Wednesday, 30 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (14)

ഛാന്ദോഗ്യോപനിഷത്ത്‌ (14)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനാലാം ദിവസം
അവനെ കണ്ടപ്പോള്‍ `തം പിതാ ഉവാച` അവനോട്‌ പിതാവ്‌ ചോദിച്ചു. അച്ഛന്‍ ഇവന്റെ വരവ്‌ കണ്ടപ്പോള്‍ തന്നെ അമ്പരന്നുപോയി. അച്ഛനിങ്ങനെ നോക്കി. ആരാണ്‌ ഈ വരുന്നത്‌? 
എങ്ങനെയായിരിക്കും ആ വരവ്‌. ജീന്‍സൊക്കെയിട്ട്‌? ഗ്രാമത്തില്‍ നിന്ന്‌്‌ പോയതാണ്‌. നഗരത്തില്‍ പഠിപ്പൊക്കെ കഴിഞ്ഞ്‌ വരുമ്പോള്‍ ജീന്‍സിന്റെ മുട്ടിന്‌ വലിയ ഒരു ദ്വാരം. അച്ഛന്‍ ചോദിച്ചു. മോനെ, നിന്റെ പാന്റ്‌ കീറി പോയിരിക്കുന്നുവല്ലോ. തിരിഞ്ഞുനോക്കൂ ബാക്കിലുമുണ്ട്‌ രണ്ടുമൂന്ന്‌ ദ്വാരങ്ങള്‍. ഇല്ലേ? പോക്കറ്റില്‍ ചീപ്പിങ്ങിനെ വെച്ചിട്ടുണ്ട്‌. ബുക്ക്‌ ചുരുട്ടീട്ട്‌ തിരുകിവെച്ചിരിക്കുന്നു. 
ഗ്രാജ്വേഷന്‍ കഴിഞ്ഞാല്‍ ഇങ്ങനെയാണ്‌ ആള്‌ വരുന്നത്‌. അപ്പോള്‍ ഈ വരവ്‌ പണ്ടേയുണ്ട്‌. ഈ അടുത്തകാലത്ത്‌ തുടങ്ങിയതൊന്നുമല്ല. എന്നിട്ടങ്ങനെ അച്ഛന്റെ മുമ്പില്‍ നിന്നു. 
അവനോട്‌ അച്ഛന്‍ ചോദിച്ചു. `ഹേ ശ്വേതകേതോ` അല്ലയോ ശ്വേതകേതോ `സൗമ്യ` അല്ലയോ കുഞ്ഞേ `ഇദം യന്നു്‌ എന്താണിങ്ങനെ? നീയെന്താണ്‌ ഇങ്ങനെയൊക്കെ വന്നിരിക്കുന്നത്‌. `മഹാമാനാഃ അനുചാനാമാനീ സ്‌തബ്‌ധഃ അസി` നീയൊരു തലക്കനത്തോടുകൂടിയിട്ടും അഹങ്കാരത്തോടുകൂടിയിട്ടുമൊക്കെയാണല്ലൊ 
വന്നിരിക്കുന്നത്‌. വിനയമൊന്നും നിന്നില്‍ കാണുന്നുതന്നെയില്ലല്ലോ. അച്ഛന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടുണ്ടാവും, ഇതാ ഞാന്‍ വന്നിരിക്കുന്നു എന്ന ഭാവത്തില്‍. 
അവനോട്‌ `ഉത തം ആദേശം അപ്രാക്ഷ്യഃ` മകനെ നീ ആ ആദേശം ചോദിച്ചറിഞ്ഞില്ലേ, നീയതറിഞ്ഞില്ലേ എന്ന്‌ അച്ഛന്‍ ചോദിക്കുകയാണ്‌. അപ്പോള്‍ ഇവന്‍ വിചാരിച്ചു. ഇതെന്തുപറ്റി അച്ഛന്‌. ചിലപ്പോള്‍ അടുക്കളയില്‍ പോയി ചോദിച്ചിട്ടുണ്ടാവും. ``അമ്മേ, അച്ഛന്‌ എന്തു പറ്റി? ഞാന്‍ പോകുന്നതുവരെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ. അച്ഛന്‍ പിച്ചുംപേയും പറയുന്നു. അത്‌ ചോദിച്ചില്ലേയെന്ന്‌. അച്ഛനെന്നെ മനസ്സിലായിട്ടില്ല്യാ എന്നാണ്‌ തോന്നുന്നത്‌''. തം ആദേശം അപ്രാക്ഷ്യഃ നീ അത്‌ ചോദിച്ചില്ലേ കുട്ടീ? എന്താണ്‌ ആ ആദേശം?
(തുടരും....)

No comments:

Post a Comment