Monday, 21 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (4)

ഛാന്ദോഗ്യോപനിഷത്ത്‌ (4)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
നാലാം ദിവസം
നമ്മുടെ ശാന്തിമന്ത്രങ്ങള്‍ ഏതെടുത്താലും വ്യഷ്‌ടിയില്‍നിന്ന്‌ സമഷ്‌ടിയിലേക്കും, സമഷ്‌ടിയില്‍നിന്ന്‌ വ്യഷ്‌ടിയിലേക്കുമുള്ള ഈ അജ്ഞാതമായിട്ടുള്ള പാലത്തെ, നൂലിനെ ഭഗവാന്‍ ഗീതയിൽ '`സൂത്രേമണിഗണാഇവ'' എന്നുപറയുന്നു. ഏവം പ്രവര്‍ത്തിതം ചക്രം ന അനുവര്‍ത്തയതി ഇഹഃ അഘായു:ഇന്ദ്രിയാരാമഃ മൊഘംപാര്‍ത്ഥസജീവതി എന്നും പറയുന്നുണ്ട്‌. ആരാണോ ഈ ചക്രത്തെ, യജ്ഞചക്രത്തെ അറിയാത്തത്‌ അവന്‍ പാപത്തെ ഭുജിക്കുന്നു. ഈ യജ്ഞചക്രത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഈ ശാന്തിമന്ത്രങ്ങളൊക്കെ. ആ 
പാരസ്‌പര്യത്തെ അറിയുക. നമ്മളാണ്‌ ഒരു വിശ്വത്തെ സൃഷ്‌ടിക്കുന്നത്‌. നാം പറയുന്ന ഒരു വാക്കാണ്‌ മറ്റൊരുവന്‌ വിശ്വമായിട്ട്‌ ഭവിക്കുന്നത്‌. പുഷ്‌ടിയില്ലാത്ത വാക്കുകള്‍ നാം പറയുമ്പോള്‍ 
അവരുടെ മനസ്സില്‍ അത്‌ അലോസരങ്ങള്‍ സൃഷ്‌ടിക്കും. ഒരാളെക്കുറിച്ച്‌ നമ്മള്‍ പറയുമ്പോള്‍ അയാള്‍ക്ക്‌ ഒരു ലോകത്തെ നമ്മള്‍ തന്നെ ഉണ്ടാക്കികൊടുക്കുന്നു. അത്‌ തേജസ്സുറ്റതായിരിക്കട്ടെ എന്നാണ്‌ പറയുന്നത്‌. 
പ്രാണനെ എങ്ങനെയാണ്‌ ശുദ്ധമാക്കുന്നത്‌? സ്ഥൂലാര്‍ത്ഥത്തില്‍ പറയും പ്രാണായാമത്തിലൂടെ എന്ന്‌. അതുപോലെ സമഷ്‌ടി
പ്രാണനും ശുദ്ധമായിരിക്കട്ടെ. അന്തരീക്ഷത്തെ ശുദ്ധമാക്കിവെക്കേണ്ടതുണ്ട്‌. അപ്പോള്‍ മാത്രേമ നമുക്ക്‌ നമ്മുടെ വീടിനകം ശുദ്ധമാക്കിവെക്കാന്‍ കഴിയൂ. 
ഈ ജനലെല്ലാം അടച്ചുപൂട്ടി ബന്തവസ്സാക്കി നാം അതിനകത്ത്‌ കിടക്കുന്നു. വായുവിന്റെ സഞ്ചാരമേ ഇല്ല. പിന്നെ ദുര്‍ഗന്ധം 
വമിക്കുന്ന ഓരോ സാധനങ്ങളുമുണ്ട്‌. പഴമൊക്കെ മേടിച്ചുകൊണ്ടുവെച്ചിട്ട്‌ രണ്ടാഴ്‌ചയായി. രണ്ടുദിവസം കഴിഞ്ഞാല്‍ അത്‌ ചീയാന്‍ തുടങ്ങും. അതിനുചുറ്റും എല്ലാ പ്രാണികളും വന്നിട്ടുണ്ട്‌. അതിന്റെ മണം ഇങ്ങനെ. പിന്നെ വേറെ എന്തെങ്കിലുമൊക്കെ മണവുമുണ്ടാവും. ഇതിന്റെയിടയിലിരുന്നിട്ടാണ്‌ പ്രാണായാമം ചെയ്യുന്നതെങ്കില്‍ എങ്ങനെയുണ്ടാവും? ഈ പ്രാണനെ എങ്ങനെയാണ്‌ ഉള്ളിലേക്കെടുക്കുന്നതും പുറത്തേക്ക്‌ വിടുന്നതും? അപ്പോള്‍ പ്രാണനെ ശുദ്ധമാക്കിവെക്കണമെങ്കില്‍ സമഷ്‌ടി പ്രാണനെ ശുദ്ധമാക്കിവെക്കണം. 
നമ്മുടെ ആചാര്യന്മാര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്‌ സമഷ്‌ടിയായിരിക്കുന്നതുതന്നെയാണ്‌ വ്യഷ്‌ടി എന്ന്‌. ഞാനാണ്‌ സമഷ്‌ടിയായിട്ടിരിക്കുന്നത്‌. ഞാനാണ്‌ ഈ ലോകം. ഈ ലോകത്തിലെ എല്ലാം ഞാന്‍ തന്നെയാണ്‌. അതുകൊണ്ട്‌ ഈ ലോകത്തിലുള്ള ഓരോന്നും ശുദ്ധമായിട്ടിരിക്കണം എന്ന്‌ അവര്‍ പറഞ്ഞിട്ടുണ്ട്‌. ഓരോന്നിനെയും ശുദ്ധമാക്കിവെയ്‌ക്കണം. അതുകൊണ്ട്‌ 
അതിനൊക്കെ അവര്‍ ശ്രേഷ്‌ഠമായിട്ടുള്ള കല്‌പനകള്‍, നല്ല നല്ല ഭാവങ്ങള്‍ കൊടുത്തു. വസ്‌തുദൃഷ്‌ടി, പ്രതീകദൃഷ്‌ടി, ദിവ്യദൃഷ്‌ടി, പരമദിവ്യദൃഷ്‌ടി ഇങ്ങനെ പല ഭാവങ്ങളുമുണ്ട്‌. അപ്പോള്‍ പ്രതീകദൃഷ്‌ടിയില്‍ നാം അതിനെ ദേവിയായിട്ടും ദേവനായിട്ടും ഒരു ഭാവത്തെ കല്‌പിച്ചുകൊണ്ട്‌ കാണുന്നു. അതിനെ സംരക്ഷിക്കാനും അതില്‍ക്കൂടുതല്‍ നമുക്ക്‌ ശ്രദ്ധയുണ്ടാകാനും വേണ്ടിയാണിത്‌. ഈ സമഷ്‌ടി ഭാവം കൈക്കൊണ്ടുനില്‍ക്കുന്ന പഞ്ചമഹാഭൂതങ്ങളാണ്‌ വ്യഷ്‌ടിയിലെ നാമുമായിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നത്‌.
(തുടരും...)

No comments:

Post a Comment