Tuesday, 1 July 2014

ഉപനിഷത്ത്‌ പഠനം, നൂറ്റിമൂന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറ്റിമൂന്നാം ദിവസം, ഈശാവാസ്യം
ഉപനിഷത്ത്‌ ഓര്‍മ്മിപ്പിക്കുന്നു, സത്യത്തിന്റെ, യാഥാര്‍ത്ഥ്യത്തിന്റെ മുഖം സ്വര്‍ണ്ണനിര്‍മ്മിതമാര്‍ന്ന, സ്വര്‍ണ്ണം പോലെ തോന്നു ന്ന ആകര്‍ഷങ്ങളായ, നമുക്ക്‌ ഹൃദ്യമായ, മുഖംമൂടി കൊണ്ട്‌ മറയ്‌ക്കപ്പെട്ടിരിക്കുന്നു. സത്യം മറഞ്ഞിരിക്കുന്നത്‌ വളരെ മനോഹരമായിട്ടാണ്‌. നാം തെറ്റിദ്ധരിക്കപ്പെടും. ഭഗവദ്‌ഗീതയില്‍ ഭഗവാന്‍ പറയുന്നുണ്ട്‌ ഇന്ദ്രിയങ്ങളില്‍, മനസ്സില്‍, ബുദ്ധിയില്‍ അസ്യ അധിഷ്‌ഠാനം മുച്ഛ്യതേ ഏതിന്റെ? മായയുടെ അല്ലെങ്കില്‍ അജ്ഞാനത്തിന്റെ. ഇന്ദ്രിയങ്ങളെയും മനസ്സിനെയും, ബുദ്ധിയേയും അത്‌ കബളിപ്പിക്കുന്നു. അതിനെയൊക്കെ അതിവര്‍ത്തിച്ചുകൊണ്ടുവേണം നാം സത്യദര്‍ശനത്തിനായി മുന്നോട്ട്‌ പോകേണ്ടത്‌. 
ഈയൊരു മന്ത്രത്തിന്റെ താല്‌പര്യം ഋഷി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌ വളരെ ആഴത്തിലാണ്‌. സാമാന്യമായി ശബ്‌ദത്തിന്റെ സാരം പറയുകയാണെങ്കില്‍ സത്യം മുഖംമൂടിയിട്ട്‌ എവിടെയോ ഇരിക്കുന്നു എന്നല്ല. സത്യം ഈ പുറമെ കാണുന്നതൊന്നുമല്ല. നമ്മളെ സംബന്ധിക്കുന്ന സത്യം എന്താണ്‌? നാട്ടില്‍ നടക്കുന്ന എന്തെങ്കിലും കേസ്‌, കൊലപാതകം അല്ലെങ്കില്‍ അഴിമതിയാരോപണം എന്നിവയൊക്കെയുണ്ടാകുമ്പോള്‍ പറയും `സത്യമേവ ജയതേ'എന്ന്‌. സാധാരണലോകത്ത്‌ ജീവിക്കുന്ന ആളുകള്‍ക്ക്‌ സത്യം എന്നുപറയുന്നത്‌ അവരുടെ കര്‍മ്മങ്ങളില്‍ ഉണ്ടാകുന്ന, ഒരു മര്യാദയോടുകൂടിയുള്ള പെരുമാറ്റം നഷ്‌ടപ്പെടുന്ന സമയത്താണ്‌, സത്യമില്ല എന്നൊക്കെ പറയുന്നത്‌. അത്‌ ഇതിന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന ഒന്നാണ്‌. ഉപനിഷത്ത്‌ സത്യം വേറെയാണ്‌. എന്നാലും നാം പറയും സത്യം ജയിക്കും എന്നെങ്കിലും. ഇതിന്റെ യാഥാര്‍ത്ഥ്യം എന്നെങ്കിലും പുറത്തുവരും. സാധാരണക്കാരെ സംബന്ധിച്ച്‌ സത്യമെന്നുപറയുന്നത്‌ കോടതിയില്‍ തീരുമാനിക്കപ്പെടുന്നതാണ്‌. സാഹചര്യതെളിവുകളെ മുന്‍നിര്‍ത്തി ഒരു വിധിപറയുന്നത്‌. ഇതങ്ങനെയല്ല. ഇത്‌ അതില്‍നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. അവിടെ ധര്‍മ്മാധര്‍മ്മമെന്നൊക്കെ പറയും. ''ന പുണ്യം ന കര്‍മ്മം ന പാപം ന സൗഖ്യം''. പാപവുമില്ല പുണ്യവുമില്ല. വേദാന്തിയുടെ തലത്തില്‍, ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്ന സമയത്ത്‌ കര്‍മ്മങ്ങളെന്നത്‌ വെറും ചലനം മാത്രമാണ്‌. ആ ചലനത്തില്‍ എന്തും നടക്കാം. കത്തികൊണ്ടൊരാള്‍ വേറൊരാളെ കൊല്ലുന്നു. വേറൊരാള്‍ കത്തികൊണ്ടൊരാളെ രക്ഷിക്കുന്നു. രക്ഷിക്കുന്ന ആള്‍ ഡോക്‌ടറും, കൊല്ലുന്ന ആള്‍ കൊലപാതകിയുമാകുന്നു. ഒരേ ഏര്‍പ്പാട്‌ തന്നെയാണ്‌ രണ്ടുപേരും രണ്ടുവിധത്തില്‍ ചെയ്യുന്നത്‌. അങ്ങനെയുള്ള ഈ ലോകത്ത്‌ ജീവിക്കുമ്പോള്‍ വേണ്ടുന്ന ചില വ്യാവഹാരിക മൂല്യങ്ങളുണ്ട്‌. അതിനെയൊക്കെ സത്യത്തിന്റെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്‌.
(തുടരും....)

No comments:

Post a Comment