Tuesday, 22 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (06)

ഛാന്ദോഗ്യോപനിഷത്ത്‌ (06)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ആറാം ദിവസം
`ചക്ഷുഃ` നേത്രത്തെ ശുദ്ധമാക്കിവെക്കുക. എങ്ങനെയാണ്‌ നേത്രങ്ങളെ ശുദ്ധമാക്കേണ്ടത്‌? കാഴ്‌ചകള്‍ക്ക്‌ നിറം കൊടുക്കാതിരിക്കുക. കാഴ്‌ചകളെ വസ്‌തുനിഷ്‌ഠമായി കാണാം. വസ്‌തുനിഷ്‌ഠം എന്നാല്‍ പ്രതീകദൃഷ്‌ടിയോടുകൂടിയിട്ട്‌ കാണുക. അതില്‍ ഭാവനയുണ്ടായിരിക്കട്ടെ. എന്തു ഭാവന? നമ്മുടേതായിട്ടുള്ള പുതിയ പുതിയ ഭാവനകളല്ല. അതത്ര ശരിയല്ലല്ലോ എന്ന ഭാവനയല്ല. ശരിയല്ലായ്‌ക പുറമേയല്ല. ഓര്‍ത്തോളൂ ശരിയല്ലായ്‌ക നമ്മുടെ 
ഉള്ളിലാണ്‌. നമുക്ക്‌ കാണുമ്പോള്‍ ശരിയല്ലായ്‌ക തോന്നുന്നുവെങ്കില്‍ അത്‌ നമ്മുടെ ഉള്ളില്‍ തന്നെയാണ്‌. നമ്മുടെ ഉള്ളില്‍ ശരി ഉണ്ടെങ്കില്‍ പുറമേ ശരിയല്ലായ്‌കയാണെങ്കില്‍ തന്നെ നമുക്കത്‌ തിരിച്ചറിയില്ല. ശരിയായിട്ടേ നമുക്ക്‌ കാണൂ. അതുകൊണ്ട്‌ നമ്മുടെ നേത്രം പുഷ്‌ടിയുള്ളതായിട്ടിരിക്കട്ടെ.
`ശ്രോത്രം` കാത്‌. എന്റെ ചെവി ശുദ്ധമായിട്ടിരിക്കട്ടെ. കേള്‍ക്കുന്നത്‌ ശുദ്ധമാകണമെങ്കില്‍ പറയുന്നതും ശുദ്ധമാകണം. വാക്‌ ശൗചം ഉണ്ടെങ്കിലേ ഈ ശുചിത്വം ഉണ്ടാവുകയുള്ളൂ. പറയുന്നത്‌ ശുദ്ധമാണെങ്കില്‍ പിന്നെ കേള്‍ക്കുന്നതും ശുദ്ധമായിരിക്കും. 
കിഞ്ചനവര്‍ത്തമാനത്തിന്‌ ആഗ്രഹമുള്ളവര്‍ക്ക്‌ എവിടെ പോയാലും ആളെക്കിട്ടും. അങ്ങനെയുള്ളവര്‍ യജ്ഞശാലയിലാണെങ്കിലും അവരുടേതായിട്ടുള്ള ഒരു വൃത്തം സൃഷ്‌ടിക്കും. അവരുടെ ചര്‍ച്ച ഉപനിഷത്തായിരിക്കില്ല. ഉപനിഷത്ത്‌ പറയുന്നു, ശുദ്ധമായിട്ടിരിക്കട്ടെ ശ്രോത്രം. ഉപനിഷത്ത്‌്‌ മന്ത്രങ്ങളെക്കൊണ്ട്‌ പൂരിതമാക്കേണ്ട ഇത്‌ നിരര്‍ത്ഥകമായ വ്യര്‍ത്ഥമായ കാര്യങ്ങളെക്കൊണ്ട്‌ മലിനമാക്കരുത്‌. നമ്മുടെ ഇന്ദ്രിയങ്ങളെ എങ്ങനെയാണ്‌ തൃപ്‌തിപ്പെടുത്തേണ്ടത്‌ എന്നതിനെക്കുറിച്ച്‌ ഭര്‍തൃഹരി സമാനമായിട്ടൊരു ശ്ലോകം ഉദ്ധരിക്കുന്നുണ്ട്‌. 
`അഥഃ` അനന്തരം `സര്‍വ്വാണി ഇന്ദ്രിയാണി ച ബലം` എല്ലാ 
ഇന്ദ്രിയങ്ങളും തേജസ്സുറ്റതായിരിക്കട്ടെ. ബലപ്പെട്ടതായിരിക്കട്ടെ. കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും പുഷ്‌ടിപ്പെടട്ടെ. സമര്‍ത്ഥങ്ങളായി ഭവിക്കട്ടെ. ആരോഗ്യത്തോടുകൂടി ഇരിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ `സര്‍വ്വം ഔപനിഷദം ബ്രഹ്മ` ഇതെല്ലാം ഉപനിഷത്തില്‍ പ്രതിപാദിച്ച ബ്രഹ്മമാണ്‌. ഉപനിഷദ്‌ബ്രഹ്മമെന്നു പറയുന്നതില്‍ നിന്ന്‌ രൂപംകൊണ്ടതാണിതെല്ലാം. ആദ്യം ഇതിനെ ബ്രഹ്മമെന്നറിയാം.
(തുടരും....)

No comments:

Post a Comment