Saturday, 19 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (3)

ഛാന്ദോഗ്യോപനിഷത്ത്‌ (3)
ആറാം അദ്ധ്യായം
തത്വമസി മഹാകാവ്യവിചാരം
മൂന്നാം ദിവസം
നാം വിശ്വത്തെ സൃഷ്‌ടിക്കുന്നത്‌ വാക്കിലൂടെയാണ്‌. വാക്കാണ്‌ വിശ്വം. മാത്രമല്ല നാം സൃഷ്‌ടിക്കുന്ന വാക്ക്‌ മറ്റൊരുവനിലും വിശ്വത്തെ സൃഷ്‌ടിക്കുന്നു. ഇവിടെ ആചാര്യന്‍ വളരെ കേമമായിട്ട്‌ പറയുന്നു വാക്ക്‌ ശുദ്ധമായിരിക്കട്ടെ, തേജസ്സുറ്റതായിരിക്കട്ടെ. എന്റെ വാക്ക്‌ മറ്റൊരുവനില്‍ സൃഷ്‌ടിക്കുന്ന വിശ്വം ശാന്തിയുള്ളതായിരിക്കണം. അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു വിശ്വത്തെ സൃഷ്‌ടിക്കാന്‍ പോന്നതായിരിക്കരുത്‌ എന്റെ വാക്ക്‌. അപ്പോള്‍ വാക്കാണ്‌ ഈ വിശ്വം. വാക്ക്‌ ശുദ്ധമായിരിക്കട്ടെ എന്നു പറയുമ്പോള്‍ ഈ വിശ്വം ശുദ്ധമായിരിക്കട്ടെ എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. വിശ്വത്തെ എങ്ങനെ ശുദ്ധമാക്കണം? വാക്കിലൂടെ. അതുകൊണ്ട്‌ വേദത്തില്‍ വേറൊരു സ്ഥലത്ത്‌ പറയുന്നു 'വാങ്‌മേ മനസി പ്രതിഷ്‌ഠിതാ മനോ മേ വാജിപ്രതിഷ്‌ഠിതാ' വാക്ക്‌ മനസ്സിലും മനസ്സ്‌ വാക്കിലും വിലയിക്കട്ടെ. കഠോപനിഷത്തില്‍ യമന്‍ നചികേതസ്സിന്‌ പറഞ്ഞുകൊടുത്തതാണ്‌ 'യച്ഛ്വേദ്‌ വാങ്‌ മനസി' എങ്ങനെയാണോ വാക്‌ മനസ്സില്‍ പ്രവേശിക്കുന്നത്‌, അല്ലെങ്കില്‍ അതിനെ എങ്ങനെയാണ്‌ വിലയിപ്പിക്കേണ്ടത്‌ 'തത്‌ യച്ചേദ്‌ ജ്ഞാന ആത്മനി' അതിനെ അറിവില്‍ വിലയിപ്പിക്കണം. വാക്കിനെ അംഗമായി, ഇന്ദ്രിയമായി പറയുന്നു. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ വാക്ക്‌. അതുകൊണ്ടു മുറിവേല്‍ക്കുന്ന വാക്കുകള്‍ ഒന്നും പറയാതിരിക്കുക. വാക്ക്‌ ഇന്ന്‌ പലരൂപത്തിലും വരുന്നുണ്ട്‌. അതുകൊണ്ട്‌ വാക്ക്‌ ശുദ്ധമായിരിക്കട്ടെ. 'ആപ്യായന്തു' എന്റെ വാക്ക്‌ പുഷ്‌ടിയുള്ളതായിരിക്കട്ടെ. തേജസ്സുറ്റതായിരിക്കട്ടെ. 
രാവിലെ എഴുന്നേറ്റിട്ട്‌ രാത്രിയാകുന്നതുവരെ ഞാന്‍ എന്തൊക്കെ കര്‍മ്മങ്ങള്‍ ചെയ്‌തു? ഈ കര്‍മ്മങ്ങളിലൊക്കെ വാചികമായി ഞാന്‍ സൃഷ്‌ടിച്ച ലോകത്തില്‍ ആരെയൊക്കെ മുറിവേല്‍പ്പിച്ചു? 
ആലോചിച്ചുനോക്കൂ. ഋഷി എത്രയോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്‌ ചെയ്‌ത പ്രാര്‍ത്ഥനയാണിത്‌. സത്യാന്വേഷണത്തിന്‌ ഒരുങ്ങുമ്പോള്‍, സത്യവിചാരം ചെയ്യുന്നതിന്‌ മുമ്പ്‌ 'ആപ്യായന്തു മമ അംഗാനി' എന്നു പറഞ്ഞു. 
തുടര്‍ന്ന്‌ 'പ്രാണഃ' പ്രാണന്‍ ശുദ്ധമായിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. പ്രാണന്‍ പുഷ്‌ടിയുള്ളതായിരിക്കട്ടെ എന്ന്‌ പറയുമ്പോള്‍ ഈ ശാന്തിമന്ത്രം മുഴുവന്‍ സമഷ്‌ടിയും വ്യഷ്‌ടിയും തമ്മിലുള്ള പാരസ്‌പര്യത്തെ സൂചിപ്പിക്കുന്നു.
(തുടരും...)

No comments:

Post a Comment