Tuesday, 8 July 2014

ഉപനിഷത്ത്‌ പഠനം (111), നൂറ്റിപതിനൊന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം (111), നൂറ്റിപതിനൊന്നാം ദിവസം, ഈശാവാസ്യം
ഇനി സൂര്യനെകുറിച്ച്‌ പറയുകയാണെങ്കില്‍, ഭൗതികശാസ്‌ത്രത്തിന്റെ ദൃഷ്‌ടിയില്‍ ഭൂമിയുടെ ഉല്‌പത്തിയെക്കുറിച്ച്‌ പറയുന്നത്‌ ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സൂര്യനില്‍നിന്ന്‌ അടര്‍ന്ന വീണതാണ്‌ ഭൂമി. ഈ ഭൂമി പിന്നെയും ലക്ഷകണക്കിന്‌ വര്‍ഷങ്ങളെടുത്ത്‌ തണുത്തുറഞ്ഞ്‌ ഈ പാകത്തിനായി. ഭൂമിയിലാണ്‌ ജീവനെന്ന മഹാപ്രതിഭാസം ശാസ്‌ത്രലോകം കണ്ടെത്തിയിട്ടുള്ളത്‌ ഇതുവരെ. ഭൂമിക്ക്‌ തന്റെ പിതൃത്വവും മാതൃത്വവും അവകാശപ്പെടാനുള്ളത്‌ സൂര്യനോടാണ്‌. ഭൂമിയോട്‌ ചോദിക്കുന്ന സമയത്ത്‌ ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങളും ഭൂമിയുടെ പ്രതിനിധിയാണ്‌. നമ്മുടെയൊക്കെ തറവാട്‌ സൂര്യലോകമാണ്‌. സൂര്യനില്‍നിന്നാണ്‌ നാം വന്നത്‌. അതുകൊണ്ടാണ്‌ ഭഗവദ്‌ഗീതയില്‍ ഭഗവാന്‍ പറഞ്ഞത്‌. ഞാന്‍ സൂര്യനുപദേശിച്ചു. സൂര്യന്‍ മനുവിന്‌ ഉപദേശിച്ചു. മനു ഇക്ഷ്വാകുവിന്‌ ഉപദേശിച്ചു. നമ്മുടെ വ്യഷ്‌ടിയിലെ സൂര്യനെന്താണ്‌? ബുദ്ധി തന്നെയാണ്‌. സമഷ്‌ടിയെയും വ്യഷ്‌ടിയെയും പഠിക്കുന്ന സമയത്ത്‌ വേദാന്തശാസ്‌ത്രത്തില്‍ ബുദ്ധിസ്ഥാനീയന്‍ സൂര്യനാണ്‌. മനസ്സിന്റെ സ്ഥാനത്ത്‌ ചന്ദ്രനാണ്‌. സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശം ഒന്നുതന്നെയാണ്‌. ബുദ്ധി മനസ്സിനോട്‌ പറയണം. മനസ്സ്‌ ഇന്ദ്രിയങ്ങളോട്‌ പറയണം. ഇതാണ്‌ ഇതിന്റെ ഓര്‍ഡര്‍. ഇത്‌ തെറ്റുമ്പോഴാണ്‌ എല്ലാം തെറ്റുന്നത്‌. ബുദ്ധിക്ക്‌ ഊര്‍ജ്ജം എവിടെനിന്ന്‌ കിട്ടും. സൂര്യനില്‍ നിന്ന്‌. ബുദ്ധിക്ക്‌ ഡാറ്റാസ്‌ കൊടുക്കുന്നത്‌ സൂര്യനാണ്‌. അങ്ങനെയാണെങ്കില്‍ ബുദ്ധിക്ക്‌ മനസ്സിന്‌ ശരിക്കുള്ള ഡാറ്റാസ്‌ കൊടുക്കാന്‍ പറ്റൂ. ആ മനസ്സ്‌ പറയുന്നതിനനുസരിച്ചാണ്‌ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 
വീട്ടിലിരുന്ന്‌ നാം പത്രം വായിക്കുകയാണ്‌. അപ്പോഴാണ്‌ `ടക്‌' എന്നൊരു ശബ്‌ദം കേട്ടത്‌. അതെന്താണ്‌? പെട്ടെന്ന്‌ നമുക്ക്‌ മനസ്സിലായി അടുത്ത വീട്ടുപറമ്പില്‍ നാളികേരം വീണതാണെന്ന്‌. 
അയല്‍വീട്ടില്‍ താമസക്കാരില്ല. അയാള്‍ ബോംബെയിലാണ്‌. ഇപ്പോള്‍ പോയാല്‍ എനിക്കെടുക്കാം. അല്ലെങ്കില്‍ വേറാരെങ്കിലും എടുക്കും. ബുദ്ധി മനസ്സിനോട്‌ പറഞ്ഞു നാളികേരമാണെന്ന്‌. മനസ്സ്‌ പറഞ്ഞു. ഇപ്പോള്‍ പോയാല്‍ കിട്ടുമെന്ന്‌. ഓടുകയായി. ഇതൊരു ഉദാഹരണം. 
ഇതേപോലെയാണ്‌ കാര്യങ്ങളെല്ലാം നടക്കുന്നത്‌. ഇത്‌ തെറ്റുമ്പോഴാണ്‌ ആകെ കുഴപ്പമുണ്ടാകുന്നത്‌. അതുകൊണ്ട്‌ നഷ്‌ടത്തിന്റെയും ലാഭത്തിന്റെയും കണക്കെടുക്കുമ്പോള്‍ നമ്മളെപ്പോഴും പറയുന്ന വാചകമുണ്ട്‌. ``എന്റെ ബുദ്ധിമോശത്തിന്‌ അങ്ങനെ അന്നസംഭവിച്ചു''. ലാഭത്തിന്റെ കണക്കെടുക്കുമ്പോള്‍ പറയും. ``എന്താണെന്നറിയില്ല. അപ്പോള്‍ എനിക്കങ്ങനെയൊരു നല്ല ബുദ്ധി തോന്നി''. അതുകൊണ്ട്‌ ഭഗവാന്‍ പറയുന്നു. ബുദ്ധൗ ശരണം അന്വിച്ഛ. അര്‍ജ്ജുനാ ബുദ്ധിയെ ശരണം ഗമിച്ചാലും. ആ ബുദ്ധിയെ ഷാര്‍പ്പന്‍ ചെയ്യുന്നതാണ്‌ ഗായത്രി. ''ധീയോ യോര്‍നഃ പ്രചോദയാത''്‌ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചാലും. എപ്രകാരം അങ്ങയുടെ സാന്നിധ്യത്തില്‍ ഈ ലോകം പ്രകാശപൂര്‍ണമായി കര്‍മ്മങ്ങള്‍ ചെയ്യുന്നുവോ, ലോകത്തിന്‌ മുഴുവന്‍ ദിശാബോധം നല്‌കുന്നവനായി അങ്ങ്‌ നിലകൊള്ളുന്നുവോ അതേപോലെ എന്നില്‍ എന്റെ ബുദ്ധിയെ, എന്റെ മാര്‍ഗ്ഗത്തെ നയിക്കാന്‍ പര്യാപ്‌തമാകും വിധത്തില്‍ എനിക്ക്‌ തെളിവുറ്റതായി തീരട്ടെ. ഗായത്രിയുടെ താല്‌പര്യം അതാണ്‌. ധീയോ യോര്‍നഃ പ്രചോദയാത്‌ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചാലും. ഇവിടെ ശിഷ്യന്‍ സൂര്യനെ താനായിട്ടുതന്നെ സാക്ഷാത്‌കരിക്കുന്നു.

No comments:

Post a Comment