Monday, 7 July 2014

ഉപനിഷത്ത്‌ പഠനം (109), നൂറ്റിഒമ്പതാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം (109), നൂറ്റിഒമ്പതാം ദിവസം, ഈശാവാസ്യം
അടച്ചിട്ട വീടുകള്‍ ആദ്യം തന്നെ വൃത്തിയാക്കാന്‍ നില്‍ക്കരുത്‌. എല്ലാം തുറന്നിടണം. ജനലും വാതിലും എല്ലാം. ഒരു പഴയ വീടാണെന്നിരിക്കട്ടെ. അഞ്ചെട്ട്‌ മാസമായി അങ്ങോട്ട്‌ പോയിട്ട്‌ എന്നാണെങ്കില്‍ ക്ലീന്‍ ചെയ്യുന്നതിന്‌ മുമ്പ്‌ ഒരു ദിവസം ജനലും വാതിലുകളും തുറന്നിടുക. യഥേഷ്‌ടം വായുവും വെളിച്ചവും കയറട്ടെ. അതിനുശേഷം ക്ലീന്‍ ചെയ്യുക. വളരെ എളുപ്പമാണ്‌. അല്ലെങ്കില്‍ അവിടത്തെ പൊടിപടലം മൂലം നമ്മളെ ജലദോഷവും ആസ്‌തമയും പിടിപെടുന്നത്‌. ലെപ്രസി പകരാത്തത്‌ എന്തുകൊണ്ടാണ്‌? സൂര്യകിരണങ്ങളുടെ ഇടപെടല്‍ കൊണ്ടാണ്‌. പല രോഗങ്ങളും പകരുന്നത്‌ അന്തരീക്ഷത്തില്‍ നിലനില്‌ക്കാന്‍ പറ്റാത്തതുകൊണ്ടാണ്‌. പല രോഗങ്ങളും പകരുന്നത്‌ സൂര്യകിരണങ്ങളുടെ ചെറിയൊരു അഭാവം മൂലമാണ്‌. കാലാവസ്ഥമാറുന്ന സമയത്താണ്‌ രോഗാണു ആക്‌ടീവ്‌ ആകുന്നത്‌. വൈറല്‍ ഫീവറാണെങ്കിലും ഡിസന്‍ട്രിയാ ണെങ്കിലും ഇതെല്ലാം വരുന്നത്‌ ഇങ്ങിനെയാണ്‌. ഇങ്ങനെ സൂര്യന്റെ ഒരു അനന്തമായ സൗഭാഗ്യം ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കുയാണ്‌. പക്ഷേ നാം ഒരിക്കല്‍പോലും സ്‌മരിക്കുന്നില്ല. സൂര്യന്റെ ഫോട്ടോ വീട്ടില്‍ വെയ്‌ക്കണം എന്നല്ല. അതിന്റെ കുറവേ ഉള്ളൂ. ബാക്കി മുപ്പത്തിമുക്കോടിയൊക്കെയുണ്ട്‌. 
``ഏകര്‍ഷേ`` ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്നത്‌ ``യമഃ`` ആളാണ്‌ യമന്‍. പ്രപഞ്ചത്തിന്‌ നിത്യനൂതനത്വം പ്രദാനം ചെയ്യുന്നവന്‍. നിത്യഹരിതം നല്‌കുന്നവന്‍. ഏതിനേയും ശരിയാക്കിയെടുക്കും. നമ്മളൊരു ഒരു തുണി പുറത്ത്‌ അഴയിലിടുന്നു. ചില വീടുകളിലൊക്കെ പോയിക്കഴിഞ്ഞാല്‍ കാണാം അഴയുടെ ഏറ്റവും അറ്റത്ത്‌ അതിങ്ങനെ കിടക്കുന്നുണ്ടാകും. കുറച്ചുകാലമായി നമ്മളതിനെ തീരെ ശ്രദ്ധിക്കാറില്ല. ഒരു ദിവസം അതിനെയിങ്ങോട്ടെടുത്താലോ അത്‌ കഷണമായിത്തീരും. പൊടിഞ്ഞിട്ട്‌. കൊടിതോരണങ്ങളൊക്കെ അങ്ങനെയാണ്‌. കുറേ നാള്‍ കഴിഞ്ഞ്‌ അതിങ്ങനെ പൊടിഞ്ഞ്‌ പൊടിഞ്ഞ്‌ ഇല്ലാതെയാവും. ഇത്‌ ഇല്ലാണ്ടാക്കുന്ന ആള്‍ സൂര്യനാണ്‌. ഏതു സാധനത്തിനെയും. ഒരു വൃക്ഷം ഉണങ്ങിക്കഴിഞ്ഞാല്‍ റീസൈക്കിള്‍ ചെയ്യുന്ന പ്രക്രിയ ചെയ്യുന്നത്‌ സൂര്യനാണ്‌. എല്ലാറ്റിനേയും. ജലം കൊണ്ടുവെച്ചുകഴിഞ്ഞാല്‍ അതിനെ നീരാവിയാക്കി മാറ്റും. 
അതുകൊണ്ട്‌ ``യമഃ`` സൂര്യനാണ്‌ ഈ പ്രക്രിയ നടത്തുന്നത്‌. നിയമനം ചെയ്യുന്നവനാണ്‌ യമന്‍. നിത്യനൂതനത്വം പ്രദാനം ചെയ്യുന്നവന്‍. ``സൂര്യഃ`` പ്രാണനേകുന്നവന്‍. 
വാട്ടര്‍ ടാങ്ക്‌ തുറന്നിട്ടാല്‍ മതി. ഒരാഴ്‌ച കഴിഞ്ഞാല്‍ പൂപ്പല്‍ വരും. സൂര്യകിരണങ്ങള്‍ വന്നു. ജലം ആക്‌ടീവായി. ജീവന്‍ വരുകയായി. സൂര്യന്‍-പ്രാണനേകുന്നവന്‍. സൂര്യനിലൂടെയാണ്‌ നമ്മള്‍ വന്നിട്ടുള്ളത്‌. ഭാരതം വംശാവലിയെ തിരിച്ചത്‌ ഇങ്ങനെയാണ്‌. സൂര്യവംശം, ചന്ദ്രവംശം. ശ്രീരാമന്‍ സൂര്യവംശത്തില്‍പെടുന്ന ആളാണ്‌. കൃഷ്‌ണന്‍ ചന്ദ്രവംശത്തിലും. ``ഹേ സൂര്യാഃ`` അല്ലയോ മുഴുവന്‍ വംശത്തിനും പ്രാണനേകിയിട്ടുള്ളവനെ ``പ്രാജാപത്യാഃ`` ഇങ്ങനെയൊക്കെയാണെങ്കിലും, ഉപനിഷത്തിന്റെ അവതരണം വളരെ സൂക്ഷ്‌മമേറിയതാണ്‌. ആരെങ്കിലും വിചാരിച്ചുവെന്നിരിക്കട്ടെ. സൂര്യനാണ്‌ ബ്രഹ്മം അല്ലെങ്കില്‍ സൂര്യനാണ്‌ എല്ലാം എന്ന്‌. അങ്ങനെയല്ല. ``പ്രാജാപത്യാഃ`` പ്രജാപതിയുടെ സന്താനമെ. കശ്യപപ്രജാപതിക്ക്‌ അദിതിയില്‍ ജനിച്ച പുത്രനാണ്‌ സൂര്യന്‍. എന്നുപറഞ്ഞാല്‍ അങ്ങേയ്‌ക്കൊരു കാരണമുണ്ട്‌. അങ്ങ്‌ കേവലം കാര്യമാണ്‌. അങ്ങയുടെ പിറകിലൊരാളുണ്ട്‌. അതുകൊണ്ട്‌ ഞാന്‍ അതും കൂടി അറിയുന്നു. ``ഹേ പ്രാജാപത്യാഃ`` പ്രജാപതിയുടെസന്താനമായിട്ടുള്ള അല്ലയോ സൂര്യാ ``വ്യൂഹ രശ്‌മീന്‍`` ഈ രശ്‌മിയുടെ, അങ്ങയുടെ ഈ പ്രകാശകിരണങ്ങളെയൊക്കെ ഒന്ന്‌ ഉപസംഹരിക്കൂ. എങ്ങനെയുള്ള രശ്‌മികളെയാണ്‌ ``തേജഃ സമൂഹഃ`` ആ തേജസ്സുള്ള, അങ്ങേയറ്റത്തെ കാഠിന്യമാര്‍ന്ന കിരണങ്ങളെ, തീക്ഷ്‌ണങ്ങളായിട്ടുള്ള അങ്ങയുടെ കിരണങ്ങളെ, ആ കൂട്ടത്തെ ഒന്ന്‌ ഉപസംഹരിക്കൂ. ``യത``്‌ യാതൊന്നാണോ ``തേ`` അങ്ങയുടെ ``കല്യാണതമം രൂപം`` മംഗളകരമായ രൂപം. സൂര്യന്‌ ഈ കാണുന്നതല്ലാതെ വേറൊരു രൂപമുണ്ട്‌. ആ രൂപമെന്താണ്‌? അങ്ങേയറ്റം കല്യാണത്തെ, മംഗളത്തെ പ്രദാനം ചെയ്യുന്നു.
(തുടരും....)

No comments:

Post a Comment