Wednesday, 30 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (13)

ഛാന്ദോഗ്യോപനിഷത്ത്‌ (13)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിമൂന്നാം ദിവസം
ഇങ്ങനെ പന്ത്രണ്ടുവയസ്സുവരെ ചുറ്റുപാടില്‍നിന്ന്‌ അവന്‌ സ്വയം ഒരുപാട്‌ കാര്യങ്ങള്‍ പഠിക്കാനുണ്ട്‌. തുറന്നുവെച്ച ക്യാമറപോലെയാണ്‌. എല്ലാം ഒപ്പിയൊപ്പിയെടുക്കുന്ന കാലം. കുട്ടിക്കാലത്ത്‌ ഈ ചെറിയ കുട്ടിയുടെ ``അച്ഛാ, കാക്ക പോയി'' എന്നുള്ളതില്‍ എല്ലാമുണ്ട്‌. അമ്മ ഓഫീസില്‍ പോയതാണെങ്കിലും, ചേച്ചി സ്‌കൂളില്‍ പോയതാണെങ്കിലും, അച്ഛന്‍ ജോലിക്ക്‌ പോയതാണെങ്കിലും എല്ലാം. അതില്‍ നിന്ന്‌ വളര്‍ന്നുവളര്‍ന്നു വന്ന അവനോടാണ്‌ അച്ഛന്‍ പറഞ്ഞത്‌. ``കുട്ടാ സ്‌കൂളില്‌ പോണം''. നമ്മുടെ കുലത്തില്‍ ഇങ്ങനെ ആരും പഠിക്കാതിരുന്നിട്ടില്ല. അവന്‍ പന്ത്രണ്ടുവര്‍ഷം ആയപ്പോള്‍ പോകുന്നു `ചതുര്‍വിംശതി വര്‍ഷഃ` ഇരുപത്തിനാല്‌ വര്‍ഷം. പിന്നെയും ഒരു പന്ത്രണ്ട്‌. അപ്പോള്‍ പന്ത്രണ്ട്‌ വയസ്സില്‍ പോയ അവന്‍ പന്ത്രണ്ട്‌ കൊല്ലം കഴിഞ്ഞിട്ട്‌ തിരിച്ചുവരും. പന്ത്രണ്ടുവര്‍ഷമാണ്‌ വിദ്യാഭ്യാസത്തിനുവേണ്ടി നീക്കിവെച്ചിട്ടുള്ളത്‌. പ്ലസ്‌ടു കഴിഞ്ഞു. കല്ല്യാണം കഴിഞ്ഞ്‌ രണ്ടുകുട്ടികളുമായി. ഇപ്പോഴും പഠിക്കുകയാണ്‌. വീണ്ടും പഠിക്കുന്നു.
അറുപത്‌ വയസ്സിലൊക്കെ എസ്‌.എസ്‌.എല്‍.സി. എഴുതാന്‍ പോവും. എസ്‌.എസ്‌.എല്‍.സി. എഴുതി കഴിഞ്ഞാല്‍ പ്രമോഷനുണ്ട്‌ അതിനുവേണ്ടിയിട്ടാണ്‌. ഇതുപോലെയാവരുത്‌ പഠനം. `സഹ ദ്വാദശ വര്‍ഷ ഉപേത്യ ചതുര്‍വിംശതി വര്‍ഷഃ` ഇരുപത്തിനാല്‌ വയസ്സുവരെ അവനവിടെ താമസിച്ചു പഠിച്ചു എന്ന്‌ മനസ്സിലാക്കുക. `സര്‍വ്വാന്‍ വേദാന്‍ അധീത്യ` നാല്‌ വേദങ്ങളും അധ്യയനം ചെയ്‌തു. `മഹാമനാഃ` തനിക്ക്‌ സദൃശമായിട്ട്‌ ആരുമില്ല എന്ന ഭാവത്തോടുകൂടി തിരിച്ചുവന്നു. വേദം പഠിച്ചുകഴിഞ്ഞാല്‍ 
അങ്ങനെയുണ്ടായേക്കാം. എല്ലാം കരഗതമാക്കി എന്നൊരു ഹുങ്ക്‌. അഹങ്കാരത്തോടുകൂടി `അനുചാനമാനീ സ്‌തബ്‌ധഃ` ഉചിതമല്ലാത്ത മാനത്തോടുകൂടി, അഹങ്കാരത്തോടുകൂടി സ്‌തബ്‌ധനായിക്കൊണ്ട്‌, ആരുടെ മുന്നിലും തലകുനിക്കാത്തവനായിക്കൊണ്ട്‌. വിദ്യകൊണ്ട്‌ നേടേണ്ടതെന്താണ്‌? വിനയമാണ്‌. ആ വിനയം കിട്ടാത്തവനായിട്ട്‌ അവനങ്ങനെ വന്നു. `ഏയായ` തിരിച്ചെത്തി.
(തുടരും....)

No comments:

Post a Comment