Wednesday, 9 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 20

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 20
ത്യക്ത്വാ കര്‍മ്മഫലാസംഗം
നിത്യതൃപ്തോ നിരാശ്രയഃ
കര്‍മ്മണ്യഭി പ്രവൃത്തോ ഽ പി
നൈവ കിഞ്ചിത് കരോതി സഃ
കര്‍മ്മത്തിലും അതിന്റെ ഫലത്തിലുമുള്ള ആസക്തി ഉപേക്ഷിച്ച് എല്ലായ്‍പോഴും ആത്മാനന്ദത്തില്‍ തൃപ്തിയുള്ളവനായും ആരെയും ആശ്രയിക്കാത്തവനുമായിരിക്കുന്നവന്‍ , കര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നവനായാലും, ഒരു കര്‍മ്മ‍ത്തേയും ചെയ്യുന്നില്ല. (അവന്റെ കര്‍മ്മം അകര്‍മ്മതയെ പ്രാപിക്കുന്നു എന്നര്‍ത്ഥം.)
ഒരുവന്‍ തന്റെ ശാരീരകമായ കാര്യങ്ങളില്‍ അശ്രദ്ധനും, കര്‍മ്മഫലത്തില്‍ ആഗ്രഹമില്ലാത്തവനും, ആരെയും ആശ്രയിക്കാത്തവനും, സദാ ആനന്ദതുന്ദിലനും ആയിരുന്നാല്‍ അവന്‍ ഹര്‍ഷോന്മാദത്തിന്റെ ശ്രീകോവിലിലായിരിക്കും വസിക്കുന്നത്. അവന്‍ കര്‍മ്മം കൊണ്ടു തനിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നു കാണുകയാല്‍ കര്‍മ്മത്തെ ഉപേക്ഷിക്കുന്നു. അവന് പരമാര്‍ത്ഥജ്ഞാനമാകുന്ന വിഭവം എത്രതന്നെ ലഭിച്ചാലും തൃപ്തി കൈവരുകയില്ല. അവന്‍ ആത്മദര്‍ശനത്തിന്റെ ആനന്ദാനുഭൂതിയില്‍ സംതൃപ്തി അടയുന്നു.
കര്‍മം ചെയ്യാതിരിക്കാന്‍ ആര്‍ക്കുമൊന്നിനും സാധ്യമല്ല എന്ന് നേരത്തേ കണ്ടതാണ്. ചെയ്യുന്ന ഏത് കര്‍മവും നന്നായി ചെയ്യുകയാണ് വേണ്ടത്. കര്‍മത്തിലുള്ള കൗശലമാണല്ലോ യോഗം. എല്ലാം ഒന്നാന്തരമായി ചെയ്യുകയും ഒന്നിനോടും ഒട്ടാതെയും ഒരു തരിമ്പും സ്വാര്‍ഥത ഇല്ലാതെയും ഇരിക്കയുമാണ് കര്‍ത്തവ്യം.
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് വേണമെന്നാണ് സാരാംശം. ജീവിതത്തെ ഒരു കളിയായി കാണുക. കളിക്കുമ്പോള്‍ കൗശലത്തോടെ കളിക്കണം. ജയിക്കണം. പക്ഷേ, ജയിച്ചാലും തോറ്റാലും ഒരുപോലെ കാണണം. രണ്ടും ഉടനെ മറക്കണം. ജയിപ്പിച്ചവരോടോ തോല്പിച്ചവരോടോ രാഗദ്വേഷങ്ങള്‍ പാടില്ല. കള്ളക്കളി ഒരിക്കലും കളിക്കരുത്. എത്ര തോറ്റാലും പിന്‍മാറരുത്. എത്ര ജയിച്ചാലും കേമത്തം തോന്നുകയുമരുത്. ഇങ്ങനെയായാലേ ഏതൊരു കളിയും രസകരമാകൂ എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!
(തുടരും.....)

No comments:

Post a Comment