Wednesday, 30 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 41

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 41

യോഗസംന്യസ്ത കര്‍മ്മാണം...
ജ്ഞാനസംച്ഛിന്ന സംശയം
ആത്മവന്തം ന കര്‍മ്മാണി
നിബന്ധ്നന്തി ധനഞ്ജയ


അല്ലയോ ധനഞ്ജയ, സകല കര്‍മ്മങ്ങളേയും യോഗദ്വാരാ ഭഗവാനില്‍ സമര്‍പ്പിക്കുന്ന യോഗിയും, ആത്മബോധംകൊണ്ട് സകല സംശയങ്ങളേയും ഇല്ലാതാക്കിയവനും, ആത്മനിഷ്ഠയില്‍ ഇരിക്കുന്നവനുമായവനെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നില്ല.
ആകയാല്‍ സംശയത്തേക്കാള്‍ വലിയ ഒരു പാപം ലോകത്തിലില്ല. അതു മനുഷ്യനെ നശിപ്പിക്കുന്ന ഒരു കെണിയാണ്. അതുകൊണ്ട് നീ ഒരിക്കലും അതിനെ സല്‍കരിക്കാതെ ആട്ടിയോടിക്കുകയാണുവേണ്ടത്. ജ്ഞാനമില്ലാത്ത ഒരുവനിലാണ് ഇതു കാണുന്നത്. അജ്ഞത അതിന്റെ അന്ധകാരം പരത്തുമ്പോള്‍ സംശയം മനസ്സില്‍ ദൃഢമായി വളരുകയും വിശ്വാസത്തിന്റെ എല്ലാ വീഥികളേയും ഇരുട്ടിലാഴ്ത്തുകയും ചെയ്യുന്നു. സംശയം മനസ്സിനെ അടിപ്പെടുത്തുമെന്ന് മാത്രമല്ല. അത് ബുദ്ധിയെ വേട്ടയാടിപ്പിടിക്കുകയും ചെയ്യും. അതോടെ മൂന്നുലോകങ്ങളേയും അവന്‍ അവിശ്വസിക്കുന്നു.
സ്വാതന്ത്ര്യമാണ് പരമമായ ശാന്തി. കര്‍മസന്ന്യാസം കര്‍മത്തില്‍നിന്നുള്ള ഭൗതികമായ പിന്മാറലല്ല, യജ്ഞസങ്കല്പത്തോടെ എല്ലാ കര്‍മവും കുശലതയോടെ ചെയ്യലാണ്. അതാണ് കര്‍മയോഗം. അതിനു കഴിവുണ്ടാകണമെങ്കില്‍ തന്റെ യഥാര്‍ഥ ഉണ്‍മയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും നേരറിവുകൊണ്ട് വെട്ടിത്തെളിച്ചിരിക്കണം. ജ്ഞാനിക്കും യോഗിക്കും വെവ്വേറെ തരംതിരിവുകളല്ല ഉണ്ടാകുന്നത്. സംശയം നീങ്ങി സ്ഥിതപ്രജ്ഞനായ ആള്‍ക്ക് എല്ലാ കര്‍മങ്ങളും യജ്ഞസങ്കല്പത്തോടെയേ ചെയ്യാന്‍ കഴിയൂ. സാംഖ്യവും യോഗവും ഒന്നുതന്നെ എന്ന് അടുത്ത അധ്യായത്തില്‍ പറയാന്‍പോകുന്നു. ഏത് വിദ്യയും തിയറി അറിയാതെയും അറിഞ്ഞും, രണ്ടുതരത്തിലും, ചെയ്യാമല്ലോ. ചെയ്തു പഠിക്കാത്ത തിയറി നിഷ്പ്രയോജനം. തിയറി അറിയാത്ത പരിശീലനം, അത് എത്ര മികച്ചതായാലും അപൂര്‍ണം.

ഈ രണ്ടിന്റെയും പാരസ്പര്യം ഗീത അടിവരയിട്ടുറപ്പിക്കുന്നു. ഗീതയുടെ വഴിയില്‍ പോയാല്‍ കിട്ടാനുള്ളത് പരലോകസുഖമോ വിശേഷസിദ്ധികളോ അല്ല, നിത്യശാന്തവും പരമാനന്ദകരവും ലയപൂര്‍ത്തിയുള്ളതുമായ ജീവിതംതന്നെയാണ്. പ്രപഞ്ചജീവനുമായി താദാത്മ്യം പ്രാപിക്കുന്ന ആള്‍ ഈശ്വരന്‍തന്നെയായിത്തീരുന്നു.

(തുടരും.....)

No comments:

Post a Comment