Tuesday, 1 July 2014

ഉപനിഷത്ത്‌ പഠനം, നൂറ്റിനാലാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറ്റിനാലാം ദിവസം, ഈശാവാസ്യം
ഉപനിഷത്ത്‌ ചര്‍ച്ച ചെയ്യുന്ന സത്യം ഇതാണ്‌. അതിനെ കാണിച്ചുതരാന്‍ വേണ്ടി ആചാര്യന്മാര്‍ ഇങ്ങനെയുള്ള കഥകളൊക്കെ പറഞ്ഞു. അതിന്റെ സൂചനയായിട്ടാണ്‌ മുമ്പ്‌ ഓര്‍മ്മിപ്പിച്ചത്‌. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍. രാമായണത്തില്‍ മനസ്സാകുന്ന സീത രാമനാകുന്ന ബോധത്തില്‍നിന്ന്‌ അയഥാര്‍ത്ഥത്തിലേക്ക്‌ അകലുന്നതാണ്‌. ഈ അയഥാര്‍ത്ഥത്തിലേക്ക്‌ ആകൃഷ്‌ടയാകുന്നതിനെ വ്യാസരും വാല്‌മീകിയുമൊക്കെ കാണിച്ചുതന്നിട്ടുള്ളത്‌ സ്വര്‍ണ്ണമാനിനെയാണ്‌. നമ്മളും ഈ യാഥാര്‍ത്ഥ്യത്തില്‍നിന്നും, മനസ്സ്‌ ബോധത്തില്‍നിന്നും വിഷയങ്ങളിലേക്ക്‌ അകലുന്നത്‌ ഇത്തരം സ്വര്‍ണ്ണനിര്‍മ്മിതമെന്ന്‌ തോന്നുന്ന ആകര്‍ഷകങ്ങളായ മറ്റുപലതും കൊണ്ടാണ്‌. അതുകൊണ്ട്‌ പറയുന്നു രണ്ടിനേയും ഒരുമിച്ചറിഞ്ഞ, അതാണിതിന്റെ പ്രായോഗികത-വിദ്യയേയും അവിദ്യയേയും-അവിദ്യ മൃത്യുവാണെന്നറിഞ്ഞ്‌, വിദ്യ അമൃതമാണെന്നറിഞ്ഞ്‌, വിദ്യാമാര്‍ഗ്ഗത്തിലൂടെ ആരാണോ അമൃതത്തിലേക്ക്‌ പ്രാപിക്കുന്നത്‌. ആ പ്രാപിക്കുന്നതിന്‌ തൊട്ടുമുമ്പുള്ള, താന്‍ ഏതൊരു മൂര്‍ത്തിയെയാണ്‌ ഗുരുവായി സങ്കല്‍പ്പിച്ചിട്ടുള്ളത്‌, എവിടെയാണ്‌ താന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌, ആ മൂര്‍ത്തിയോട്‌ താന്‍ ആവശ്യപ്പെടുന്നത്‌ അത്‌ ഇവിടെ ശിഷ്യന്‍ പറയുന്നു. 
''ഹേ പൂഷന്‍'' അല്ലയോ പ്രപഞ്ചത്തെ പോഷിപ്പിക്കുന്നവനെ, അല്ലയോ സൂര്യഭഗവാനെ, ''സത്യധര്‍മായ'' സത്യത്തെ ധര്‍മ്മമായി സ്വീകരിച്ചിട്ടുള്ള എനിക്കായിക്കൊണ്ട്‌ ''അപാവൃണു'' മാറ്റിയാലും. ഇതും അമ്പലത്തിന്റെ നടയില്‍നിന്ന്‌ പ്രാര്‍ത്ഥിക്കാന്‍ പറ്റുന്ന ഒരു മന്ത്രമാണ്‌. ''ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം തത്ത്വം പൂഷന്നപാവൃണു സത്യധര്‍മായ ദൃഷ്‌ടയേ''. എവിടെനിന്നും പ്രാര്‍ത്ഥിക്കാം. ഇതിനെ ജപിക്കാന്‍ വേണമെങ്കില്‍ എടുക്കാം. ഇതാണ്‌ നമുക്ക്‌ വെളിപ്പെട്ടു കിട്ടേണ്ടത്‌. ഈശാവാസ്യത്തിലെ ഈ മന്ത്രം വളരെ പ്രധാനപ്പെട്ടതാണ്‌. അതിന്‌ ഒരു വ്യാവഹാരികതലവും പാരമാര്‍ത്ഥികതലവുമുണ്ട്‌. ചെറിയ ചെറിയ സത്യമാണ്‌ നമുക്കറിയേണ്ടതെങ്കില്‍ അതു മുതല്‍ ഈ വിശ്വത്തിന്റെ ആധാരമായിരിക്കുന്ന സത്യത്തെ കാണിച്ചുതരുന്ന കാര്യത്തിലും ഇതുതന്നെയാണ്‌. ഇതൊരു താക്കോലാണ്‌. യൂണിവേഴ്‌സല്‍ കീ. ഏത്‌ പൂട്ടും തുറക്കും. കുറെ ചാവി കയ്യിലെടുത്ത്‌ നടക്കണമെന്നില്ല. ഈയൊരൊറ്റ ചാവി മതി. ഇതുകൊണ്ട്‌ തുറക്കാന്‍ പറ്റാത്തതായ പൂട്ടുകള്‍ ഒന്നും തന്നെ നിലവിലില്ല. 
തുടര്‍ന്ന്‌ താന്‍ ഉപാസിക്കുന്ന ഉപാസനമൂര്‍ത്തി ആരാണെന്ന്‌ വെളിപ്പെടുത്തുന്നു. ആ മൂര്‍ത്തിയെ തനിക്ക്‌ എത്രത്തോളം അറിയാം. ആ അറിവിനെ പ്രകടമാക്കിക്കൊണ്ട്‌ ഉപനിഷത്തിലെ ശിഷ്യന്‍ സത്യസാക്ഷാത്‌ക്കാരത്തെ കുറിച്ച്‌ പറയുന്നു.
(തുടരും....)

No comments:

Post a Comment