Thursday, 3 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 14

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 14
ന മാം കര്‍മ്മാണി ലിമ്പന്തി
ന മേ കര്‍മ്മഫലേ സ്പൃഹാ
ഇതി മാം യോഽഭിജാനാതി
കര്‍മ്മഭിര്‍ന സ ബദ്ധ്യതേ
കര്‍മ്മങ്ങളെന്നും എനിക്ക് ഒരു കളങ്കവും ഉണ്ടാക്കുന്നില്ല; എനിക്ക് കര്‍മ്മഫലത്തില്‍ ആഗ്രഹവുമില്ല. ഇപ്രകാരമുള്ളവനാണു ഞാനെന്ന് യാതൊരുവന്‍ മനസ്സിലാക്കുന്നുവോ അവന്‍ കര്‍മ്മങ്ങളാല്‍ ബദ്ധനായിത്തീരുന്നില്ല.
ഈ പ്രപഞ്ചം, അതിലെ മനുഷ്യരില്‍ കാണപ്പെടുന്ന ഗുണഭേദങ്ങള്‍ ഉള്‍പ്പെടെ, ഉണ്ടാകുന്നതും ഇല്ലാതാകുന്നതും ഈശ്വരാധീനമായാണ്. എങ്കിലും ആ ചെയ്തിയില്‍ അഭിമാനമോ അതിന്റെ അനുഭവത്തില്‍ ആസക്തിയോ ഈശ്വരന് ഇല്ല. സൃഷ്ടിസ്ഥിതിലയങ്ങള്‍ വെറും ലീലകള്‍. അതുപോലെ, സ്വന്തം സങ്കല്പത്തില്‍ വന്നുകൂടിയ പ്രമാദങ്ങളെ തിരുത്തി ഗുണാതീതവും ശുദ്ധവുമായ സ്വരൂപത്തിലേക്ക് നമ്മെത്തന്നെ ഉയര്‍ത്താന്‍ നമുക്കു കഴിയും. ഈശ്വരന്റെ ശരിയായ പ്രകൃതം അറിഞ്ഞ് ആ മാതൃകയെ പിന്‍പറ്റുക എന്നാണ് നിര്‍ദേശം.
(നിരീക്ഷിക്കാവുന്ന കാര്യകാരണങ്ങളുടെ പിറവിക്ക് കാരണവും ആത്യന്തികവുമായ കാര്യത്തെക്കുറിച്ച് മോഡേണ്‍ സയന്‍സിന് ഇപ്പോഴും വ്യക്തതയില്ല. ബലങ്ങളെ ഏകീകരിക്കാന്‍ കഴിഞ്ഞാലേ ഈ തെളിമ കൈവരൂ. ക്വാണ്ടം സിദ്ധാന്തത്തില്‍ അതൃപ്തനായ ഐന്‍സ്റ്റീന്‍ നീല്‍സ് ബോറിനോട് തീര്‍ത്തു പറഞ്ഞു: ''ദൈവം പകിട കളിക്കില്ല!'' ബോര്‍ തിരികെ ഇങ്ങനെ ചോദിച്ചു: ''ദൈവമല്ലെങ്കില്‍ പിന്നെ ആരാണ് പകിട കളിക്കുന്നത്?'' പ്രപഞ്ചത്തിന് മൊത്തമായി ഒരു ജീവന്‍ ഉണ്ടെന്ന് കണ്ടെത്തിയാലല്ലേ ഉത്തരം കിട്ടൂ? ഇനിയും ആയില്ല.)
(തുടരും.....)

No comments:

Post a Comment