസീത്‌'' ആ അറിവ്‌, ശുദ്ധമായ ബോധം മാത്രമേ, കുട്ടി, ഇവിടെ ഉണ്ടായിരുന്നുള്ളൂ. ആ അറിവില്‍നിന്ന്‌ അറിവില്ലായ്‌മകളാണ്‌ പിന്നീട്‌ ആവിര്‍ഭവിച്ചത്‌. ഇതാണ്‌ ഭാരതീയ പഠനം. അറിവില്ലായ്‌മയില്‍ നിന്ന്‌ അറിവിലേയ്‌ക്കല്ല; അറിവില്‍നിന്ന്‌ അറിവില്ലായ്‌മയിലേക്ക്‌. അതുമാത്രം.
അതുകൊണ്ടാണ്‌ വിവേകാനന്ദസ്വാമികള്‍ എപ്പോഴും പറയാറുള്ളത്‌. നമുക്ക്‌ പഠിപ്പിച്ചുതന്ന നമ്മുടെ വിദ്യാഭ്യാസം എന്താണ്‌? നിന്റെ അച്ഛന്‍ കുരങ്ങന്‍. അച്ഛാച്ഛന്‍ മരക്കഴുത. പിന്നെ അപ്പൂപ്പന്റെ കാര്യമോ? കോവര്‍കഴുത എന്ന്‌ പറയും. വിവരമേ ഇല്ല അയാള്‍ക്ക്‌. നമ്മള്‍ മഹാ പ്രതിഭാശാലികള്‍.

(തുടരും....)

ഛാന്ദോഗ്യോപനിഷത്ത്‌ (25)

ഛാന്ദോഗ്യോപനിഷത്ത്‌ (25)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിയഞ്ചാം ദിവസം

രണ്ടാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌
''സദേവസൗമ്യേദമഗ്ര ആസീദേകമേവാദ്വിതീയം
തദ്ധൈക ആഹുര സദേവേദമഗ്ര 
ആസീദേകമേവാദ്വിതീയം തസ്‌മാദസതഃ സജ്ജായത.
കുതസ്‌തുഖലു സൗമൈ്യവം സ്യാദിതിഹോവാച 
കഥമസതഃ സജ്ജായതേതി 
സത്ത്വേവസൗമ്യേദമഗ്ര ആസീദേകമേവാദ്വിതീയം
തദൈക്ഷത ബഹുസ്യാം പ്രജായേയേതി 
തത്തേജോ�സൃജതതത്തേജ ഐക്ഷതബഹുസ്യാം 
പ്രജായേയേതിതദപോ�സൃജത
തസ്‌മാദ്‌യത്രക്വചശോചതി സ്വേദതേ വാ 
പുരുഷസ്‌തേജസ ഏവതദധ്യാപോജായന്തേ
താ ആപ ഐക്ഷന്ത ബഹ്വ്യഃ സ്യാമ 
പ്രജായേമഹീതി താ അന്നമസൃജന്ത
തസ്‌മാദ്‌യത്രക്വചവര്‍ഷതിതദേവ ഭൂയിഷ്‌ഠമന്നം 
ഭവത്യദ്‌ഭ്യ ഏവതദധ്യന്നാദ്യം ജായതേ''.
സൗമ്യ=കുഞ്ഞേ; ഇദം=നാമരൂപങ്ങളായി വേര്‍തിരിഞ്ഞു കാണപ്പെടുന്ന ഈ ജഗത്ത്‌; അഗ്രേ=നാമരൂപങ്ങളായി വേര്‍തിരിയുന്നതിന്‌ മുന്‍പ്‌; സത്‌ ഏവ ആസീത്‌=ഉണ്മ അനുഭവമുള്ള ബോധം മാത്രമായിരുന്നു; ഏകം ഏവ അദ്വിതീയം=ഒന്നുമാത്രം രണ്ടില്ലാത്തത്‌; തത്‌ ഏകേ ആഹുഃ=അതിനെക്കുറിച്ചൊരു കൂട്ടര്‍ ഇങ്ങനെ പറയുന്നു; ഇദം അഗ്രേ=ഈ പ്രപഞ്ചം ആരംഭത്തില്‍; അസത്‌ ഏവ ആസീത്‌=ഇല്ലായ്‌മ മാത്രം ആയിരുന്നു; ഏകം ഏവ അദ്വിതീയം=ഒന്നു മാത്രം രണ്ടില്ലാത്തത്‌; തസ്‌മാത്‌ അസതഃ=ആ ഇല്ലായ്‌മയില്‍നിന്ന്‌, സത്‌ജായത=ഈ ജഗത്തുണ്ടായി.

സൗമ്യ=കുഞ്ഞേ; കുതഃ തു ഖലു ഏവം സ്യാത്‌=എങ്ങനെയാണിതു സംഭവിക്കുക; ഇതി ഹ ഉവാച=അച്ഛനിങ്ങനെ തന്നെ പറഞ്ഞു; കഥം അസതഃ സത്‌ജായതെ ഇതി=എങ്ങനെയാണു ഇല്ലായ്‌മയില്‍നിന്നു ഉള്ളതുണ്ടാകുന്നത്‌ എന്ന്‌; ഇദം അഗ്രേ=ഈ ജഗത്ത്‌ ആദ്യം; സത്തു ഏവ=ഉള്ളതുതന്നെ; ആസീത്‌ സൗമ്യ=ആയിരുന്നു കുഞ്ഞേ; ഏകം ഏവ അദ്വിതീയം=ഒന്നുമാത്രം രണ്ടില്ലാത്തത്‌.

തത്‌ ഐക്ഷത=ആ ബോധസത്ത സങ്കല്‍പ്പിച്ചു; ബഹുസ്യാം പ്രജായേയ ഇതി=ഞാന്‍ പലതായിത്തീരട്ടെ എന്ന്‌; തത്‌ തേജഃ അസൃജത=അങ്ങനെ സങ്കല്‌പിച്ച്‌ അതു തേജസ്സിനെ സൃഷ്‌ടിച്ചു; തത്‌ തേജഃ ഐക്ഷത=തുടര്‍ന്ന്‌ ആ തേജസ്സ്‌ സങ്കല്‍പ്പിച്ചു; ബഹുസ്യാം പ്രജായേയ ഇതി=ഞാന്‍ പലതായിത്തീരട്ടെ എന്ന്‌; തത്‌ അപഃ അസൃജത=അങ്ങനെ സങ്കല്‍പ്പിച്ച്‌ ആ തേജസ്സ്‌ ജലത്തെ സൃഷ്‌ടിച്ചു; തസ്‌മാത്‌=അതുകൊണ്ടാണ്‌; യത്ര ക്വച ശോചതി=എവിടെയാണോ ദുഃഖിക്കാനിടവരുന്നത്‌; പുരുഷഃ സ്വേദതേ വാ=അവിടെ മനുഷ്യന്‍ വിയര്‍ക്കുന്നത്‌; തേജസഃ ഏവ=തേജസ്സില്‍നിന്നുതന്നെയാണ്‌;തദധ്യാപഃ ജായന്തേ=അതിനെത്തുടര്‍ന്ന്‌ ജലമുണ്ടാകുന്നത്‌

താഃ ആപഃ ഐക്ഷന്ത=ആ ജലം സങ്കല്‍പ്പിച്ചു; ബഹ്വ്യാഃ സ്യാമ പ്രജായേമഹി ഇതി=നാം പലതായിത്തീരട്ടെ എന്ന്‌; താഃ അന്നം അസൃജന്ത=അങ്ങനെ ആ ജലം അന്നത്തെ സൃഷ്‌ടിച്ചു; തസ്‌മാത്‌=അതുകൊണ്ടാണ്‌; യത്ര ക്വച വര്‍ഷതി=എവിടെ കൂടുതല്‍ മഴ പെയ്യുന്നുവോ; തദേവ ഭൂയിഷ്‌ഠം അന്നം ഭവതി=അതിനെത്തുടര്‍ന്നു ധാരാളം അന്നമുണ്ടാകുന്നത്‌; അദ്‌ഭ്യഃ ഏവ=വെള്ളത്തില്‍ നിന്നു തന്നെയാണ്‌; തദധ്യന്നാദ്യം ജായതേ=തുടര്‍ന്നു അന്നം മുതലായവ ഉണ്ടാകുന്നത്‌. 

(തുടരും....)