Sunday, 27 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (11)

ഛാന്ദോഗ്യോപനിഷത്ത്‌ (11)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനൊന്നാം ദിവസം
ഇവിടെ അച്ഛന്‍ മകനോട്‌ പറയുന്നു. ഹേ ശ്വേതകേതോ 'ബ്രഹ്മചര്യം വസ' നീ സ്‌കൂളില്‍ പോകേണ്ടവനാണ്‌. പഠിക്കണം. 'സൗമ്യ' അല്ലയോ കുട്ടി. 'അസ്‌മാത്‌കുലീനഃ' നമ്മുടെ കുലത്തില്‍ 'അനനൂച്യ' അദ്ധ്യയനം ചെയ്യാത്ത, വിദ്യ അഭ്യസിക്കാത്ത 'ബ്രഹ്മബന്ധുഃ ഇവ ഭവതി' വിദ്യ അഭ്യസിച്ചവരെപോലെ ആരും ഇല്ല. വിദ്യ അഭ്യസിക്കാതെ, വിദ്യ അഭ്യസിച്ചവനെപോലെ നമ്മുടെ കുലത്തില്‍ ആരെങ്കിലുമുണ്ടോ കുട്ടി എന്നുചോദിച്ചാല്‍ ആരുമില്ല. അതുകൊണ്ട്‌ മകനെ, നീ പഠിക്കണം. നമ്മുടെ കുലത്തില്‍ ആരും തന്നെ പഠിക്കാത്തവരായിട്ട്‌ ഉണ്ടായിട്ടില്ല. നാം സ്‌കൂളിലേക്ക്‌ പറഞ്ഞുവിടുന്ന കുട്ടിക്ക്‌ ഇത്‌ പറഞ്ഞാല്‍ മനസ്സിലാകുമോ? എന്തെങ്കിലുമൊക്കെ തരാമെന്ന്‌ പറഞ്ഞ്‌ പ്രലോഭിപ്പിച്ചുകൊണ്ടാണ്‌്‌ അവനെ സ്‌കൂളിലേക്ക്‌ വിടുന്നത്‌. 
' ബ്രഹ്മചര്യം വസ സൗമ്യാ അസ്‌മാത്‌ കുലീനഃ ന അനന്യൂച ബ്രഹ്മബന്ധുഃ ഇവ ഭവതി ഇതി' നമ്മുടെ കുലത്തില്‍ ആരും ബ്രഹ്മബന്ധുവിനെ പോലെ ഇരുന്നിട്ടില്ല. അപ്പോള്‍ അച്ഛന്‍ ഇത്‌ ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌. 
``എടാ എനിക്കോ പഠിക്കാന്‍ പറ്റീല്ല്യ. നീയെങ്കിലും പഠിച്ച്‌ നന്നാവ്‌''എന്നല്ല പറയേണ്ടത്‌. ഇതും നമ്മുടെ ഭാരതീയ സംസ്‌കൃതിയില്‍, നമ്മുടെ ആചാര്യന്മാര്‍ അംഗീകരിക്കുന്നില്ല. എനിക്ക്‌ സാധിക്കാത്തത്‌ നീ നേടണം എന്നല്ല പറയുന്നത്‌. ഞാന്‍ സാധിച്ചതാണ്‌.ഞാന്‍ മാത്രമല്ല, എന്റെ കുലത്തില്‍, നീ ഉള്‍പ്പെടുന്ന നമ്മുടെ 
കുലത്തില്‍ ആരും തന്നെ വിദ്യ നേടാത്തവരായിട്ട്‌ ഉണ്ടായിട്ടില്ല. എനിക്ക്‌ നേടാന്‍ പറ്റാത്തതിന്‌ നീ എങ്ങിനെയെങ്കിലും നേടിയെടുക്കണം, അത്‌ കൊണ്ട്‌ നിന്നെ ഞാന്‍ പഠിപ്പിക്കുന്നു എന്നല്ല.
കുട്ടികളെ വാശിക്ക്‌ ഡോക്ടറാക്കും. എന്തിനാണ്‌? ഒരിക്കല്‍ ഒരു ഡോക്ടറെ കാണാന്‍ പോയ സമയത്ത്‌ അദ്ദേഹം പറഞ്ഞു. ``ഇപ്പോ എനിക്ക്‌ സൗകര്യമില്ല'' എന്ന്‌. എന്നാല്‍ ശരി, എന്റെ മോനെ ഡോക്ടറാക്കീട്ട്‌ തന്നെ കാര്യം. ഇതൊക്കെ സിനിമയില്‍ കാണാന്‍ നല്ലതാണ്‌. ഉപനിഷത്തില്‍ നമ്മുടെ സംസ്‌കൃതി ഇതിനെയൊന്നും അംഗീകരിക്കുന്നില്ല.
(തുടരും....)

No comments:

Post a Comment